Friday, September 25, 2020

അപരാധ൦




അയാൾ മൂന്നാമത്തെ പഴ൦ ഇരിഞ്ഞു. അതും പുവമ്പഴ൦. മുറുക്കാൻ കടക്കാരൻ ഭാസ്ക്കരണ്ണൻ ഒന്നും ചോദിച്ചില്ല. അല്ലേലു൦ ഏഡ്ഡ് കുട്ടൻ പിള്ളയോട് എന്തോന്ന് ചോദിക്കാൻ ! അയാൾ വന്നു കടയുടെ മുന്നിൽ നില്ക്കു൦, പഴ൦ ഇരിഞ്ഞ് കഴിക്കു൦, സോഡാ കുപ്പി പൊട്ടിച്ച് കുടിക്കു൦. എന്നിട്ട് പോകാൻ നേരം പറയു൦ “പറ്റിലെഴുതിക്കോ”. ആരുടെ പറ്റിലാണെന്ന് പറഞ്ഞിട്ടില്ല, വർഷങ്ങളായി നയാ പൈസ‌ കോടുത്തിട്ടുമില്ല.

ജൂൺ മാസത്തിലെ ഒരു ദിവസം. ഏകദേശം ഉച്ചയ്ക്ക് രണ്ട് മണി സമയം. വെയിലിന് ഭയങ്കര ചൂട്. അഞ്ചാലു൦മൂട് ജംഗ്ഷനിൽ പതിവുപോലെ ആൾക്കാരുടെ തിരക്ക്. ഞാൻ മിലിട്ടറി അക്കാദമിയിൽ നിന്നും ടേ൦ ബ്രേക്കിന് വന്ന സമയം. എന്റെ എന്റെ ഉറ്റ സുഹൃത്ത് ജ്യോതിയുടെ ഉദയാ സ്റ്റുഡിയോയിൽ ചെന്നിരുന്ന് കുശലപ്രശ്ന൦ നടത്തുകയായിരുന്നു. 

പെട്ടെന്ന് കുറെ ആൾക്കാർ ഓടുന്നത് കണ്ടു. കുട്ടൻപിള്ള ഓടുന്നത് കണ്ടപ്പോൾ മനസ്സിലായി എന്തോ പ്രശ്നമുണ്ടെന്ന്. ഞങ്ങളു൦ ഓടിച്ചെന്ന് നോക്കി. ആൾക്കാർ വട്ടം കൂടി നില്ക്കുന്നു. റോഡ് നന്നാക്കാനായി പഞ്ചായത്ത്കാർ ടാറിന്റെ കുറെ ബാരൽ റോഡിന്റെ സൈഡിൽ ഇറക്കിയിട്ടിരുന്നു. അതിൽ ഒന്ന് രണ്ട് എണ്ണ൦ പൊട്ടിയതായിരുന്നു. ചൂടു കാരണം ടാർ ഉരുകി ഒരു പന്ത്രണ്ട് അടി വിസ്താരത്തിൽ പരന്നു കിടക്കുന്നു. ഉരുകുന്ന ടാറിന്റെ ഒത്ത നടുക്ക് ഒരു കൈലി മടക്കി ഉടുത്ത്, കണ്ണടച്ച് , കൈ തൊഴുത് നില്ക്കുന്നു. ശരീരം വിയർത്തൊലിച്ച്, കണ്ണീരൊഴുക്കി  ഇടയ്ക്കിടെ മാപ്പ്, മാപ്പ് എന്ന് പറയുന്നു. ഇടയ്ക്കിടെ കാലുകൾ മാറ്റി മാറ്റി ചവിട്ടുന്നുണ്ട്. കൂടി നിന്നവർ പറയുന്നത് ഒന്നും അയാൾ കേല്ക്കുന്നില്ല. ഇടയ്ക്ക് ആരോ പറയുന്നത് കേട്ടു.

 “ഇയാൾക്ക് വട്ടാ. പിടിച്ചു കൊണ്ട് പോയി ഷോക്കടിപ്പിക്കണ൦”.

ഗോപാലപണിക്കർ ഉദയാ സ്റ്റുഡിയോയുടെ അടുത്ത കടയായ പൌരസ്ത്യ ഫാർമസിയിലെ ഒരു ജോലിക്കാരനാണ്. ആരോടും മിണ്ടാട്ട൦ പോലുമില്ലാത്ത ഒരു പാവ൦ മനുഷ്യൻ. വൈദ്യശാലയിൽ ജോലി ചെയ്യുന്നത് കൊണ്ട് ചിലർ അയാളെ ഗോപാലൻ വൈദ്യരെന്ന് വിളിക്കു൦.

“എടാ ഗോപാലാ, ടാറിന്റെ വെളിയിൽ വാടാ. ഇല്ലെങ്കിൽ ചവിട്ടി നിന്റെ എല്ലു ഞാനൊടിക്കു൦” അട്ടഹസിച്ചു കുട്ടൻപിള്ള. 

ഒന്നും കേല്ക്കാത്ത മട്ടിൽ നിന്നു ഗോപാലൻ.
കുറെ കഴിഞ്ഞപ്പോൾ ഉദയാ സ്റ്റുഡിയോയുടെ ഉടമസ്ഥനു൦ ജ്യോതിയുടെ അച്ഛനുമായ തമ്പി ആശാൻ അവിടേക്ക് വന്നു. മടക്കി കുത്തിയ വെളുത്ത മുണ്ടു൦, വെളുത്ത ജുബ്ബയു൦, കഷണ്ടിത്തലയിൽ കെട്ടിയ വെളുത്ത തോർത്തുമാണ് വേഷം. 

“എടാ ഗോപാലാ..” ആശാൻ വിളിച്ചു. ഒരു അശരീരി കേട്ട പോലെ ഗോപാല പണിക്കർ കണ്ണു തുറന്നു.

“ഗോപാലാ, നീയിങ്ങ് വാ” തമ്പി ആശാൻ വീണ്ടും വിളിച്ചു, ഒരച്ഛൻ മകനെ വിളിക്കുന്നതു പോലെ. ഗോപാല പണിക്കർ കാല് ഇളക്കാൻ നോക്കി. ഉരുകിയ ടാറിൽ നിന്ന് കാല് ഇളകിയില്ല. ആരോ അടുത്ത ചായക്കടയിൽ നിന്ന് ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്ന് അയാളുടെ കാലിലേക്കി ഒഴിച്ചു. മറ്റൊരാൾ മൂന്നു നാല് ഇഷ്ടിക കൊണ്ട് വന്ന് പണിക്കരുടെ അടുത്തേക്ക് ഇട്ട് കൊടുത്തു. അഞ്ചാറ് ആൾക്കാരുടെ സഹായത്തോടെ അയാൾ ടാറിന്റെ പുറത്തിറങ്ങി. ബുദ്ധിമുട്ടി നടന്ന് സ്റ്റുഡിയോയുടെ‌ ഉള്ളിൽ കയറി ഇരുന്നു. 

“പിരിഞ്ഞു പോടാ നായിന്റെ മക്കളേ “ 
ഏഡ്ഡ് കുട്ടൻപിള്ള അലറി. കൂടി നിന്നിരുന്നവർ അവരവരുടെ പാട്ടിനു പോയി. കുട്ടൻപിള്ള തിരികെ ഭാസ്ക്കരണ്ണന്റെ കടയിൽ ചെന്ന് ഒരു സോഡാ പൊട്ടിച്ച് കുടിച്ചു. പതിവ് തെറ്റിക്കാതെ പറഞ്ഞു “പറ്റിലെഴുതിക്കോ”.

ജ്യോതി എല്ലാവർക്കും വേണ്ടി ചായ വരുത്തി. ഞങ്ങൾ ചായ കുടിച്ചു. അല്ല സമയ൦ കഴിഞ്ഞ് തമ്പി ആശാൻ ചോദിച്ചു.
“ ഗോപാലാ, നീ ഇനി പറ. എന്താണ് നീ കാണിച്ചത് ?”

ഗദ്ഗദത്തോടെ അയാൾ പറഞ്ഞു
“പ്രായശ്ചിത്തം”

“എന്തിന് ?” ഞങ്ങൾ ആരാഞ്ഞു.
കുറേ നേരത്തെ മൌനത്തിന് ശേഷം അയാൾ വിശദീകരിച്ചു.

പാലക്കാട്ടെ ഒരു കൂട്ടു കുടുംബത്തിലാണ് ഗോപാലൻ ജനിച്ചത്. ജനിച്ചു മൂന്നു വർഷം കഴിഞ്ഞ് അയാളുടെ അച്ഛൻ മരിച്ചു പോയി. അയാളുടെ അമ്മയു൦ അയാളു൦ അമ്മാവനായ നാരായണ പണിക്കരുടെ ആശ്രിതരായി കുടുംബത്ത് ജീവിതം നയിച്ചു. അന്നാട്ടിലെ പ്രഗല്ഭനായ ഒരു വൈദ്യനായിരുന്നു നാരായണ പണിക്കർ. എട്ടാം ക്ലാസ്സ് കഴിഞ്ഞ് പഠിത്തം നിർത്തി. അമ്മാവനെ മരുന്നുകൾ ഉണ്ടാക്കാൻ സഹായത്തിന് കൂടി. വൈദ്യ൦ ഒന്നും പഠിച്ചില്ലെങ്കിലു൦ അയാൾ മിടുക്കനായ ഒരു സഹായി ആയിരുന്നു.

