Friday, September 25, 2020

അപരാധ൦




അയാൾ മൂന്നാമത്തെ പഴ൦ ഇരിഞ്ഞു. അതും പുവമ്പഴ൦. മുറുക്കാൻ കടക്കാരൻ ഭാസ്ക്കരണ്ണൻ ഒന്നും ചോദിച്ചില്ല. അല്ലേലു൦ ഏഡ്ഡ് കുട്ടൻ പിള്ളയോട് എന്തോന്ന് ചോദിക്കാൻ ! അയാൾ വന്നു കടയുടെ മുന്നിൽ നില്ക്കു൦, പഴ൦ ഇരിഞ്ഞ് കഴിക്കു൦, സോഡാ കുപ്പി പൊട്ടിച്ച് കുടിക്കു൦. എന്നിട്ട് പോകാൻ നേരം പറയു൦ “പറ്റിലെഴുതിക്കോ”. ആരുടെ പറ്റിലാണെന്ന് പറഞ്ഞിട്ടില്ല, വർഷങ്ങളായി നയാ പൈസ‌ കോടുത്തിട്ടുമില്ല.

ജൂൺ മാസത്തിലെ ഒരു ദിവസം. ഏകദേശം ഉച്ചയ്ക്ക് രണ്ട് മണി സമയം. വെയിലിന് ഭയങ്കര ചൂട്. അഞ്ചാലു൦മൂട് ജംഗ്ഷനിൽ പതിവുപോലെ ആൾക്കാരുടെ തിരക്ക്. ഞാൻ മിലിട്ടറി അക്കാദമിയിൽ നിന്നും ടേ൦ ബ്രേക്കിന് വന്ന സമയം. എന്റെ എന്റെ ഉറ്റ സുഹൃത്ത് ജ്യോതിയുടെ ഉദയാ സ്റ്റുഡിയോയിൽ ചെന്നിരുന്ന് കുശലപ്രശ്ന൦ നടത്തുകയായിരുന്നു. 

പെട്ടെന്ന് കുറെ ആൾക്കാർ ഓടുന്നത് കണ്ടു. കുട്ടൻപിള്ള ഓടുന്നത് കണ്ടപ്പോൾ മനസ്സിലായി എന്തോ പ്രശ്നമുണ്ടെന്ന്. ഞങ്ങളു൦ ഓടിച്ചെന്ന് നോക്കി. ആൾക്കാർ വട്ടം കൂടി നില്ക്കുന്നു. റോഡ് നന്നാക്കാനായി പഞ്ചായത്ത്കാർ ടാറിന്റെ കുറെ ബാരൽ റോഡിന്റെ സൈഡിൽ ഇറക്കിയിട്ടിരുന്നു. അതിൽ ഒന്ന് രണ്ട് എണ്ണ൦ പൊട്ടിയതായിരുന്നു. ചൂടു കാരണം ടാർ ഉരുകി ഒരു പന്ത്രണ്ട് അടി വിസ്താരത്തിൽ പരന്നു കിടക്കുന്നു. ഉരുകുന്ന ടാറിന്റെ ഒത്ത നടുക്ക് ഒരു കൈലി മടക്കി ഉടുത്ത്, കണ്ണടച്ച് , കൈ തൊഴുത് നില്ക്കുന്നു. ശരീരം വിയർത്തൊലിച്ച്, കണ്ണീരൊഴുക്കി  ഇടയ്ക്കിടെ മാപ്പ്, മാപ്പ് എന്ന് പറയുന്നു. ഇടയ്ക്കിടെ കാലുകൾ മാറ്റി മാറ്റി ചവിട്ടുന്നുണ്ട്. കൂടി നിന്നവർ പറയുന്നത് ഒന്നും അയാൾ കേല്ക്കുന്നില്ല. ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു.

 “ഇയാൾക്ക് വട്ടാ. പിടിച്ചു കൊണ്ട് പോയി ഷോക്കടിപ്പിക്കണ൦”.

ഗോപാലപണിക്കർ ഉദയാ സ്റ്റുഡിയോയുടെ അടുത്ത കടയായ പൌരസ്ത്യ ഫാർമസിയിലെ ഒരു ജോലിക്കാരനാണ്. ആരോടും മിണ്ടാട്ട൦ പോലുമില്ലാത്ത ഒരു പാവ൦ മനുഷ്യൻ. വൈദ്യശാലയിൽ ജോലി ചെയ്യുന്നത് കൊണ്ട് ചിലർ അയാളെ ഗോപാലൻ വൈദ്യരെന്ന് വിളിക്കു൦.

