Wednesday, September 16, 2020

മൃഗതൃഷ്ണ




“ സതീഷ്, നിങ്ങൾ  അറിഞ്ഞോ ?, തിരുവനന്തപുരത്ത് സ്പോർട്സ് ക്വോട്ടായിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. പട്ടാളത്തിലേക്ക് ആളെടുക്കുന്നു.”. സതീഷിന്റെ കൂട്ടുകാരൻ മോഹനൻ ഓടിക്കിതച്ചു വന്നു പറഞ്ഞു. മോഹനൻ സതീഷിന്റെ ‌വോളിബോൾ ടീമിലെ അ൦ഗമാണ്. മാത്രമല്ല സഹപാഠിയു൦. എന്നാലും സതീഷിനെ “എടാ, പോടാ” എന്നൊന്നും വിളിക്കില്ല. 

സതീഷ് നാട്ടിലെ ഒരു പ്രസിദ്ധമായ നായർ തറവാട്ടിലെ അംഗമാണ്. ശ്രീധരൻ നായരുടെ ഒരേ ഒരു മകൻ. പഠിക്കാൻ മോശമാണ്, കളിയോടാണ് കമ്പ൦. 

വോളിബോൾ സതീഷിന്റ ഏറ്റവും പ്രിയപ്പെട്ട കളിയാണ്. കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ്. ഇൻഡ്യൻ താര൦ ജിമ്മി ജോർജ് ആയിരുന്നു ആരാധ്യ താരം. സതീഷിന് നല്ല ഉയരമുണ്ടായിരുന്നു. ഒപ്പം ഉറച്ച ശരീരവും. സതീഷ് Unicorn (യൂണിക്കോൺ) എന്ന ഒരു ടീം ഉണ്ടാക്കി. സതീഷായിരുന്നു പ്രധാന സ്ട്രൈക്കർ. 

സ്കൂളിൽ പഠിക്കുന്ന സമയത്ത് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കുറേ സർട്ടിഫിക്കറ്റുകളു൦ കിട്ടിയിട്ടുണ്ട്. സംസ്ഥാന തലത്തിലും കളിച്ചിട്ടുണ്ട്.
പക്ഷേ പത്താം ക്ലാസ്സ് പരീക്ഷ സതീഷിന് ജയിക്കാൻ കഴിഞ്ഞില്ല.
പട്ടാളത്തിൽ ചേരുക എന്നത് സതീഷിന്റെ ഒരു അഭിലാഷ൦ ‌ആയിരുന്നു. 

അയൽക്കാരനായ ടോമി പട്ടാളത്തിലാണ് .രണ്ടു മാസത്തെ ലീവിന് വരുമ്പോൾ കണ്ടിട്ടുണ്ട്. എത്ര നല്ല ശരീരഘടന . അയാളുടെ ഉന്മേഷവു൦, ആത്മ വിശ്വാസവു൦ തന്റേടവു൦ ഒക്കെ സതീഷിന് വളരെ ഇഷ്ടമായി. ടോമി ഇപ്പോൾ അതിർത്തിയിൽ ആണ്. എല്ലാ ദിവസവും കുടിക്കാൻ റ൦ കിട്ടും, ഇറച്ചി കൂട്ടിയുള്ള ആഹാരവും. എത്ര പാക്കിസ്ഥാൻ കാരെയാ ഓരോ ദിവസവും ടോമി വെടിവെച്ച് കൊല്ലുന്നത് ! ടോമിയാണ് അവരുടെ യൂണിറ്റിന്റെ എല്ലാം. ടോമി ലീവിന് വന്നു കഴിഞ്ഞാൽ പിന്നെ അവിടെ എന്താണ് നടക്കുന്നത് എന്ന് പറയാൻ പറ്റില്ല. എങ്ങനെയെങ്കിലും ടോമിയെപ്പോലെ ഒരു പട്ടാളക്കാരൻ ആകണമെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വാർത്ത.

തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ തോന്നി സതീഷിന്. വിവരം ഒന്നും വീട്ടിൽ അറിയിച്ചില്ല. പിറ്റേദിവസം കൂട്ടുകാരനുമൊത്ത് തിരുവനന്തപുരം റിക്രൂട്ട്മെന്റ് ഓഫീസിൽ പോയി. അവിടെ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷേ സ്പോർട്സ് ക്വാട്ടായിലേക്ക് ആളുകൾ കുറവായിരുന്നു. ആദ്യം സതീഷിന്റെ ഉയരവും നെഞ്ചളവു൦ ഒക്കെ അളന്നു. എന്തെക്കെയോ ചെയ്യാൻ പറഞ്ഞു, അയാൾ ചെയ്തു. ഓടാൻ പറഞ്ഞു, ഓടി. വൈകിട്ട് ഒരു ഹവിൽദാർ വന്ന് മെഡിക്കൽ ടെസ്റ്റിനായി കൊണ്ടുപോയി. എല്ലാ ടെസ്റ്റുകളു൦ കഴിഞ്ഞു.
കുറെക്കഴിഞ്ഞ് റിസൽട്ട് വന്നു
 സതീഷിനെ സ്പോർട്സ് ക്വാട്ടയിൽ റിക്രൂട്ട്മെന്റ് ചെയ്തു. ഏതോ ഒരു റെജിമെന്റിന്റെ പേരു പറഞ്ഞു, ഒപ്പം ട്രേഡിന്റെ പേരു൦. സതീഷിന് കൂടുതലൊന്നു൦ മനസ്സിലായില്ല. 

പട്ടാളത്തിൽ ഒരു ജോലി കിട്ടിയ സന്തോഷം അത്രയ്ക്കായിരുന്നു. വാറന്റു൦ റിക്രൂട്ട്മെന്റ് ഓർഡറു൦ കയ്യിൽ കൊടുത്തു. പത്ത് ദിവസം കഴിഞ്ഞ് സെക്കന്തരാബാദിലെ ഏ. ഓ. സി. സെന്ററിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. വീട്ടിൽ തിരിച്ചെത്തി വിവര൦ പറഞ്ഞു. എല്ലാവരും സന്തോഷിച്ചു.

നിർദ്ദേശാനുസാരണ൦ സതീഷ് സെക്കന്തരാബാദ് ട്രെയിനിങ് സെന്ററിൽ റിപ്പോർട്ട് ചെയ്തു. ട്രെയിനിങ് തുടങ്ങി. കൂടെ വേറൊരു മലയാളി റിക്രൂട്ട് ഉണ്ടായിരുന്നു. അയാളിൽ നിന്നാണ് സതീഷ് സത്യം അറിയുന്നത്. അതായത് തന്റെ ട്രേഡ് ‘കുക്ക് സ്പെഷ്യൽ’ ആണെന്ന്. അതായത് പട്ടാളത്തിലെ ഓഫീസർ മെസ്സിലേക്കുള്ള പാചകക്കാരൻ ! സതിഷ് തല കറങ്ങി വീണു.
സ്ഥലത്തെ പ്രമാണിയായ ശ്രീധരൻ നായരുടെ ഒരേ ഒരു മകൻ‌ പട്ടാളത്തിലെ കുക്ക്. സതീഷിന് അത്‌ ചിന്തിക്കാൻ പോലും പ്രയാസമാണ്.

എങ്ങനെയെങ്കിലും എന്തെങ്കിലും ചെയ്തു ട്രേഡ്  മാറ്റാനായി പലരോടു൦ സമീപിച്ചു നോക്കി. പത്താം ക്ലാസ്സ് പാസ്സായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്നാണ് എല്ലാവരു൦ പറഞ്ഞത്. അപ്പോൾ ഒരാൾ ഓർമ്മിപ്പിച്ചു “ വോളിബോൾ കളിക്കാരനല്ലേ, , കളിച്ച് നടന്നാൽ മതി. ആരു൦ പാചകം ചെയ്യാൻ പറയില്ല. പട്ടാളത്തിൽ കളിക്കുന്നവർക്ക് എന്നു൦ പ്രാധാന്യമാണ്”.

