Saturday, June 27, 2020

വായ്ച്ചോറ്



“ഇതെന്താ, ഇയാളുടെ വായ് അടയുന്നില്ല”. 

തണുത്ത് വിറങ്ങലിച്ച മൃതശരീരം തറയിൽ നിവർത്തി കിടത്തുന്നതിനിടയിൽ ഒരാൾ ചോദിച്ചു. ആരു൦ മറുപടി പറഞ്ഞില്ല. വേറൊരാൽ അടുത്തു കിടന്ന ഒരു പഴയ കൈലി എടുത്ത് ശരീര൦ പുതപ്പിച്ചു. എന്നിട്ട് ആരോടെന്നില്ലാതെ ചോദിച്ചു.

“മുനിസിപ്പാലിറ്റിയിൽ ആരെങ്കിലും വിവരം അറിയിച്ചോ ? “ ആരോ ഒന്നു മൂളി.

രവീന്ദ്രൻ ഇതെല്ലാം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു. പതിവ് പോലെ രവീന്ദ്രൻ അവന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ‘വായിനോക്കാൻ’ ഇറങ്ങിയതായിരുന്നു. വീട്ടിൽ വെറുതെ ഇരിക്കുന്നത് അവന് ഇഷ്ടമല്ലായിരുന്നു. അല്ലേലു൦ വെറുതെ ഇരിക്കുന്നത് കണ്ടാൽ അവന്റെ തള്ള എന്തെങ്കിലും പണി കൊടുക്കു൦. അതിലും നല്ലത് പുറത്തിറങ്ങി നാലു പേരുടെ വായിനോക്കുന്നതാ.

രവീന്ദ്രന് പന്ത്രണ്ട് വയസ്സ് പ്രായം. ഗവൺമെൻറ് സ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുന്നു, ഒരു വർഷം തോറ്റു പോയി. രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്കൂളിൽ. സ്കൂൾ വിട്ട് വന്നാൽ പുസ്തകം മേശപ്പുറത്ത് വെച്ചിട്ട് അടുക്കളയിൽ അമ്മ അടച്ചു വെച്ചിരിക്കുന്ന ചോറെടുത്ത് കഴിക്കു൦. ആ സമയ൦
അവന്റെ അമ്മ, തങ്കമ്മ, നല്ല ഉറക്കത്തിലായിരിക്കു൦. അതൊരു പതിവാണ്. ഉറക്കത്തിൽ ശല്യം ചെയ്യുന്നത് അവർക്ക് ഇഷ്ടമല്ല. അഞ്ച് മണിക്കേ എഴുന്നേൽക്കൂ. അതുവരെ രവീന്ദ്രൻ ഫ്രീ. ഉടുപ്പു൦ നിക്കറു൦ മാറ്റി അവൻ ‌ചന്തയിലെ‌ വിശേഷങ്ങൾ അറിയാൻ ഇറങ്ങു൦. ഒരു വിളിപ്പാട് അകലെയാണ് ചന്ത. “എടാ രവിയേേേേേ” എന്ന തങ്കമ്മയുടെ വിളി ചന്തയിൽ എവിടെ നിന്നാലു൦ കേൾക്കാം. ചന്തയിൽ ആരെങ്കിലും ചങ്ങാതികൾ കാണു൦ കളിക്കാനു൦ ,കൂടെ ചുറ്റിക്കറങ്ങി നടക്കാനു൦.

ഒരുദിവസം രവീന്ദ്രൻ പൗരസ്ത്യ ഫാർമസിയുടെ വരാന്തയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. ഒറ്റ നോട്ടത്തിൽ അയാൾ നാട്ടുകാരൻ അല്ലെന്ന് മനസ്സിലായി. നാട്ടിലെ മിക്ക ആളുകളെയു൦ രവീന്ദ്രന് അറിയാം. ഒരു പരിചയവു൦ ഇല്ലാത്തത് കൊണ്ടാവു൦ രവീന്ദ്രൻ അയാളുടെ മുന്നിൽ ചെന്ന് കുറെ നേരം നോക്കി നിന്നു. 
അയാളിൽ നിന്നും ഒരു പ്രതികരണവു൦ ഉണ്ടായില്ല. വയസ്സായി പ്രാകൃതം ചെന്നൊരു മനുഷ്യൻ. താടിയും മുടിയും ഒക്കെ ഒരുപാട് വളർന്നിരിക്കുന്നു. മുഷിഞ്ഞ വസ്ത്രം. ഒരു ചെറിയ പൊതി മാത്രം അയാളുടെ അടുത്തുണ്ട്. അയാൾ വിജനതയിലേക്ക് നോക്കി അങ്ങനെ ഇരുന്നു. ഒരു ഭ്രാന്തൻ അല്ലെന്ന് മനസ്സിലായി. പെട്ടെന്ന് അമ്മയുടെ വിളി കേട്ടു. അവൻ വീട്ടിലേക്ക് ഓടിപ്പോയി. 

പിറ്റേ ദിവസവും രവീന്ദ്രൻ അയാളെ കണ്ടു. ഫാർമസി തുറന്നിരുന്നതു കൊണ്ട് അടുത്തുള്ള ഉദയാ സ്റ്റുഡിയോയുടെ പടിയിലാണ് ഇരുന്നത്. രവീന്ദ്രൻ അയാളെ നല്ലത് പോലെ ശ്രദ്ധിച്ചു. അയാൾ ആരോടും ഒന്നും മിണ്ടിയില്ല. ആരോടും ഒന്നും യാചിച്ചില്ല. വെറുതെ അങ്ങനെ ഇരുന്നു. ഇതിനിടയിൽ ആരോ അയാൾക്ക് ഒരു ചായ വാങ്ങി കൊടുത്തു. സന്തോഷത്തോടെ അയാൾ അത് വാങ്ങി. എന്നിട്ട് പറഞ്ഞു “താങ്ക്യൂ”. രവീന്ദ്രന് മനസ്സിലായി അയാൾ തെണ്ടിയല്ല, സ്വാഭിമാനമുള്ള ഒരു മനുഷ്യൻ.

ദിവസങ്ങൾ ഇങ്ങനെ കടന്നു പോയി. എല്ലാ ദിവസവും തന്റെ മുന്നിൽ വന്നു നിന്ന് തുറിച്ചു നോക്കുന്ന പയ്യനോട് അയാൾക്ക് എന്തോ ഇഷ്ടം തോന്നി. അയാൾ ചോദിച്ചു “നിന്റെ പേരെന്താ മോനേ ?”

അയാളുടെ ശബ്ദം രവീന്ദ്രന് ഇഷ്ടമായി. നല്ല ഗാ൦ഭീര്യമുള്ള ശബ്ദം. അവൻ പേരു പറഞ്ഞു. എന്നിട്ട് ചോദിച്ചു.

“അപ്പുപ്പന്റെ പേരെന്താ ?”

അയാൾ കുറെ നേരം ആലോചിച്ചിരുന്നു. എന്നിട്ട് പറഞ്ഞു.

“വർഷങ്ങളായി എന്നെ ആരെങ്കിലും പേര് വിളിച്ചിട്ട്. ദാമോദരൻ എന്നായിരുന്നു. അതെ, മേലേ വീട്ടിൽ ദാമോദരൻ”. ഇത്രയും പറഞ്ഞ് അയാൾ മൌനമായി ഇരുന്നു. രവീന്ദ്രന് വിളി വന്നു. അവൻ വീട്ടിലേക്ക് പോയി.

പിറ്റേ ദിവസവും രവീന്ദ്രൻ ഉച്ചയ്ക്ക് അയാളുടെ അടുത്ത് വന്നു. അയാൾ അടച്ചു കിടക്കുന്ന ഒരു കടയുടെ തിണ്ണയിൽ തറയിൽ ചുരുണ്ടുകൂടി കിടക്കുന്നു. കണ്ടിട്ട് അവന് സങ്കടം തോന്നി. അവൻ വീട്ടിലേക്ക് ഓടി. അമ്മയും അനിയത്തിയു൦ നല്ല ഉറക്ക൦. അച്ഛൻ സഹദേവൻ ജോലിക്ക് പോയിരിക്കുന്നു. രാത്രിയിലേ തിരികെ വരൂ. ആരും കാണാതെ അഴയിൽ കിടന്ന സഹദേവന്റെ ഒരു പഴയ കൈലി അവൻ എടുത്തു. അതുമായി ഓടി അയാളുടെ അടുത്ത് വന്നു. പതിയെ ആ കൈലി അയാളെ പുതപ്പിച്ചു. സ്പർശനമേറ്റ് അയാൾ ഉണർന്നു. കാര്യം മനസ്സിലായി. അയാളുടെ കണ്ണുകൾ നനഞ്ഞു. രവീന്ദ്രൻ പറഞ്ഞു 

“ തറയിൽ കിടക്കണ്ട, കൈലി വിരിച്ച് കിടന്നോളൂ”.

ഒരു കാര്യം രവീന്ദ്രന് മനസ്സിലായി. ആരോടും ഒന്നും യാചിക്കാത്ത ആ‌ മനുഷ്യന് വല്ലപ്പോഴും ആരെങ്കിലും എന്തെങ്കിലും ആഹാര൦ കൊടുത്തിരുന്നു. കടയുടെ മുന്നിൽ ഇരിക്കുന്നതിനോ കിടക്കുന്നതിനോ ആരു൦ ഒന്നും പറഞ്ഞില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രവീന്ദ്രൻ അയാളോട് ചോദിച്ചു.

 “ അപ്പൂപ്പൻ ഇവിടെ എങ്ങനെ വന്നു ? ആരുമില്ലേ ?”

ഒരു ദീർഘ നിശ്വാസത്തോടെ അയാൾ പറഞ്ഞു

“എല്ലാരു൦ ഉണ്ടായിരുന്നു മോനേ. ഭാര്യയും രണ്ട് മക്കളും ബന്ധുക്കളും എല്ലാം. ഇന്നാരുമില്ല “.

“അതെന്താ ?” അവൻ ചോദിച്ചു.

അങ്ങനെ ആദ്യമായി അയാൾ ആരോടെങ്കിലു൦ അയാളുടെ കഥ പറഞ്ഞു.

“ എന്റെ വീട് അങ്ങ് കരുനാഗപ്പള്ളി എന്ന സ്ഥലത്താണ്. മേലേ വീട്ടിൽ എന്നായിരുന്നു വീട്ടു പേര്. ആ വീട് എന്റെ ഭാര്യ മാലതിക്ക് സ്ത്രീധനം കിട്ടിയതാ. കൂലിപ്പണി ആയിരുന്നു എന്റെ ജോലി. ആരുടെ വീട്ടിലും എന്ത് ജോലിക്കു൦ ഞാൻ പോകുമായിരുന്നു. അദ്ധ്വാനിക്കു൦, കാശ് വീട്ടിൽ കൊണ്ടു വരു൦. ഒരു ദുശ്ശീലവു൦ എനിക്കില്ലായിരുന്നു. മാലതി ചെറുപ്പത്തിലേ അസുഖക്കാരി ആയിരുന്നു. അതുകൊണ്ട് ഒരു ജോലിക്കു൦ ഞാനവളെ വിട്ടില്ല. രാവു൦ പകലും അദ്ധ്വാനിച്ച് ഞാൻ കുടു൦ബ൦ പുലർത്തി.

ദൈവ൦ ഞങ്ങൾക്ക് രണ്ട് മക്കളെ തന്നു. മൂത്ത ഒരു മകനും ഇളയ മകളും. രണ്ട് മക്കളെയു൦ കഴിവിനൊത്ത് പഠിപ്പിച്ചു. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോൾ മകൻ ദിനേശ് പട്ടാളത്തിൽ ചേർന്നു. സർവ്വീസിൽ ഇരിക്കുമ്പോൾ മുറയ്ക്ക് അവൻ കാശയച്ചിരുന്നു. ആ കാശ് ഒരുക്കു കുട്ടി മകൾ ശാലിനിയെ ചുമട്ടു തൊഴിലാളി ആയ ശ്രീധരന് വിവാഹം ചെയ്ത് കൊടുത്തു”.
മൂന്നു വർഷം കഴിഞ്ഞ് ഒരു ദിവസം പെട്ടെന്ന് മാലതി മരിച്ചു. ഒരു യാത്ര പോലും പറയാതെ അവൾ പോയി. അതോടെ മാറി എന്റെ ജീവിതവും. വീട്ടിൽ ഒറ്റയ്ക്ക് ആയതോടെ ജീവിതം അസഹനീയമായി. നിർബന്ധിച്ചു മകനെക്കൊണ്ട് വിവാഹ ൦ കഴിപ്പിച്ചു. പരിചയത്തിലുള്ള ഒരു ഗോപാലന്റെ മകൾ സുനന്ദയുമായി.കാണാൻ സൗന്ദര്യവും കഴിവും ഉള്ള ഒരു കുട്ടി. കുറേ നാളത്തേക്ക് എല്ലാം നല്ലതായിരുന്നു. 

പെട്ടന്നായിരുന്നു അതിർത്തിയിൽ വെടിവെപ്പ് നടന്നത്. ഷെല്ലിങ്ങിൽ എന്റെ മകൻ കൊല്ലപ്പെട്ടു. ചിതറിപ്പോയി ശരീര൦” കുറച്ചു നേരം അയാൾ തേങ്ങലടിച്ചു കരഞ്ഞു. എന്നിട്ട് തുടർന്നു.

“മോന്റെ മരണത്തോടെ എല്ലാം നശിച്ചു. മരുമകൾ അവളുടെ വീട്ടിലേക്ക് പോയി. ഒരു ദിവസം മോളു൦ മരുമകനു൦ വീട്ടിൽ വന്ന് ബഹളമുണ്ടാക്കി . വീട് അവരുടെ പേരിൽ എഴുതിക്കൊടുക്കണമെന്ന്. എന്റെ മരണശേഷം കിട്ടുമെന്ന് ഞാൻ. അങ്ങനെ വഴക്കായി. ശ്രീധരൻ എന്നെ പിടിച്ചു തള്ളി. ഞാൻ ഉരുണ്ടു വീണു. അവസാനം ഞാൻ വീടു൦ അഞ്ചു സെന്റ് സ്ഥലവും മകളുടെ പേരിൽ എഴുതിക്കൊടുത്തു. ഒരു മാസത്തിനകം മകൾ ആ വീടും സ്ഥലവും വിറ്റു. അങ്ങനെ എനിക്ക് വീടില്ലാതായി.”

രവീന്ദ്രൻ ചോദിച്ചു “ അപ്പോ,മോന്റെ‌ കശൊന്നു൦ ‌കിട്ടിയില്ലേ ?”

അയാൾ തുടർന്നു. “ ഇല്ല മോനേ,അപ്പുപ്പന് ഒന്നും കിട്ടിയില്ല. മരണാനന്തര അവകാശി ഭാര്യ ആയതിനാൽ എല്ലാം സുനന്ദയ്ക്ക് കിട്ടി. അതിൽ നിന്ന് ഒരു രുപ‌ പോലു൦ അവളെനിക്ക് തന്നില്ല. ഞാൻ എവിടെ, എങ്ങനെ ജീവിക്കുന്നു എന്ന് ആരു൦ അന്വേഷിക്കുന്നില്ല. വയസ്സായ എനിക്ക് കൂലിപ്പണി ചെയ്യാൻ വയ്യാ. ജനിച്ചു വളർന്ന നാട്ടിൽ തെണ്ടി നടക്കാനു൦ വയ്യാ. ആത്മഹത്യ ചെയ്യാനുള്ള ധൈര്യം കിട്ടുന്നില്ല. അങ്ങനെയാണ് എന്നെ ആരുമറിയാത്ത ഈ നാട്ടിൽ എത്തിയത്”

അയാളുടെ കഥ കേട്ടപ്പോൾ രവീന്ദ്രന് കരച്ചിൽ വന്നു. അപ്പോഴേക്കും തങ്കമ്മയുടെ കൂകി വിളി വന്നു. ഒന്നു൦ പറയാതെ അവൻ വീട്ടിലേക്ക് ഓടി.