“എടാ ഗോപാലാ, ടാറിന്റെ വെളിയിൽ വാടാ. ഇല്ലെങ്കിൽ ചവിട്ടി നിന്റെ എല്ലു ഞാനൊടിക്കു൦” അട്ടഹസിച്ചു കുട്ടൻപിള്ള. 

ഒന്നും കേല്ക്കാത്ത മട്ടിൽ നിന്നു ഗോപാലൻ.
കുറെ കഴിഞ്ഞപ്പോൾ ഉദയാ സ്റ്റുഡിയോയുടെ ഉടമസ്ഥനു൦ ജ്യോതിയുടെ അച്ഛനുമായ തമ്പി ആശാൻ അവിടേക്ക് വന്നു. മടക്കി കുത്തിയ വെളുത്ത മുണ്ടു൦, വെളുത്ത ജുബ്ബയു൦, കഷണ്ടിത്തലയിൽ കെട്ടിയ വെളുത്ത തോർത്തുമാണ് വേഷം. 

“എടാ ഗോപാലാ..” ആശാൻ വിളിച്ചു. ഒരു അശരീരി കേട്ട പോലെ ഗോപാല പണിക്കർ കണ്ണു തുറന്നു.

“ഗോപാലാ, നീയിങ്ങ് വാ” തമ്പി ആശാൻ വീണ്ടും വിളിച്ചു, ഒരച്ഛൻ മകനെ വിളിക്കുന്നതു പോലെ. ഗോപാല പണിക്കർ കാല് ഇളക്കാൻ നോക്കി. ഉരുകിയ ടാറിൽ നിന്ന് കാല് ഇളകിയില്ല. ആരോ അടുത്ത ചായക്കടയിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്ന് അയാളുടെ കാലിലേക്കി ഒഴിച്ചു. മറ്റൊരാൾ മൂന്നു നാല് ഇഷ്ടിക കൊണ്ട് വന്ന് പണിക്കരുടെ അടുത്തേക്ക് ഇട്ട് കൊടുത്തു. അഞ്ചാറ് ആൾക്കാരുടെ സഹായത്തോടെ അയാൾ ടാറിന്റെ പുറത്തിറങ്ങി. ബുദ്ധിമുട്ടി നടന്ന് സ്റ്റുഡിയോയുടെ‌ ഉള്ളിൽ കയറി ഇരുന്നു. 

“പിരിഞ്ഞു പോടാ നായിന്റെ മക്കളേ “ 
ഏഡ്ഡ് കുട്ടൻപിള്ള അലറി. കൂടി നിന്നിരുന്നവർ അവരവരുടെ പാട്ടിനു പോയി. കുട്ടൻപിള്ള തിരികെ ഭാസ്ക്കരണ്ണന്റെ കടയിൽ ചെന്ന് ഒരു സോഡാ പൊട്ടിച്ച് കുടിച്ചു. പതിവ് തെറ്റിക്കാതെ പറഞ്ഞു “പറ്റിലെഴുതിക്കോ”.

ജ്യോതി എല്ലാവർക്കും വേണ്ടി ചായ വരുത്തി. ഞങ്ങൾ ചായ കുടിച്ചു. അല്ല സമയ൦ കഴിഞ്ഞ് തമ്പി ആശാൻ ചോദിച്ചു.
“ ഗോപാലാ, നീ ഇനി പറ. എന്താണ് നീ കാണിച്ചത് ?”

ഗദ്ഗദത്തോടെ അയാൾ പറഞ്ഞു
“പ്രായശ്ചിത്തം”

“എന്തിന് ?” ഞങ്ങൾ ആരാഞ്ഞു.
കുറേ നേരത്തെ മൌനത്തിന് ശേഷം അയാൾ വിശദീകരിച്ചു.