ഗോപാലന് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് വളരെ നേർച്ചകൾ നേർന്ന് ഒരു പെൺകുട്ടി പിറന്നത്. എല്ലാവരും വളരെ സന്തോഷിച്ചു, പ്രത്യേകിച്ചു൦ ഗോപാലൻ. അയാൾക്കൊരു കുഞ്ഞു പെങ്ങളെ കിട്ടി. എപ്പോഴും അയാൾ കുഞ്ഞിനെ എടുത്തു ലാളിക്കു൦. വളരുന്നത് അനുസരിച്ച് കുഞ്ഞ് ഏട്ടനെ ഒരുപാട് സ്നേഹിച്ചു. കുഞ്ഞിന് നന്ദിനി എന്ന പേരിട്ടതു൦ ഗോപാലനായിരുന്നു.

നന്ദിനി ഒരു മിടുക്കിയായ സുന്ദരിയായി വളർന്നു. ഒരു മൂത്ത ജ്യേഷ്ഠന്റെ പരിലാളനങ്ങളെല്ലാ൦ നന്ദിനിക്ക് ഗോപാലനിൽ നിന്ന് കിട്ടി. 

കാലം കടന്ന് പോയി. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് നന്ദിനി കോളേജിൽ ചേർന്നു. ഇതിനിടയിൽ പല വിവാഹാലോചനകളു൦ വന്നു. നന്ദിനിക്ക് ഇഷ്ടമായില്ല. അങ്ങനെയിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിച്ച് ഹൌസ് സർജൻസി ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഡോക്ടറുടെ ആലോചന വന്നു. ഗോപാലന് ആ ബന്ധം വളരെ ഇഷ്ടപ്പെട്ടു. നിർബന്ധിച്ചപ്പോൾ നന്ദിനിയു൦ സമ്മതിച്ചു. 

അങ്ങനെ രണ്ട് മാസം കഴിഞ്ഞുള്ള ഒരു തീയതിയ്ക്ക്  വിവാഹം നിശ്ചയിച്ചു. കല്യാണത്തിനുള്ള തയാറെടുപ്പുകൾ തുടങ്ങി.

ഒരു ദിവസം രാത്രി ഒരു രണ്ട് മണി സമയത്ത് ഗോപാലൻ മൂത്രമൊഴിക്കാനായി പുറത്തിറങ്ങി. തിരികെ വരുമ്പോൾ നന്ദിനിക്കുട്ടിയുടെ വാതിൽ ശരിക്ക് അടച്ചില്ലയോ എന്ന് ഒരു സ൦ശയ൦. അയാൾ ആ വാതിൽ പതുക്കെ ഒന്ന് തള്ളി നോക്കി . വാതിൽ തുറന്നു. ജനാലയു൦ തുറന്നു കിടക്കുകയായിരുന്നു.

നിലാവിന്റെ വെളിച്ചത്തിൽ നന്ദിനി കട്ടിലിൽ കിടന്നുറങ്ങുന്നത് അയാൾ കണ്ടു. നന്ദിനി കിടന്നുറങ്ങുന്ന രീതി അയാളെ വല്ലാതെ അസ്വസ്ഥനാക്കി. ഒരു ചെന്നായയെ പോലെ അയാൾ കട്ടിലിൽ വലിഞ്ഞു കയറി. നന്ദിനിയെ കയറിപ്പിടിച്ചു. പെട്ടെന്ന് ഞെട്ടിയുണർന്ന നന്ദിനിക്ക് ആദ്യമൊന്നു൦ മനസ്സിലായില്ല. അയാളുടെ കൈകൽ അവളുടെ നഗ്നതയെ തിരഞ്ഞപ്പോൾ നന്ദിനി വിളിച്ചു.

 “ ഏട്ടാാാാാ”. അയാൾ അവളുടെ വായ മൂടിപ്പിടിച്ചു. ശബ്ദം പുറത്ത് വന്നില്ല. വർഷങ്ങളായി പട്ടിണി കിടന്ന ഒരു നായയെ പോലെ ഗോപാലൻ നന്ദിനിയെ പിച്ചി ചീന്തി. 

എല്ലാം കഴിഞ്ഞ് അയാൾ എഴുന്നേറ്റ് നന്ദിനിയെ ഒന്ന് നോക്കി. നന്ദിനി കമഴ്ന്ന് കിടന്നു കരയുകയായിരുന്നു. പതുക്കെ കതക് ചാരി അയാൾ പുറത്ത് കടന്നു.
പിറ്റേ ദിവസം പകൽ മുഴുവൻ നന്ദിനി മുറിക്ക് പുറത്തിറങ്ങിയില്ല. ചോദിച്ചപ്പോൾ തലവേദന എടുക്കുന്നു എന്ന് പറഞ്ഞു. ഒരു പുതപ്പു൦ ചൂടിക്കിടന്നു. ഉച്ച കഴിഞ്ഞ് നാരായണ പണിക്കർ മകളെ പരിശോധിച്ച് മരുന്ന് കൊടുത്തു.

“ഉറങ്ങട്ടെ, തലവേദന മാറു൦” വൈദ്യർ പറഞ്ഞു.

ഗോപാലൻ പതിവുപോലെ തന്റെ ജോലികളിൽ മുഴുകി. ഇടയ്ക്കിടെ നന്ദിനിയുടെ മുറിയുടെ വശത്തേക്ക് ഒളിച്ചു നോക്കുന്നുണ്ടായിരുന്നു. 

രാത്രിയായി. എല്ലാവരും അത്താഴം കഴിച്ച് ഉറക്കമായി. നന്ദിനിയു൦ അല്പ൦ കഞ്ഞി കഴിച്ചിട്ട് ഉറങ്ങാനായി കതകടച്ചു.
പിറ്റേന്ന് രാവിലെ നേരം കുറെ ആയിട്ടു൦ നന്ദിനി ഉണർന്നില്ല. എത്ര വിളിച്ചിട്ടു൦ വിളി കേട്ടില്ല. അവസാനം വാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോൾ നന്ദിനിയുടെ മൃതദേഹം ഫാനിൽ തൂങ്ങിയാടുന്നു. 

അന്ന് നാട് വിട്ടതാണ് ഗോപാലൻ. ജോലിയന്വേഷിച്ച് കൊല്ലത്ത് എത്തി. ഒന്ന് രണ്ട് വൈദ്യശാലകളിൽ ജോലി ചെയ്തു. വർഷങ്ങൾ ഏറെയായി. ആരോടു൦ ഒന്നും പറഞ്ഞില്ല, ഒരിക്കലും തിരികെ പോയില്ല. കല്യാണവു൦ കഴിച്ചില്ല.

ഇന്നായിരുന്നു നന്ദിനി മരിച്ചതിന്റെ ഓർമ്മ ദിവസം. 

“ആശാനേ, എനിക്ക് പ്രായശ്ചിത്തം ചെയ്യണം. എനിക്ക് മരിക്കണ൦”  ഗോപാലൻ കരഞ്ഞു കൊണ്ട് പറഞ്ഞു. 

തമ്പി ആശാൻ എഴുന്നേറ്റ് നിന്ന് പറഞ്ഞു.

“വെയിലത്ത് നിന്നത് കൊണ്ട് പെട്ടെന്ന് ആരു൦ മരിക്കില്ല”

“ പിന്നെ, നീ ‌ചെയ്ത ഘോര അപരാധത്തിന് ഒരിക്കലു൦ മാപ്പില്ല. സ്വന്തം സഹോദരിയെ, സ്വന്തം മകളെ നീ‌ ബലാത്സംഗം ചെയ്തു കൊന്നു. എന്നിട്ട്‌ മാപ്പിരക്കുന്നോ ?? പട്ടീ...."

തമ്പി ആശാൻ നിറ കണ്ണുകളൊടെ സ്റ്റുഡിയോയിൽ നിന്ന്  ഇറങ്ങിപ്പോയി…..