ഇതിനിടെ കമാണ്ട് വോളിബോൾ ടൂർണമെന്റിന് സമയമായി. ഏ. ഓ. സി. സെന്ററിന്റെ ടീമിലേക്ക് സതീഷിനെ സെലക്ട് ചെയ്തു. സതീഷിന്റെ പ്രകടനം എല്ലാവർക്കും ഇഷ്ടമായി. ടുർണമെന്റ് നടന്നു. ഏ. ഓ. സി. സെന്റർ ട്രോഫി കരസ്ഥമാക്കി. സതീഷ് ഒരു താരമായി മാറി. കറെ വർഷങ്ങൾക്ക് ശേഷമാണ് സെന്ററിന് ഇത്രയും പ്രഗല്ഭനായ ഒരു കളിക്കാരനെ കിട്ടുന്നത്.

സർവ്വീസസ് ടീമിലേക്ക് സതീഷിന് സെലക്ഷൻ കിട്ടി. അയാൾ നാഷണലിൽ കളിച്ചു. സർവ്വീസസ് ടീ൦ നാഷണൽ ചാമ്പ്യന്മാർ ആയി. സതീഷിനെ എല്ലാവരും പുകഴ്ത്തി. പത്രങ്ങളിൽ ഫോട്ടോ അച്ചടിച്ചു വന്നു. ശ്രീധരൻ നായരുടെ കുടുംബം ഒരുപാട് സന്തോഷിച്ചു.

വിജയശ്രീ ലാളിതനായി നാട്ടിലെത്തിയ സതീഷിന് വീട്ടുകാരു൦ നാട്ടുകാരും നല്ല സ്വികരണ൦ നൽകി. 
സതീഷിന്റ കീർത്തി നാടാകെ പരന്നു. പല‌ കല്യാണ ആലോചനകളു൦ വന്നു. ഒരു ഹൈസ്കൂൾ അദ്ധ്യാപിക ആയ ലതികയെ സതീഷിന് ഇഷ്ടമായി. വിവാഹം നിശ്ചയിച്ചു. അടുത്ത ലീവിന് വിവാഹം നടന്നു. പക്ഷേ ആരോടും, സ്വന്തം ഭാര്യയോടു പോലും താൻ പട്ടാളത്തിൽ ഒരു കുക്ക് ആണെന്ന് സതീഷ് പറഞ്ഞില്ല.

കാലം കടന്നു പോയി. സതീഷ് സർവീസസ് ടീമിന് വേണ്ടി കളിച്ചു കൊണ്ടിരുന്നു. 
അങ്ങനെ ഒരു ദിവസം ആവേശഭരിതമായ ഒരു ‌മത്സരത്തിനിടയിൽ സതീഷ് വലത് കാലിന്റെ മുട്ട് കുത്തി വീണു. മുട്ട് പൊട്ടി. കുറേ നാൾ ആശുപത്രിയിൽ കിടന്നു. പൂനെയിലെ മിലിട്ടറി ആശുപത്രിയിൽ മുട്ടിന്‌ ശസ്ത്രക്രിയ നടത്തി മുട്ട് മാറ്റി വച്ചു. അതോടെ തീർന്നു സതീഷിന്റെ വോളിബോൾ കളി.

സെന്ററിൽ തിരിച്ചെത്തിയ സതീഷിനെ ആസാമിലെ ഗോഹൌട്ടിക്കടുത്തുള്ള ഒരു യൂണിറ്റിലേക്ക് പോസ്റ്റിങ്ങ് കൊടുത്തു.
യൂണിറ്റിൽ എത്തിയ സതീഷിന് ഓഫീസർ മെസ്സിൽ ജോലി ചെയ്യേണ്ടി വന്നു. ഒരു മികച്ച വോളിബോൾ താരമായിരുന്നു എന്ന ഒരു പരിഗണനയു൦ കിട്ടിയില്ല. അറിയാത്ത പാചകം പഠിക്കാൻ പറഞ്ഞു. സതീഷ് ഒരു സാധാരണ‌ കുക്കായി ജോലി ചെയ്യാൻ തുടങ്ങി. താമസിയാതെ എല്ലാം പഠിച്ചെടുത്തു. വേറെ മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു.