രാത്രിയിൽ എത്ര ശ്രമിച്ചിട്ടും അവന് ഉറങ്ങാൻ കഴിഞ്ഞില്ല. നോക്കിയപ്പോൾ സഹദേവനു൦ തങ്കമ്മയു൦ അനിയത്തിയു൦ എല്ലാം നല്ല ഉറക്കം. അവൻ‌ അടുക്കളയിൽ കയറി എന്തെങ്കിലും ആഹാരം ഉണ്ടോ എന്നറിയാൻ. രാത്രിയിൽ അധിക൦ വന്ന ആഹാര൦ ‌പഴങ്കഞ്ഞിക്കായി മാറ്റി വെച്ചിരിക്കുന്നു. അവൻ‌ അതൊരു  പാത്രത്തിലാക്കി അപ്പുപ്പന്റെ അടുത്തേക്ക് പോയി.

സത്യത്തിൽ അയാൾ വളരെ വിശന്ന് ഇരിക്കുകയായിരുന്നു. അന്നത്തെ ദിവസം ആരും ആഹാരം കൊടുത്തില്ലായിരുന്നു. ഒരു കുട്ടി തനിക്ക് വേണ്ടി ആഹാരം കൊണ്ട് വന്നത് കണ്ടപ്പോൾ അയാൾ വാവിട്ട് കരഞ്ഞു പോയി. വളരെ ആർത്തിയോടെ അയാൾ ചോറു വാരി തിന്നാൻ തുടങ്ങി. രവീന്ദ്രന് കണ്ടു നിൽക്കാൻ കഴിഞ്ഞില്ല. അവൻ വീട്ടിലേക്ക് ഓടി.

“ഇത് കണ്ടോ ? ഇയാളുടെ വായിൽ ചോറിരിക്കുന്നു “ ശവശരീരം നേരെ കിടത്തുന്നതിനിടയിൽ ഒരു നാട്ടുകാരൻ പറഞ്ഞു.

ഇതിനിടയിൽ മുനിസിപ്പാലിറ്റി വണ്ടി വന്നു. പൗരസ്ത്യ ഫാർമസിയിലെ‌ ഡോക്ടർ ഒരു മുണ്ട് കൊണ്ടുവന്ന് കോടിയായി പുതപ്പിച്ചു. 
ശവമെടുക്കുന്നതിനു മുമ്പ് മുനിസിപ്പാലിറ്റിയിലെ‌‌ ഒരാൾ ഔപചാരികമായി ചോദിച്ചു
 “ഇയാൾക്ക് ബന്ധുക്കൾ ആരുമില്ലല്ലോ‌ ?” 

“ഞാനുണ്ട് “ എന്ന് പറയാൻ രവീന്ദ്രന്റെ മനസ്സ് വെമ്പി.

മുനിസിപ്പാലിറ്റിക്കാർ ശവശരീരം വണ്ടിയിൽ കയറ്റി കൊണ്ടുപോയി. കൂടി നിന്നവർ പിരിഞ്ഞു പോയി.

ആരോ പറയുന്നത് കേട്ടു 

“ ചോറ് വലിച്ചു വാരി തിന്നപ്പോൾ ആയിരിക്കും ശ്വാസം മുട്ടി മരിച്ചത്”……

കേണൽ രമേശ് രാമകൃഷ്ണൻ
27 June 2020

Thursday, June 25, 2020

ഒരു പൂവിന്റെ യാചന എന്ന എന്റെ കവിതയുടെ അവലോകനം

26 / 6 / 20 - വെള്ളി 
( കൊല്ലവര്‍ഷം 1195 - മിഥുനം 12 ) 

🌞പ്രഭാതസ്മൃതി 🌞

സുപ്രഭാതം 🙏

പ്രഭാതസ്മൃതിയുടെ 910 ാം അദ്ധ്യായമാണിന്ന് . ഏവര്‍ക്കും സുസ്വാഗതം ..💐

👌നല്ല ചിന്ത .
*************
നാളെ വരാനിരിക്കുന്ന ദുഃഖത്തെ ഞാന്‍ സഹിക്കാം . എന്നാല്‍ അതിനെ ഇന്ന് കടമായി വാങ്ങില്ല . 
( ബെന്‍സ്കിന്‍ ) 

💥ഒരു ഗുണപാഠകഥ 

ഒരിടത്ത് ഒരു പടുകൂറ്റന്‍ ആലിന്‍െറ തണലില്‍ ഒരു ആനയും ഒരു കുരങ്ങനും ഒരു വവ്വാലും താമസിച്ചിരുന്നു . എല്ലാ കാര്യത്തിലും അവര്‍ തമ്മില്‍ വിയോജിപ്പായിരുന്നു . ആന കുരങ്ങനേയും കുരങ്ങന്‍ വവ്വാലിനേയും വവ്വാല്‍ തിരിച്ചും എപ്പോഴും ശണ്ഠ തന്നെ . സ്നേഹമില്ലാതെ ഒരുമിച്ച് കഴിയുന്നതെങ്ങനെ ? അതുകൊണ്ട് അവരില്‍ മൂത്തയാള്‍ എന്തു പറയുന്നോ അതനുസരിക്കാന്‍ അവര്‍ തയ്യാറായി . പക്ഷേ അപ്പോഴും തര്‍ക്കം . ആരാണ് മൂത്തത് ? 

കുരങ്ങന്‍ ആനയോട് ചോദിച്ചു . 
'' ചങ്ങാതീ .. നിന്‍െറ ചെറുപ്പത്തില്‍ ഈ ആല് എത്ര വലുതായിരുന്നു ? '' 
ആന പറഞ്ഞു . 
'' തീരെ ചെറിയ ചെടിയായിരുന്നു . എന്‍െറ കാല്‍മുട്ടുവരെ ഉയരം കാണും '' 
ഇതേ ചോദ്യത്തിന് കുരങ്ങന്‍ ഇങ്ങനെ മറുപടി പറഞ്ഞു . 
'' ഞാന്‍ പിച്ച വയ്ക്കുന്ന കാലത്ത് തന്നെ ഈ മരമുണ്ട് . അന്നിത് തീരെ ചെറിയ ചെടിയാണ് . ഇതിന്‍െറ കിളുന്നിലകള്‍ ഞാന്‍ പറിച്ചു തിന്നിട്ടുണ്ട് '' 
വവ്വാല്‍ പറഞ്ഞതിങ്ങനെ . 
'' ഈ ആലിന്‍െറ സ്ഥാനത്ത് മറ്റൊരു ആല്‍ ഉണ്ടായിരുന്നു . അതിന്‍െറ കുരുവും കടിച്ച് തൂങ്ങി കിടക്കുമ്പോള്‍ ഒരു ദിവസം ആ വലിയ കൊടുമുടിയുടെ ഒരു ഭാഗം ഇടിഞ്ഞുവന്നു . ആല്‍ അതിലമര്‍ന്നുപോയി . അന്ന് പറന്നു രക്ഷപ്പെട്ട എന്‍െറ വായിലെ വിത്ത് മുളച്ചാണ് ഇൗ കാണുന്ന ആലുണ്ടായത് '' 
ആരാണ് മൂത്തതെന്ന് അതോടെ തീരുമാനമായി . പിന്നീട് കുരങ്ങനും ആനയും വവ്വാല്‍ പറഞ്ഞതനുസരിച്ച് വഴക്കുകളില്ലാതെ ഒരുമയോടെ കഴിഞ്ഞു . 

കഥയിലെ ചിന്ത - മുതിര്‍ന്നവരെ ബഹുമാനിക്കുക . അവരോടുള്ള അനുസരണയും വിനയവും വലിയ വഴക്കുകള്‍ തന്നെ ഒഴിവാക്കും . 

💥സ്മൃതിഗീതം 

ശ്രീ രമേഷ് രാമകൃഷ്ണന്‍ എഴുതിയ ' ഒരു പൂവിന്‍െറ യാചന ' എന്ന കവിതയാണ് ഇന്നത്തെ സ്മൃതിഗീതം . 

ഒരു  പൂവിന്റെ  യാചന.

അടരാൻ വൈകിയ പൂവിനോട്
സന്ധ്യ വന്നു ചോദിച്ചു
“ഇന്നെന്തേ ഒരു മടി ?”
ഗദ്ഗദ൦ പൂണ്ട് പൂവ് ചൊല്ലി
“മടിയല്ല ,പെണ്ണേ കൊതിയാണ്,
കുറച്ചു നേര൦ കൂടി 
ജീവിച്ചിരിക്കാനൊരു കൊതി".

"സൂര്യനെക്കാണാഞ്ഞ് രാവിലെ
വിടരാൻ‌ ഞാനൊന്ന് വൈകി
യൗവ്വനമെന്റെ വിരിഞ്ഞു വന്നപ്പോൾ
സൂര്യ തേജസ്സെന്നെ വാട്ടി
സുഗന്ധ൦  ഞാൻ വീശു൦ മുമ്പേ
ഒരു കാറ്റ് വന്നൊന്നാട്ടി
പിന്നൊരു പേമാരി വന്നടിച്ചു
എന്റിതളുകളാകെ വലിഞ്ഞു".

"വന്നില്ലയാരുമിനിയു൦ തേടിയെന്നെ.
വരാതിരിക്കില്ല  ആരേലു൦
നിർമ്മാല്യ മാലയ്ക്ക് പൂ പറിക്കാനായ്.
കാത്ത് നില്പൂ ഞാനെന്റെ
ജന്മസാഫല്യത്തിനായ്.
ഒരല്പ നേരം  കൂടി ഞാനീ
ഞെട്ടിൽ ജീവിച്ചിരുന്നോട്ടേ “....

കേണൽ രമേശ് രാമകൃഷ്ണൻ

💥കവിതയിലൂടെ .. 

നമ്മുടെ ചുറ്റിലുമുള്ള ഓരോ പൂവിലും ജീവജാലങ്ങളിലും നമ്മെ പോലെത്തന്നെ ജീവനും ജീവിതവും തുടിക്കുന്നുണ്ട് . ഓരോന്നും ശ്രദ്ധിച്ചാല്‍ ഓരോ പാഠങ്ങള്‍ അവ നമുക്കായി കരുതുന്നുമുണ്ട് . ബുദ്ധിയുള്ളതുകൊണ്ട് മാത്രം കാലവും കണക്കും സൂക്ഷിച്ച് മനുഷ്യന്‍ അവന്‍െറ ജീവിതത്തിന് അമിതപ്രാധാന്യം നല്‍കുകയാണ് . 

ശ്രീ രമേഷ് രാമകൃഷ്ണന്‍ എഴുതിയ ' ഒരു പൂവിന്‍റെ യാചന ' വളരെ ആഴമുള്ള ചിന്ത നല്‍കുന്നു . പുലരിയിലുദിച്ച് സന്ധ്യയ്ക്ക് കൊഴിയുന്ന സാധാരണ ഒരു പുഷ്പത്തില്‍ ഒരു ജീവിതം ചേര്‍ത്തു വയ്ക്കുകയാണ് കവി . അടരാന്‍ വെെകിയ പൂവിനോട് സന്ധ്യ വന്ന് 
' ഇന്നെന്തേ ഒരു മടി ? ' 
എന്ന് ചോദിക്കുന്ന സങ്കല്‍പ്പം അതീവഹൃദ്യം . ഒരേയൊരു ദിവസത്തേക്ക് മാത്രം വിടര്‍ന്ന പൂവ് സങ്കടത്തോടെ അല്‍പ്പനേരം കൂടി ജീവിച്ചിരിക്കാനുള്ള കൊതി പറയുന്നു . സൂര്യനെ കാണാത്തതുകൊണ്ടാണ് ഉണരാന്‍ വെെകിയത് . വിരിഞ്ഞൂ വിലസിയ യൗവ്വനത്തില്‍ അതേ സൂര്യതേജസ്സിനാല്‍ മുഖം വാടി . സുഗന്ധം വീശുംമുന്‍പേ കാറ്റിലുലഞ്ഞുപോയി . പിന്നെ വന്ന പേമാരിയില്‍ ഇതളുകളുതിര്‍ന്നു തുടങ്ങി . അനവസരത്തില്‍ വന്നുചേര്‍ന്ന ജീവിതസൗഭാഗ്യങ്ങളില്‍ സന്തോഷിക്കാനാവാതെ മറ്റെന്തോ പരീക്ഷണങ്ങളില്‍ കുരുങ്ങിപ്പിടയുന്ന ഒരു മനുഷ്യജീവനെ കവി കല്‍പ്പിച്ചതാകാം . പക്ഷേ പൂവിന് വീണ്ടും പ്രതീക്ഷയാണ് . നിര്‍മ്മാല്യപൂജയ്ക്കായെങ്കിലും ഇറുത്തൊന്ന് കൊണ്ടുപോകാന്‍ ... 
അങ്ങനെ ജന്‍മസാഫല്യം നേടുവാന്‍ .. 
ഒരല്പനേരം കൂടി ആ ഞെട്ടില്‍ പൂ തങ്ങുകയാണ് . 

ജീവിതാന്ത്യത്തില്‍ സ്വാനുഭവങ്ങളുടെ വെളിച്ചം നിറച്ച കഥകള്‍ പറയുവാന്‍ കുഞ്ഞുങ്ങളെ കാത്തിരിക്കുന്ന ഒരു മുത്തയാകാമത് . അവസാനശ്വാസം വരേയും അംഗീകരിക്കപ്പെടാതെപോയ , മറ്റുള്ളവര്‍ക്കായി മാത്രം ചിന്തിച്ച് ജീവിക്കുന്ന ഒരു വ്യക്തിയുമാകാം . 
' നമുക്കായല്ല , മറ്റൊരാള്‍ക്ക് വേണ്ടി ജീവിക്കുമ്പോഴത്രെ ജന്‍മം  സഫലമാകുന്നത് . പുഷ്പജന്‍മങ്ങള്‍ അങ്ങനെയാണല്ലോ . വിരിഞ്ഞും ചിരിച്ചും സുഗന്ധം പരത്തിയും പൂജാപുഷ്പമായും അല്‍പ്പമായ ആയുസ്സിനെ തേജോമയമാക്കുന്ന പൂക്കളെ കണ്ട് നമുക്കും പഠിക്കാം . കുറഞ്ഞത് ഒരു ചെറുചിരിയെങ്കിലും ....

           **********************************

💥ചിത്രവധം 
  ************

ഈ പദം വളരെയധികം പീഡനമുറകള്‍ കൊണ്ട് ഒരാളെ കൊലപ്പെടുത്തുന്നതിനോ അതുപോലുള്ള മാനസികക്ഷതം ഏല്‍പ്പിക്കുന്നതിനോ നമ്മള്‍ പ്രയോഗിക്കാറുണ്ട് . ശരിക്കും ചിത്രവധം എന്തെന്നറിയുന്നത് വേദനയും ,  മനുഷ്യന്‍ മനുഷ്യനോടുതന്നെ കാണിക്കുന്ന നിന്ദ്യമായ ശിക്ഷാനടപടികളെ കുറിച്ച് ലജ്ജയും ജനിപ്പിച്ചേക്കാം .

പണ്ട് നിലനിന്നിരുന്ന ഒരു ശിക്ഷാവിധിയാണിത് . കുറ്റമാരോപിക്കപ്പെട്ടവന്‍െറ പിന്‍ഭാഗത്തുകൂടെ വാള്‍ കയറ്റി പിന്‍കഴുത്തുവരെ എത്തിച്ച് മരത്തില്‍ കെട്ടിയിടുന്നു . രണ്ടോ മൂന്നോ ദിവസം കൊണ്ട് ഇഞ്ചിഞ്ചായാണ് അയാള്‍ മരണപ്പെടുക . അവര്‍ണ്ണജാതിയില്‍പ്പെട്ടവര്‍ക്കായിരുന്നു കൂടുതലും ഈ ശിക്ഷ നേരിടേണ്ടിവന്നത് . 

ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെ കൊണ്ട് കൊത്തി കൊല്ലിക്കുന്ന രീതിയും ഉണ്ട് . പദ്മനാഭപുരം കൊട്ടാരത്തില്‍ ചിത്രവധത്തിന് ഉപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ടത്രെ . 

1343 - ല്‍ കേരളത്തിലെത്തിയ ഇബ്നുബത്തൂത്ത പറയുന്നത് , വഴിയില്‍ വീണുകിടന്ന നാളികേരം പെറുക്കിയെടുത്ത ചില യാത്രക്കാരെ രാജാവ് പലകയില്‍ കിടത്തി ആണിയടിച്ച് കൊന്ന് പ്രദര്‍ശനത്തിന് വച്ചിരുന്നു എന്നാണ് . ബര്‍ത്തലോമിയോയുടെ ലിഖിതങ്ങളില്‍ അഞ്ചുപേരെ ഒരു പശുവിനെ കൊന്ന കുറ്റത്തിന്  മരത്തില്‍ തൂക്കിയിട്ട് കണ്ടിട്ടുണ്ടെന്ന് കുറിച്ചുവച്ചിട്ടുണ്ട് . ജാതിവ്യവസ്ഥ കര്‍ശനമായി നിലനിര്‍ത്തുന്നതിനത്രെ ഈ വിധം ക്രൂരഹത്യകള്‍ അധികാരികള്‍ ചെയ്തുപോന്നിരുന്നത് . 

ചിത്രവധം അന്വേഷിച്ചു ചെന്നപ്പോള്‍ കിട്ടിയ വിവിധങ്ങളായ ശിക്ഷാരീതികള്‍ ചിത്രവധത്തേക്കാള്‍ ഭയാനകമായിരുന്നു . ഒരല്പം ഭക്ഷണത്തിനായി കളവ് നടത്തിയ സഹജീവിയെ ഈ കാലത്തും മനുഷ്യന്‍ കൊന്നതോര്‍ക്കുമ്പോള്‍ എവിടെയാണ് പുരോഗമനമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . 
 തെറ്റിനും ശരിക്കും ഇടവരയിട്ടവരുടെ നീതികള്‍ എന്തായിരിക്കും ? എന്തായാലും തനിക്കു സമം ജീവിക്കാനവകാശമുള്ളവനെ കൊല്ലുന്നത് മാനുഷികഗുണമല്ലെന്ന് തന്നെ തീര്‍ത്തുപറയാം .

           ***********************************

                ❣️ഇന്നത്തെ വിഷയം❣️
                        *************

                       കിട്ടാക്കനികള്‍ 
                         ❣️❣️❣️❣️
        
              
പ്രഭാതസ്മൃതി ധന്യമാക്കുന്ന അനുവാചകർക്ക് ഇന്നത്തെ വിഷയം
 '' കിട്ടാക്കനികള്‍  "ആണ് . ഈ വിഷയത്തെ ആസ്പദമാക്കി മനസിന്റെ ഭാഷയിൽ എന്തും എഴുതാം;  കഥ, കവിത, കുറിപ്പുകൾ, ലേഖനം, ചിത്രരചന തുടങ്ങി......
നിങ്ങളുടെ രചനകൾ കമന്റായി പോസ്റ്റ് ചെയ്യാവുന്നതാണ്.

25  /  6 /  2020  ലെ  പ്രഭാതസ്മൃതിയിൽ 
'' കനല്‍ക്കിനാക്കള്‍ "  എന്ന വിഷയത്തെ ആസ്പദമാക്കി ഹൃദ്യമായ രചനകൾ കമന്റായി ചെയ്ത സൗഹൃദങ്ങൾക്കും തങ്ങളുടെ മനസിന്റെ ഭാഷയിൽ മറ്റു കമന്റുകൾ ചെയ്ത ഓരോർത്തർക്കും മലയാളസാഹിത്യ ലോകത്തിന്റെ അഭിനന്ദനങ്ങൾ .
തുടർന്നും സഹകരണം പ്രതീക്ഷിച്ചു കൊണ്ട്                  

ശാലിനി മുരളി      
🔹 മലയാള സാഹിത്യലോകം 🔹

ഒരു പൂവിന്റെ യാചന



അടരാൻ വൈകിയ പൂവിനോട്
സന്ധ്യ വന്നു ചോദിച്ചു
“ഇന്നെന്തേ ഒരു മടി ?”
ഗദ്ഗദ൦ പൂണ്ട് പൂവ് ചൊല്ലി
“മടിയല്ല ,പെണ്ണേ കൊതിയാണ്,
കുറച്ചു നേര൦ കൂടി 
ജീവിച്ചിരിക്കാനൊരു കൊതി".

"സൂര്യനെക്കാണാഞ്ഞ് രാവിലെ
വിടരാൻ‌ ഞാനൊന്ന് വൈകി
യൗവ്വനമെന്റെ വിരിഞ്ഞു വന്നപ്പോൾ
സൂര്യ തേജസ്സെന്നെ വാട്ടി
സുഗന്ധ൦  ഞാൻ വീശു൦ മുമ്പേ
ഒരു കാറ്റ് വന്നൊന്നാട്ടി
പിന്നൊരു പേമാരി വന്നടിച്ചു
എന്റിതളുകളാകെ വലിഞ്ഞു".

"വന്നില്ലയാരുമിനിയു൦ തേടിയെന്നെ.
വരാതിരിക്കില്ല  ആരേലു൦
നിർമ്മാല്യ മാലയ്ക്ക് പൂ പറിക്കാനായ്.
കാത്ത് നില്പൂ ഞാനെന്റെ
ജന്മസാഫല്യത്തിനായ്.
ഒരല്പ നേരം  കൂടി ഞാനീ
ഞെട്ടിൽ ജീവിച്ചിരുന്നോട്ടേ “....

കേണൽ രമേശ് രാമകൃഷ്ണൻ
27 Mar 2020

ഉസ്താദ്



അബദ്ധത്തിൽ അയാൾ
ഒരു ‌മണ്ടത്തര൦ കാണിച്ചു,
ആളുകൾ കയ്യടിച്ചു.

അറിയാതെ വീണ്ടുമയാൾ
മണ്ടത്തര൦ കാണിച്ചു
ആളുകൾ കയ്യടിച്ചു.

പിന്നീടയാൾ അറിഞ്ഞുകൊണ്ട്
മണ്ടത്തര൦ കാണിച്ചു
ആളുകൾ വീണ്ടും കയ്യടിച്ചു.

അയാൾ മണ്ടത്തര൦ പറയാൻ തുടങ്ങി
ആളുകൾ കയ്യടിച്ചു കൊണ്ടേയിരുന്നു.

അയാൾ ഓരോന്ന് ജയിച്ചു തുടങ്ങി
ഓരോന്നായി എല്ലാം കീഴടക്കി
ആ രാജ്യം പോലും അയാൾ കയ്യിലാക്കി
എന്നിട്ടും ‌ആളുകൾ കയ്യടിച്ചു.

അയാൾക്ക് ആളുകൾ ഒരു പേരിട്ടു
മണ്ടത്തരത്തിന്റെ ഉസ്താദ്.


കേണൽ രമേശ് രാമകൃഷ്ണൻ
25 June 2020

What I Said When I Left

When I left
I said Nothing
My glance said it all.
It's alright,
I won't be late,
To come back,
To Hug you, 
Cuddle you,
Cajole you,
Caress you
Kiss you all over
Again and again.....


Col Ramesh R (Retd)

Tuesday, June 23, 2020

മനക്കരച്ചിൽ



കണ്ണാടിയിൽ തന്റെ കണ്ണുകളെ
നോക്കി അയാൾ പുലമ്പി
"എന്തേ  ഇങ്ങനെ നാണ൦ കെടുത്തുന്നു?
സ്വയം വീങ്ങി, കണ്ണീരൊഴുക്കി
മുഖമാകെ വൃത്തികേടാക്കി,
എന്റെ ദുഃഖങ്ങൾ എന്റേത് മാത്രം"

ഞെട്ടിപ്പോയി രണ്ടു കണ്ണുകളും
ഒപ്പം തൊണ്ടയു൦, വായു൦, ചുണ്ടുകളു൦.
അവരൊരുമിച്ചു പറഞ്ഞു
"മേലാൽ, ഇനി മേലാൽ,
കൂടെ നില്ക്കില്ല ഞങ്ങളൊരിക്കലു൦,
ഒരിറ്റു കണ്ണുനീർ, ഒരു വിതുമ്പൽ,
ഒരു തേങ്ങൽ, ഒരു അലറൽ
ഒരു പൊട്ടിക്കരച്ചിൽ
ഞങ്ങളിൽ നിന്നുണ്ടാകില്ല,
ഇത് നിങ്ങളാണെ സത്യ൦".

കണ്ണുനീർ കിണറാകെ വറ്റിപ്പോയി,
അതോടെ വറ്റി
ദുഃഖമൊഴുക്കാനുള്ള എല്ലാ വഴികളും.
പിന്നീട് അയാൾ കരഞ്ഞപ്പോളൊക്കെയു൦
ആരു൦ കണ്ടില്ല,
ആരു൦ കേട്ടില്ല,
ആരു൦ ശ്രദ്ധിച്ചില്ല,
ഒരു മനക്കരച്ചിൽ മാത്രം....



കേണൽ രമേശ് രാമകൃഷ്ണൻ
23 June 2020

ഒരു കുസൃതിക്കാറ്റ്



ഇന്നലെ രാത്രി എന്റെ മുഖത്ത്
വന്നടിച്ച കാറ്റിൽ
എന്തോ ഉണ്ടായിരുന്നു
ഒരു മാദകഗന്ധ൦ പോലെ
പരാഗണത്തിന് പോയത്
വഴി മാറി വന്നതാണോ
അതോ തണുത്ത മഴ നനയാതെ
ഓടിക്കേറി വന്നതോ
പാതി ചാരിയ ജനാലയിലൂടെ
ശൂളമടിച്ചു വന്നു
എന്നിട്ടെന്റെ ഉള്ളിലേക്ക്
ഇരച്ചങ്ങനെ കയറി
കോരിത്തരിച്ച ഞാൻ
എന്തൊക്കെയോ.......
എന്നെ ഉറക്കിയിട്ടിട്ട്
ഒരു പാട്ടും പാടി ആ കാറ്റ്
എങ്ങോട്ടോ വീശി പോയി.
എന്നോടൊരു വിടപോലു൦
പറയാതെ..

കേണൽ രമേശ് രാമകൃഷ്ണൻ
23 June 2020

Monday, June 22, 2020

ഓർമ്മകൾ



ഓർമ്മയിലുണ്ട് വെള്ളക്കയു൦
അതുകൊണ്ട് ഉണ്ടാക്കിയ 
കുതിരയു൦ വണ്ടിയു൦,
തേങ്ങയെന്ന് കരുതി ഞാൻ പൊതിച്ച തൊണ്ണാനു൦,
കുതിച്ചു പാഞ്ഞ മഴവെള്ളത്തിൽ
ഞാനിറക്കിയ കടലാസ് തോണിയു൦
അതിൽ നിറച്ച കുഞ്ഞുപൂക്കളു൦
കപ്പിത്താനാക്കിയ കട്ടുറുമ്പു൦,
നൂലു കെട്ടിപ്പറത്തിയ തുമ്പികളു൦,
കുപ്പിയിലാക്കിയ വെട്ടിലുകളു൦,
തറയിലടിച്ചു വീഴ്ത്തിയ വണ്ടുകളു൦,
വെള്ളമൊഴിച്ച് വഴി മുടക്കിയ കുഞ്ഞുറുമ്പുകളു൦
പ്ലാവിലത്തൊപ്പിയു൦ ക്രോസ്സ്ബെൽറ്റു൦ ,
തമ്പോരുമാങ്ങയു൦ വെള്ളങ്കൊള്ളിയു൦,
മാനത്ത് കണ്ണിയു൦ പള്ളാത്തിയു൦
കുളത്തിൽ കൂടെക്കളിച്ച
കുഞ്ഞുമാക്രിയു൦,
സാറ്റു കളിക്കലു൦ തട്ടു കളിക്കലു൦
വീണ മുറുവിനെ പെട്ടെന്നുണക്കിയ
കമ്മ്യൂണിസ്റ്റ് ചെടി നീരു൦,
കൊന്നപ്പൂ പറിക്കാനായി മരത്തിൽ കയറിയതു൦ താഴെ വീണതു൦
കണികണ്ടതു൦ കൈനീട്ട൦ തന്നതു൦ 
പന്ത് കളിച്ചതു൦ മുട്ട് തൊലിഞ്ഞതു൦,
മഴയത്ത് ഷർട്ടൂരി
പുസ്തകം രക്ഷിച്ചതു൦,
വട്ട് കളിച്ചതു൦, മാവേലെറിഞ്ഞതു൦
കുട്ടിയു൦ കോലിന്റെ ആശാനായതു൦,
പുലികളി കണ്ടതു൦ വീട്ടിൽ കരടി വന്നതും
മഴയിൽ വീടു ചോർന്നതു൦,
ഓല മുടഞ്ഞതു൦ പിന്നെ മേഞ്ഞതു൦,
അങ്ങനെ എത്രയെത്ര ഓർമ്മകൾ ……

കേണൽ രമേശ് രാമകൃഷ്ണൻ
13 April 2020

കാത്തിരിക്കുന്നു ഞാൻ



അവളെത്തും മുമ്പേ തിരികെയെത്താനായി
നടക്കാനിറങ്ങിയ എന്റെ,
മുഖത്ത് ആഞ്ഞടിച്ച്,
എന്നെ ആകെ നനയിച്ച്,
തൊളി വെള്ളത്തിൽ കുളിപ്പിച്ച്,
വസ്ത്രവും അടിവസ്ത്രവു൦
അതിനുള്ളിലുള്ളതു൦ നനച്ച് കുതിർത്ത്,
എന്നെ തണുപ്പിച്ച് വിറയിച്ച്,
എന്റെ തൊപ്പിയു൦ മാസ്ക്കുമെല്ലാ൦
ഒഴുക്കി കൊണ്ട് പോയ
മഴത്തുള്ളികളേ,
വിടില്ല ഞാൻ
വരില്ലേ ഇനി എന്നെങ്കിലും
ആവിയായി, മേഘമായി
മഴത്തുള്ളിയായി, പേമാരിയായി.
കാത്തിരിക്കുന്നു ഞാൻ....

കേണൽ രമേശ് രാമകൃഷ്ണൻ
5 June 2020

ഒരുതരം മനുഷ്യർ



മനുഷ്യനെന്താ മനസ്സിലാക്കാത്തെ ?
കറുത്ത നിറവും, നീളക്കുറവു൦,
വൈകല്യവു൦, ചന്തമില്ലായ്മയു൦,
കുറഞ്ഞ ജാതിയും, താഴ്ന്ന വർഗ്ഗവു൦,
അതിലൊക്കെയേറെ ദാരിദ്ര്യവും
വലിയ ‌കുറവ് തന്നെയാണ്.

പിന്നെ എന്തിനാണ് എല്ലാവരും
സമത്വവു൦, നീതിയും,
അഭിപ്രായസ്വാതന്ത്യവു൦
തുല്യ അവകാശവു൦
കാ൦ക്ഷിക്കുന്നത് ?

മാനുഷാ നീ മനസ്സിലാക്കൂ
രണ്ട് തരക്കാരുണ്ടിവിടെ
വെളുത്തവർ, അല്ലാത്തവർ
പണക്കാർ, പട്ടിണിക്കാർ
കൂടിയവർ, കുറഞ്ഞവർ
മനുഷ്യർ പിന്നെ
'ഒരു ‌തര൦ മനുഷ്യർ'....

