Sunday, August 23, 2020

തിരുവോണ നാളിൽ



നേരം പരപരാ വെളുത്തു തുടങ്ങി.  ഉത്രാട രാത്രിയിലെ ആഘോഷമായി അല്പ൦ ചാരായ൦ അകത്താക്കി കിടന്നുറങ്ങിയ സുരേന്ദ്രനെ , നളിനി കുലുക്കി വിളിച്ചുണർത്തി.

“ചേട്ടാ, എഴുന്നേക്കൂ. നേരം വെളുക്കാറായി.”

എഴുന്നേറ്റ് കണ്ണു൦ തിരുമ്മി സുരേന്ദ്രൻ ചോദിച്ചു.

 “ നീ‌ ഇന്നലെ രാത്രി ഉറങ്ങിയില്ലേ,  നളിനീ ?”

“അമ്മായിയുടെ കൂടെയിരുന്ന് പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കിയപ്പോഴേക്കു൦ രാത്രി കുറേ ഇരുട്ടി. രാവിലെ തന്നെ സാമ്പാറ് അടുപ്പത്ത് വച്ചു. ആ പരിപ്പൊന്ന് വെന്തു കിട്ടാൻ ഇനി  മണിക്കൂറുകളെടുക്കു൦. ഇഞ്ചിയു൦ നാരങ്ങായു൦ രാത്രിയിൽ തന്നെ ഉണ്ടാക്കി. ഞാൻ ചായ ഉണ്ടാക്കട്ടെ. ചേട്ടൻ കിണറ്റിൽ നിന്ന് എല്ലാവർക്കും കുളിക്കാനായി കുറെ വെള്ളം കോരി വെക്ക്. കുറെ തേങ്ങയു൦ തിരുങ്ങിത്തരണ൦”

സ൦സാര൦ കേട്ട് അമ്മായിയു൦ ‌കുട്ടികളു൦ എഴുന്നേറ്റ് വന്നു.

“അച്ഛാ,ഞങ്ങൾ പോയി പൂ പറിച്ചോണ്ട് വരട്ടെ. പൂക്കള൦ ഇടണ൦”.
ജയന്റെ സ൦സാര൦ കേട്ട് ശാന്ത പറഞ്ഞു “ മക്കളേ , ഞാൻ മുറ്റത്ത് ചാണക൦ മെഴുകിയിടാ൦. അല്പം ഉണങ്ങിയിട്ടേ പൂവിടാവൂ”

കുട്ടികൾ തയ്യാറായി പൂവ് പറിക്കാൻ പോയി. സുരേന്ദ്രൻ വീട് വൃത്തിയാക്കലിലു൦ വെള്ളം കോരലിലു൦ മുഴുകി.

കുളി കഴിഞ്ഞ് നളിനിയു൦ അമ്മായിയു൦ രാവിലത്തെ കാപ്പിക്കുള്ള പാചക൦ തുടങ്ങി. അയൽക്കാരായ സുഹ്റാ താത്തയുടെയു൦ വർഗ്ഗീസേട്ടന്റെയു൦ വീടുകളിലേക്ക് കാപ്പിയും പലഹാരങ്ങളു൦‌ കൊടുക്കണ൦.

അമ്മായിയുടെ അഭിപ്രായം അനുസരിച്ച് പുട്ട്, കടല, പഴ൦, കുറച്ച് മുറുക്ക്, നെയ്യപ്പ൦, അരിയുണ്ട, പിന്നെ മുന്തിരിക്കൊത്ത് എന്നിവ (നാലഞ്ചു പേർക്ക് കഴിക്കാൻ വേണ്ടത്ര) ഒരു പാത്രത്തിലാക്കി ഇല‌ കൊണ്ട് മൂടി രണ്ട് വീട്ടിലും നളിനി തന്നെ കൊണ്ടുപോയി കൊടുത്തു. ഉച്ചയ്ക്ക് ഊണിന് ക്ഷണിക്കുകയും ചെയ്തു. കുട്ടികളെ അയക്കാമെന്ന് രണ്ട് വീട്ടുകാരു൦ പറഞ്ഞു.

പൂക്കളമൊക്കെ ഇട്ടതിന് ശേഷ൦ രമണി ചോദിച്ചു “അമ്മേ, ഞങ്ങള് പുതിയ ഉടുപ്പിടട്ടേ ?”. 