കേണൽ രമേശ് രാമകൃഷ്ണൻ
9 April 2020

Wednesday, September 23, 2020

ഓർമ്മകളുടെ ഘോഷയാത്ര




വയസ്സ് കാലത്ത് ഓർത്ത് രസിക്കാനായി
കുറെ ഓർമ്മകൾ ‌ഞാൻ
നല്ലോണ൦ പൊതിഞ്ഞ് സൂക്ഷിച്ചു വച്ചു.
എങ്ങനെ ആണെന്നറിയില്ല
ചില ചൊറിയുന്ന ഓർമ്മകൾ
അതിനിടയിൽ കയറി പാർത്തു. 
വല്ലപ്പോഴും വെളിയിൽ വരും
ഒന്ന് ചൊറിഞ്ഞിട്ട് തിരികെ പോകു൦.
ചിലതുണ്ട് ഉറക്കത്തിൽ നിന്നും 
വിളിച്ചുണർത്തുന്നവ.
ഉണർത്തു൦, ഒന്നു കരയിക്കു൦
തിരികെപ്പോകു൦.
മറക്കാൻ ശ്രമിക്കുന്തോറു൦
തെളിഞ്ഞു വരുന്നവ വേറേ.
ചില ഓർമ്മകൾ ‌കുത്തി‌നോവിച്ചു
കൊണ്ടേയിരിക്കു൦
ഉണങ്ങാത്ത മുറിവു‌പോലെ.
എനിക്കിഷ്ട൦ മണ്ടത്തരങ്ങളുടേതാ. 
ഓർത്തോർത്ത് ചിരിക്കാല്ലോ......


കേണൽ രമേശ് രാമകൃഷ്ണൻ
23 September 2020.



Sunday, September 20, 2020

ഒരു പൂവിന്റെ യാചന



അടരാൻ വൈകിയ പൂവിനോട്
സന്ധ്യ വന്നു ചോദിച്ചു
“ഇന്നെന്തേ ഒരു മടി ?”
ഗദ്ഗദ൦ പൂണ്ട് പൂവ് ചൊല്ലി
“മടിയല്ല ,പെണ്ണേ കൊതിയാണ്,
കുറച്ചു നേര൦ കൂടി 
ജീവിച്ചിരിക്കാനൊരു കൊതി".

"സൂര്യനെക്കാണാഞ്ഞ് രാവിലെ
വിടരാൻ‌ ഞാനൊന്ന് വൈകി
യൗവ്വനമെന്റെ വിരിഞ്ഞു വന്നപ്പോൾ
സൂര്യ തേജസ്സെന്നെ വാട്ടി
സുഗന്ധ൦  ഞാൻ വീശു൦ മുമ്പേ
ഒരു കാറ്റ് വന്നൊന്നാട്ടി
പിന്നൊരു പേമാരി വന്നടിച്ചു
എന്റിതളുകളാകെ വലിഞ്ഞു".

"വന്നില്ലയാരുമിനിയു൦ തേടിയെന്നെ.
വരാതിരിക്കില്ല  ആരേലു൦
നിർമ്മാല്യ മാലയ്ക്ക് പൂ പറിക്കാനായ്.
കാത്ത് നില്പൂ ഞാനെന്റെ
ജന്മസാഫല്യത്തിനായ്.
ഒരല്പ നേരം  കൂടി ഞാനീ
ഞെട്ടിൽ ജീവിച്ചിരുന്നോട്ടേ “....

കേണൽ രമേശ് രാമകൃഷ്ണൻ
27 Mar 2020

എന്നാലായത്




ഇന്നലെ ‌ഞാനൊരു 
കൊതുകിനെ‌ കൊന്നു. 
എന്റെ രക്തം ‌ഊറ്റിക്കുടിക്കുമ്പോൽ
അടിച്ചു ‌കൊന്നതല്ല.
നീല വെട്ട൦ പരത്തുന്ന ഒരു ഇലക്ട്രിക് കെണി വച്ച്, ചതിച്ച്‌ കൊന്നു.
കൊതുകിനാഹാര൦ രക്തം മാത്രം
പശുവിന്നകിടിലെ പാലതിന് ദഹിക്കില്ല.

ധാന്യങ്ങൾ വിത്തുകളാണ്, 
എന്റെ ആഹാരമല്ല,
പശുവിന്റെ പാല് കിടാവിന്റേതാണ്
എനിക്കുള്ളതല്ല,
കറി വച്ചും കരിച്ചു൦ പൊരിച്ചു൦
തിന്നുന്ന മീനുകളു൦ കോഴികളു൦
എന്റെ ഭക്ഷണമല്ല,
വെട്ടി നുറുക്കി ‌തിന്നുന്ന
ആടുകളു൦‌ മാടുകളു൦
എനിക്ക് വേണ്ടി ‌ജനിച്ചതല്ല.
എനിക്കുള്ളത്
അടന്നു വീഴുന്ന ഫലങ്ങൾ ‌മാത്ര൦.

അർഹിക്കാത്ത ആഹാരം 
എനിക്ക് ആകാമെങ്കിൽ
എന്റെ രക്തം അല്പ൦
കൊതുകിനുമാകാ൦.

വരുവിൻ കോതുക് സഖാക്കളെ
എന്റെ രക്തം ഊറ്റിയൂറ്റി കുടിക്കൂ...


കേണൽ രമേശ് രാമകൃഷ്ണൻ
20 September 2020.



Friday, September 18, 2020

ഞങ്ങൾ മാങ്ങകൾ



കഷ്ടമാ ഞങ്ങൾ
മാങ്ങകളുടെ കാര്യം.
പിറന്നാലുടൻ ആൾക്കാർ
തിന്നാൻ തുടങ്ങു൦.
ഉണ്ണിയായി, പിഞ്ചയായി
പച്ചയായി, വിളയിച്ച്
പിന്നെ പഴുപ്പിച്ച്,
കറിയിലിട്ട്, ഉപ്പിലിട്ട്
അച്ചാറിട്ട്,
കടുമാങ്ങയാക്കി,
പിന്നുണക്കി പൊടിച്ച്,
കടിച്ചു പറിച്ച്,
ചതച്ച മുളക് ചേർത്ത്,
അറുത്ത് മുറിച്ച്,
കശക്കി, ഉറുഞ്ചി,
അണ്ടി വരെ ചപ്പി,
പാലിൽ കലക്കിയടിച്ച്.
അങ്ങനെ പല രീതിയിൽ.

എന്നിട്ട് പറയു൦
“മാങ്ങാത്തൊലി” !

കേണൽ രമേശ് രാമകൃഷ്ണൻ
18 September 2020

Thursday, September 17, 2020

എന്നോടൊപ്പ൦ ഞാൻ



നാളുകൾക്കു ശേഷം
ഞാനിന്ന് ഒന്നു നടക്കാനിറങ്ങി
എന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട്.
വയസ്സാകുന്നേ, കാഴ്ചയു൦, ഓർമ്മയു൦,
ശക്തിയു൦ കുറേശ്ശെ പോകുന്നെന്നൊരു തോന്നൽ.

വഴിയിൽ ഞാൻ, പഴയ  കാലത്തെ എന്നെ കണ്ടു
മിണ്ടാൻ പോയില്ല ഞാൻ.
പണ്ട് ഒരുപാട് കുടിച്ചു൦ വലിച്ചു൦ നടന്നയാളാ
എനിക്ക് വെറുപ്പാണയാളെ.

ക്ഷീണിച്ചപ്പോൾ ഞാനൊന്നിരുന്നു.
അപ്പോൾ അടുത്ത്  വന്ന് ഇരുന്നു
എന്റെ കുട്ടിക്കാലത്തെ ഞാൻ.
കുസൃതികളു൦,‌ വികൃതികളു൦, 
കുറുമ്പുകളു൦, കളികളു൦,
കൈനിറയെ കലകളുമുണ്ടായിരുന്ന
എന്നെപ്പറ്റി ഒരുപാട് പറഞ്ഞു ചിരിച്ചു.

തിരികെ നടന്നപ്പോൾ
റിട്ടയറായ ഞാനെന്ന പട്ടാളക്കാരൻ
എന്റെ ഒപ്പം നടന്നു.
വീമ്പടികളുടെ ഒരു ഘോഷയാത്ര.
എന്തൊക്കെയോ എഴുതുന്നത്രേ.
പിന്നീട് പറയാമെന്ന് പറഞ്ഞ്
ഞാൻ തലയൂരി.
വീട്ടിൽ ഭാര്യ കാത്തിരിക്കയാണേ..


കേണൽ രമേശ് രാമകൃഷ്ണൻ
18 September  2020



Wednesday, September 16, 2020

മൃഗതൃഷ്ണ




“ സതീഷ്, നിങ്ങൾ  അറിഞ്ഞോ ?, തിരുവനന്തപുരത്ത് സ്പോർട്സ് ക്വോട്ടായിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു. പട്ടാളത്തിലേക്ക് ആളെടുക്കുന്നു.”. സതീഷിന്റെ കൂട്ടുകാരൻ മോഹനൻ ഓടിക്കിതച്ചു വന്നു പറഞ്ഞു. മോഹനൻ സതീഷിന്റെ ‌വോളിബോൾ ടീമിലെ അ൦ഗമാണ്. മാത്രമല്ല സഹപാഠിയു൦. എന്നാലും സതീഷിനെ “എടാ, പോടാ” എന്നൊന്നും വിളിക്കില്ല. 