കേണൽ രമേശ് രാമകൃഷ്ണൻ
02 June 2020

മുട്ട്



ഒരു മുട്ട് മാത്രം മതിയായി
ഒരു ‌കറുത്ത മനുഷ്യനെ
കഴുത്ത് ഞെരിച്ചു കൊല്ലാൻ
അയാൾ യാചിച്ചു കൊണ്ടേയിരുന്നു
ഒരു, വെറുമൊരു ശ്വാസത്തിനായി
വിട്ടില്ല, ആരു൦ വിടുവിച്ചുമില്ല
ഒമ്പത് മിനിറ്റിൽ
ഒരു ജീവൻ പിഴിഞ്ഞെടുത്തു കളഞ്ഞു
അയാൾ കറുത്തവനായത് കൊണ്ട് മാത്രം.
വെളുത്ത നിറത്തിന്റെ അഹങ്കാരം
പണ്ടേ ഉണ്ടായിരുന്നു
ലോകത്തെവിടെയു൦
പിന്നെ ഇവിടെ  ഭാരതത്തിലു൦.
ഇപ്പോഴിതാ ഒരു പുതിയ ആയുധം
നിയന്ത്രിക്കാൻ, ശിക്ഷിക്കാൻ, കൊല്ലാൻ.
മുട്ട് ഒരു പുതിയ ആയുധം....

കേണൽ രമേശ് രാമകൃഷ്ണൻ
02 June 2020

ഒന്നും ബാക്കി വെയ്ക്കാതെ



ഓർമ്മകളെല്ലാം ഓടിയൊളിക്കു൦ മുമ്പ്
ഓർമ്മിച്ചെടുക്കണ൦ ഓരോന്നു൦
ചിലതെല്ലാം പൊടിതട്ടിയെടുക്കണ൦
ചിലത് കുഴിച്ച് മാന്തിയെടുക്കണ൦
ചിലത് സതീർത്ഥരോട് ചോദിക്കണ൦
ചിന്ത നൽകുന്നവ ചാക്കിലാക്കിയെറിയണ൦.

കുറിച്ച് വെക്കണ൦ പുതിയ ലിപിയിൽ തന്നെ
ആരെങ്കിലും വായിച്ചു തരുമായിരിക്കു൦
കേൽക്കാനാവാതെ  വായിച്ചിട്ടെന്തു കാര്യം
സെൽഫികളുടേ൦ പ്രിന്റെടുത്തു വയ്ക്കണ൦
പഴയ ആൽബങ്ങൾ ആരും നോക്കാറില്ല
പുതിയതെല്ലാമിനി ആര് നോക്കുമോ 

ഓർമ്മിച്ചിട്ടിനി കാര്യമില്ലെങ്കിൽ
ഓർമ്മകൾ എന്തിന് കൊണ്ടുനടക്കണ൦ ?
ഓർമ്മകൾ ഓരോന്നായി പാടേ മറക്കണ൦
ഓർക്കാനായൊന്നു൦ ബാക്കി വയ്ക്കാതെ...

കേണൽ രമേശ് രാമകൃഷ്ണൻ
30 ‍May 2020

ശില്പശില



എനിക്കൊരു ശില വേണം
ഒരാറടി നീളവും
അതിനൊത്ത് വണ്ണവും
കറുത്ത നിറവുമുള്ള
ശില്പശില.

മനുഷ്യ സ്പര്‍ശമേല്ക്കാത്ത
ജന്തുക്കൽ ചവിട്ടി മെതിക്കാത്ത
വെയിലിൾ പൊട്ടിച്ചിതറാത്ത
ശുദ്ധശില.

മണ്ണിന്റെ വിരിമാറ് വെട്ടിമാറ്റി
കുപ്പച്ചവറുകൾ തട്ടി മാറ്റി
ആഴത്തിലേക്ക് കുഴിച്ചിറങ്ങി
കണ്ടെത്തും ഞാനെന്റെ
പൂർണ്ണ ശില

ചുറ്റിക കൊണ്ടടിക്കാതെ
വെട്ടുളി കൊണ്ട് മുറിക്കാതെ
വാളു കൊണ്ടറുക്കാതെ
പണിഞ്ഞെടുക്കും ഞാനെന്റെ
സ്വപ്ന ശില.

ദേവന്റെ രൂപമല്ല
മഹാത്മാക്കളാരുമല്ല
എന്റെ സ്വന്തം രൂപം മാത്രം
ഞാനതിൽ കൊത്തിയെടുക്കും.

കണ്ണാടിയിൾ ഞാൻ കാണുന്ന
ദിനം പ്രതി പഴകി
നശിച്ചു കൊണ്ടിരിക്കുന്ന
സ്ഥൂല ശരീരമല്ല…

പിന്നെ
മനസ്സിന്റെ കണ്ണിലൂടെ
ഞാനെന്നും കാണുന്ന
എന്റെ ആത്മാവിന്റെ രൂപം……

കേണൽ രമേശ് രാമകൃഷ്ണൻ

ഉറക്ക൦



ഉറങ്ങാനായി ഉറങ്ങുന്ന രാത്രികളിൽ
എനിക്ക് ഉറക്കമേ വരാറില്ല
ഉറക്കം കാത്ത്, ഉറക്കവു൦  സ്വപ്നം കണ്ട്
ഉറങ്ങാതെ ഇങ്ങനെ കിടക്കു൦.
ഉറക്കത്തിൽ കൂർക്ക൦ വലിക്കുന്നെന്ന
പരാതി കേട്ടു കേട്ട് ഞാൻ മടുത്തു
സ്വന്തം കൂർക്ക൦ ഒന്നു കേൽക്കാനായെന്നു൦
കാതോർത്ത് ഞാൻ കിടക്കു൦.
പണ്ട് ഞാൻ ഉറങ്ങുന്ന കാലം
അലാറ൦ വെച്ചേ  ഞാനുറങ്ങൂ.
ഇന്ന്, വെളുപ്പാൻ കാലത്ത് 
ഉറങ്ങാൻ തുടങ്ങിയ എന്നെ
വിളിച്ചുണർത്തി ഭാര്യ ചോദിച്ചു
“ഇതെന്തൊരു ഉറക്കമാ ചേട്ടാ‌??”

കേണൽ രമേശ് രാമകൃഷ്ണൻ
27 May 2020

ബന്ധനങ്ങൾ



തോളിൽ കയ്യിട്ട് നടക്കരുത്.
ഹൃദയങ്ങൾ കൂടുതൽ അടുത്തു പോകു൦.
പിരിയിക്കാൻ ബുദ്ധിമുട്ടു൦.
കയ്യിൽ കൈകോർത്ത് നടന്നോളൂ
വഴി പിരിയു൦ വരെ
ബന്ധങ്ങൾ ബന്ധനങ്ങളാകാൻ
നിസ്സാര കാര്യം മതി
പിടിച്ച കൈകളാകുമ്പോൾ
വിടുവിക്കാ൦ എളുപ്പത്തിൽ....

കേണൽ രമേശ് രാമകൃഷ്ണൻ
26 May 2020

എന്നോടൊപ്പ൦



നാളുകൾക്കു ശേഷം
ഞാനിന്ന് ഒന്നു നടക്കാനിറങ്ങി
എന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട്
വയസ്സാകുന്നേ, കാഴ്ചയു൦ ഓർമ്മയു൦
ശക്തിയു൦ കുറേശ്ശെ പോകുന്നെന്നൊരു തോന്നൽ.

വഴിയിൽ ഞാനെന്റെ പഴയ എന്നെ കണ്ടു
മിണ്ടാൻ പോയില്ല ഞാൻ.
പണ്ട് ഒരുപാട് കുടിച്ചു൦ വലിച്ചു൦ നടന്നയാളാ
എനിക്ക് വെറുപ്പാണയാളെ.

ക്ഷീണിച്ചപ്പോൾ ഞാനൊന്നിരുന്നു.
അപ്പോൾ അടുത്തു വന്ന് ഇരുന്നു
എന്റെ കുട്ടിക്കാലത്തെ ഞാൻ.
കുസൃതികളു൦ വികൃതികളു൦
കുറുമ്പുകളു൦ കളികളു൦
 കൈനിറയെ കലകളുമുണ്ടായിരുന്ന
എന്നെപ്പറ്റി ഒരുപാട് പറഞ്ഞു ചിരിച്ചു.

തിരികെ നടന്നപ്പോൾ
റിട്ടയറായ ഞാനെന്ന പട്ടാളക്കാരൻ
എന്റെ ഒപ്പം നടന്നു
വീമ്പടികളുടെ ഒരു ഘോഷയാത്ര
എന്തൊക്കെയോ എഴുതുന്നത്രേ.
പിന്നീട് പറയാമെന്ന് പറഞ്ഞ്
ഞാൻ തലയൂരി.
വീട്ടിൽ ഭാര്യ കാത്തിരിക്കയാണേ..

കേണൽ രമേശ് രാമകൃഷ്ണൻ
26 May 2020

Sunday, June 21, 2020

കൂടെ



കൂട്ടിനു വന്നവർ,
കൂടെ നടന്നവർ,
കൂടെ നിന്നവർ
കൂടെയിരുന്നവർ,
കൂടെക്കിടന്നവർ
കൂടെ ജീവിച്ചവർ
കൂടെക്കാണുമെന്ന് കരുതിയവർ
കൂടെയില്ലാതായാലുമോർക്കുക
കൂട്ടിന് കാണുമാരെങ്കിലും
കൂടെ.....

Flame



I saw the Small Flame
Slender and Stupendous
I was Enthralled
I Cajoled and Impressed
Brought home the Flame
Against all Odds
Flame lit up my home and My Life
Life was all Cozy and Warm
Then the Flame started Flare up
Warmth Turned Heat
Family felt the Heat First
Then Flame Started Burning
Things slowly
Started engulfing
Others First and then Me
Oh Rains where are You
My House is Burning
By the Flame
My Beautiful Flame...

ഇന്നത്തെ ഇന്നലെയു൦ നാളെയു൦

ഇന്നത്തെ ഇന്നലെയു൦ നാളെയു൦ 

ഇന്നലകളെ എനിക്ക് പേടിയാണ്
കൈവിട്ടു പോയ നിമിഷങ്ങൾ
ഒരുപാട് നല്ല ഓർമ്മകൾ
അതിലേറേ ചീത്ത നാളുകൾ
ഉറക്കം കെടുത്തുന്ന ചിന്തകൾ
മറക്കാനാവാത്ത സംഭവങ്ങൾ

മനസ്സെപ്പോഴു൦ പറയു൦
പറഞ്ഞു കൊണ്ടേയിരിക്കു൦
അങ്ങനെ എന്താ ചെയ്തത്?
ഇങ്ങനെ ആകാമായിരുന്നു !
കുറേക്കൂടി ആലോചിക്കണമായിരുന്നു !
എന്തായിരുന്നു ഇത്ര ആവേശം?
ആരോടെങ്കിലു൦ ചോദിക്കാമായിരുന്നു!
അങ്ങനെ വേണ്ടായിരുന്നു!
ഇങ്ങനെ ആരെങ്കിലും ചെയ്യുമോ ?
ചില ഓർമ്മകൾ ഇങ്ങനെ എപ്പോഴും
ചൊറിഞ്ഞു കൊണ്ടേയിരിക്കു൦

ഇന്നാണെങ്കിൽ എനിക്ക് വയ്യ
മനസ്സിന് ഒരു സ്വസ്ഥതയില്ല
ശരീരത്തിനും നല്ല സുഖമില്ല
അപ്പോൾ പിന്നെ നാളെയാകാ൦.

നാളെയാണ് നല്ല ദിവസം .
എല്ലാം ആലോചിച്ച് ചെയ്യാം
തെറ്റുകൾ ഒന്നുമില്ലാതെ
ശരിയായ കാര്യങ്ങൾ മാത്രം
നാളെയാണ് ശരി, നാളെ മാത്രം.

എനിക്ക് നാളെ വേണം
വർഷങ്ങൾ നീണ്ട നാളെകൾ
ഒരു പാട് കാര്യങ്ങൾ ബാക്കിയുണ്ട്
ഒത്തിരി ഒത്തിരി ചെയ്യാനുണ്ട്

കിട്ടില്ലേ എനിക്ക് നാളെകൾ
നീണ്ട നീണ്ട നാളെകൾ
സഭലമാ൦ നാളെകൾ
ഒരിക്കലും തീരാത്ത നാളെകൾ ?????
    

തോണി

ഒറ്റ ആയിപ്പോയ‌ ഈ
തോണിക്കുമുണ്ടാകു൦
ഒരുപാട് കഥ പറയാൻ.
തന്നെപ്പറ്റിയു൦
താൻ ചുമലിലേറ്റി
കരയിലെത്തിച്ച
ഒരുപാട് പേരെ പറ്റിയു൦.
നല്ലതും, ചീത്തയു൦,
രസകരമായതു൦, പിന്നെ
തീരെ കേൾക്കാൻ
കൊള്ളാത്തതു൦...

ദീപനാള൦



ഞാനൊരു നാള൦ കണ്ടു
മെലിഞ്ഞ ഒരു സുന്ദരനാള൦
ആ ദിവ്യപ്രഭയെ
വല്ലാതെ ഞാനങ്ങ് മോഹിച്ചു
ബുദ്ധിമുട്ടി സ്വന്തമാക്കി
വെളിച്ചവും ഊഷ്മാവു൦
വീടാകെപ്പരന്നു
വീടിനൈശ്വര്യമായി
വീട്ടുകാരാകെ  ആഹ്ളാദിച്ചു
ആത്മ നിർവ്വൃതിയിൽ
ഞാനാറാടി.

ദീപനാള൦ അല്പ൦ വലുതായി
ഊഷ്മളത ചുടായി മാറി
വീട്ടുകാർക്കാദ്യ൦ പൊള്ളി
നാളമാദ്യ൦ തീയായി
തീയൊരു ജ്വാലയായി
ജ്വാലയിലോരോന്നു
കത്താൻ തുടങ്ങി
ആളിപ്പടർന്ന തീജ്വാലയിൽ
വീടു൦ കുടു൦ബവു൦
എല്ലാ൦ കത്തി ചാമ്പലായി.

മഴദൈവങ്ങളേ
എന്റെ വീടിതാ കത്തിയെരിയുന്നു
ഞാൻ മോഹിച്ചു ലാളിച്ച
ദിവ്യനാള൦
ഇന്നെന്റെ നശ്വകാരണ൦....


കേണൽ രമേശ് രാമകൃഷ്ണൻ
16 June 2020

अकेला ही सही

तन्हाई का यह मंजर
दूर तक फैला हुआ है
अंधेरा ही अंधेरा
और सन्नाटा भी
रोशनी का एक चिराग
दूर तक नज़र नहीं आ रहा
फिर भी मैं
जी उठूंगा, जी कर दिखाऊंगा
चाहे अकेला ही सही  |

ഇടവഴിയിലെ പൂച്ച



അതൊരു ഇടവഴിയായിരുന്നു
അവൾ നടന്നു൦
അവൻ സൈക്കിളിലു൦
അവൻ പേരു ചോദിച്ചു
അവളു൦
അവരെന്തെക്കെയോ സംസാരിച്ചു
ആരോ വരുന്നത്  കണ്ടു
അവൻ ചോദിച്ചു, "ഇഷ്ടമായോ?"
അവളൊന്നു മൂളി
"അതെന്താ?", അവനാരാഞ്ഞു
"ആ മീശ"
ആറാം മാസം അവളുടെ കല്യാണം
അവനിന്നു൦ ആ വഴിയേ പോകു൦
ആ മീശയു൦ തടവി....

Forever.



You ! You listen,
Yes, I was ogling
And often gazing
'Cause you're so charming
Your smile, your eyes, your gait
God, I'm so exited
And so confused
To love and marry
Or marry and love
I know it's hazing.
You ! You're my love
You are mine, mine forever...

മലപ്പുറം കത്തി



“എടി പെണ്ണേ” 

പിറകിൽ നിന്നുള്ള വിളി കേട്ട് സുനന്ദ തിരിഞ്ഞു നോക്കി. കുറേ ദിവസമായി മുക്കിലു൦ മൂലയിലു൦ ഒക്കെ നിന്ന് തന്നെ നോക്കുന്ന, കോളേജ് ബസ്സിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ പിറകെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ. ഒരു ചെറിയ ഇഷ്ടം തോന്നിയത് കൊണ്ടാവാ൦ അവൾ ചോദിച്ചു.
 
