Sunday, March 28, 2021

വണ്ട് പറഞ്ഞ വിട



മഴ നനഞ്ഞു കൊണ്ട്
മധു നുകരാൻ എത്തിയ വണ്ടിനോട് പൂവോതി
“മതിയാവോളം നുകർന്നോളൂ സഖേ 
ഈ മധുവെല്ലാം,
മഴയിലൊലിച്ചു പോകും മുമ്പ്.”

വയറ് നിറഞ്ഞ്  വായ തുടച്ച് വണ്ടോതി
“നന്ദി സഖീ, നന്ദി,
ഇന്ന് അർക്കൻ ഉറങ്ങുന്നതോടെ
എന്നെന്നേക്കുമായി തീരും 
നീന്റെ ജീവിതം
രണ്ട് നാളുകൾ കഴിഞ്ഞെന്റേതും,
ഇനി നമുക്ക് ഒരു ജന്മം ഉണ്ടെങ്കിൽ
അന്ന് പൂവായ് നീയും വണ്ടായ് ഞാനും
ഒരു നാൾ ജനിക്കുമെങ്കിൽ,
നമുക്ക് അന്ന് കാണാം.
ഈ മഴയും, ആഞ്ഞടിക്കുന്ന കാറ്റും,
നിന്റെ മേനി ഉലയ്ക്കും മുമ്പ്
,
ഇതളുകൾ ഓരോന്നായി 
പൊഴിക്കും മുമ്പ്
,
ആരേലും നിർദ്ദയൻ
നിന്നെ കശക്കി ഏറിയും മുമ്പ്,
വിതറൂ നിന്റെ പരിമളം
ഒട്ടും  ബാക്കി വെക്കാതെ.
വിട പറയുന്നു സഖീ,
എന്നെന്നേക്കുമായി വിട…”


കേണൽ രമേശ് രാമകൃഷ്ണൻ
29 Mar 2021



Thursday, March 25, 2021

ശങ്കരൻ വീണ്ടും തെങ്ങിൽ.



“ എടാ ബാബു, നീ എന്താ ഈ കാണിച്ചെ ? തേങ്ങയുടെ കൂടെ കരിക്കും കൂടി അടത്തിയോ ? എന്ത് കഷ്ടമാണെന്ന് നോക്കിക്കേ “ 

ഭവാനി അമ്മയുടെ ദേഷ്യത്തിൽ ഉള്ള ശകാരം കേട്ട് ബാബു ഒന്ന് വിരണ്ടു. ബാബു പറഞ്ഞു

“ അത് അമ്മേ, തെങ്ങിന്റെ മണ്ടയിൽ ഇരുന്നു കൊണ്ട് കുലുക്കി നോക്കാൻ പറ്റുമോ തേങ്ങയാണോ കരിക്കാണോ എന്ന് ?”

“ തർക്കുത്തരം പറയുന്നോടാ അഹങ്കാരീ ? കുലുക്കി നോക്കീട്ടാണോടാ എല്ലാ മൂപ്പരന്മാരും തേങ്ങ ഇടുന്നത് ? നീ നാണു മൂപ്പരുടെ മോൻ തന്നെയല്ലേ ? “

ആ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ ബാബു തല കുനിച്ചു നിന്നു. ഭവാനി അമ്മ പറഞ്ഞു.

“ മതി നിന്റെ തേങ്ങ ഇടീൽ. ആ കരിക്ക് വെട്ടി എല്ലാവർക്കും കൊടുക്ക്”
കരിക്ക് വെട്ടുന്നതിനിടയിൽ ബാബു പറഞ്ഞു 

“ സോറി. എനിക്ക് ഈ പണിയിൽ നല്ല പരിചയം ഇല്ല. അച്ഛന് നല്ല സുഖമില്ലാതെ കിടപ്പിലാണ്. അതുകൊണ്ടാ ഞാൻ വന്നത്”

“ ശരി ശരി, എന്നാ പിന്നെ വേറേ വല്ല പണിക്കും പൊയ്ക്കൂടെ നിനക്ക് ? “

ഭവാനി അമ്മയുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു ബാബുവിന്റെ കയ്യിൽ. പോകുന്നതിനു മുമ്പ് വളരെ താഴ്മയായി ബാബു ചോദിച്ചു

“ അമ്മേ, ഇവിടുത്തെ രാധാകൃഷ്ണൻ സാറിന് ഗൾഫിൽ വലിയ ജോലി അല്ലേ ? അവിടെ എനിക്ക് ഒരു ജോലി ശരിയാക്കാൻ പറ്റുമോ ? ഏത് ജോലിയും ഞാൻ ചെയ്യാം ”

“ ആ, അതൊക്കെ എന്റെ മോൻ വിചാരിച്ചാൽ നടക്കും. അടുത്ത മാസം ലീവിന് വരുന്നുണ്ട്. ഞാൻ പറഞ്ഞു നോക്കാം.”
 അല്പം അഭിമാനത്തോടെ ഭവാനി അമ്മ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ ജോലികളും സ്വപ്നം കണ്ട് ബാബു വീട്ടിലേക്ക് പോയി.