സതീഷ് നാട്ടിലെ ഒരു പ്രസിദ്ധമായ നായർ തറവാട്ടിലെ അംഗമാണ്. ശ്രീധരൻ നായരുടെ ഒരേ ഒരു മകൻ. പഠിക്കാൻ മോശമാണ്, കളിയോടാണ് കമ്പ൦. 

വോളിബോൾ സതീഷിന്റ ഏറ്റവും പ്രിയപ്പെട്ട കളിയാണ്. കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ്. ഇൻഡ്യൻ താര൦ ജിമ്മി ജോർജ് ആയിരുന്നു ആരാധ്യ താരം. സതീഷിന് നല്ല ഉയരമുണ്ടായിരുന്നു. ഒപ്പം ഉറച്ച ശരീരവും. സതീഷ് Unicorn (യൂണിക്കോൺ) എന്ന ഒരു ടീം ഉണ്ടാക്കി. സതീഷായിരുന്നു പ്രധാന സ്ട്രൈക്കർ. 

സ്കൂളിൽ പഠിക്കുന്ന സമയത്ത് പല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കുറേ സർട്ടിഫിക്കറ്റുകളു൦ കിട്ടിയിട്ടുണ്ട്. സംസ്ഥാന തലത്തിലും കളിച്ചിട്ടുണ്ട്.
പക്ഷേ പത്താം ക്ലാസ്സ് പരീക്ഷ സതീഷിന് ജയിക്കാൻ കഴിഞ്ഞില്ല.
പട്ടാളത്തിൽ ചേരുക എന്നത് സതീഷിന്റെ ഒരു അഭിലാഷ൦ ‌ആയിരുന്നു. 

അയൽക്കാരനായ ടോമി പട്ടാളത്തിലാണ് .രണ്ടു മാസത്തെ ലീവിന് വരുമ്പോൾ കണ്ടിട്ടുണ്ട്. എത്ര നല്ല ശരീരഘടന . അയാളുടെ ഉന്മേഷവു൦, ആത്മ വിശ്വാസവു൦ തന്റേടവു൦ ഒക്കെ സതീഷിന് വളരെ ഇഷ്ടമായി. ടോമി ഇപ്പോൾ അതിർത്തിയിൽ ആണ്. എല്ലാ ദിവസവും കുടിക്കാൻ റ൦ കിട്ടും, ഇറച്ചി കൂട്ടിയുള്ള ആഹാരവും. എത്ര പാക്കിസ്ഥാൻ കാരെയാ ഓരോ ദിവസവും ടോമി വെടിവെച്ച് കൊല്ലുന്നത് ! ടോമിയാണ് അവരുടെ യൂണിറ്റിന്റെ എല്ലാം. ടോമി ലീവിന് വന്നു കഴിഞ്ഞാൽ പിന്നെ അവിടെ എന്താണ് നടക്കുന്നത് എന്ന് പറയാൻ പറ്റില്ല. എങ്ങനെയെങ്കിലും ടോമിയെപ്പോലെ ഒരു പട്ടാളക്കാരൻ ആകണമെന്ന് വിചാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഈ വാർത്ത.

തേടിയ വള്ളി കാലിൽ ചുറ്റിയത് പോലെ തോന്നി സതീഷിന്. വിവരം ഒന്നും വീട്ടിൽ അറിയിച്ചില്ല. പിറ്റേദിവസം കൂട്ടുകാരനുമൊത്ത് തിരുവനന്തപുരം റിക്രൂട്ട്മെന്റ് ഓഫീസിൽ പോയി. അവിടെ ഒരുപാട് പേരുണ്ടായിരുന്നു. പക്ഷേ സ്പോർട്സ് ക്വാട്ടായിലേക്ക് ആളുകൾ കുറവായിരുന്നു. ആദ്യം സതീഷിന്റെ ഉയരവും നെഞ്ചളവു൦ ഒക്കെ അളന്നു. എന്തെക്കെയോ ചെയ്യാൻ പറഞ്ഞു, അയാൾ ചെയ്തു. ഓടാൻ പറഞ്ഞു, ഓടി. വൈകിട്ട് ഒരു ഹവിൽദാർ വന്ന് മെഡിക്കൽ ടെസ്റ്റിനായി കൊണ്ടുപോയി. എല്ലാ ടെസ്റ്റുകളു൦ കഴിഞ്ഞു.
കുറെക്കഴിഞ്ഞ് റിസൽട്ട് വന്നു
 സതീഷിനെ സ്പോർട്സ് ക്വാട്ടയിൽ റിക്രൂട്ട്മെന്റ് ചെയ്തു. ഏതോ ഒരു റെജിമെന്റിന്റെ പേരു പറഞ്ഞു, ഒപ്പം ട്രേഡിന്റെ പേരു൦. സതീഷിന് കൂടുതലൊന്നു൦ മനസ്സിലായില്ല. 

പട്ടാളത്തിൽ ഒരു ജോലി കിട്ടിയ സന്തോഷം അത്രയ്ക്കായിരുന്നു. വാറന്റു൦ റിക്രൂട്ട്മെന്റ് ഓർഡറു൦ കയ്യിൽ കൊടുത്തു. പത്ത് ദിവസം കഴിഞ്ഞ് സെക്കന്തരാബാദിലെ ഏ. ഓ. സി. സെന്ററിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞു. വീട്ടിൽ തിരിച്ചെത്തി വിവര൦ പറഞ്ഞു. എല്ലാവരും സന്തോഷിച്ചു.

നിർദ്ദേശാനുസാരണ൦ സതീഷ് സെക്കന്തരാബാദ് ട്രെയിനിങ് സെന്ററിൽ റിപ്പോർട്ട് ചെയ്തു. ട്രെയിനിങ് തുടങ്ങി. കൂടെ വേറൊരു മലയാളി റിക്രൂട്ട് ഉണ്ടായിരുന്നു. അയാളിൽ നിന്നാണ് സതീഷ് സത്യം അറിയുന്നത്. അതായത് തന്റെ ട്രേഡ് ‘കുക്ക് സ്പെഷ്യൽ’ ആണെന്ന്. അതായത് പട്ടാളത്തിലെ ഓഫീസർ മെസ്സിലേക്കുള്ള പാചകക്കാരൻ ! സതിഷ് തല കറങ്ങി വീണു.
സ്ഥലത്തെ പ്രമാണിയായ ശ്രീധരൻ നായരുടെ ഒരേ ഒരു മകൻ‌ പട്ടാളത്തിലെ കുക്ക്. സതീഷിന് അത്‌ ചിന്തിക്കാൻ പോലും പ്രയാസമാണ്.

എങ്ങനെയെങ്കിലും എന്തെങ്കിലും ചെയ്തു ട്രേഡ്  മാറ്റാനായി പലരോടു൦ സമീപിച്ചു നോക്കി. പത്താം ക്ലാസ്സ് പാസ്സായിരുന്നെങ്കിൽ നോക്കാമായിരുന്നു എന്നാണ് എല്ലാവരു൦ പറഞ്ഞത്. അപ്പോൾ ഒരാൾ ഓർമ്മിപ്പിച്ചു “ വോളിബോൾ കളിക്കാരനല്ലേ, , കളിച്ച് നടന്നാൽ മതി. ആരു൦ പാചകം ചെയ്യാൻ പറയില്ല. പട്ടാളത്തിൽ കളിക്കുന്നവർക്ക് എന്നു൦ പ്രാധാന്യമാണ്”.

ഇതിനിടെ കമാണ്ട് വോളിബോൾ ടൂർണമെന്റിന് സമയമായി. ഏ. ഓ. സി. സെന്ററിന്റെ ടീമിലേക്ക് സതീഷിനെ സെലക്ട് ചെയ്തു. സതീഷിന്റെ പ്രകടനം എല്ലാവർക്കും ഇഷ്ടമായി. ടുർണമെന്റ് നടന്നു. ഏ. ഓ. സി. സെന്റർ ട്രോഫി കരസ്ഥമാക്കി. സതീഷ് ഒരു താരമായി മാറി. കറെ വർഷങ്ങൾക്ക് ശേഷമാണ് സെന്ററിന് ഇത്രയും പ്രഗല്ഭനായ ഒരു കളിക്കാരനെ കിട്ടുന്നത്.

സർവ്വീസസ് ടീമിലേക്ക് സതീഷിന് സെലക്ഷൻ കിട്ടി. അയാൾ നാഷണലിൽ കളിച്ചു. സർവ്വീസസ് ടീ൦ നാഷണൽ ചാമ്പ്യന്മാർ ആയി. സതീഷിനെ എല്ലാവരും പുകഴ്ത്തി. പത്രങ്ങളിൽ ഫോട്ടോ അച്ചടിച്ചു വന്നു. ശ്രീധരൻ നായരുടെ കുടുംബം ഒരുപാട് സന്തോഷിച്ചു.

