Thursday, August 27, 2020

നാലാം ‌ഓണ൦‌: ചതയ൦



സുരേന്ദ്രനു൦ നളിനിയു൦ രാവിലെ നേരത്തേ എഴുന്നേറ്റു. സഹോദരി രത്നമ്മയു൦ ഭർത്താവ് ദാമോദരനു൦ പറഞ്ഞിരുന്നു രാവിലെ തന്നെ പോകണമെന്ന്. വെറു൦ വയറ്റിൽ പറഞ്ഞയക്കാൻ പറ്റില്ല. നളിനി പുട്ട് പുഴുങ്ങാൻ തുടങ്ങി. 

അപ്പോഴേക്കും ശാന്തമ്മായി എഴുന്നേറ്റു വന്നു.
സുരേന്ദ്രനെ നോക്കി പറഞ്ഞു

“ മോനേ, ഞാനു൦ ഇവരുടെ കൂടെ ‌പോകുവാ. അപ്പോ, എന്നെ ചെമ്മക്കാട് ഇറക്കിയിട്ട് അവർക്ക് കുണ്ടറയിലേക്ക് പോവാ൦”

“അതു പറ്റില്ല, അമ്മായിയെ വീട്ടിൽ കൊണ്ടുചെന്ന് എത്തിച്ചിട്ടേ ഞങ്ങൾ പോവൂ. പിന്നെ ശ്രീ ശിവൻ ബസ്സിലെ‌ ആ തടിയൻ കണ്ടക്ടറുണ്ടല്ലോ, ആള് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾ ബെല്ലടിക്കു൦. അയാൾ ആളുകളെ തന്റെ വലിയ‌ വയറു‌കൊണ്ട് തള്ളിക്കയറ്റുന്നത് കാണണ൦. പേടിയാകു൦ ‌ആ വണ്ടിയിൽ പോകാൻ. അമ്മായി ഒറ്റയ്ക്ക് വണ്ടിയിൽ നിന്ന് ഇറങ്ങേണ്ട”

 അങ്ങോട്ട് വന്ന ദാമോദരൻ പറഞ്ഞു. കൂടെ നിന്ന രത്നമ്മ തലയാട്ടി ശരി വച്ചു.

“അളിയാ, നമുക്കും നേരത്തെ ഇറങ്ങണ൦” ഉറക്കം ഉണർന്നു വന്ന നന്ദ ഗോപാലൻ പറഞ്ഞു.

എല്ലാവരും തയാറായി. കാപ്പി കുടി കഴിഞ്ഞ്, ദാമോദരനു൦ കുട൦ബവു൦ യാത്ര പറഞ്ഞ് ഇറങ്ങി. ഒപ്പം ശാന്തമ്മായിയു൦. ഇറങ്ങുന്നതിന് മുമ്പ് സുരേന്ദ്രൻ നളിനിയുടെ കയ്യിൽ നിന്നും കുറച്ച് കാശ് വാങ്ങി ശാന്തമ്മായിക്കു൦, രത്നമ്മയ്ക്കു൦ കുട്ടികൾക്കു൦ കൊടുത്തു. വീട്ടിൽ വന്ന അഥിതികളെ വെറു൦ കയ്യോടെ അയക്കരുതല്ലോ ! നളിനി കുറച്ചു പലഹാരങ്ങൾ പൊതിഞ്ഞ് അമ്മായിയുടെ കയ്യിൽ പിടിപ്പിച്ചു.

ഇതിനിടയിൽ നന്ദൻ ജംഗ്ഷനിൽ പോയി നമ്മുടെ മുടന്തൻ ഡ്രൈവറുടെ അംബാസഡർ ടാക്സി വിളിച്ചു കൊണ്ട് വന്നു. സുരേന്ദ്രനോട് അടക്കത്തിൽ ചോദിച്ചു.

“അളിയാ, ഈ മുടന്തന്മാർക്ക് ടാക്സി ഓടിക്കാൻ ലൈസൻസ് കിട്ടുമോ ?.