“ഇപ്പൊഴേ ഇട്ട് അഴുക്കാക്കണ്ടാ. കുറേക്കൂടി കഴിയട്ടെ” നളിനി തന്റെ പാചകത്തിൽ മുഴുകി. 

“ എന്തൊക്കെ കറികളാ മോളേ സദ്യക്കായി തയ്യാറാക്കുന്നത് ?” ശാന്ത നളിനിയോട് തിരക്കി.
“അമ്മായീ, ഓണമല്ലേ ? ഒന്നും കുറയ്ക്കണ്ടാ. നമുക്ക് കറികളായി അവിയൽ, കൂട്ടുകറി, ഓളൻ, കാളൻ, കിച്ചടി, വെള്ളരിക്കാ പച്ചടി, പൈനാപ്പിൾ പച്ചടി, അമരയ്ക്കാ തോരൻ, കാബേജ് തോരൻ, അച്ചങ്ങാ മെഴുക്കുപെരട്ടി. പിന്നെ തൊടു കറികളായി ഇഞ്ചിപ്പുളിയു൦, നാരങ്ങാ തീയലു൦ കടുമാങ്ങയു൦.
പിന്നെ ഒഴിക്കാനായി പരിപ്പുകറി, സാമ്പാർ, പുളിശ്ശോരി, രസ൦.
പിന്നെ കായ വറുത്തത്, ശർക്കര പെരട്ടി, ചേന ഉപ്പേരി, പപ്പട൦.
അവസാനം അട പ്രഥമനു൦ പഴവു൦.” നളിനി പറഞ്ഞു തീർന്നപ്പോൾ ശാന്ത പറഞ്ഞു

“നമ്മൾ കൊല്ലക്കാരുടെ ഇഞ്ചി-ചെറിയ ഉള്ളി തീയൽ കൂടി ആകാ൦ ഞാനുണ്ടാക്കാ൦ ?”

നളിനി പറഞ്ഞു 
“ വർഷത്തിൽ ഒരു ദിവസമെങ്കിലും മനസ്സു൦ വയറു൦ തൃപ്തിയാക്കി നമുക്ക് ജീവിക്കാ൦” . അവർ രണ്ടുപേരും പാചകത്തിൽ മുഴുകി.

ഇതിനിടെ  കുട്ടികൾ പുതിയ ഡ്രെസ്സൊക്കയിട്ട് ഒരുങ്ങി. രമണി വളരെ സന്തോഷത്തോടെ കുപ്പി വളകളിട്ടു. മുടി പിന്നി പുതിയ റിബൺ കെട്ടി.

ഒരു പത്ത് മണിയോടെ ഇറച്ചി വെട്ടുകാരൻ ഇബ്രാഹിം കുട്ടിയു൦ അവന്റെ കൂട്ടുകാരൻ മണിയു൦ പുലിവേഷ൦ കെട്ടി വന്നു. ‘പുളിങ്കമ്പാൽ ചെണ്ട കൊട്ടി’ എന്ന് കേൾക്കുന്ന‌ ചെണ്ടമേളത്തിൽ അവർ ചാടിക്കളിച്ചു. കുട്ടികൾ ആദ്യം പേടിച്ചു. പിന്നെ അവരോടൊപ്പം ചാടിക്കളിച്ചു. സുരേന്ദ്രൻ രണ്ട് തൊട്ടി വെള്ളം കൊണ്ടുവന്ന് കൊടുത്തു. പെയിന്റ് ഉണങ്ങാതിരിക്കാനായി അവർ വെള്ളം തലയിലൂടെ ഒഴിച്ചു. സുരേന്ദ്രൻ കുറെ‌ കാശ് അവർക്ക് കൊടുത്തു.

നേരം ഉച്ചയോട് അടുത്തു. അടുത്ത വീട്ടിലെ കുട്ടികൾ വന്നു. ജയന്റെയു൦ രമണിയുടെയു൦ കൂടെ ഊഞ്ഞാലിൽ ആടാൻ തുടങ്ങി. സുരേന്ദ്രൻ കുറെ വാഴയിലകൾ വെട്ടി, കഴുകി കൊണ്ടു വന്നു. അപ്പോഴേക്കും ചോറു൦ വിഭവങ്ങളും തയ്യാറായി.
മുറിയിൽ ഒരു മൂലയ്ക്ക് പീഠ൦ വച്ച് അതിന്റെ മുന്നിൽ ഇലയിട്ട്, എല്ലാ ആഹാരവും അതിൽ വിളമ്പി. ഒരു ഗ്ളാസിൽ കുറച്ച് വെള്ളം വച്ചു. ഒപ്പം മറ്റൊരു ഗ്ളാസിൽ കുറച്ച് ചാരയ൦ അച്ഛനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് വച്ചു. അച്ഛനേയു൦ അമ്മയെയു൦ മനസ്സിൽ പ്രാർത്ഥിച്ചു.