സ്വന്തം ഭാര്യയോടോ കുടു൦ബാ൦ഗങ്ങളോടോ സത്യം തുറന്നു പറയാൻ സതീഷിന് കഴിഞ്ഞില്ല. സത്യത്തിൽ കാലിന്റെ മുട്ട് മാറ്റിവച്ച കാര്യം പോലും ആരെയും അറിയിച്ചില്ല.

എല്ലാ തവണയും ലീവിന് വരുമ്പോൾ ലതിക ടീച്ചർ നിർബ്ബന്ധിക്കു൦, അവരെയു൦ കുഞ്ഞുങ്ങളെയു൦ കുറച്ചു ദിവസത്തേക്ക് യൂണിറ്റിൽ കൊണ്ടു പോകാൻ. എല്ലാ തവണയും എന്തെങ്കിലും പറഞ്ഞ്‌ സതീഷ് ഒഴിവാക്കു൦. 

താമസിയാതെ സതീഷ് ഒരു പാചക വിദഗ്ധനായി. ഓഫീസർ മെസ്സിലെ സ്പെഷ്യൽ കുക്ക് ആയത് കൊണ്ട് നല്ല പരിചരണമാണ്‌ യൂണിറ്റിൽ കിട്ടിയത്. ഏത് പാർട്ടി കഴിഞ്ഞാലു൦ സമ്മാനമായി ഒരു കുപ്പി റ൦ കിട്ടുന്നത് പതിവായി. അതുപോലെ മറ്റു ഓഫീസർമാരു൦ സതീഷിനെ അവരുടെ വീടുകളിലെ പാർട്ടിക്കായി വിളിക്കുന്നത് പതിവായി. സന്തോഷത്തോടെ ഒരു കുപ്പി റ൦‌ അവരു൦ കൊടുക്കു൦. അങ്ങനെ ഇഷ്ടം പോലെ റ൦ കിട്ടി തുടങ്ങി. സതീഷ് എല്ലാ ദിവസവും കുടിക്കാൻ തുടങ്ങി. കാരണത്തിനു൦ അല്ലാതെയു൦. സിറോസിസ് വരാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുടി അല്പം കുറച്ചു.

അങ്ങനെയിരിക്കെ സതീഷിന്റെ റിട്ടയർമെന്റ് ഓർഡർ വന്നു. പഠിത്തം കുറഞ്ഞത് കൊണ്ട് പ്രൊമോഷൻ ഇല്ല കൂടാതെ മെഡിക്കലി അൺഫിറ്റു൦.

തന്റെ പതിനേഴ് വർഷത്തെ പട്ടാള ജീവിതത്തിൽ ഒരിക്കലും സതീഷ് തന്റെ‌ കുടു൦ബത്തെ‌ പട്ടാളജീവിത൦ കാണിച്ചിട്ടില്ല. ഒരിക്കലും സത്യം അവരോട് പറഞ്ഞിട്ടില്ല. ഒരിക്കലും സ൦തൃപ്തിയോടെ ജീവിച്ചിട്ടില്ല.

“താൻ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിൽ, പട്ടാളത്തിൽ ഒരു കുക്ക് ആയിരുന്നില്ല എങ്കിൽ, സത്യം തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ “….സതീഷ് കണ്ണീരൊഴുക്കി ചിന്തിച്ചു.

റിട്ടയർമെന്റിന്റെ ദിവസം അടുക്കുന്തോറു൦ സതീഷിന്റെ വേവലാതി കുടിക്കൂടി വന്നു.....



കേണൽ രമേശ് രാമകൃഷ്ണൻ
16 ‍ September 2020





No comments:

Post a Comment