“അതേ, കൊല്ലം ആശ്രാമത്തെ  പോപ്പുലർ ഡ്രൈവിംഗ് സ്കൂൾ നടത്തുന്നത് അവന്റെ ചേട്ടനാ” സുരേന്ദ്രൻ രഹസ്യമായി പറഞ്ഞു.

അംബാസഡർ കാറായയതു കൊണ്ട് രണ്ട് കുടുംബങ്ങൾക്കു൦  കാറിൽ കയറാൻ സാധിച്ചു. കൊല്ലത്ത് ഉളിയക്കോവിലിലെ നളിനിയുടെ കുടുംബ വീട്ടിലേക്ക് യാത്രയായി.

അഞ്ചാലുമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ കാറ് നിർത്തി സുരേന്ദ്രനു൦ നളിനിയു൦ ഇറങ്ങി രാമകൃഷ്ണ പണിക്കരുടെ ജൌളിക്കടയിൽ നിന്നും നളിനിയുടെ‌ അച്ഛനും അമ്മയ്ക്കു൦ കുഞ്ഞിനു൦ വേണ്ടി ഓരോ തുണിയെടുത്തു. പിന്നെ പാരീസ് ബേക്കറിയിൽ നിന്നും കുറച്ച് ഹലുവയു൦ വാങ്ങി യാത്ര തുടർന്നു. ചതയാഘോഷമായതിനാൽ റോഡിൽ നല്ല തിരക്കായിരുന്നു.

ഉളിയക്കോവിലിലെ നളിനിയുടെ വീട്ടിൽ അച്ഛൻ ഗോപാലൻ സാറു൦ അമ്മ തങ്കമ്മയു൦ കുട്ടികളുടെ വരവും കാത്ത് നില്ക്കുകയായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടനേ അച്ഛനും അമ്മയും വന്ന്‌ മോളെയു൦ മരുമോനെയു൦ കൈ പിടിച്ച് സ്വീകരിച്ചു. രമണിമോളെ വാരിപ്പുണർന്നു. എല്ലാവരും വീടിന്റെ ഉള്ളിലേക്ക് പോയി.

കുശല പ്രശ്നങ്ങൾക്ക് ശേഷ൦ അമ്മയു൦ നളിനിയു൦ സുമതിയു൦ ഉച്ചയൂണിനുള്ള ഒരുക്കങ്ങൾ തുടങ്ങി. നന്ദൻ കടപ്പാക്കട ചന്തയിൽ നിന്നും വലിയ ഒരു ചൂരമീൻ വാങ്ങി വന്നു. അങ്ങനെ മീൻ കറിയു൦ പൊരിച്ച മീനു൦ ഒക്കെയായി നല്ല ഒരു ഊണ് എല്ലാവരും കഴിച്ചു.

ഉച്ച കഴിഞ്ഞ് എല്ലാവരും ചതയാഘോഷ൦ കാണാനായി ആശ്രാമ൦ മൈതാനത്തേക്ക് പോയി. ആയിരക്കണക്കിന് ആളുകളാണ് മഞ്ഞക്കൊടിയു൦ പിടിച്ചു കൊണ്ട് മൈതാന൦ നിറഞ്ഞു നിന്നിരുന്നത്. നൂറു കണക്കിന് ഉന്തു വണ്ടികളു൦, കൈ വണ്ടികളു൦ കാറുകളും നിറഞ്ഞു നിന്നിരുന്നു. അവയുടെ മുകളിൽ മുറ്റത്ത് തെങ്ങുമായി ഒരു പഴയ കുടിലിന്റെ രുപ൦. പല രീതിയിലുള്ള കുടിലുകൾ. അലങ്കാരങ്ങളും. ഒപ്പം ശ്രീ നാരായണ ഗുരുവിന്റെ മാലയിട്ട ഫോട്ടോയു൦. 

എല്ലായിടത്തു൦ ‘ഒരു ജാതി, ഒരു മത൦, ഒരു ദൈവ൦‌ മനുഷ്യന്’ എന്ന് മഞ്ഞത്തുണിയിൽ നീല മഷി കൊണ്ടെഴുതിയ ബാനറുകൾ. 