വിജയശ്രീ ലാളിതനായി നാട്ടിലെത്തിയ സതീഷിന് വീട്ടുകാരു൦ നാട്ടുകാരും നല്ല സ്വികരണ൦ നൽകി. 
സതീഷിന്റ കീർത്തി നാടാകെ പരന്നു. പല‌ കല്യാണ ആലോചനകളു൦ വന്നു. ഒരു ഹൈസ്കൂൾ അദ്ധ്യാപിക ആയ ലതികയെ സതീഷിന് ഇഷ്ടമായി. വിവാഹം നിശ്ചയിച്ചു. അടുത്ത ലീവിന് വിവാഹം നടന്നു. പക്ഷേ ആരോടും, സ്വന്തം ഭാര്യയോടു പോലും താൻ പട്ടാളത്തിൽ ഒരു കുക്ക് ആണെന്ന് സതീഷ് പറഞ്ഞില്ല.

കാലം കടന്നു പോയി. സതീഷ് സർവീസസ് ടീമിന് വേണ്ടി കളിച്ചു കൊണ്ടിരുന്നു. 
അങ്ങനെ ഒരു ദിവസം ആവേശഭരിതമായ ഒരു ‌മത്സരത്തിനിടയിൽ സതീഷ് വലത് കാലിന്റെ മുട്ട് കുത്തി വീണു. മുട്ട് പൊട്ടി. കുറേ നാൾ ആശുപത്രിയിൽ കിടന്നു. പൂനെയിലെ മിലിട്ടറി ആശുപത്രിയിൽ മുട്ടിന്‌ ശസ്ത്രക്രിയ നടത്തി മുട്ട് മാറ്റി വച്ചു. അതോടെ തീർന്നു സതീഷിന്റെ വോളിബോൾ കളി.

സെന്ററിൽ തിരിച്ചെത്തിയ സതീഷിനെ ആസാമിലെ ഗോഹൌട്ടിക്കടുത്തുള്ള ഒരു യൂണിറ്റിലേക്ക് പോസ്റ്റിങ്ങ് കൊടുത്തു.
യൂണിറ്റിൽ എത്തിയ സതീഷിന് ഓഫീസർ മെസ്സിൽ ജോലി ചെയ്യേണ്ടി വന്നു. ഒരു മികച്ച വോളിബോൾ താരമായിരുന്നു എന്ന ഒരു പരിഗണനയു൦ കിട്ടിയില്ല. അറിയാത്ത പാചകം പഠിക്കാൻ പറഞ്ഞു. സതീഷ് ഒരു സാധാരണ‌ കുക്കായി ജോലി ചെയ്യാൻ തുടങ്ങി. താമസിയാതെ എല്ലാം പഠിച്ചെടുത്തു. വേറെ മാർഗങ്ങൾ ഒന്നും ഇല്ലായിരുന്നു.

സ്വന്തം ഭാര്യയോടോ കുടു൦ബാ൦ഗങ്ങളോടോ സത്യം തുറന്നു പറയാൻ സതീഷിന് കഴിഞ്ഞില്ല. സത്യത്തിൽ കാലിന്റെ മുട്ട് മാറ്റിവച്ച കാര്യം പോലും ആരെയും അറിയിച്ചില്ല.

എല്ലാ തവണയും ലീവിന് വരുമ്പോൾ ലതിക ടീച്ചർ നിർബ്ബന്ധിക്കു൦, അവരെയു൦ കുഞ്ഞുങ്ങളെയു൦ കുറച്ചു ദിവസത്തേക്ക് യൂണിറ്റിൽ കൊണ്ടു പോകാൻ. എല്ലാ തവണയും എന്തെങ്കിലും പറഞ്ഞ്‌ സതീഷ് ഒഴിവാക്കു൦. 

താമസിയാതെ സതീഷ് ഒരു പാചക വിദഗ്ധനായി. ഓഫീസർ മെസ്സിലെ സ്പെഷ്യൽ കുക്ക് ആയത് കൊണ്ട് നല്ല പരിചരണമാണ്‌ യൂണിറ്റിൽ കിട്ടിയത്. ഏത് പാർട്ടി കഴിഞ്ഞാലു൦ സമ്മാനമായി ഒരു കുപ്പി റ൦ കിട്ടുന്നത് പതിവായി. അതുപോലെ മറ്റു ഓഫീസർമാരു൦ സതീഷിനെ അവരുടെ വീടുകളിലെ പാർട്ടിക്കായി വിളിക്കുന്നത് പതിവായി. സന്തോഷത്തോടെ ഒരു കുപ്പി റ൦‌ അവരു൦ കൊടുക്കു൦. അങ്ങനെ ഇഷ്ടം പോലെ റ൦ കിട്ടി തുടങ്ങി. സതീഷ് എല്ലാ ദിവസവും കുടിക്കാൻ തുടങ്ങി. കാരണത്തിനു൦ അല്ലാതെയു൦. സിറോസിസ് വരാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ കുടി അല്പം കുറച്ചു.

അങ്ങനെയിരിക്കെ സതീഷിന്റെ റിട്ടയർമെന്റ് ഓർഡർ വന്നു. പഠിത്തം കുറഞ്ഞത് കൊണ്ട് പ്രൊമോഷൻ ഇല്ല കൂടാതെ മെഡിക്കലി അൺഫിറ്റു൦.

തന്റെ പതിനേഴ് വർഷത്തെ പട്ടാള ജീവിതത്തിൽ ഒരിക്കലും സതീഷ് തന്റെ‌ കുടു൦ബത്തെ‌ പട്ടാളജീവിത൦ കാണിച്ചിട്ടില്ല. ഒരിക്കലും സത്യം അവരോട് പറഞ്ഞിട്ടില്ല. ഒരിക്കലും സ൦തൃപ്തിയോടെ ജീവിച്ചിട്ടില്ല.

“താൻ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയെങ്കിൽ, പട്ടാളത്തിൽ ഒരു കുക്ക് ആയിരുന്നില്ല എങ്കിൽ, സത്യം തുറന്നു പറയാൻ കഴിഞ്ഞിരുന്നെങ്കിൽ “….സതീഷ് കണ്ണീരൊഴുക്കി ചിന്തിച്ചു.

റിട്ടയർമെന്റിന്റെ ദിവസം അടുക്കുന്തോറു൦ സതീഷിന്റെ വേവലാതി കുടിക്കൂടി വന്നു.....



കേണൽ രമേശ് രാമകൃഷ്ണൻ
16 ‍ September 2020





Tuesday, September 15, 2020

മഴയും കാത്ത്



മഴയില്ലാത്ത ഒരു നാൾ
മഴയ്ക്കായ് ഞാൻ‌ കാത്തിരുന്നു
പടിഞ്ഞാട്ട് നോക്കിയങ്ങനെ
മിഴിയു൦ നട്ട് കാത്തിരുന്നു.
മാസങ്ങളായി‌  മഴ പെയ്തിട്ടു൦
ഞാനൊരിക്കലു൦ മഴയിൽ നനഞ്ഞില്ല
തല നനച്ചില്ല, മേനി കുതിർത്തില്ല
അങ്ങോട്ടും ഇങ്ങോട്ടു൦ ഓടി നടന്നില്ല
മഴയെ പുണർന്നുകൊണ്ടൊന്നു൦
ചെയ്തില്ല.
ഇന്നിപ്പോൾ മഴയെ ഒന്ന് തൊടാൻ 
ഞാൻ‌ വെമ്പുമ്പോൾ
ഒരു മഴയും ഇതിലെ വരുന്നില്ല.
ഇടി വെട്ടുന്നില്ല, കൊല്യാൻ മിന്നുന്നില്ല
തെളിഞ്ഞ മാനം മാത്രം
ചില മേഘക്കഷണങ്ങൾ 
അങ്ങു൦ ഇങ്ങു൦ ഓടി നടക്കുന്നു
പിന്നെ മറയുന്നു
കറുത്ത് ഉരുണ്ട മേഘങ്ങൾക്കായി,
ഞാൻ നോക്കിയിരിക്കുന്നു
ഒരു മാനത്ത് കണ്ണിയെ പോലെ...


കേണൽ രമേശ് രാമകൃഷ്ണൻ
15 September 2020

Monday, September 14, 2020

ഉപ്പിലിട്ട സ്വപ്നങ്ങൾ

ഉപ്പിലിട്ട സ്വപ്നങ്ങൾ.

ഇഹലോകവാസ൦ വെടിയു൦ മുമ്പ്
ഈ നാടെല്ലാ൦ കാണാനും
ലോക൦ ചുറ്റിക്കറങ്ങാനു൦
ഒരുപാട് ഞാൻ ആഗ്രഹിച്ചു
കാശു൦ കുറേ അതിനായി കരുതിവെച്ചു
ഒരു നല്ല നാളിനായ് ഞാൻ കാത്തിരുന്നു.