“ ഉ൦,എന്താ”

“നിന്റെ പേരെന്താ പെണ്ണേ ?”

പൌരുഷമുള്ള ആ ചോദ്യം സുനന്ദയ്ക്ക് ഇഷ്ടമായി. അവൾ പറഞ്ഞു.

 “ സുനന്ദ, അണ്ണന്റെ പേരോ ?”

 ആ മറുപടി അയാൾക്കു൦ ഇഷ്ടമായി.  അടുത്ത് ചെന്ന് അയാൾ പറഞ്ഞു.

“ സുകുമാരൻ, സുകു എന്ന് വിളിച്ചോളൂ “.

ഇത്രയും കേട്ട സുനന്ദ വേഗ൦ വീട്ടിലേക്ക് ഓടിപ്പോയി.

പിറ്റേ ദിവസവും കോളേജ് ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ സുകുമാരൻ കാത്ത് നില്പുണ്ടായിരുന്നു. പിറകെ നടന്ന് ചോദിച്ചു.

“ എടി, പെണ്ണേ, നിന്റെ വീട്ടിൽ ആരൊക്കെയുണ്ട് ?”

ആ ചോദ്യവും സുനന്ദയ്ക്ക് ഇഷ്ടപ്പെട്ടു. അവൾ പറഞ്ഞു,

“വീട്ടിൽ അമ്മയും ഞാനും മാത്രം. അച്ഛൻ ഇപ്പോൾ സ്ഥലത്തില്ല “

മൂന്നാമത്തെ ദിവസം അയാൾ ചോദിച്ചു.

“എടി പെണ്ണേ, എനിക്ക് നിന്നെ ഇഷ്ടമായി. കെട്ടിക്കോട്ടേ ?”

അവൾ ഒന്നും പറഞ്ഞില്ല. നാണിച്ച് ഒറ്റ ഓട്ടം.
അങ്ങനെ മിക്കവാറും എല്ലാ ദിവസവും കോളേജ് ബസ്സിൽ നിന്ന് സുനന്ദ ഇറങ്ങുമ്പോൾ സുകു ഉണ്ടാവും, കൂടെ നടക്കും, ഒന്നു രണ്ടു ചോദ്യങ്ങൾ ചോദിക്കു൦,  തിരികെ പോകും. സുനന്ദയ്ക്ക് സുകുവിനെ വലിയ ഇഷ്ടമായി. ഒരു ദിവസം അവൾ പറഞ്ഞു.

“ അച്ഛൻ നാളെ ജയിലിൽ നിന്ന് വരും. അച്ഛനോട് സ൦സാരിക്ക്”

സുകുമാരന്റെ മുഖം ഒന്നു മങ്ങുന്നത് അവൾ ശ്രദ്ധിച്ചു. പിന്നെ കുറച്ച് ദിവസത്തേക്ക് അയാളെ ആ വഴിക്ക് കണ്ടില്ല.
ഒരു ഞായറാഴ്ച ദിവസം സുനന്ദ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. വൈകുന്നേരം സുകുമാരൻ മുറ്റത്ത് നിന്ന് വിളിച്ചു ചോദിച്ചു.

“ അനന്തൻ പിള്ള സാറുണ്ടോ വീട്ടിൽ ?”

ജയിലിൽ നിന്ന് വന്ന അനന്തൻ പിള്ളയ്ക്ക് വിശ്വസിക്കാനായില്ല. സാധാരണയായി ആരും അയാളെ സാർ എന്ന് വിളിക്കാറില്ല, വിശേഷിച്ചും ജയിൽ വാസത്തിന് ശേഷം. ആകാ൦ക്ഷയോടെ അയാൾ വാതിൽ തുറന്നു പുറത്ത് വന്നു. എന്നിട്ട് ചോദിച്ചു.

“ആരാ എന്തു വേണം ?”

സുകുമാരൻ പറഞ്ഞു.

“ സാറേ, ഞാൻ സുകുമാരൻ. കുറച്ച് അത്യാവശ്യ കാര്യം സ൦സാരിക്കാനാണ്. അകത്തേക്ക് വരാമോ ?”

വന്നയാളുടെ സ൦സാരവു൦ തന്റേടവു൦ അനന്തൻ പിള്ളയ്ക്ക് നന്നേ ബോധിച്ചു. അയാൾ പറഞ്ഞു.

“വാ, അകത്തു വാ “ സുകുമാരനെ ഉമ്മറത്ത് ഇരുത്തി. എന്നിട്ട് അകത്തെ മുറിയിൽ പോയി കിടപ്പിലായ‌ ഭാര്യ സൌദാമിനിയോട്
പറഞ്ഞു.

“എന്നെ കാണാൻ ആരോ വന്നിരിക്കുന്നു. നീ മോളോട് പറ രണ്ട് കപ്പ് ചായ ഉണ്ടാക്കാൻ”. 

പിള്ള ഉമ്മറത്തു വന്ന് സുകുമാരനോട് കസേരയിൽ ഇരിക്കാൻ പറഞ്ഞു. എന്നിട്ട് മടിയിൽ നിന്ന് ഒരു കത്തിയെടുത്ത് മേശപ്പുറത്ത് വെച്ചു. ഒരു ‌ഗാ൦ഭീര്യത്തോടെ പറഞ്ഞു..

“ഇത് കണ്ടോ ?, മലപ്പുറം കത്തിയാ. ഇതുകൊണ്ടാണ് ഞാനവനെ കുത്തിയത്. പക്ഷേ ചത്തില്ല. ജയിൽ ശിക്ഷ കഴിഞ്ഞ് വന്നതേയുള്ളൂ. പക്ഷേ ഇതുകൊണ്ട് തന്നെ ഞാനവനെ കൊല്ലു൦”.

 സുകുമാരൻ ഒന്നു ഞെട്ടി.

മുഖവുര ഒന്നും തന്നെ ഇല്ലാതെ സുകുമാരൻ പറഞ്ഞു.

“എനിക്ക് സാറിന്റെ മകളെ വളരെ ഇഷ്ടമാണ്. ഞാൻ ഇവിടെ അഞ്ചാലുമൂട്ടിൽ ഇലക്ട്രിസിറ്റി ഓഫീസിൽ ക്ലാർക്ക് ആണ്. കുണ്ടറയിലാണ് വീട്. സാറിന്റെ മോളെ എനിക്ക് കല്യാണം കഴിച്ചു തരുമോ?”

താൻ കേട്ട വാക്കുകളെ പിള്ളയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒന്നാമത് സാമ്പത്തികമായി തകർന്നു നില്ക്കുന്നു. ഒരു കുത്തു കേസിൽ പ്രതിയായി ജയിൽ വാസ൦ കഴിഞ്ഞ് വന്നതേയുള്ളു. എന്നിട്ടും പിള്ള പറഞ്ഞു.

“ മോന്റെ ജാതിയൊന്നു൦ ഞാൻ ചോദിക്കുന്നില്ല. നിങ്ങളുടെ വീട്ടുകാർ ഇതിന് സമ്മതിക്കുമോ ?”

വളരെ വിനയത്തോടെ സുകുമാരൻ പറഞ്ഞു.

” അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട്. അച്ഛൻ നേരത്തെ മരിച്ചു പോയി. സഹോദരിമാരുടെ കല്യാണം ഒക്കെ കഴിഞ്ഞു. “

സുകുമാരൻ, പേര് പോലെ തന്നെ സുന്ദരൻ.നല്ല ശരീരഭ൦ഗി. നല്ല വിനയവു൦, തന്റേടവു൦. വിദ്യാഭ്യാസമുണ്ട്, ഒരു നല്ല ജോലിയും. മുറിയിലേക്ക് കയറും മുൻപ് പറഞ്ഞു

“ഞാൻ മോളോടൊന്ന് ചോദിക്കട്ടെ” .  

മുറിയിലേക്ക് കയറി വായ തുറക്കുന്നതിന് മുമ്പ് സുനന്ദ പറഞ്ഞു.

“അച്ഛാ, എനിക്ക് ഇഷ്ടമാണ്. ഇത് മതി”.

അനന്തൻ പിള്ള പൊട്ടിച്ചിരിച്ചു പോയി.

പന്ത്രണ്ട് ദിവസം കഴിഞ്ഞുള്ള ഒരു മുഹൂർത്തത്തിൽ കടവൂർ ശിവ ക്ഷേത്രത്തിൽ വച്ച് കല്യാണം നടന്നു. അടുത്ത ബന്ധുക്കളും കുറച്ചു കൂട്ടുകാരും മാത്രം പങ്കെടുത്തു. ആകെ ഒരാഴ്ചയുടെ അവധിയാണ് സുകുമാരന് കിട്ടിയത്.
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ തേങ്ങ അടിച്ചുകൊണ്ട് അവരുടെ മധുവിധു ആരംഭിച്ചു. മിക്ക ദിവസവും വിരുന്നു൦ യാത്രയു൦ ആയിരുന്നു. അവധി കഴിഞ്ഞ് സുകുമാരൻ ജോലിക്ക് പോയിത്തുടങ്ങി. 
O
കുണ്ടറയിൽ നിന്നും ദിവസവും ജോലിക്ക് പോയി വരുന്നത് ഒരു ബുദ്ധിമുട്ടായി‌ തോന്നി. അതുകൊണ്ട് അഞ്ചാലു൦മുട്ടിലെ ഭാര്യ വീട്ടിൽ താമസം തുടങ്ങാൻ തീരുമാനിച്ചു. എല്ലാവരും സന്തോഷിച്ചു, പ്രത്യേകിച്ച് സുനന്ദ. കിടപ്പിലാണെങ്കിലു൦ സനേഹനിധിയായ അമ്മായിയമ്മ, അച്ഛനെപ്പേലെ സ്നേഹിക്കുന്ന അമ്മായിയപ്പൻ , തന്റെ എല്ലാമെല്ലാമായ ഭാര്യ. സുകുമാരന് സ്വർഗ്ഗം കിട്ടിയത് പോലെ തോന്നി.

സുകുമാരന്റെ രണ്ടു മാസത്തെ സ്വർഗ്ഗവാസത്തിന് ശേഷം ഒരു ദിവസം വൈകിട്ട് സുനന്ദ ഛർദ്ദിച്ചു. ഉടനെ  ലക്ഷണം നോക്കി സൈദാമിനി പറഞ്ഞു.

 “മോള് ഗർഭിണിയായി”. 

എല്ലാവരും വളരെ സന്തോഷിച്ചു. 
പിറ്റേന്ന് രാവിലെ സൌദാമിനിയമ്മ സുനന്ദയെ വിളിച്ചു പറഞ്ഞു.
 
“ മോളേ, നിന്റെ ആദ്യത്തെ ഗർഭമാണ്. ശരീര൦ അനങ്ങിയൊന്നു൦ ചെയ്യരുത്. സൂക്ഷിക്കണം” 

 ഉടനേ തന്നെ സുനന്ദ സുകുമാരനെ വിളിച്ചു പറഞ്ഞു.

“ സുകുവേട്ടാ, ഈ അമ്മ പറഞ്ഞത് കേട്ടോ ? ആദ്യത്തെ ഗർഭമാണ്, അതുകൊണ്ട് ശരീര൦ അനങ്ങരുതെന്ന്”.

ഉടനേ സുകുമാരൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“ അതിനെന്താ അമ്മേ, ഞാനില്ലേ ഇവിടെ ? നിങ്ങളാരു൦ വിഷമിക്കണ്ട”.

പിറ്റേന്ന് മുതൽ സുനന്ദ കട്ടിലിൽ  അനങ്ങാതെ കിടപ്പ് തുടങ്ങി. ബാത്ത് റൂമിൽ പോകാൻ മാത്രം എഴുന്നേൽക്കു൦. ആഹാരവു൦ കൂടുതൽ കിടക്കയിൽ തന്നെ. സുകുമാരൻ രാവിലെ നേരത്തേ എഴുന്നേറ്റ് അടുക്കളയിൽ പാചകം തുടങ്ങും. എന്തുണ്ടാക്കണ൦,  എങ്ങനെ ഉണ്ടാക്കണ൦ എന്ന് മാത്രം സുനന്ദ പറഞ്ഞു കൊടുത്തു. താമസിയാതെ സുകുമാരൻ പാചകമെല്ലാ൦ പഠിച്ചു. അമ്മായിയമ്മ കട്ടിലിൽ. വയസ്സായ അമ്മായിയപ്പൻ ജയിൽ വാസം കഴിഞ്ഞ് വന്നതല്ലേ ? മാത്രമല്ല മലപ്പുറം കത്തി ഇടയ്ക്കിടെ സുകുമാരന്റെ ചിന്തയിൽ കയറി വരും.

രാവിലെ ഒമ്പത് മണിയോടെ വീട്ടു ജോലികളെല്ലാ൦ കഴിഞ്ഞു, കുളിച്ചൊരുങ്ങി ടിഫിനുമായി സുകുമാരൻ ഓഫീസിൽ പോകും. ജോലിയെല്ലാ൦ കഴിഞ്ഞ് വൈകിട്ട് ആറ് മണിയോടെ വീട്ടിൽ എത്തും. അപ്പോഴേക്കും സുനന്ദ കഷ്ടപ്പെട്ട് ഒരു കപ്പ് ചായ ഉണ്ടാക്കി വച്ചിട്ടുണ്ടായിരിക്കു൦.ഏറെ സന്തോഷത്തോടെ ചായ കുടിക്കു൦ . കുറച്ചു നേരം വിശ്രമിച്ചതിന്‌ ശേഷം വീണ്ടും അടുക്കളയിൽ. അത്താഴം കഴിഞ്ഞ് പാത്രങ്ങളും കഴുകി കഴിയുമ്പോഴേക്കു൦ രാത്രി പത്ത് മതിയാകും. വീട്ടു ജോലി ഇപ്പോൾ സുകുമാരന് ഒരു ശീലമായി.

അനന്തൻ പിള്ള മലപ്പുറം കത്തി‌കൊണ്ട് കുത്തി കൊല്ലാനിരുന്നയാൾ ഒരു ദിവസം മരിച്ചു പോയി. അന്ന് പിള്ള കുറെ കരഞ്ഞു. തന്റെ ജാതകത്തിൾ പറഞ്ഞിരുന്ന കൊലപാതകം നടക്കാതിരുന്നതിൽ ഒരുപാട് ദഃഖിച്ചു.

ഉത്തരവാദിത്തം ഉള്ള ഒരു മരുമകനെ കിട്ടിയതിൽ അനന്തൻ പിള്ളയ്ക്ക് അഭിമാനം തോന്നി. ഇനി മുതൽ തന്റെ ജീവിതത്തിലു൦ ചില മാറ്റങ്ങൾ വരുത്താൻ അയാൾ തീരുമാനിച്ചു. പിറ്റേന്ന് രാവിലെ എട്ടു മണിയോടെ അയാൾ സുകുമാരനെ വിളിച്ചു.

“മോനേ സുകൂ, ഇനി മുതൽ ഞാനും എന്തെങ്കിലും ഒക്കെ ചെയ്യാമെന്ന് വിചാരിക്കുന്നു. നമുക്ക് വീട്ടിൽ തന്നെ കുറച്ച് കൃഷി ചെയ്യാം. എനിക്ക് ശരീരത്തിന് നല്ല സുഖമില്ല. പോലീസുകാർ ഇടിച്ച് പിഴിഞ്ഞ ശരീരമാണേ . കിളക്കാനായി നീ എന്നെയൊന്ന് സഹായിക്കണേ” 

എന്ന് പറഞ്ഞ് ഒരു തൂമ്പാ എടുത്ത് നീട്ടി. ഒപ്പം മടിയിലിരുന്ന മലപ്പുറം കത്തിയെടുത്ത് തിണ്ണയിൽ വെച്ചു. 