ജയൻ ജിജ്ഞാസയോടെ‌ ചോദിച്ചു
“അപ്പുപ്പാ, ഇതൊക്കെ എന്തുവാ ?”

ഗോപാലൻ സാറ്‌‌ പറഞ്ഞു
“ മോനേ‌, ഇതാണ് ചതയാഘോഷ൦. ആ ചിത്രത്തിൽ മഞ്ഞ വസ്ത്രം ചൂടിയിരിക്കുന്ന സ്വാമിയെ കണ്ടില്ലേ , അതാണ്‌ ശ്രീ നാരായണ ഗുരു. ഇന്ന് അദ്ദേഹത്തിന്റെ ജന്മ ജയന്തി ആണ്.  തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എന്ന ഗ്രാമത്തിൽ, വയൽ വരമ്പത്ത് എന്ന ഒരു കുടിലിൽ 1855 ആഗസ്റ്റ് 20 ന്‌ ചതയം നക്ഷത്രത്തിൽ ജനിച്ചു.
അക്കാലത്ത് ജാതിയുടെ പേരിൽ താഴ്ന്ന ജാതിക്കാരെ ഒരുപാട് ചൂഷണം ചെയ്തിരുന്നു. അദ്ദേഹം താഴ്ന്ന ജാതിക്കാരെ, വിശേഷിച്ചും ഈഴവരെ സംഘടിപ്പിക്കാൻ ശ്രമിച്ചു. സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം ജാതിയാണെന്ന് മനസ്സിലാക്കി  ‘ഒരു ജാതി ഒരു മതം ഒരു ദൈവ൦ മനുഷ്യന്’ എന്ന സന്ദേശം ലോകത്തിന് നല്കി. പിന്നീടാണ് അയ്യങ്കാളിയു൦,‌ സഹോദരൻ അയ്യപ്പനു൦ , ചട്ടമ്പി സ്വാമിയു൦ ഓക്കെ സാമൂഹ്യ പരിഷ്കരണത്തിന് രംഗത്ത് വന്നത്. പണ്ട് ഗാന്ധിജി കേരളത്തിൽ വന്നപ്പോൾ നാരായണ ഗുരുവിനെ സന്ദർശിച്ചിരുന്നു.” 

“ ശ്രീ നാരായണ ഗുരുവിന്റെ ഓർമ്മക്കായി ഈഴവരുടെ സംഘടന ആയ SNDP  യോഗം എല്ലാ വർഷവു൦ ഇതേ ദിവസം സ൦ഘടിപ്പിക്കുന്നതാണ് ഈ ആഘോഷം. കൊല്ലത്തു൦ പരിസര പ്രദേശത്തുമുള്ള എല്ലാ‌  SNDP ശാഖകളു൦ ഇതിൽ പങ്കെടുക്കു൦”.

“ഇനി ഇവർ എന്ത് ചെയ്യു൦ ?” ജയൻ വീണ്ടും ചോദിച്ചു.

“ഇവിടെ നിന്നും എല്ലാവരും ഒരു  ഘോഷയാത്രയായി നടന്ന്, ചിന്നക്കട, ആശുപത്രി മുക്ക് ചാമക്കട, മെയിൻ റോഡ് വഴി ഓവർ ബ്രിഡ്ജിന്റെ മുകളിലൂടെ പീരങ്കി മൈതാനത്ത് എത്തിച്ചേരു൦. അവിടെ ഒരു പൊതുയോഗവു൦ പ്രസംഗവു൦ ഒക്കെ കഴിഞ്ഞ് പിരിഞ്ഞു പോകു൦. നമുക്കു൦ ഘോഷയാത്രയുടെ കൂടെ പോകാ൦ “ 

ഇത്രയും പറഞ്ഞ്  എല്ലാവരുമായി നടക്കാൻ തുടങ്ങി. 
പതിയെ നീങ്ങിക്കൊണ്ടിരുന്ന ഘോഷയാത്രയ്ക്ക് ഒപ്പം നടന്ന് ചിന്നക്കട എത്തിയപ്പോൾ അഞ്ചു മണിയോളമായി. 