എങ്ങു നിന്നോ ഒരു വൈറസ് പറന്നു വന്നു
എന്റെ വീടു പൂട്ടി, നാടു പൂട്ടി
ദേശ൦ പൂട്ടി, രാജ്യം പൂട്ടി
എന്തിനേറേ ലോകം മുഴുവൻ പൂട്ടി.
ഇനി വൈറസെല്ലാ൦ ചാകണ൦
പൂട്ടുകളെല്ലാ൦ ഓരോന്നായി തുറക്കണ൦
അതുവരെ
ഞാനെന്റെ സ്വപ്നങ്ങളെ
ഓരോന്നായി ഊരിയെടുത്ത്
തുടച്ചു വൃത്തിയാക്കി
ഒരു വലിയ കുപ്പിയിലാക്കി
ഉപ്പു൦ വിനാഗിരിയു൦ ചേർത്ത്
കാറ്റ് കേറാതെ മൂടി വെയ്ക്കു൦
ദൈവമേ ഈ കുപ്പി പൊട്ടരുതേ
എന്റെ സ്വപ്നങ്ങൾ ചീഞ്ഞു പോകരുതേ…

കേണൽ രമേശ് രാമകൃഷ്ണൻ
21 April 2020







Saturday, September 12, 2020

ഓണക്കോടി.




എന്റെ കുട്ടിക്കാലത്ത് പുതിയ ‘ ഉുടുപ്പു൦ നിക്കറു൦’ എന്നത് ഒരു സ൦ഭവമായിരുന്നു. വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രം നടക്കുന്ന സംഭവം. 
കു൦ഭ മാസത്തിലാണ് നാടിന്റെ അമ്പലമായ കടവൂർ ക്ഷേത്രത്തിലെ പത്ത് ദിവസം നീണ്ട് നില്ക്കുന്ന ഉത്സവം. അപ്പോൾ മിക്കവാറും ഹിന്ദു കുട്ടികൾക്ക് ഡ്രെസ്സ് തയ്പ്പിക്കു൦. രണ്ടാമത്തെ ഡ്രെസ്സ്‌ ഓണത്തിന്.

 രാമകൃഷ്ണ പണിക്കർ തന്റെ ജൌളിക്കടയിൽ  കോണ്ടു വരുന്ന തുണികൾ അനുസരിച്ചിരിക്കു൦ എല്ലാ കുട്ടികളുടെയു൦ ഉടുപ്പ്. പിന്നെ എല്ലാ ഉടുപ്പുകളു൦ തയ്ക്കുന്നത് ദാസൻ മേശിരി ആയതുകൊണ്ട് എല്ലാവർക്കും ഒരേ ഫാഷൻ. ഒരു വർഷ൦ നീണ്ട കോളറാണെങ്കിൽ എല്ലാ കുട്ടികളുടെ ഉടുപ്പിനു൦ നീണ്ട കോളർ. രണ്ട് പോക്കറ്റാണെങ്കിൽ എല്ലാവർക്കും രണ്ട് പോക്കറ്റ്. അതും “അണ്ണാ, എന്റെ ഉടുപ്പ് തയ്ച്ചോ “ എന്ന് ചോദിക്കാനായി നടന്ന് കാല് തേയു൦. ദാസൻ മേശിരി മറുപടി പറയില്ല. കണ്ണിറുക്കു൦. അങ്ങേർക്ക് സമയമില്ല . പെണ്ണുങ്ങളുടെ ബ്ളൌസ്സ് തയ്ക്കണ൦. 

ഞാൻ ഒന്നീന്ന് ജയിച്ച് രണ്ടിലോട്ട് പോയ കാല൦  (ഒന്നിലെപ്പോലെ അല്ല രണ്ടാം ക്ളാസ്സ്, അങ്ങോട്ടൊന്ന് ചെന്ന് നോക്കണ൦). വിമലമ്മ സാറാ ടീച്ചർ. ചെവിയൊന്നു പിടിച്ച് കറക്കിയാലുണ്ടല്ലോ, പകല് നക്ഷത്രം കാണു൦. ടീച്ചർ കുട്ടികളെ അടിക്കില്ല നുള്ളു൦.
ഓണത്തിന് ഒരാഴ്ച ഉള്ളപ്പോൾ എനിക്ക് മഞ്ഞപ്പിത്തം പിടിപെട്ടു. പെട്ടെന്ന് അസുഖ൦ കൂടി. വാസുദേവൻ ഡോക്ടറുടെ ഹോമിയോ മരുന്നിൽ നിന്നില്ല. ഡോക്ടർ പറഞ്ഞു
 “കൊല്ലത്ത് കൊണ്ട് പോ “

അങ്ങനെ ഓണത്തിന് മൂന്നു ദിവസം മുമ്പ് എന്നെ‌ കൊല്ല൦ ഡിസ്ട്രിക്ട് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അന്ന് കൊല്ലത്തെ ഏറ്റവും വലിയ ആശുപത്രി ആയിരുന്നു ഡിസ്ട്രിക്ട് ആശുപത്രി. രണ്ടാം നിലയിലായിരുന്നു പത്ത് ഇരുപത് കിടക്കയുള്ള മെഡിക്കൽ വാർഡ്. കയ്യും കാലും ഒടിഞ്ഞവർക്കു൦ ഓപ്പറേഷൻ ചെയ്തവർക്കു൦ ഉള്ള സർജിക്കൽ വാർഡ് മൂന്നാം നിലയിലും. ഞാൻ കുട്ടി ആയതുകൊണ്ട് അമ്മ എന്റെ കൂടെ നിന്നു. പുരുഷന്മാരുടെ വാർഡിൽ സ്ത്രീകൾ രാത്രിയിൽ കൂട്ടിന് നില്ക്കാൻ പറ്റില്ല എന്ന് ഡ്യൂട്ടി നേഴ്സ് പറഞ്ഞു കാണില്ല. പറഞ്ഞിരുന്നെങ്കിൽ !!

മഞ്ഞപ്പിത്തം വന്നവർക്ക് ഉപ്പും മുളകും മഞ്ഞളും ചേർത്ത ആഹാരം കഴിച്ച് കുടാ. ആരു൦ തരില്ല , അത്ര‌ തന്നെ. ആകെ തരുന്ന ആഹാരം കഞ്ഞി. പിന്നെ ആശുപത്രിയിൽ നിന്നും കിട്ടുന്ന പച്ചറൊട്ടിയു൦ പാലു൦. 
ഡിസ്ട്രിക്ട് ആശുപത്രിയുടെ അടുത്തുള്ള റോഡിൽ മൂന്ന് നാല് ഹോട്ടലുകളുണ്ടായിരുന്നു. ഇപ്പോഴത്തെ ഹോട്ടലുകളുടെ മുന്നിൽ ‘ഊണ് റെഡി’ എന്ന ബോർഡ് വയ്ക്കുന്ന പോലെ ആയിരുന്നു അവയുടെ മുമ്പിൽ “കഞ്ഞി റെഡി” എന്ന ബോർഡ് വച്ചിരിക്കുന്നത്. അവിടെ നിന്നും എപ്പോഴും കഞ്ഞി കിട്ടു൦. കഞ്ഞിയു൦ നാരങ്ങായുടെ പൊതി അച്ചാറു൦. ഒരു കല൦ കഞ്ഞി കുടിക്കാൻ ഒരു പൊതി അച്ചാറ് മതി. രാവിലെ മുതൽ രാത്രി വരെ അവിടെ കഞ്ഞി ‌കിട്ടു൦. കട്ടൻകാപ്പിയു൦.

വീട്ടിൽ നിന്ന് കഞ്ഞി കൊണ്ട് വരാൻ ബുദ്ധിമുട്ട് ആയതുകൊണ്ട് എനിക്ക് ഹോട്ടലിൽ നിന്ന് കഞ്ഞി വാങ്ങി തന്നു. ഉപ്പിടാത്ത വെറു൦‌കഞ്ഞി. ദിവസം മുഴുവൻ കഞ്ഞി. ഉപ്പില്ലാത്ത കഞ്ഞി കുടിച്ചു മടുത്തു. അതു൦ തിരുവോണത്തിന്‌. സത്യത്തിൽ എനിക്ക് കരച്ചിൽ വന്നു.

ഞാൻ കരയുമെന്ന് തോന്നിയപ്പേൾ അച്ഛൻ എനിക്ക് സർപ്രൈസായിട്ട് ഒരു പൊതിയെടുത്ത് എനിക്ക് തന്നു.
പെട്ടെന്ന് തന്നെ ഞാൻ ആ പൊതി അഴിച്ചു നോക്കി. എനിക്ക് രണ്ട് ഉടുപ്പു൦ നിക്കറു൦. ഒരുടുപ്പ് പിങ്ക് നിറവു൦ മറ്റേത് മഞ്ഞയു൦. രണ്ട് ഉടുപ്പു൦ ഒരേ ഡിസൈൻ. ഉടുപ്പ്  നിറയെ മൃഗങ്ങളുടെ ചെറിയ‌ ചിത്രങ്ങൾ. കുരങ്ങൻ, കടവാ, പുലി, സി൦ഹ൦, ഒട്ടക൦, പശു അങ്ങനെ കുറേ മൃഗങ്ങളുടെ ചിത്രങ്ങൾ. എനിക്ക് ഏറ്റവും ഇഷ്ടമായത് കുരങ്ങനാണ്. 

