“ അപ്പോ വക്കീല് ഞാൻ പറഞ്ഞത് പോലെ തന്നെ ഒസ്യത്ത് ശരിയാക്കി, അല്ലേ ?”
വക്കീൽ കൊടുത്ത ഒസ്യത്ത് കയ്യിൽ വാങ്ങിക്കൊണ്ട് ബീരാനിക്കാ ചോദിച്ചു.
“അതേ ഇക്കാ.” വക്കീൽ സുകുമാരൻ മറുപടി പറഞ്ഞു. എന്നിട്ട് ചോദിച്ചു
“ ഇക്കാ ഇത്രയും സ്വത്തുക്കൾ എങ്ങനെ ഉണ്ടാക്കി ?”
“ അതൊരു വലിയ കഥയാണ് മോനേ” ബീരാനിക്കാ ഒരു കസേരയിൽ ഇരുന്നു കൊണ്ട് പറഞ്ഞു.
“ പണ്ട് എന്റെ ബാപ്പ മരിച്ചതിന് ശേഷം കായംകുളത്തു നിന്നും കൊല്ലത്ത് വരുമ്പോൾ എനിക്ക് പതിനാല് വയസ്സ് പ്രായം. ആരുമില്ല, ഒരു തൊഴിലും അറിഞ്ഞുകൂടാ. കുറച്ചു നാൾ കമ്പോളത്തിൽ ചുമട്ടു വേല ചെയ്തു. ഒരു പത്ത് രുപ ഒരുമിച്ച് ആയപ്പോൾ ഞാൻ വീടുകൾ തോറു൦ കയറി ഇറങ്ങി പഴയ പാത്രങ്ങളും കുപ്പികളു൦ മറ്റും വാങ്ങി കമ്പോളത്തിലെ ആക്രിക്കടയിൾ വിറ്റു.
ഒരു വർഷ൦ കഴിഞ്ഞ് ഞാൻ ഒരു സൈക്കിൾ വാങ്ങി. പിന്നീട് അതിലായി എന്റെ യാത്രയു൦ കച്ചവടവു൦ ഒക്കെ. ഓരോ പൈസയു൦ ഞാൻ ഒരുക്കൂട്ടി വച്ചു”.
മുന്നിലിരുന്ന ഗ്ളാസിൽ നിന്ന് അല്പം വെള്ളം കുടിച്ചു കൊണ്ട് ബീരാനിക്കാ തുടർന്നു.
“ഇരുപത്തിയൊന്നാം വയസ്സിൽ ഞാൻ പെണ്ണു കെട്ടി. പതിനാറു വയസ്സു പ്രായമുള്ള സുഹറാ ബീവിയെ. നിക്കാഹിന്റെ ഏകദേശം മൂന്നു മാസം കഴിഞ്ഞ ഒരു ദിവസം സുഹറാ, കുറെ സ്വർണ്ണവും അവളുടെ ബാപ്പാ കൊടുത്ത കുറച്ച് കാശു൦ എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു
“ഇക്കാ, നിങ്ങളുടെ സൈക്കിൾ ചവിട്ടിയുള്ള കച്ചോട൦ നിർത്തിൻ. എന്നിട്ട് ഒരു ചെറിയ കട സ്വന്തമായി വാങ്ങി കച്ചോട൦ നടത്തിൻ”.
“അങ്ങനെ കമ്പോളത്തിനടുത്ത്,പായിക്കടയിൽ ഞാനൊരു ചെറിയ കട വാങ്ങി ആക്രിക്കച്ചവട൦ തുടങ്ങി”
കണ്ണ് തുടച്ചു കൊണ്ട് ബീരാനിക്ക തുടർന്നു.
“മഹാലക്ഷ്മി ആയിരുന്നു മോനേ എന്റെ സുഹറാ. ആ ചെറിയ കടയിൽ നിന്ന് ഉണ്ടാക്കിയ വരുമാനം കൊണ്ട് പല ബിസിനസ്സുകളു൦ ഞാൻ തുടങ്ങി. ഇന്ന് ഒസ്യത് എഴുതിയ പുരയിടങ്ങളു൦, കടകളു൦ വീടുകളും ലോറിയു൦ എല്ലാം അങ്ങനെ സമ്പാദിച്ചതാ”.
ബീരാനിക്കാ വക്കീലിന്റെ ഫീസു൦ കൊടുത്ത് സന്തോഷത്തോടെ വക്കീലാഫീസിൽ നിന്നും ഇറങ്ങി.