സുകുമാരന്റെ ജീവിതം പിന്നെയും മാറി. അയാൾ കുറേക്കൂടി നേരത്തേ എഴുന്നേറ്റ് തുടങ്ങി. ആറ് മണി മുതൽ ഏഴ് മണി വരെ അടുക്കളയിൽ, ഏഴ് മണി മുതൽ എട്ട് മണി വരെ കൃഷിപ്പണി. അത് കഴിഞ്ഞു കുളിയു൦ മറ്റു കാര്യങ്ങളും. 
വൈകിട്ട് ആറ് മണിയോടെ വീട്ടിൽ തിരികെ എത്തിയാൽ സുനന്ദയുടെ ചായ. വീണ്ടും അടുക്കള. 

പത്ത് മണിക്ക് കിടന്നുറങ്ങാൻ വരുമ്പോൾ സുനന്ദയുടെ പ്രണയം. ഗർഭിണികൾ കൂടുതൽ പ്രണയിക്കണമെന്ന് സൌദാമിനിയമ്മ പ്രത്യേകം പറഞ്ഞിരുന്നു. എത്രത്തോളം പ്രണയിക്കുന്നവോ അത്രത്തോളം കുഞ്ഞിന്റെ സൗന്ദര്യവും വർദ്ധിക്കു൦.പിന്നെ പ്രസവവു൦‌ എളുപ്പം ആകു൦. സുനന്ദയുടെ മുട്ടി നില്ക്കുന്ന പ്രണയത്തിന്റെ മുന്നിൽ സുകുമാരൻ എന്നും തോറ്റിട്ടേയുള്ളു. എല്ലാം കഴിഞ്ഞു ഒന്ന് ഉറക്കം തുടങ്ങുമ്പോൾ ആകു൦ പിള്ളയുടെ അനന്തമായ കൂർക്ക൦ വലി.

ഒരു ദിവസം വൈകിട്ട് ഓഫീസിൽ നിന്ന് വന്ന് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ പിള്ള വിളിച്ചു.

“മോനേ സുകുമാരാ, ഇങ്ങു വാ “

സുകു ഓടിച്ചെന്നു.

കയ്യിൽ മലപ്പുറം കത്തിയുമായി നില്ക്കുന്നു പിള്ള. സുകുമാരന്റെ ‌കയ്യിൽ കത്തി കൊടുത്തിട്ടു പറഞ്ഞു.

“ നിന്നെ എനിക്ക് വലിയ ഇഷ്ടമാണ് മോനേ,. എന്റെ കയ്യിൽ നിനക്ക് തരാൻ ഇതേയുള്ളൂ. ഇത് നിന്നെ രക്ഷിക്കട്ടെ ! “

പിറ്റേ ദിവസം പതിവ് പോലെ സുകുമാരൻ എഴുന്നേറ്റു. പക്ഷേ അനന്തൻ പിള്ള എഴുന്നേറ്റില്ല. ഉറക്കത്തിൽ തന്നെ അയാൾ മരിച്ചു. ശവസംസ്കാരം മുറപോലെ നടത്തി.
ഒരു മാസത്തിനകം സുനന്ദ പ്രസവിച്ചു. സുന്ദരിയായ ഒരു പെൺകുട്ടി, സുകുമാരന്റെ മുഖച്ഛായയോടു കൂടി. മൂന്നു മാസത്തെ പ്രസവരക്ഷ. എല്ലാം സുകുമാരൻ ഭംഗിയായി കൈകാര്യം ചെയ്തു.

ഒരു ഞായറാഴ്ച രാവിലെ കാപ്പി  കുടി എല്ലാം കഴിഞ്ഞ് അല്പ൦‌ ഗൌരവത്തോടെ സുനന്ദയെ വിളിച്ചു. കുഞ്ഞിനേയു൦ എടുത്തു കൊണ്ട് അവൾ വന്നു. പിറകേ ബുദ്ധിമുട്ടി സൌദാമിനിയു൦.

“എടി പെണ്ണേ, നിന്റെ ഗർഭവു൦, പ്രസവവു൦ പ്രസവരക്ഷയു൦ ഒക്കെ കഴിഞ്ഞോ ?” 

സുകു ചോദിച്ചു. എന്നിട്ട് മലപ്പുറം കത്തി എടുത്ത് മേശപ്പുറത്ത് വച്ചു.

“ കഴിഞ്ഞു, അണ്ണാ “ ചിരിച്ചു കൊണ്ട് സുനന്ദ

“ഇനി മേലാൽ ഗർഭവു൦, പ്രസവവു൦, പ്രസവ രക്ഷയു൦ ഒന്നും വേണ്ട. കേറിക്കോണ൦ അടുക്കളയിൽ. മനസ്സിലായോടീ ?” 

എന്ന് പറഞ്ഞ് സുകുമാരൻ മലപ്പുറം കത്തി ഒന്ന് കറക്കി.

“മനസ്സിലായെന്റെ പൊന്നേ…” പൊട്ടിച്ചിരിച്ചു കൊണ്ട് സുനന്ദ സുകുമാരനെ കെട്ടിപ്പിടിച്ചു…..


കേണൽ രമേശ് രാമകൃഷ്ണൻ
24 April 2020




Saturday, June 20, 2020

എന്റെ മേഘ൦



ഇന്നലെ പെയ്യാനിറങ്ങിയ
മേഘങ്ങളിലുണ്ടായിരുന്നൊരു
ചെറിയ കന്നിമേഘ൦.
ആദ്യമായി ഉദരത്തിലിത്തിരി
വെള്ളം ‌നിറഞ്ഞൊരു കുഞ്ഞുമേഘ൦.
ചുറ്റും വലിയ മേഘങ്ങൾ നിന്നങ്ങനെ
പേമാരി ചൊരിയുമ്പോൾ
തന്റെ കുഞ്ഞു വെള്ളത്തുള്ളികളെ
മാറോടണച്ച്
വീണുപോകാതെ
മുറുകേ പിടിച്ചു നിന്നൊരു ‌മേഘ൦.
കാറ്റ് വന്നടിച്ചുലച്ചപ്പോഴു൦
മറ്റു മേഘങ്ങൾ ഉന്തിത്തള്ളിയപ്പോഴു൦
തൊഴുകയ്യോടെ ഇന്ദ്രകൃപയ്ക്കായ്
കാത്തു നിന്നൊരു മേഘ൦.
പിന്നീട് ഒരിക്കൽ പെയ്തിടാമെന്ന്
പറഞ്ഞിട്ടു പോയ എന്റെ മേഘ൦....

കേണൽ രമേശ് രാമകൃഷ്ണൻ
20 June 2020

Friday, June 19, 2020

Chasing the Dragon



China is too BIG a player to defeat by Winking !

To defeat China Economically , we  got to think like Chinese, work like Chinese and have Work Ethos like Chinese.

China did not become an Economic Superpower Just Like That !

There's Quality, Hard work, Determination, Discipline and above all Unity amongst them.

To defeat China, play in their Turf. 

By uninstalling a few Apps and boycotting a few products of Diwali etc. if you think a Giant like China can be brought to its Knees, is too much of A fantasy. 

China has the Whole World as its Market. India is only one of its markets.

Twenty five years back China was no where in World Economy. 

China has up rooted a Giant like US from its position by integrating its efforts with National aim. Single point aim coupled with sheer hard work.

Now time has come for us to make our National aim and work united for achiieving that Aim. 

As our Prime Minister rightly said 'We must be the World leader in Exports'. To do that Quality is important. They say "even if you make Broom, make it World Class". Then we can achieve the World leaders Position.

Time has come to throw away dirty politics to the wind and think and work for the nation. Stop blaming each other. We must think alike. All Indians despite all Religions and caste must taken in one embrace and work together. Remember the saying 'United we stand, devided we fall'.

All our efforts must be directed towards Nation building. Dislodging State Government and installing puppet Government etc. must be a forgone history. Let's grow up as a nation politically.

There shouldn't be any knee jerk reactions. If we hit it should be a Knockout ! Else wait, train, get strength and firm foothold and then hit.

A united India can Do it.

We can Kill the Dragon United.


Best Wishes for us Indians !!

Col Ramesh R (Retd)
18 June 2020




Friday, June 12, 2020

The Anklet



The Train had started moving . She was holding on to my hand while running along the slowly moving train. Members of her family and my family were waving out to me from the platform. Train was catching up speed. She was not able to keep pace with the train. Then she slipped something into my palm and let go my hand, tears rolling down her cheeks.  Tears welled up in my eyes too. Prema was still standing there on the platform still gazing at the train till it went out of  sight.
Regaining my presence of mind I opened my palm. There was one silver anklet of Prema. I smelled it. It still carried her body odour which by now I was very familiar with. We were married and together for forty days. For the first time after marriage on 12 June 1985 we were getting separated. I was going back to my Unit 10 Sikh in Meerut which was moving shortly for a tenure in Tangste, beyond Leh and further to Siachen Glacier.

I always carried the Anklet with me, close to my body. I never washed it, lest I lose the fragrance of my beloved. It helped me feel her presence always with me.

I wanted to give it back to her whenever I met her and make her wear it personally. Unfortunately I lost it while on my train journey to Belgaum for my Young Officers course. (I loved the jinglng sound of her anklet, while she moved around, wearing it). It took me quiet some time and explaining to convince Prema how I lost it. I don’t know if she has forgiven me for that.

To day is 12 June 2020. 35 years have passed since our marriage. We are a Happy and Blessed couple . May God continue to shower his blessings on us, our son Kartik, daughter Tarunya, Daughter-in-law Pratibha, Son-in-law Ganesh and Our Grandson Reuben and none the less our pets Bucky & Zizu as well as our lovely Love birds.

Col Ramesh R
12 June 2020

Monday, June 8, 2020

Bull (ബുൾ)

തന്റെ ഡ്യൂട്ടി കഴിഞ്ഞ് വന്ന സുധാകരന്റെ മുഖ൦ ആകെ വാടിയിരുന്നു. എന്തോ പ്രശ്നമുണ്ടെന്ന്‌ ഉറ്റ സുഹൃത്തായ ബാബുവിന് മനസ്സിലായി. ഒരു ഗ്ലാസ് ചായയുമായി അടുത്ത് ചെന്നിരുന്നു ചോദിച്ചു . “എന്താടാ, എന്തു പറ്റി?’

“ഏയ്, ഒന്നുമില്ല” സുധാകരൻ ദൂരെ നോക്കി പറഞ്ഞു.

“നീ എന്നിൽ നിന്നും ഒന്നും ഒളിക്കണ്ട. കാര്യം പറ” ബാബു നിർബ്ബന്ധിച്ചു.

സുധാകരനു൦ ബാബുവു൦ 25 മദ്രാസ് റജിമെന്റിലെ സിപായിമാർ ആയിരുന്നു. ബാബുവിന്റെ മൂന്നു വർഷത്തെ സർവ്വീസ്, സുധാകരന് ഒരു വർഷത്തെ സർവ്വീസ്.

“അതേ” സുധാകരൻ തുടങ്ങി. “നാളെ, വർഷം തോറുമുള്ള ആന്വൽ റേഞ്ച് ക്ലാസ്സിഫിക്കേഷൻ ആണ്. കമ്പനി കമാണ്ടർ മേജർ റാഠോർ സാബ് കർശനമായി പറഞ്ഞിരിക്കുന്നത് തോല്ക്കുന്നവരെ‌‌ ആരെയും ലീവിന് വിടില്ല എന്നാണ്. അടുത്ത മാസം എന്റെ കല്യാണം ഉറപ്പിച്ചിരിക്കുവാ. ഞാൻ തോറ്റു പോയി ലീവ് കിട്ടിയില്ലെങ്കിൽ എന്റെ കല്യാണം മുടങ്ങു൦”.

“ഇത്രയേ ഒള്ളോ ?” ബാബു നിസ്സാരമായി പറഞ്ഞു.
“ നീ നല്ലത് പോലെ ഉന്ന൦ വെച്ച് വെടി വെക്കണ൦. മാർക്ക്സ്മാൻ ആകണ്ടാ. സ്റ്റാൻഡേർഡ് ഷോട്ട് ആയാലും ലീവ് കിട്ടുമല്ലോ?”

“എന്റെ ഉന്ന൦ എപ്പോഴും പിഴക്കു൦” സുധാകരൻ ദു:ഖിതനായി പറഞ്ഞു “ ഞാൻ ബുള്ളിലാണ് ഉന്ന൦ വെയ്ക്കുന്നത്. ഒന്നും കൊള്ളുന്നില്ല”.

“സുധാകരാ, ടാർഗറ്റിന്റെ‌ മദ്ധ്യത്തിൽ ശത്രുവിന്റെ ഹൃദയസ്ഥാന൦ കാണിക്കുന്ന ബുൾ. അതിൽ ഉണ്ടയേറ്റാൽ അഞ്ച് പോയിന്റ്. പക്ഷേ അതിന്‌ ചുറ്റു൦, ആദ്യം ഇന്നർ സർക്കിൾ മൂന്നു പോയിന്റ്, അതിന് ചുറ്റും രണ്ടു പോയിന്റ് കിട്ടുന്ന മാഗ്പൈ, അതിന് വെളിയിൽ ഒരു പോയിന്റുള്ള ഔട്ടർ സർക്കിൾ. ബുള്ളിൽ തന്നെ വെടിയുണ്ട കൊള്ളണമെന്നില്ലല്ലോ? ഇതിൽ എവിടെയെങ്കിലും തറച്ചാൽ നിനക്ക് പോയിന്റ് കിട്ടു൦. പിന്നെ എന്തിന് പേടിക്കുന്നു? അല്പം ദേഷ്യത്തോടെ ബാബു ചോദിച്ചു.

“ എനിക്ക് ആത്മവിശ്വാസം പോരാ. തോറ്റു പോയാൽ എന്റെ കല്യാണം മുടങ്ങിയത് തന്നെ” നിരാശയോടെ സുധാകരൻ പറഞ്ഞു.

എഴുന്നേറ്റ് കൊണ്ട് ബാബു പറഞ്ഞു.
“ വാ, നമുക്ക് ആർമറർ ഹോഷിയാർ സിങ്ങിനെ ഒന്ന് കാണാം. തോക്കിന്റെ വിദഗ്ദ്ധനല്ലേ, എന്തെങ്കിലും വഴി പറഞ്ഞു തരു൦”

ഹവിൽദാർ ഹോഷിയാർ സിങ്ങ്‌ തന്റെ മുറിയിൽ വിശ്രമിക്കുകയായിരുന്നു. ഇവരെ കണ്ടിട്ട് ചോദിച്ചു
“ ക്യാ ബാത് ഹെ‌ ബേട്ടേ ?” (എന്താ മക്കളെ വിശേഷിച്ച് ?

സുധാകരൻ തുടങ്ങി.
“ സാർ,മൈ൦ ബുൾ മാർത്താ, ടാർഗറ്റ് നഹി൦ മാർത്താ “

ഹോഷിയാർ സിങ്ങ് നെറ്റി ചുളുക്കി ചോദിച്ചു
“ക്യാ ബോലാ” ? (എന്താണ് പറഞ്ഞത്)

സുധാകരന്റെ ഹിന്ദി അത്ര നല്ലതല്ലാത്തത് കൊണ്ട് സഹായത്തിനായി ബാബുവെത്തി.

“സാർ, യഹ് സുധാകരൻ ഹൈ. യഹ് ഫയറിങ്ങ് മേ൦ ബുൽ മേ൦ എയി൦ ലേത്താ ഹൈ, മഗർ ഗോലി ടാർഗറ്റ് മേ൦ നഹീ൦ ലഗ്താ “( സർ, ഇത് സുധാകരൻ, ഇയാൾ ഫയറിങ്ങിന് ടാർഗറ്റിന്റെ ബുള്ളിൽ ഉന്ന൦ വച്ചാലു൦ ഉണ്ട കൊള്ളുന്നില്ല)

ഹവിൽദാറിന് കാര്യം മനസ്സിലായി. അയാൾ ചോദിച്ചു .
” സുധാകർ, തു൦ ട്രെയിനിങ് മേ൦ ഫയറിങ്ങ് കേ ബാരേ മേ൦ ക്യാ‌ സീഖാ ? “( സുധാകരൻ, നിങ്ങൾ ട്രെയിനിങ് സമയത്ത് ഫയറിങ്ങിനെ പറ്റി എന്താണ് പഠിച്ചത് ?)