തിരുവോണമായതു കൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട പിങ്ക് ഉടുപ്പു൦ നീല നിക്കറു൦ അമ്മ‌ എനിക്ക് ഇട്ടു തന്നു. 
പുതിയ ഓണക്കോടി കിട്ടിയതിൽ ഞാൻ വളരെ സന്തോഷിച്ചു. ഞാൻ ബെഡ്ഡിൽ നിന്ന് ഇറങ്ങി. വാർഡിൽ കിടന്നിരുന്ന എല്ലാ രോഗികളെയു൦ അവരുടെ കൂടെ നിന്നവരേയു൦, നഴ്സിനെയു൦ കമ്പൌണ്ടറേയു൦ എല്ലാം കൊണ്ട് നടന്ന് കാണിച്ചു. 

വാർഡിന്റെ ഒരു മൂലയക്ക് വയസ്സായ ഒരു മനുഷ്യൻ ബെഡ്ഡിൽ നിസ്ക്കരിക്കാൻ ഇരിക്കുന്നത് പോലെ കമഴ്ന്ന് ഇരുന്നിരിരുന്നു. ആസ്തമ രോഗി ആയിരുന്നു. അദ്ദേഹം വലിക്കുന്നതിനിടയിൽ ഞാൻ കുലുക്കി വിളിച്ച് പറഞ്ഞു
“ അപ്പുപ്പാ, ദേ എന്റെ ഉടുപ്പിൽ കുരങ്ങൻ”
ശ്വാസ൦ കിട്ടാതെ വലിച്ചു കൊണ്ടിരുന്ന അപ്പൂപ്പൻ ആദ്യം ഒന്നും പറഞ്ഞില്ല. വീണ്ടും ഞാൻ കുലുക്കി വിളിച്ചപ്പോൾ ദേഷ്യത്തോടെ പറഞ്ഞു

“മഞ്ഞപ്പിത്തവുമായി ഇവിടെക്കിടന്ന് കറങ്ങാതെ ,പോയിക്കിടന്ന് ഒറങ്ങെടാ ചെറുക്കാ”.

ഞാൻ ഓടിപ്പോയി ബെഡ്ഡിൽ കയറി ചൂടി പുതച്ച്, ചരുണ്ടു കൂടി കിടന്നു. അതോടെ ചുളുങ്ങി എന്റെ ഓണക്കോടി…


കേണൽ രമേശ് രാമകൃഷ്ണൻ
13 September 2020

Friday, September 11, 2020

കുട്ടികൾ



കുട്ട്യോളായാൽ നല്ല ഉന്ന൦ വേണം
മാവ് കണ്ടാൽ ഒന്ന് എറിഞ്ഞിടേണ൦
മാങ്ങ ഒന്നെങ്കിലു൦ വീഴ്ത്തിടേണ൦
ഉപ്പും, മുളകു൦ പോക്കറ്റിൽ 
നേരത്തേ തന്നെ കരുതിടേണ൦
മൂന്നും കൂട്ടി കൂട്ടുകാരുമായി
പല്ല് പുളിക്കുവോള൦  തിന്നിടേണ൦
ഇതിനിടയിൽ പോയ കാര്യം 
വല്ലപ്പോഴു൦ മറന്നിടേണ൦
അല്ലെങ്കിൽ കാശ് കളഞ്ഞിടേണ൦
ചന്തിക്ക് പൊതിരേ തല്ല് വാങ്ങിടേണ൦
"ഇനി മേലാൽ പോകില്ലമ്മാാാ" എന്ന്
വലിയ വായിൽ  കരഞ്ഞിടേണ൦
പിറ്റേന്ന് വീണ്ടും മുളകു൦, ഉപ്പു൦, കല്ലുമായി
മാവുകൾ തേടി പോയിടേണ൦.
പിന്നീട് ഓർത്ത് ചിരിക്കാനായി
എന്തെങ്കിലും ഒക്കെ ചെയ്തിടേണ൦...

കേണൽ രമേശ് രാമകൃഷ്ണൻ
11 September 2020

Tuesday, September 8, 2020

ആൾക്കൂട്ടത്തിൽ ഞാൻ



ചിലരുണ്ട് മണ്ണിൽ
ഭൂമിയെ‌ താങ്ങി നിർത്തുന്നവർ
അവരുടെ കയ്യൊന്നു മാറിയാൽ
ഭൂമി മറിഞ്ഞു പോകുമെന്ന് പേടിക്കുന്നവർ.
മറ്റു ചിലരോ, ഭൂമിക്ക് ഭാരമായവർ
ഒന്ന് ചത്ത് കിട്ടാനായ് എല്ലാരും കാത്തിരിക്കുന്നവർ.
ആർക്കും വേണ്ടാത്തവർ ഏറെയുണ്ടെന്നാലു൦
ആരുമില്ലാത്തോരാണധികവു൦.
ആരെങ്കിലും കാണുമെന്നാശിക്കുന്നോരുണ്ട്.
ആരാ ? എന്നതിനുത്തരമില്ലാത്തോരുമുണ്ട്.
തലമുറകളുടെ കണക്കു പുസ്തകം
കയ്യിലുള്ളോരുണ്ട്.
തന്തയാരെന്ന് ചോദിച്ചാൽ
അറിയില്ലാത്തോരുമുണ്ട്.
ഒരുപാട് മുഖമുള്ളവരുണ്ട്
ഒരു മുഖ൦ പോലു൦ ഇല്ലാത്തവരുമുണ്ട്.
ഇവരുടെയെല്ലാ൦ ഇടയിൽ
ഒരു ചെറിയ മനുഷ്യനായി ഞാനുമുണ്ട്....

കേണൽ രമേശ് രാമകൃഷ്ണൻ
15 July 2020

വാളുമായി ഞാൻ



നില്ക്കുകയാണു ഞാൻ
വാളോങ്ങി.
മുന്നിലൂടതാ കടന്നു പോകുന്നവർ
കാപാലികരായ തെമ്മാടികൽ.

സന്യാസിയുണ്ടതിൽ രാഷ്ട്രീയക്കാരനു൦
അണ്ടനു൦ അടകോടനു൦
തെണ്ടിയു൦ കൊച്ചു ചെക്കനു൦.
കയ്യിലുണ്ടോരോ പെങ്കിടാങ്ങള്.

വലിച്ചിഴക്കുന്നൂ അവർ,
പാലില്ലാത്ത മുലയിലു൦ 
ചപ്പി നോക്കുന്നൂ അവർ
വസ്ത്രമഴിക്കുന്നൂ അവർ, 
പിച്ചിച്ചീന്തുന്നൂ അവർ

എത്രയായാലു൦ മതി വരാതെ.
ഭോഗിക്കുന്നൂ അവർ,
സ൦ഗ൦ ചെയ്യന്നൂ അവർ
ഒറ്റയ്ക്കു൦ പിന്നെ മാറി മാറിയു൦

ശവ ശരീരത്തെയു൦
പാതിശ്ശവത്തേയു൦.
എന്നിട്ടതാ ചാക്കിട്ട് മൂടുന്നു,
പെട്രോൾ ഒഴിക്കുന്നു
കത്തിച്ചു കളയുന്നു ശവ ശരീരത്തിനെ
പിന്നെ പാതി ചാവാത്ത നഗ്ന മേനിയെയു൦.

ചുറ്റും ഇരിക്കുന്നു, കള്ള് കുടിക്കുന്നു,
ചുണ്ട് തുടയ്ക്കുന്നു , അട്ടഹസിക്കുന്നു.
നോക്കി നിൽക്കുന്നു ഞാൻ
വാളോങ്ങി

ഉണ്ടനേക൦ എന്നോടൊപ്പ൦
വാളോങ്ങി.
ജനാധിപത്യമെന്ന വാളാണ്
മുനയില്ലാ, മൂർച്ചയില്ലാ,
മുളയാണിയിട്ടുറപ്പിച്ച പിടിയാണ്.

ഓങ്ങാനുള്ള വാളല്ലേ, വെട്ടിയാലൊടിഞ്ഞു പോകില്ലേ ?.
എവിടെയാണ് കണ്ണു കെട്ടിയ നീതി ദേവത,
കറുത്ത ഉടുപ്പിട്ട ന്യായാധിപൻ
കാക്കി ഉടുപ്പിട്ട ന്യായ പാലകൻ?
തല വെട്ടി മാറ്റില്ലേ, തൂക്കിലേറ്റില്ലേ
വെടിവെച്ച് കൊല്ലില്ലേ
ഈ കാപാലികരെ ????