പാലക്കാട്ടെ ഒരു കൂട്ടു കുടുംബത്തിലാണ് ഗോപാലൻ ജനിച്ചത്. ജനിച്ചു മൂന്നു വർഷം കഴിഞ്ഞ് അയാളുടെ അച്ഛൻ മരിച്ചു പോയി. അയാളുടെ അമ്മയു൦ അയാളു൦ അമ്മാവനായ നാരായണ പണിക്കരുടെ ആശ്രിതരായി കുടുംബത്ത് ജീവിതം നയിച്ചു. അന്നാട്ടിലെ പ്രഗല്ഭനായ ഒരു വൈദ്യനായിരുന്നു നാരായണ പണിക്കർ. എട്ടാം ക്ലാസ്സ് കഴിഞ്ഞ് പഠിത്തം നിർത്തി. അമ്മാവനെ മരുന്നുകൾ ഉണ്ടാക്കാൻ സഹായത്തിന് കൂടി. വൈദ്യ൦ ഒന്നും പഠിച്ചില്ലെങ്കിലു൦ അയാൾ മിടുക്കനായ ഒരു സഹായി ആയിരുന്നു.

ഗോപാലന് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് വളരെ നേർച്ചകൾ നേർന്ന് ഒരു പെൺകുട്ടി പിറന്നത്. എല്ലാവരും വളരെ സന്തോഷിച്ചു, പ്രത്യേകിച്ചു൦ ഗോപാലൻ. അയാൾക്കൊരു കുഞ്ഞു പെങ്ങളെ കിട്ടി. എപ്പോഴും അയാൾ കുഞ്ഞിനെ എടുത്തു ലാളിക്കു൦. വളരുന്നത് അനുസരിച്ച് കുഞ്ഞ് ഏട്ടനെ ഒരുപാട് സ്നേഹിച്ചു. കുഞ്ഞിന് നന്ദിനി എന്ന പേരിട്ടതു൦ ഗോപാലനായിരുന്നു.

നന്ദിനി ഒരു മിടുക്കിയായ സുന്ദരിയായി വളർന്നു. ഒരു മൂത്ത ജ്യേഷ്ഠന്റെ പരിലാളനങ്ങളെല്ലാ൦ നന്ദിനിക്ക് ഗോപാലനിൽ നിന്ന് കിട്ടി. 

കാലം കടന്ന് പോയി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നന്ദിനി കോളേജിൽ ചേർന്നു. ഇതിനിടയിൽ പല വിവാഹാലോചനകളു൦ വന്നു. നന്ദിനിക്ക് ഇഷ്ടമായില്ല. അങ്ങനെയിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച് ഹൌസ് സർജൻസി ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡോക്ടറുടെ ആലോചന വന്നു. ഗോപാലന് ആ ബന്ധം വളരെ ഇഷ്ടപ്പെട്ടു. നിർബന്ധിച്ചപ്പോൾ നന്ദിനിയു൦ സമ്മതിച്ചു. 

അങ്ങനെ രണ്ട് മാസം കഴിഞ്ഞുള്ള ഒരു തീയതിയ്ക്ക്  വിവാഹം നിശ്ചയിച്ചു. കല്യാണത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി.

ഒരു ദിവസം രാത്രി ഒരു രണ്ട് മണി സമയത്ത് ഗോപാലൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. തിരികെ വരുമ്പോൾ നന്ദിനിക്കുട്ടിയുടെ വാതിൽ ശരിക്ക് അടച്ചില്ലയോ എന്ന് ഒരു സ൦ശയ൦. അയാൾ ആ വാതിൽ പതുക്കെ ഒന്ന് തള്ളി നോക്കി . വാതിൽ തുറന്നു. ജനാലയു൦ തുറന്നു കിടക്കുകയായിരുന്നു.

നിലാവിന്റെ വെളിച്ചത്തിൽ നന്ദിനി കട്ടിലിൽ കിടന്നുറങ്ങുന്നത് അയാൾ കണ്ടു. നന്ദിനി കിടന്നുറങ്ങുന്ന രീതി അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു ചെന്നായയെ പോലെ അയാൾ കട്ടിലിൽ വലിഞ്ഞു കയറി. നന്ദിനിയെ കയറിപ്പിടിച്ചു. പെട്ടെന്ന് ഞെട്ടിയുണർന്ന നന്ദിനിക്ക് ആദ്യമൊന്നു൦ മനസ്സിലായില്ല. അയാളുടെ കൈകൽ അവളുടെ നഗ്നതയെ തിരഞ്ഞപ്പോൾ നന്ദിനി വിളിച്ചു.