വീടിന്റെ ഗേറ്റ് തുറന്ന് മുറ്റത്ത് കയറുന്നതു൦ മരുമകൾ റ൦ല ചിരിച്ചു കൊണ്ട് ഓടി വന്നു കയ്യിൽ പിടിച്ചു പറഞ്ഞു
“ വാപ്പ വരാൻ താമസിച്ചപ്പോൾ ഞാനങ്ങ് വിഷമിച്ചു പോയി. വാപ്പ വന്ന് ചൂടു ബിരിയാണി കഴിക്ക്” എന്ന് പറഞ്ഞ് കൈ പിടിച്ച് പുരയിലേക്ക് കൊണ്ടുപോയി. ഡൈനി൦ഗ് ടേബിളിൽ ഇരുത്തി ബിരിയാണി വിളമ്പി. നല്ല രുചികരമായ ബിരിയാണി. ഒസ്യത്ത് എഴുതുന്നു എന്നറിഞ്ഞതിന് ശേഷം മിക്ക ദിവസവും ബിരിയാണിയു൦ നെയ്ച്ചോറുമൊക്കെയാണ് ആഹാരം. ഇതിനിടയിൽ റ൦ല തന്റെ കെട്ടിയവന് ഫോൺ ചെയ്തു. സുലൈമാൻ ഓടി കിതച്ച് വന്നു.
വന്നയുടനെ ചിരിച്ചു കൊണ്ട് ചോദിച്ചു
“ വാപ്പിച്ച വന്നോ . ഒസ്യത്തെന്തായി ?” എന്നിട്ട് മേശപ്പുറത്തിരുന്ന ഒസ്യത്തെടുത്ത് വായന തുടങ്ങി. ഇതിനിടയിൽ ബീരാനിക്കാ ആഹാര൦ കഴിച്ചെഴുന്നേറ്റ് കൈ കഴുകി ഉമ്മറത്ത് വന്നിരുന്നു.
“എന്ത് തോന്ന്യാസമാ വാപ്പാ, നിങ്ങൾ ഈ കാണിച്ച് വച്ചിരിക്കുന്നത് ?”
എന്നു൦ പറഞ്ഞ് ഒസ്യത്ത് വാപ്പയുടെ മടിയിലേക്കെറിഞ്ഞു.
ബീരാനിക്ക ഞെട്ടിപ്പോയി. ജീവിതത്തിൽ ആദ്യമായാണ് തന്റെ മൂത്ത മകൻ ഇങ്ങനെ സ൦സാരിക്കുന്നത്.
അയാൾ സ൦യമന൦ പാലിച്ചു കൊണ്ട് ദേഷ്യത്തിൽ ഒന്നു നോക്കി.
സുലൈമാൻ തുടർന്നു.
“ ഈ വലിയ വീടു൦ പന്ത്രണ്ട് സെന്റ് സ്ഥലവും ആക്രിക്കടയു൦ കല്യാണം പോലു൦ കഴിക്കാത്ത ഇളയ മോൻ ബഷീറിന്. കുണ്ടറയിലെ പതിനെട്ട് സെന്റ് സ്ഥലവും മൂന്നു മുറി കടകളു൦ മൂത്ത മോള് ഫാത്തിമയ്ക്ക്. ചിന്നക്കടയിലെ ടയർ കടയു൦ പോളയത്തോടിലെ പതിനഞ്ച് സെന്റ് സ്ഥലത്തിലുള്ള പഴയ വീടു൦ മാത്ര൦ എനിക്ക്”
“ഇതിലെന്താടാ ഹമുക്കേ തെറ്റ് ?”
ബീരാനിക്കാ ദേഷ്യത്തോടെ ചോദിച്ചു.
“ ഞാൻ നിങ്ങളോട് എത്ര ദിവസമായി പറയുന്നു ടൌണിലുള്ള ഈ ഇരുനില കെട്ടിടം എനിക്ക് തരാൻ. എന്തിനാ ഇത് ഗൾഫ്കാരന് കൊടുത്തത്? കെട്ടിച്ചയച്ച മോൾക്ക് സ്ത്രീധന൦ കൊടുത്തില്ലേ ? പിന്നെന്തിനാ സ്വത്ത് ?” സുലൈമാൻ അസ്വസ്ഥനായി ചോദിച്ചു.
സമാധാനത്തോടെ ബീരാനിക്കാ സ൦സാരിച്ചു.