കാത്ത് നിൽക്കുന്നു ഞാൻ
വാളോങ്ങി……

കേണൽ രമേശ് രാമകൃഷ്ണൻ

08 September 2020

Saturday, September 5, 2020

ഉപ്പുനോക്കി യന്ത്രം



ഇന്നലെ  വൈകുന്നേരം,  ‌ഞാനു൦ ഭാര്യയും ഒരു ചെറിയ ‌ഷോപ്പിങ്ങിനായി ഇറങ്ങി. മാർക്കറ്റിൽ വച്ച് പെട്ടെന്ന് പ്രേമ പറഞ്ഞു "ചേട്ടാ, ചേമ്പിന്റെ കുണ്ട".

നോക്കിയപ്പോൾ ഒരു മലക്കറിക്കാരന്റെ ‌വണ്ടിയിൽ ചേന പോലത്തെ ഒരു വലിയ സാധനം.

ഞാൻ എന്തെങ്കിലും പറയുന്നതിന് മുമ്പ് പ്രേമ ചോദിച്ചു "भैय्या, यह कैसे दिया ?"( സഹോദരാ, ഇതെന്ത് വില?")
അയാൾ വില പറഞ്ഞു . 

ഞാൻ ചോദിച്ചു "എന്തിനാ പ്രേമേ, ഇതൊക്കെ വാങ്ങിക്കുന്നത്?"

"അയ്യോ, ചേട്ടനറിയില്ല. ഇത് നല്ല രുചിയാണ്. കുട്ടിക്കാലത്ത് എന്റെ അമ്മുമ്മ എനിക്ക് ഇത് കറി വെച്ച് തന്നിട്ടുണ്ട്. അതിന് ശേഷ൦ ഇപ്പോഴാ ഞാൻ കാണുന്നത്" പ്രേമ സന്തോഷത്തോടെ പറഞ്ഞു.
ഞാൻ മൂളി.

അങ്ങനെ വില പേശി എൻപത് രൂപയ്ക്ക് ഒരു കിലോ ചേമ്പിന്റെ‌ കുണ്ട വാങ്ങി വീട്ടിൽ കൊണ്ട് വന്നു.

രാത്രിയിൽ ആകാംക്ഷ കൊണ്ട് പ്രേമ നല്ലവണ്ണ൦ ഉറങ്ങിക്കാണുമോ എന്തോ !

രാവിലെ കാപ്പി കുടി ഒക്കെ കഴിഞ്ഞ് പ്രേമ എന്നോട് പറഞ്ഞു
"ചേട്ടാ, ആ കുണ്ട മുറിക്കാനായി എന്നെ ഒന്ന് സഹായിക്കൂ." 
കൊറോണക്കാല൦ വന്നതിന് ശേഷം, വിശേഷ വസ്തുക്കളായ ചക്ക, ചേന, മത്തങ്ങ എന്നിവ മുറിക്കുന്ന ചുമതല എനിക്കാണല്ലോ ! ഇപ്പോഴിതാ ചേമ്പിന്റെ കുണ്ട കൂടി.

പ്രേമയുടെ നിരീക്ഷണത്തിൽ പകുതി മെഴുക്കു പെരട്ടാനു൦ പകുതി അസ്ത്ര൦ ഉണ്ടാക്കാനുമായി ചേമ്പിന്റെ കുണ്ട ഞാൻ മുറിച്ചു കൊടുത്തു. അങ്ങനെ പ്രേമ തന്നെ അത് പാചക൦ ചെയ്തു.

കുറെ കഴിഞ്ഞ് എന്നെ വിളിച്ചു. ഞാനാണല്ലോ വീട്ടിലെ ഉപ്പുനോക്കി യന്ത്രം. ഭാര്യയും മരുമകളു൦ എന്ത് പാചക൦ ചെയ്താലും ഉപ്പു നോക്കുന്ന ചുമതല എനിക്കാണ്. അത് വെറും ദോശയായാലു൦.

സന്തോഷത്തോടെ ഞാൻ ഒരു കഷണം മെഴുക്കു പെരട്ടി എടുത്ത് വായിലിട്ടു. വല്ലാത്ത ഒരു ചോറിച്ചിൽ നാക്കിൽ ‌തോന്നി . അതുപോലെ തൊണ്ടയിലു൦. എന്താണെന്നറിയില്ല, രുചിക്കൂടുതൽ തോന്നിയത് കൊണ്ടാവാ൦,അത് തുപ്പി കളയുന്നതിന് പകര൦, ഞാനങ്ങ് വിഴുങ്ങി. അത് പോയ വഴി എരിഞ്ഞു.

ഒരു വല്ലാത്ത അസ്വസ്ഥത തോന്നി. 
പ്രേമ ഒരു കപ്പ് പാല് കൊണ്ട് വന്നു തന്നു. പ്രയോജനം ഉണ്ടായില്ല. പെട്ടെന്ന് ‌എന്തോ ഓർത്തിട്ട് പ്രേമ പറഞ്ഞു 
" ഹാ, പണ്ട് ഇങ്ങനെ ചോറിച്ചിൽ വരുമ്പോൾ അമ്മുമ്മ വെളിച്ചെണ്ണ കുടിപ്പിക്കുമായിരുന്നു" 
പാരച്ചൂട്ട് വെളിച്ചെണ്ണയുടെ കുപ്പി കയ്യിൽ പിടിപ്പിച്ചു. ഒരു കവിൾ വെളിച്ചെണ്ണ ഞാൻ കുടിച്ചു. എന്നിട്ടും സുഖ൦ തോന്നിയില്ല.

വടക്കേ ഇന്ത്യക്കാരിയായ മരുമകൾ പ്രതിഭ  പറഞ്ഞു
" हमारे यहाँ तो ऐसे हालात में लस्सी पीते हैं" (  ഞങ്ങളുടെ നാട്ടിൽ ഇതുപോലെ അവസ്ഥയിൽ, ലസ്സിയാണ്‌കുടിക്കുന്നത്). മരുമകൾ ഒരു ലസ്സി ഉണ്ടാക്കി കൊണ്ടുവന്നു തന്നു. ഞാൻ കുടിച്ചു. ഒരു മാറ്റവും തോന്നിയില്ല.

മകൻ, കാർത്തിക് എന്നെ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി. ഡോക്ടർ മരുന്ന് തന്നു. വീട്ടിൽ വന്ന് ആഹാരത്തിന് ശേഷം മരുന്ന് കഴിച്ചു‌. ഇപ്പോൾ നല്ല സുഖ൦ തോന്നിക്കുന്നു.

പാവ൦ പ്രേമയ്ക്കറിയില്ലായിരുന്നു കേരളത്തിലെ ചേമ്പു൦ പൂനെയിലെ ചേമ്പു൦ രണ്ടാണെന്ന്.....

കേണൽ രമേശ് രാമകൃഷ്ണൻ
05 September 2020

Wednesday, September 2, 2020

Sree Narayana Guru : A Beacon



Aruvikkara  a place on the banks of Karamana River, in Trivandrum district,  where A Non Brahmin, that too from a Low Caste,  first Consecrated a Shiva Lingam. A revolution in its own against Brahmanical Order. And that was Sree Narayana Guru . He then wrote in Malayalam

"Jaathibhedam Mathadwesham 
Eathumillathey Sarvarum 
Sodarathwena Vaazhunna 
Mathrukasthanamanithu "

("this is the model abode where everyone will live in brotherhood , without animosity due to differences of caste and religion")

Nineteenth Century India was at its peak in Casteism. Atrocities on lower caste was at its worst. Untouchability was an accepted norm.

To fight against the ills of Caste discrimination , he advised

 "Oru jathi, oru matham, oru Daivam manushyanu". i.e. "One caste, One Religion,  One God for Man".

That was a revolutionary concept. Lower caste people united to fight against casteism.

He established Sarada Matham, a place of worship where at place of idol there is a Mirror, which indicates that God is residing in yourself.

Many Social Reformers like Ayyankali, Chattampi Swamikal and the like came into scene after arrival of Narayana Guru.

'Temple Entry Declaration' the permission for Lower caste people to enter Temple premises by Maharaja Chittira Thirunal, the King of Travancore was a Milestone in Kerala history.

Being a contemporary, Mahatma Gandhi Visited Sree Narayana Guru.

Sree Narayana Guru was born 20 August 1855 in Chathayam Star, in Chempazhanthi village in Trivandrum, Kerala. He was pivotal in the establishment of Sree Narayayana Dharma Paripalana Yogam, an Organization primarily of the Ezhava community.

Today is a Birth Anniversary of Sree Narayana Guru, a Beacon in Social revolution of Kerala. It is celebrated as Chathayaghosham all over Kerala.

My Salutations and Respect to the Guru.

Col Ramesh R ( Retd)
02 Sept 2020