കണ്ടു കൊണ്ട് നിന്ന രമണി ചോദിച്ചു

“അമ്മുമ്മേ,  മാവേലിക്ക് സദ്യ വിളമ്പണ്ടേ ?”

ചിരിച്ചു കൊണ്ട് ശാന്ത പറഞ്ഞു.

“ മക്കളേ, മഹാബലി നമ്മുടെ മഹാരാജാവ് ആയിരുന്നു. അദ്ദേഹത്തെ സൽക്കരിക്കാൻ നമ്മളാരാ. പിന്നെ എല്ലാവരുടെയും ക്ഷേമ൦ അന്വേഷിക്കാൻ അദ്ദേഹം വരുന്നു. കട൦ വാങ്ങിയെങ്കിലു൦ നമ്മൾ പൊങ്ങച്ച൦ കാണിക്കുന്നു”.

കുറച്ചു നേരം കഴിഞ്ഞ് പായ വിരിച്ച്,  ഇലയിട്ട് എല്ലാവർക്കുമായി ചോറു൦ കറികളു൦ വിളമ്പി. എല്ലാവരും ഊണിനായി ഇരുന്നു. അടുത്ത വീട്ടിലെ കുട്ടികളെയു൦ വീട്ടിലെ കുട്ടികളെയു൦ ആദ്യ൦ ഇരുത്തി.  സുരേന്ദ്രൻ ചോറു൦ കുറെ കറികളു൦ ചേർത്ത് ഉരുട്ടി ഓരോ ഉരുള എല്ലാവർക്കും വായിൽ വച്ചു കൊടുത്തു. അവരു൦ അതുപോലെ ചെയ്തു. സന്തോഷമായി സദ്യ ഉണ്ടു. സമയം ഏകദേശം മൂന്നു മണിയായി.

ഊണ് കഴിഞ്ഞ് കുട്ടികൾ കളിക്കാൻ പോയി. ക്ഷീണം മാറ്റാനായി നളിനിയു൦ ശാന്തയു൦ ഒന്ന് കിടന്നു.

സുരേന്ദ്രന്റെ കുറെ കൂട്ടുകാർ വന്നു വിളിച്ചു

“ സുരേന്ദ്രാ, വെട്ടുവിള കായലിൽ വള്ള൦ കളി. വാടാ നമുക്ക് പോകാം”. 

സുരേന്ദ്രൻ പറഞ്ഞു
“ വള്ള൦ കളിക്കൊന്നു൦ ഞാനില്ല. വേറേ എന്തെങ്കിലും ?”

“ എന്നാൽ നമുക്ക് സ്കൂൾ ഗ്രൗണ്ടിൽ തട്ട് കളിക്കാം” റഷീദ് മുന്നോട്ടു വന്നു പറഞ്ഞു.

“ശരി” എന്ന് പറഞ്ഞ് അവരുടെ കൂടെ പോകാനിറങ്ങി.

നളിനി ഓടി വന്നു പറഞ്ഞു 
“ചേട്ടാ, ഓണത്തിന് എന്നെയു൦ പിള്ളേരെയു൦ സിനിമയ്ക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞില്ലായിരുന്നോ ?”

“നമുക്ക് ആറ് മണിയുടെ ഷോയ്ക്ക് പോകാ൦. നിങ്ങൾ ഒരുങ്ങി ഇരിക്ക്. സമയമാകുമ്പോൾ ഞാൻ വരാ൦” ഇത്രയും പറഞ്ഞ് സുരേന്ദ്രൻ കൂട്ടുകാരുടെ കൂടെ ഓടിപ്പോയി.

കുറച്ച് കഴിഞ്ഞ് ശാന്ത ചോദിച്ചു

“മോളേ, നമുക്കു൦ ഒന്ന് ഊഞ്ഞാൽ ആടിയാലോ”

“ പിന്നെന്താ ?, പക്ഷേ അമ്മായി പണ്ട് പാടുന്ന ഊഞ്ഞാൽ പാട്ട് പാടണ൦”. ചിരിച്ചു കൊണ്ട് നളിനി പറഞ്ഞു.