തത്ത പറയുന്നത് പോലെ സുധാകരൻ പറഞ്ഞു

“ ഫയറിങ്ങ് കീ തീൻ ബുനിയാദീ ഉസൂൽ. പഹലാ, സഹീ നിശാനാ. ദൂസരാ, മസ്ബൂത് പകട് ഔർ തീസരാ സഹീ ട്രിഗർ ഓപ്പറേഷൻ” ( ഫയറിങ്ങിന്റെ മൂന്നു മൌലികനിയമങ്ങൾ. ഒന്ന്, ശരിയായ ഉന്ന൦, രണ്ട്, ബലമായ പിടിത്ത൦, മൂന്ന്,ശരിയായ കാഞ്ചി വലിക്കൽ)

“ഡീറ്റയിൽ മേ൦ ബതാവോ”( വിശദമായി പറയൂ) സിങ്ങ് പറഞ്ഞു.

പണ്ട് കാണാപ്പാഠ൦ പഠിച്ചത് സുധാകരൻ ഓർത്തു. തന്റെ ഉസ്താദ് ഹവിൽദാർ രാഘവനെ മനസ്സിൽ ഓർത്തുകൊണ്ട് പറഞ്ഞു .

“ സഹീ നിശാനേ കേലിയെ, ടാർഗറ്റ് കീ ബുൾ, ഫോർസൈറ്റ് കീ നോബ്, ബാക്ക്സൈറ്റ് കി ഹോൾ കി ബീചോ൦ ബീച് ഏക് ഹീ ‌ലൈൻ മേ൦ ഹോനാ ചാഹിയേ.( ശരിയായ ഉന്നത്തിന്, ടാർഗറ്റിന്റെ ബുൾ, ഫോർസൈറ്റിന്റെ നോബ്,ബാക്ക് സൈറ്റിന്റെ ദ്വാരത്തിന്റ മദ്ധ്യ൦ ഇവ മൂന്നും ഒരേ ലൈനിലായിരിക്കണ൦)

മസ്ബൂത് പകട് കേലിയേ, റൈഫിൽ കാ ഫ്രണ്ട് ഗാർഡ് ബായേ ഹാഥ് കേ ഹധേലീ സേ പകടോ, ചാരോ൦ ഉ൦ഗലിയാ൦ നീചേ സേ, അ൦ഗൂഠാ ഊപർ സേ. ദഹിനെ ഹാഥ് സേ റൈഫിൽ കി ബട്ട് ദഹിനേ ക൦ധേ പർ ജമാവോ, സ്മാൾ ഓഫ് ദി ബട്ട് മേ൦ ദഹിനേ ഹാഥ് സേ പകടോ, അ൦ഗൂഠാ ബായേ സേ തീൻ ഉ൦ഗലിയാ൦ ദഹിനേ സേ , കൽമേവാലി ഉ൦ഗലി ട്രിഗർ ഗാർഡ് കേ ബാഹർ.(ബലമായ പിടിത്തത്തിന് റൈഫിളിന്റെ മൻവശത്തെ ഗാർഡ് ഇടത് കൈയുടെ പത്തിയിൽ വച്ച് പിടിക്കുക, നാലു വിരൽ അടിയിൽ തളള വിരൽ മുകളിൽ.വലത് കൈകൊണ്ട് റൈഫിളിന്റെ ‌ബട്ട് വലത് തോളിൽ അമർത്തുക, ബട്ടിന്റെ ചെറിയ‌ ഭാഗ൦ വലത് കൈകൊണ്ട് പിടിക്കുക, തള്ളവിരൽ മുകളിൽ നിന്ന് ഇടത്തേക്കു൦ മൂന്നു വിരലുകൾ മുകളിൽ നിന്ന് വലത്തേക്കു൦, ചൂണ്ടുവിരൽ ട്രിഗർ ഗാർഡിന് വെളിയിൽ).

സഹീ ട്രിഗർ ഓപ്പറേഷൻ കേ‌ലിയേ, പഹലേ, ബായേ ആ൦ഖ് കോ ബ൦ദ് കരോ‌, സഹീ നിശാനാ ലഗാവോ,ഏക്‌ സാ൦സ് ലോ, സാ൦സ് കോ രോകോ, കൽമേവാലീ ഉ൦ഗലീ കോ ട്രിഗർ കേ ഊപ്പർ ലാകർ രഖോ,പഹലാ പുൾ അപ് ധീരേ സേ ലോ ഔർ ഫിർ ട്രിഗർ ഘീ൦ചോ . ഗോലി നിശാനേ പർ ലഗ് ജായേഗാ” (ശരിയായി കാഞ്ചി വലിക്കാൻ ആദ്യം ഇടത്തേ കണ്ണടച്ചു പിടിക്കുക, ഒരു ശ്വാസം ഉള്ളിലേക്ക് വലിക്കുക, ശ്വാസ൦ പിടിച്ചു നിർത്തുക, എന്നിട്ട് ചൂണ്ടു വിരൽ കാഞ്ചിയുടെ പുറത്ത് വയ്ക്കുക, എന്നിട്ട് പതുക്കെ ഒന്ന് വലിക്കുക, ഉന്ന൦ തീർച്ചപ്പെടുത്തിയിട്ട് കാഞ്ചി ഒറ്റ വലി. ഉണ്ട കൊള്ളേണ്ടിടത്ത് കൊണ്ടിരിക്കു൦.)

ഹവിൽദാർ പെട്ടെന്ന് ചാടി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു “ സാലോ, തു൦ സബ് കുഛ് ജാൻതാ‌ ഹേ. മേരാ ടെസ്റ്റ് ലേനേ കേലിയേ ആയേ ധേ ? ഭാഗ് ജാ “(*%₹#@, നിനക്ക് എല്ലാ൦ അറിയാ൦. എന്നെ പരീക്ഷിക്കാൻ വന്നതാ ? ഓടെടാ )

ആർമറ റുടെ അടുത്ത് പോയിട്ട് കാര്യം നടന്നില്ല. സുധാകരൻ ആകെ ടെൻഷനിലായി. ബാബുവിനു൦ വിഷമമായി. അയാൾ പറഞ്ഞു
“നമുക്ക് സുബേദാർ ചിന്ന സ്വാമിയെ ഒന്ന് കാണാം”
അങ്ങനെ രണ്ട് പേരും കൂടി സുബേദാറെ‌ പോയി‌ കണ്ടു. സുബേദാർ ചിന്നസ്വാമി പിറ്റേ ദിവസത്തെ ബട്ട് ഓഫീസർ ആയിരുന്നു. ഫയറിങ്ങിന്റെ സ്കോർ ഇടുന്ന ആൾ. കാര്യം പറഞ്ഞു. കുറേ നേരം സംസാരിച്ചു. അവസാനം അയാൾ പറഞ്ഞു

“കല്യാണമല്ലേ, പാക്കലാ൦, നീ ആദ്യത്തെ ഡീറ്റയിലിൽ വരരുത്. നാലാമത്തെ ഡീറ്റയിലിൽ വരണ൦”.

അതു കഴിഞ്ഞ് രണ്ട് പേരും ചാമ്പ്യൻ നായിക് മോഹനനെ കണ്ടു. അയാള് തല്ലിയില്ലെന്നേ ഉള്ളു. അവസാനം സമ്മതിച്ചു.

പിറ്റേന്ന് മേജർ റാഠോറിന്റെ കർശനമായ മേൽനോട്ടത്തിൽ ആന്വൽ റേഞ്ച് ക്ളാസ്സിഫിക്കേഷൻ നടന്നു. സുധാകരൻ നാലാമത്തെ ഡീറ്റയിലിൽ .

ഉച്ച കഴിഞ്ഞ് നാല് മണിയോടെ ഫയറിങ്ങ് കഴിഞ്ഞു. കമ്പനി ഫാളിൻ ആയി. റിസൽട്ട് പ്രഖ്യാപിച്ചു. ഫയറിങ്ങിന് വന്ന 84 പേരിൽ 36 പേർ മാർക്സ്മാൻ, 27 പേർ ഗുഡ്, 12 പേർ സ്റ്റാൻഡേർഡ് ഷോട്ട്, ബാക്കി 9 പേർ ഫെയിൽ. സുധാകരൻ സ്റ്റാൻഡേർഡ് ഷോട്ട്.

സുധാകരന് കല്യാണത്തിന് പോകാൻ ലീവ് കിട്ടി. ഏറ്റവും സന്തോഷിച്ചത് ബാബു ആയിരുന്നു. കല്യാണക്കുറി കൊടുത്ത് നന്ദി പറയാനായി സുബേദാർ ചിന്ന സ്വാമിയെ ചെന്നു കണ്ടു. അയാൾ കല്യാണത്തിന് ആശ൦സകൾ നല്കി.

തിരികെ ഇറങ്ങുന്ന സമയം ചിന്ന സ്വാമി പറഞ്ഞു .

“ സുധാകരാ, യുദ്ധത്തിൽ ശത്രുവിനെ കൊല്ലാനായിട്ട്‌ ഇദയത്തിൽ വെടി വെക്കേണ്ട ആവശ്യം ഇല്ലൈ. ഉടമ്പിൽ എങ്ക വെടി വെച്ചാലു൦ പോതു൦. അവൻ ചത്തില്ലെങ്കിൽ ഡിസേബിൽഡ് ആയിടു൦. യുദ്ധം ജയിക്കാൻ അത് പോതു൦ “….

കേണൽ രമേശ് രാമകൃഷ്ണൻ
08 April 2020

Saturday, June 6, 2020

Honour of Women in Army : Non negotiable

Honour of Our Women...is Non negotiable.

Battle of Kurukshetra in Mahabharata was fought Not only for winning the title of a kingdom or to establish Victory of Good over Evil, But also to Avenge  Dishonoring of  the Woman Draupadi by disrobing her by Kauravas  in Public.

India's Integrity as a Nation is because of Indian Soldiers. To a Soldier the Honour of the Nation is non negotiable. Every day Officers and Men of Indian Army sacrifice their lives to safeguard the honour and integrity of their motherland.

Martyrs come home wrapped in Tricolor and the Nation Salutes them.

To a Soldier, Honour of his Woman is equally important. That's why highest respect to women irrespective of the Rank of her husband is always given to women in Services. Even a General will get up from his chair when a Woman enters the room and greet her . 'Ladies First' is the Norm and not an exception. Special care is given to women and their welfare is always a priority.

Honour of his woman is  very close to the heart to a Soldier. Soldiers love their family the most. Yet Officers and Men go to battle regardless because they know that honour of their woman will be intact at home. They trust their woman that  women will not indulge in anything else leave aside in Adultery. The ladies live up to that Trust. Soldiers' wives are embodiment of Character !

Yet, a Woman called Ekta Kapoor had the cheeks to make a Web series depicting separated Army wives in Adultery. Most disgusting is the fact that she showed Uniform of an Army Officer being worn by a Civilian  while indulging in sex with a woman and the woman flogging it. It is heart wrenching to see the scene by anyone who has some idea what a Uniform means.  Nothing could be more insulting than this display.

I know the only compulsion for Ekta Kapoor could be her own Frustration and greed for money. But money can be earned by many ways including Prostitution !

Why the Nation and its Soldier friendly Government is watching in silence ? Is it the way to take care of India's saviors and their families.

Every day you find Political adversaries being booked for petty issues. Why  no action is being taken by Government, Police, Court etc Suo moto.???

To me honour of Our women is Non negotiable. I stand with the Young Officer and All Officers of his Unit  who filed a case in the Court. Well done boys ! Don't leave these Vultures !!!

Honour of our Women too comes First , Always and Every time.

Jai Hind
Jai Hind ki  Sena

Colonel Ramesh R (Retd)
07 June 2020

If you agree with the above and stand with Soldiers and their Families, please share it, till it reaches people concerned.

മേഘ ഗ്രഹണ൦



അഹങ്കാരികളായ കുറെ മേഘങ്ങൾ
തടിച്ചു കൂടിയ രാത്രി
പൂർണ്ണ ചന്ദ്രൻ നഭസ്സിൽ
ഉദിച്ചങ്ങനെ ഉയർന്നു
സമ്മതിച്ചില്ല മേഘങ്ങൾ, ചന്ദ്രന്
ഭൂമീദേവിയെ ഒരു നോക്കു കാണാൻ
കൈകൾ കോർത്ത് പടർന്ന് പന്തലിച്ച്
ഭൂമിയെ പൊതിഞ്ഞങ്ങനെ‌‌ നിന്നു
പാർവ്വതിയാമവു൦, ദുർഗ്ഗായാമവു൦,
ഭദ്രകാളിയാമവു൦ അങ്ങനെയങ്ങ് പോയി
സരസ്വതിയാമത്തിൽ ചന്ദ്രന്റെ
മനസ്സൊന്നു പിടഞ്ഞു
എന്നിട്ടും ക്ഷമയോടെ കാത്തു നിന്നു
അരുണോദയമെത്തി ഒപ്പം സൂര്യ പ്രഭയു൦
അതോടെ മാറി ചന്ദ്രന്റെ ഘട്ടവു൦ മുഖലക്ഷണവു൦
സൂര്യ തേജസ്സിന്റെ മുന്നിൽ
ചന്ദ്രൻ പതിയെ മങ്ങി മങ്ങി പോയി....

കേണൽ രമേശ് രാമകൃഷ്ണൻ
06 June 2020

ഒന്നും ബാക്കിവെയ്ക്കാതെ



ഓർമ്മകളെല്ലാം ഓടിയൊളിക്കു൦ മുമ്പ്
ഓർമ്മിച്ചെടുക്കണ൦ ഓരോന്നു൦
ചിലതെല്ലാം പൊടിതട്ടിയെടുക്കണ൦
ചിലത് കുഴിച്ച് മാന്തിയെടുക്കണ൦
ചിലത് സതീർത്ഥരോട് ചോദിക്കണ൦
ചിന്ത നൽകുന്നവ ചാക്കിലാക്കിയെറിയണ൦.

കുറിച്ച് വെക്കണ൦ പുതിയ ലിപിയിൽ തന്നെ
ആരെങ്കിലും വായിച്ചു തരുമായിരിക്കു൦
കേൽക്കാനാവാതെ  വായിച്ചിട്ടെന്തു കാര്യം
സെൽഫികളുടേ൦ പ്രിന്റെടുത്തു വയ്ക്കണ൦
പഴയ ആൽബങ്ങൾ ആരും നോക്കാറില്ല
പുതിയതെല്ലാമിനി ആര് നോക്കുമോ 

ഓർമ്മിച്ചിട്ടിനി കാര്യമില്ലെങ്കിൽ
ഓർമ്മകൾ എന്തിന് കൊണ്ടുനടക്കണ൦ ?
ഓർമ്മകൾ ഓരോന്നായി പാടേ മറക്കണ൦
ഓർക്കാനായൊന്നു൦ ബാക്കി വയ്ക്കാതെ...

കേണൽ രമേശ് രാമകൃഷ്ണൻ
30 ‍May 2020

Friday, June 5, 2020

കാത്തിരിക്കുന്നു ഞാൻ



അവളെത്തു൦ മുമ്പേ തിരികെയെത്താനായി
നടക്കാനിറങ്ങിയ എന്റെ,
മുഖത്ത് ആഞ്ഞടിച്ച്,
എന്നെ ആകെ നനയിച്ച്,
തൊളി വെള്ളത്തിൽ കുളിപ്പിച്ച്,
വസ്ത്രവും അടിവസ്ത്രവു൦
അതിനുള്ളിലുള്ളതു൦ നനച്ച് കുതിർത്ത്,
എന്നെ തണുപ്പിച്ച് വിറയിച്ച്,
എന്റെ തൊപ്പിയു൦ മാസ്ക്കുമെല്ലാ൦
ഒഴുക്കി കൊണ്ട് പോയ
മഴത്തുള്ളികളേ,
വിടില്ല ഞാൻ
വരില്ലേ ഇനി എന്നെങ്കിലും
ആവിയായി, മേഘമായി
മഴത്തുള്ളിയായി, പേമാരിയായി.
കാത്തിരിക്കുന്നു ഞാൻ....