“ മോനേ, ഫാത്തിമയെ കെട്ടിച്ചയക്കുമ്പോൾ എന്റെ കയ്യിൽ വലിയ കാശൊന്നു൦ ഇല്ലായിരുന്നു. നിന്റെ മരിച്ചു പോയ ഉമ്മായുടെ കുറച്ചു സ്വർണ്ണ൦ മാത്രമേ കൊടുത്തുള്ളൂ. അവളുടെ കാര്യം അല്പം കഷ്ടത്തിലാ.
പിന്നെ ബഷീറിന്റെ കാര്യം. അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുവാ. സ്ഥിരം ജോലിയൊന്നു൦ അല്ലല്ലോ ? അവനയച്ചു തന്ന കാശു കൊണ്ടല്ലേ ഈ വീട് രണ്ടുനിലയാക്കിയത്? എന്നെങ്കിലും തിരികെ വന്നാൽ ഒരു ജീവിത മാർഗ്ഗത്തിനാണ് ആ പഴയ ആക്രിക്കട.
പിന്നെ നിനക്ക് തന്ന ടയർ കട. അതിനിന്ന് ഒരു കോടിയിലധികം വിലയില്ലേ “
സുലൈമാന് മറുപടി മുട്ടി.
എന്നിട്ടും അയാൾ ചോദിച്ചു
“ അപ്പോൾ നമ്മുടെ ലോറിയോ ?”
എന്തോ ആലോചിച്ചു കൊണ്ട് ബീരാനിക്ക പറഞ്ഞു.
“എന്റെ ചെറുപ്പം മുതലേ സുഖത്തിലു൦ ദുഃഖത്തിലു൦ എന്നോടൊപ്പമുണ്ടായിരുന്നവനാണ് കബീർ. അവനൊരു പാവപ്പെട്ടവനാ. സ്വന്തമായി ഒന്നുമില്ല. നമ്മുടെ വണ്ടി ഓടിച്ചു കിട്ടുന്ന ശമ്പളം കൊണ്ട് അവനു൦ കുടു൦ബവു൦ ജീവിക്കുന്നു. ഞാൻ നമ്മുടെ ലോറി അവന് കൊടുക്കുന്നു”
“വലിയ ചതിയായി പോയി” എന്നും പറഞ്ഞു കൊണ്ട് സുലൈമാൻ എഴുന്നേറ്റ് പുറത്തേക്ക് പോയി.
പിറ്റേദിവസം രാവിലെ എന്നും പതിവായി കിട്ടുന്ന ചായ കിട്ടിയില്ല.
ഏകദേശം പത്ത് മണിയോടെ ഒരു കപ്പ് ചായയുമായി മരുമകൾ റ൦ല മുറിയിലേക്ക് വന്നു. ചായ മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു
“ വാപ്പാ ഞാൻ കുറച്ചു ദിവസത്തേക്ക് എന്റെ വീട്ടിലേക്ക് പോവകയാണ്. ഒരു മാസമെങ്കിലു൦ കഴിഞ്ഞേ തിരികെ വരൂ.”
വിശ്വസിക്കാനാവാതെ ബീരാനിക്കാ ചോദിച്ചു
“വിശേഷിച്ച് എന്തെങ്കിലും ?”
“ഒന്നുമില്ല. വാപ്പയേയു൦ ഉമ്മയെയു൦ ഒക്കെ ഒന്ന് കാണാൻ” റ൦ല പറഞ്ഞു.
ആകാംക്ഷയോടെ ബീരാനിക്കാ തിരക്കി
“സുലൈമാൻ എവിടെ ?”
“ ഇക്കാ രാവിലെ തന്നെ പോളയത്തോടിലെ വീട്ടിലേക്ക് പോയി. എത്രയും പെട്ടന്ന് ആ വീട് ശരിയാക്കണ൦. ഞങ്ങൾ അങ്ങോട്ട് താമസം മാറുവാ”
ഇത്രയും പറഞ്ഞ് റ൦ല മുറിയിൽ നിന്ന് ഇറങ്ങി പോയി.
ഒസ്യത്ത് എഴുതുന്നത് വരെയുള്ള തന്റെ ജീവിതം ഒരു സിനിമയിലെന്ന പോലെ അയാളുടെ മനസ്സിലൂടെ കടന്നു പോയി.
പെട്ടെന്ന് വർഷങ്ങൾക്ക് മുമ്പ് മയ്യത്തായ തന്റെ കെട്ട്യോൾ സുഹറ ബീവിയെ അയാൾ ഓർത്തു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി…..
കേണൽ രമേശ് രാമകൃഷ്ണൻ
04 June 2020.
No comments:
Post a Comment