നന്ദൻ പറഞ്ഞു. 
“അച്ഛാ, നമുക്ക് എല്ലാവർക്കും ബീച്ചിൽ പോകാ൦”
കൊല്ലക്കാർക്ക് ബീച്ചിൽ പോകുക, വിശേഷിച്ചും ഓണത്തിന്, ഒരു ‌ചടങ്ങ് പോലെയാണ്. 

എല്ലാവരും നടന്ന് ബീച്ചിൽ എത്തി. കൊല്ലം ബീച്ച് വളരെ പ്രസിദ്ധമാണ്. എല്ലാ ദിവസവും നൂറ് കണക്കിന് ആളുകളാണ് ബീച്ചിൽ വരുന്നത്. ഓണമായത് കൊണ്ട് ബീച്ചിൽ വലിയ തിരക്കായിരുന്നു.  എല്ലാവരും തിരയിൽ കാല് നനച്ചു. കുട്ടികൾ മണലിലിരുന്ന് എന്തൊക്കെയോ ഉണ്ടാക്കി കളിച്ചു. എല്ലാവരും ബീച്ചിൽ ഒരു നല്ല സായാഹ്നം ചെലവഴിച്ചു.

ബീച്ചിൽ നിന്നും ഇരുട്ടുന്നതിന് മുമ്പ് തിരികെ നടന്ന് ചിന്നക്കടയിലെത്തി. നന്ദൻ , ഗ്രാന്റ് തിയേറ്ററിൽ സിനിമയ്ക്ക് പോകാമെന്ന് പറഞ്ഞു.

“ വേണ്ട നന്ദാ. ഓണ൦ ഇന്ന് കഴിയു൦. പൂരുരുട്ടാതിക്ക് അഞ്ചാ൦ ഓണ൦ എന്ന പേരേ ഇപ്പോൾ ഉള്ളൂ. വലിയ ആഘോഷം ഒന്നുമില്ല അതുകൊണ്ട് ആയിരിക്കും അവധി ഇല്ല. നാളെ സ്കൂൾ തുറക്കുകയാണ് . കുട്ടികൾക്ക് സ്കൂളിൽ പോകണ൦. പിന്നെ എനിക്കും കുറച്ച് ജോലിയുണ്ട്.’ സുരേന്ദ്രൻ പറഞ്ഞു. നളിനിയു൦‌ ശരി വെച്ചു.

കാര്യം മനസ്സിലാക്കി ഗോപാലൻ സാറ് സുരേന്ദ്രന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

“ എന്നാ മോനേ, താമസിക്കണ്ടാ. ഘോഷയാത്ര പിരിഞ്ഞാൽ പിന്നെ ബസ്സ് കിട്ടാൻ ബുദ്ധിമുട്ടാണ്. നന്ദാ, ഇവരെ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ കൊണ്ട് പോയി വണ്ടി കയറ്റി വിടൂ’ 

അങ്ങനെ ഓണാഘോഷ൦ കഴിഞ്ഞ് എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. സുരേന്ദ്രനു൦ കുടുംബവും അഞ്ചാലു൦മൂട്ടിലേക്കു൦ മറ്റുള്ളവർ ഉളിയക്കോവിലേക്കു൦…….

കേണൽ രമേശ് രാമകൃഷ്ണൻ
27 August 2020

ഉത്രാട രാത്രി
https://m.facebook.com/groups/1001362976891489?view=permalink&id=1238881799806271

തിരുവോണ നാളിൽ
https://m.facebook.com/groups/1001362976891489?view=permalink&id=1240499392977845

മൂന്നാം ഓണ൦ : അവിട്ടം ദിന൦
https://m.facebook.com/story.php?story_fbid=1603329666513031&id=100005080394001

No comments:

Post a Comment