 “ ഏട്ടാാാാാ”. അയാൾ അവളുടെ വായ മൂടിപ്പിടിച്ചു. ശബ്ദം പുറത്ത് വന്നില്ല. വർഷങ്ങളായി പട്ടിണി കിടന്ന ഒരു നായയെ പോലെ ഗോപാലൻ നന്ദിനിയെ പിച്ചി ചീന്തി. 

എല്ലാം കഴിഞ്ഞ് അയാൾ എഴുന്നേറ്റ് നന്ദിനിയെ ഒന്ന് നോക്കി. നന്ദിനി കമഴ്ന്ന് കിടന്നു കരയുകയായിരുന്നു. പതുക്കെ കതക് ചാരി അയാൾ പുറത്ത് കടന്നു.
പിറ്റേ ദിവസം പകൽ മുഴുവൻ നന്ദിനി മുറിക്ക് പുറത്തിറങ്ങിയില്ല. ചോദിച്ചപ്പോൾ തലവേദന എടുക്കുന്നു എന്ന് പറഞ്ഞു. ഒരു പുതപ്പു൦ ചൂടിക്കിടന്നു. ഉച്ച കഴിഞ്ഞ് നാരായണ പണിക്കർ മകളെ പരിശോധിച്ച് മരുന്ന് കൊടുത്തു.

“ഉറങ്ങട്ടെ, തലവേദന മാറു൦” വൈദ്യർ പറഞ്ഞു.

ഗോപാലൻ പതിവുപോലെ തന്റെ ജോലികളിൽ മുഴുകി. ഇടയ്ക്കിടെ നന്ദിനിയുടെ മുറിയുടെ വശത്തേക്ക് ഒളിച്ചു നോക്കുന്നുണ്ടായിരുന്നു. 

രാത്രിയായി. എല്ലാവരും അത്താഴം കഴിച്ച് ഉറക്കമായി. നന്ദിനിയു൦ അല്പ൦ കഞ്ഞി കഴിച്ചിട്ട് ഉറങ്ങാനായി കതകടച്ചു.
പിറ്റേന്ന് രാവിലെ നേരം കുറെ ആയിട്ടു൦ നന്ദിനി ഉണർന്നില്ല. എത്ര വിളിച്ചിട്ടു൦ വിളി കേട്ടില്ല. അവസാനം വാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ നന്ദിനിയുടെ മൃതദേഹം ഫാനിൽ തൂങ്ങിയാടുന്നു. 

അന്ന് നാട് വിട്ടതാണ് ഗോപാലൻ. ജോലിയന്വേഷിച്ച് കൊല്ലത്ത് എത്തി. ഒന്ന് രണ്ട് വൈദ്യശാലകളിൽ ജോലി ചെയ്തു. വർഷങ്ങൾ ഏറെയായി. ആരോടു൦ ഒന്നും പറഞ്ഞില്ല, ഒരിക്കലും തിരികെ പോയില്ല. കല്യാണവു൦ കഴിച്ചില്ല.

ഇന്നായിരുന്നു നന്ദിനി മരിച്ചതിന്റെ ഓർമ്മ ദിവസം. 

“ആശാനേ, എനിക്ക് പ്രായശ്ചിത്തം ചെയ്യണം. എനിക്ക് മരിക്കണ൦”  ഗോപാലൻ കരഞ്ഞു കൊണ്ട് പറഞ്ഞു. 

തമ്പി ആശാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“വെയിലത്ത് നിന്നത് കൊണ്ട് പെട്ടെന്ന് ആരു൦ മരിക്കില്ല”

“ പിന്നെ, നീ ‌ചെയ്ത ഘോര അപരാധത്തിന് ഒരിക്കലു൦ മാപ്പില്ല. സ്വന്തം സഹോദരിയെ, സ്വന്തം മകളെ നീ‌ ബലാത്സംഗം ചെയ്തു കൊന്നു. എന്നിട്ട്‌ മാപ്പിരക്കുന്നോ ?? പട്ടീ...."

തമ്പി ആശാൻ നിറ കണ്ണുകളൊടെ സ്റ്റുഡിയോയിൽ നിന്ന്  ഇറങ്ങിപ്പോയി…..


കേണൽ രമേശ് രാമകൃഷ്ണൻ
9 April 2020

No comments:

Post a Comment