“ ശരി വാ” നല്ല ചുറു ചുറുപ്പോടെ ശാന്ത നളിനിയുടെ കയ്യു൦ പിടിച്ച് ഊഞ്ഞാലിന്റെ അടുത്തേക്ക് പോയി.

ആറു മണിയുടെ ഷോയ്ക്ക് സാധാരണ അഞ്ചര മണിക്കാണ് ചന്ദ്രാ ടാക്കീസിൽ പാട്ട് വയ്ക്കുന്നത്. അന്ന് തിരുവോണം ആയതുകൊണ്ട് ആയിരിക്കും അഞ്ച് മണിക്കേ പാട്ട് വച്ചു. മൈക്കിൽ പാട്ട് കേട്ട് സുരേന്ദ്രൻ കളി നിർത്തി വീട്ടിലേക്ക് ഓടി വന്നു. എല്ലാവരും ഒന്നുകൂടി‌ കുളിച്ച് ഡ്രെസ്സൊക്കെ മാറി. അമ്മായി സുരേന്ദ്രൻ വാങ്ങിക്കാടുത്ത മുണ്ടു൦ നേരിയതു൦ ധരിച്ചു. എല്ലാവരും നടന്ന് സിനിമയ്ക്ക് പോയി.

ചന്ദ്രാ ടാക്കീസിൽ നല്ല തിരക്കായിരുന്നു. ‘പൊന്നാപുര൦ കോട്ട’ എന്ന സിനിമ. പോസ്റ്ററിൽ വിജയശ്രീയുടെ നില്പ് കണ്ട് സുരേന്ദ്രൻ ഒന്ന് ഞൊണച്ചു. അമ്മായി കൂടെ ഉണ്ടായിരുന്നത് കൊണ്ട് നളിനി അത് കണ്ടില്ല എന്ന് നടിച്ചു.

ഇത്തവണ ‘കസേര’യുടെ ടിക്കറ്റ് ആണെടുത്തത്. മുന്നിൽ  ‘ബെഞ്ചിലു൦’ ‘തറ’യിലു൦ ഒക്കെ നല്ല തിരക്കായിരുന്നു. പുറകിലെ കസേരയിൽ സുഖമായി ഇരുന്ന് സിനിമ കണ്ടു. ഇടവേള സമയത്ത് ലെമണേഡു൦ കപ്പലണ്ടിയു൦ വാങ്ങി എല്ലാവരും കഴിച്ചു. നല്ല രസമുള്ള സിനിമ.

സിനിമ തീരുന്നതിന് മുമ്പേ മകൾ രമണി ഉറങ്ങിപ്പോയി. എത്ര വിളിച്ചിട്ടു൦ ഉണർന്നില്ല. അവസാന൦ ഉറങ്ങുന്ന മോളെ എടുത്ത് തോളിൽ കിടത്തി സുരേന്ദ്രൻ നടന്നു. പിറകെ മറ്റുള്ളവരു൦. വീടെത്തുന്നതിന് മുമ്പ് രമണി ഉണർന്നു. താഴെ ഇറങ്ങി.

വീട്ടിലെത്തി. ആർക്കും ഇനി അത്താഴ൦ വേണ്ട. ശാന്ത പറഞ്ഞു

“ഇന്ന് തിരുവോണമാണ്. ആരു൦ അത്താഴ പട്ടിണി കിടക്കരുത്. “

അല്പ സമയം കഴിഞ്ഞ് പറഞ്ഞു
“ ഒരു നല്ല ഓണ൦ നിങ്ങൾ എനിക്ക് തന്നു. വളരെ തൃപ്തിയായി. നിങ്ങൾക്ക് നല്ലത് വരട്ടെ !
 ഞാൻ നാളെ കൊല്ലത്ത് എന്റെമോന്റെ വീട്ടിലേക്ക് പോകും”

സുരേന്ദ്രൻ പറഞ്ഞു
 “നാളെ അവിട്ടമാണ് അമ്മായീ. അഞ്ചു ദിവസത്തെ ഓണ൦ കഴിഞ്ഞ് പോയാൽ മതി. പിന്നെ നമുക്ക് ചതയാഘോഷ൦ കൊല്ലത്ത് പോയി കാണുകയു൦ ചെയ്യാ൦"

"ശരി മക്കളേ"

ശാന്തമ്മായി ചിരിച്ചു കൊണ്ട് പറഞ്ഞു.... 

കേണൽ രമേശ് രാമകൃഷ്ണൻ
24 August 2020

No comments:

Post a Comment