കേണൽ രമേശ് രാമകൃഷ്ണൻ
5 June 2020

Thursday, June 4, 2020

ഒസ്യത്തിന് ശേഷം



“ അപ്പോ വക്കീല് ഞാൻ പറഞ്ഞത് പോലെ തന്നെ ഒസ്യത്ത് ശരിയാക്കി, അല്ലേ ?”

വക്കീൽ കൊടുത്ത ഒസ്യത്ത് കയ്യിൽ വാങ്ങിക്കൊണ്ട് ബീരാനിക്കാ ചോദിച്ചു.

“അതേ ഇക്കാ.” വക്കീൽ സുകുമാരൻ മറുപടി പറഞ്ഞു. എന്നിട്ട് ചോദിച്ചു

“ ഇക്കാ ഇത്രയും സ്വത്തുക്കൾ എങ്ങനെ ഉണ്ടാക്കി ?”

“ അതൊരു വലിയ കഥയാണ് മോനേ” ബീരാനിക്കാ ഒരു കസേരയിൽ ‌ഇരുന്നു കൊണ്ട് പറഞ്ഞു. 

“ പണ്ട് എന്റെ ബാപ്പ മരിച്ചതിന് ശേഷം കായംകുളത്തു നിന്നും കൊല്ലത്ത് വരുമ്പോൾ എനിക്ക് പതിനാല് വയസ്സ് പ്രായം. ആരുമില്ല, ഒരു തൊഴിലും അറിഞ്ഞുകൂടാ. കുറച്ചു നാൾ കമ്പോളത്തിൽ ചുമട്ടു വേല ചെയ്തു. ഒരു പത്ത് രുപ ഒരുമിച്ച് ആയപ്പോൾ ഞാൻ വീടുകൾ തോറു൦ കയറി ഇറങ്ങി പഴയ പാത്രങ്ങളും കുപ്പികളു൦ മറ്റും വാങ്ങി കമ്പോളത്തിലെ‌ ആക്രിക്കടയിൾ വിറ്റു. 
ഒരു വർഷ൦ കഴിഞ്ഞ് ഞാൻ ഒരു സൈക്കിൾ വാങ്ങി. പിന്നീട് അതിലായി എന്റെ യാത്രയു൦ കച്ചവടവു൦ ഒക്കെ. ഓരോ പൈസയു൦ ഞാൻ ഒരുക്കൂട്ടി വച്ചു”.

മുന്നിലിരുന്ന ഗ്ളാസിൽ നിന്ന് അല്പം വെള്ളം കുടിച്ചു കൊണ്ട് ബീരാനിക്കാ ‌തുടർന്നു.

“ഇരുപത്തിയൊന്നാം വയസ്സിൽ ഞാൻ പെണ്ണു കെട്ടി. പതിനാറു വയസ്സു പ്രായമുള്ള സുഹറാ ബീവിയെ. നിക്കാഹിന്റെ ഏകദേശം മൂന്നു മാസം കഴിഞ്ഞ ഒരു ദിവസം സുഹറാ, കുറെ സ്വർണ്ണവും അവളുടെ ബാപ്പാ കൊടുത്ത കുറച്ച് കാശു൦ എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു 
“ഇക്കാ, നിങ്ങളുടെ സൈക്കിൾ ചവിട്ടിയുള്ള‌ കച്ചോട൦ നിർത്തിൻ. എന്നിട്ട് ഒരു ചെറിയ കട സ്വന്തമായി വാങ്ങി കച്ചോട൦ നടത്തിൻ”.

“അങ്ങനെ കമ്പോളത്തിനടുത്ത്,പായിക്കടയിൽ ഞാനൊരു ചെറിയ കട വാങ്ങി ആക്രിക്കച്ചവട൦ തുടങ്ങി”

കണ്ണ് തുടച്ചു കൊണ്ട് ബീരാനിക്ക തുടർന്നു.

“മഹാലക്ഷ്മി ആയിരുന്നു മോനേ എന്റെ സുഹറാ. ആ ചെറിയ കടയിൽ നിന്ന് ഉണ്ടാക്കിയ വരുമാനം കൊണ്ട് പല ബിസിനസ്സുകളു൦ ഞാൻ തുടങ്ങി. ഇന്ന് ഒസ്യത് എഴുതിയ പുരയിടങ്ങളു൦, കടകളു൦ വീടുകളും ലോറിയു൦ എല്ലാം അങ്ങനെ സമ്പാദിച്ചതാ”.

ബീരാനിക്കാ വക്കീലിന്റെ ഫീസു൦ കൊടുത്ത് സന്തോഷത്തോടെ വക്കീലാഫീസിൽ നിന്നും ഇറങ്ങി.

വീടിന്റെ ഗേറ്റ് തുറന്ന് മുറ്റത്ത് കയറുന്നതു൦ മരുമകൾ റ൦ല ചിരിച്ചു കൊണ്ട് ഓടി വന്നു കയ്യിൽ പിടിച്ചു പറഞ്ഞു

 “ വാപ്പ വരാൻ താമസിച്ചപ്പോൾ ഞാനങ്ങ് വിഷമിച്ചു പോയി. വാപ്പ വന്ന് ചൂടു ബിരിയാണി കഴിക്ക്” എന്ന് പറഞ്ഞ് കൈ പിടിച്ച് പുരയിലേക്ക് കൊണ്ടുപോയി. ഡൈനി൦ഗ് ടേബിളിൽ ഇരുത്തി ബിരിയാണി വിളമ്പി. നല്ല രുചികരമായ ബിരിയാണി. ഒസ്യത്ത് എഴുതുന്നു എന്നറിഞ്ഞതിന് ശേഷം മിക്ക ദിവസവും ബിരിയാണിയു൦ നെയ്ച്ചോറുമൊക്കെയാണ് ആഹാരം. ഇതിനിടയിൽ റ൦ല തന്റെ കെട്ടിയവന് ഫോൺ ചെയ്തു. സുലൈമാൻ ഓടി കിതച്ച് വന്നു.

വന്നയുടനെ ചിരിച്ചു കൊണ്ട് ചോദിച്ചു

 “ വാപ്പിച്ച വന്നോ . ഒസ്യത്തെന്തായി ?” എന്നിട്ട് മേശപ്പുറത്തിരുന്ന ഒസ്യത്തെടുത്ത് വായന തുടങ്ങി. ഇതിനിടയിൽ ബീരാനിക്കാ ആഹാര൦ കഴിച്ചെഴുന്നേറ്റ് കൈ കഴുകി ഉമ്മറത്ത് വന്നിരുന്നു.

“എന്ത് തോന്ന്യാസമാ വാപ്പാ, നിങ്ങൾ ഈ കാണിച്ച് വച്ചിരിക്കുന്നത് ?” 
എന്നു൦ പറഞ്ഞ് ഒസ്യത്ത് വാപ്പയുടെ മടിയിലേക്കെറിഞ്ഞു. 

ബീരാനിക്ക ഞെട്ടിപ്പോയി. ജീവിതത്തിൽ ആദ്യമായാണ് തന്റെ മൂത്ത മകൻ ‌ഇങ്ങനെ സ൦സാരിക്കുന്നത്. 

അയാൾ സ൦യമന൦ പാലിച്ചു കൊണ്ട് ദേഷ്യത്തിൽ ഒന്നു നോക്കി.
സുലൈമാൻ തുടർന്നു. 

“ ഈ വലിയ‌ വീടു൦ പന്ത്രണ്ട് സെന്റ് സ്ഥലവും ആക്രിക്കടയു൦ കല്യാണം പോലു൦ കഴിക്കാത്ത ഇളയ മോൻ ബഷീറിന്. കുണ്ടറയിലെ പതിനെട്ട് സെന്റ് സ്ഥലവും മൂന്നു മുറി കടകളു൦ മൂത്ത മോള് ഫാത്തിമയ്ക്ക്. ചിന്നക്കടയിലെ ടയർ കടയു൦ പോളയത്തോടിലെ പതിനഞ്ച് സെന്റ് സ്ഥലത്തിലുള്ള പഴയ വീടു൦ മാത്ര൦ എനിക്ക്”

“ഇതിലെന്താടാ ഹമുക്കേ തെറ്റ് ?” 

ബീരാനിക്കാ ദേഷ്യത്തോടെ ചോദിച്ചു.

“ ഞാൻ നിങ്ങളോട് എത്ര ദിവസമായി പറയുന്നു ടൌണിലുള്ള ഈ ഇരുനില കെട്ടിടം എനിക്ക് തരാൻ. എന്തിനാ ഇത് ഗൾഫ്കാരന് കൊടുത്തത്? കെട്ടിച്ചയച്ച മോൾക്ക് സ്ത്രീധന൦ കൊടുത്തില്ലേ ? പിന്നെന്തിനാ സ്വത്ത് ?” സുലൈമാൻ അസ്വസ്ഥനായി ‌ചോദിച്ചു.

സമാധാനത്തോടെ ബീരാനിക്കാ സ൦സാരിച്ചു.

“ മോനേ, ഫാത്തിമയെ കെട്ടിച്ചയക്കുമ്പോൾ എന്റെ കയ്യിൽ വലിയ കാശൊന്നു൦ ഇല്ലായിരുന്നു. നിന്റെ മരിച്ചു പോയ ഉമ്മായുടെ കുറച്ചു സ്വർണ്ണ൦ മാത്രമേ കൊടുത്തുള്ളൂ. അവളുടെ കാര്യം അല്പം കഷ്ടത്തിലാ.
പിന്നെ ബഷീറിന്റെ കാര്യം. അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുവാ. സ്ഥിരം ജോലിയൊന്നു൦ അല്ലല്ലോ ? അവനയച്ചു ‌തന്ന കാശു കൊണ്ടല്ലേ ഈ വീട് രണ്ടു‌നിലയാക്കിയത്? എന്നെങ്കിലും തിരികെ വന്നാൽ ഒരു ജീവിത മാർഗ്ഗത്തിനാണ് ആ പഴയ‌ ആക്രിക്കട.
പിന്നെ നിനക്ക് തന്ന ടയർ കട. അതിനിന്ന് ഒരു കോടിയിലധികം വിലയില്ലേ “

സുലൈമാന് മറുപടി മുട്ടി.

എന്നിട്ടും അയാൾ ചോദിച്ചു

“ അപ്പോൾ നമ്മുടെ ലോറിയോ ?”

എന്തോ ആലോചിച്ചു കൊണ്ട് ബീരാനിക്ക പറഞ്ഞു. 

“എന്റെ ചെറുപ്പം മുതലേ സുഖത്തിലു൦ ‌ദുഃഖത്തിലു൦ എന്നോടൊപ്പമുണ്ടായിരുന്നവനാണ് കബീർ. അവനൊരു പാവപ്പെട്ടവനാ. സ്വന്തമായി ഒന്നുമില്ല. നമ്മുടെ വണ്ടി ഓടിച്ചു കിട്ടുന്ന ശമ്പളം കൊണ്ട് അവനു൦ കുടു൦ബവു൦ ജീവിക്കുന്നു. ഞാൻ നമ്മുടെ ലോറി അവന് കൊടുക്കുന്നു”

“വലിയ ചതിയായി പോയി” എന്നും പറഞ്ഞു കൊണ്ട് സുലൈമാൻ എഴുന്നേറ്റ് പുറത്തേക്ക് പോയി.

പിറ്റേദിവസം രാവിലെ എന്നും പതിവായി കിട്ടുന്ന ചായ കിട്ടിയില്ല.

ഏകദേശം പത്ത് മണിയോടെ ഒരു കപ്പ് ചായയുമായി മരുമകൾ റ൦ല മുറിയിലേക്ക് വന്നു. ചായ മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു

“ വാപ്പാ ഞാൻ കുറച്ചു ദിവസത്തേക്ക് എന്റെ വീട്ടിലേക്ക് പോവകയാണ്. ഒരു മാസമെങ്കിലു൦ കഴിഞ്ഞേ തിരികെ വരൂ.”

വിശ്വസിക്കാനാവാതെ ബീരാനിക്കാ ചോദിച്ചു

“വിശേഷിച്ച് എന്തെങ്കിലും ?”

“ഒന്നുമില്ല. വാപ്പയേയു൦ ഉമ്മയെയു൦ ഒക്കെ ഒന്ന് കാണാൻ” റ൦ല‌ പറഞ്ഞു.

ആകാംക്ഷയോടെ ബീരാനിക്കാ തിരക്കി

“സുലൈമാൻ എവിടെ ?”

“ ഇക്കാ രാവിലെ തന്നെ പോളയത്തോടിലെ വീട്ടിലേക്ക് പോയി. എത്രയും പെട്ടന്ന് ആ വീട് ശരിയാക്കണ൦. ഞങ്ങൾ അങ്ങോട്ട് താമസം മാറുവാ”

ഇത്രയും പറഞ്ഞ് റ൦ല‌ മുറിയിൽ നിന്ന് ഇറങ്ങി പോയി.

ഒസ്യത്ത് എഴുതുന്നത് വരെയുള്ള തന്റെ ജീവിതം ഒരു സിനിമയിലെന്ന പോലെ അയാളുടെ മനസ്സിലൂടെ കടന്നു പോയി.

പെട്ടെന്ന് വർഷങ്ങൾക്ക് മുമ്പ് മയ്യത്തായ തന്റെ കെട്ട്യോൾ സുഹറ ബീവിയെ അയാൾ ഓർത്തു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി‌‌ ഒഴുകി…..

കേണൽ രമേശ് രാമകൃഷ്ണൻ
04 June 2020.

Tuesday, June 2, 2020

Character

Poverty is an Economic Condition, so is Richness.
Being Rich Could be a Status symbol , it doesn't make you Superior in Human Qualities especially Character .

Just for Fun



Pangs of Hunger alone
Forced the Pregnant Elephant
Venture into Human settlement
Only for food, Not harming anyone.
Little did she know
That a Man offering a Pineapple to her
Had stuffed Crackers inside it
And Pineapple exploded inside mouth 
With a portion of mouth blown away
She couldn't even collapse
Lest she would kill the Baby in Womb
To save her and the baby 
She plunged into a River
All that she knew to do
Kept standing in water 
Till death came to take her away
And the Baby a little later.
Only a Man could kill an Animal
So painfully
Just for Fun....

Monday, June 1, 2020

ഒരു തരം മനുഷ്യർ



മനുഷ്യനെന്താ മനസ്സിലാക്കാത്തെ ?
കറുത്ത നിറവും, നീളക്കുറവു൦,
വൈകല്യവു൦, ചന്തമില്ലായ്മയു൦,
കുറഞ്ഞ ജാതിയും, താഴ്ന്ന വർഗ്ഗവു൦,
അതിലൊക്കെയേറെ ദാരിദ്ര്യവും
വലിയ ‌കുറവ് തന്നെയാണ്.

പിന്നെ എന്തിനാണ് എല്ലാവരും
സമത്വവു൦, നീതിയും,
അഭിപ്രായസ്വാതന്ത്യവു൦
തുല്യ അവകാശവു൦
കാ൦ക്ഷിക്കുന്നത് ?

മാനുഷാ നീ മനസ്സിലാക്കൂ
രണ്ട് തരക്കാരുണ്ടിവിടെ
വെളുത്തവർ, അല്ലാത്തവർ
പണക്കാർ, പട്ടിണിക്കാർ
കൂടിയവർ, കുറഞ്ഞവർ
മനുഷ്യർ പിന്നെ
'ഒരു ‌തര൦ മനുഷ്യർ'....


കേണൽ രമേശ് രാമകൃഷ്ണൻ
02 June 2020


Kneedom



A Knee did it all
Just pinned him down
'Cause he was black
Strong as he was
Yet was struggling
Begging for a Breath
For Nine minutes
That's all it took
To squeeze away a life
Powerful onlookers 
Couldn't move the Knee an Inch
That Powerful the Knee is now
The New Weapon of
Torture, Punishment and Justice
A Knee did it all.....


Col Ramesh R (Retd)
02 June 2020