ഏകദേശം ഒരു മാസം കഴിഞ്ഞ് രാധാകൃഷ്ണൻ നായർ പതിനഞ്ച് ദിവസത്തെ ലീവിനായി നാട്ടിൽ വന്നു. ഷാർജയിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു രാധാകൃഷ്ണൻ നായർ. വന്നപ്പോൾ നാല് പേർക്ക് വേണ്ടി വിസ കൊണ്ടു വന്നു. അതിൽ ഒന്ന് ബാബുവിന് വേണ്ടിയുള്ളതായിരുന്നു. ഷാർജയിൽ നിന്ന് ഏകദേശം മുപ്പതു കിലോമീറ്റർ അകലെ ഒരു വലിയ ഹൗസിങ് കോംപ്ലക്സിൽ ഹെൽപ്പർ തസ്തികയിലേക്ക് നിയമനത്തിനുള്ള വിസ.

വിസയ്ക്കുള്ള പണം കൊടുക്കണം, യാത്ര ചെലവ്, സൂട്ട് കേസ് വാങ്ങണം, പിന്നെ കുറെ ഡ്രസ്സ് വാങ്ങണം അങ്ങനെ ഒരുപാട് കാര്യങ്ങൾ. ബാബുവിന്റെ കയ്യിൽ പണം ഒന്നും ഇല്ലായിരുന്നു. പതിനാല് ദിവസം കഴിഞ്ഞ് രാധാകൃഷ്ണൻ നായർ ഗൾഫിലേക്ക് തിരിച്ചു പോകും. അപ്പോൽ അയാളുടെ കൂടെ പോകണം. ഇല്ലെങ്കിൽ വിസ ക്യാൻസൽ ആകും. ബാബു ആകെ വിഷമിച്ചു. സഹായിക്കാൻ ആരും മുന്നോട്ടു വന്നില്ല. ദിവസങ്ങൾ കഴിയുന്തോറും ബാബുവിന്റെ കുടുംബത്തിന് ആധി വർദ്ധിച്ചു. അവസാനം നാണു മൂപ്പർ തനിക്ക് കുടി കിടപ്പ് അവകാശം കിട്ടിയ ആറ് സെന്റ് സ്ഥലത്തിൽ നിന്ന് വീടൊഴികെയുള്ള രണ്ട് സെന്റ് സ്ഥലം തന്റെ അയൽക്കാരന് വിറ്റ് ആവശ്യമുള്ള പണം ബാബുവിനെ ഏല്പിച്ചു.

അങ്ങനെ രാധാകൃഷ്ണൻ നായരുടെ കൂടെ മറ്റ് മൂന്ന് ജോലിക്കാരും ഒത്ത് ബാബു ഷാർജയിൽ എത്തി. എയർപ്പോർട്ടും  വിമാനത്തിൽ യാത്രയും എല്ലാം ഒരു പുതിയ അനുഭവം ആയിരിന്നു. ഷാർജ സ്വർഗ്ഗരാജ്യം ആണോ എന്ന് പോലും ബാബു സംശയിച്ചു. അവർ നേരേ പോയത് കൺസ്ട്രക്ഷൻ വർക്കേഴ്സ് താമസിക്കുന്ന സ്ഥലത്തേക്ക് ആയിരുന്നു. നൂറു കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന സൈറ്റ്.  ചിലയിടങ്ങളിൽ JCB  ഉപയോഗിച്ച് ഫൗണ്ടേഷന്റെ കുഴികൾ എടുക്കുന്നത് ബാബു അതിശയത്തോടെ നോക്കി നിന്നു. ചിലർ ഇരുമ്പു കമ്പി മുറിക്കുന്നു, പല രീതിയിൽ വളയ്ക്കുന്നു. ചിലയിടങ്ങളിൽ കോൺക്രീറ്റ് വണ്ടിയിൽ നിന്നും കോൺക്രീറ്റ് പമ്പ് ഉപയോഗിച്ച് നൂറു കണക്കിന് അടി ഉയരത്തിൽ എത്തിച്ചു കോൺക്രീറ്റ് ചെയ്യുന്നു. ചിലർ പ്ളമ്പിങ്ങിന്റെ പണിയിൽ മുഴുകി ജോലി ചെയ്യുന്നു. മറ്റു ചിലർക്ക് വയറിങ്ങിന്റെ പണി. ചിലർ ആശാരിപ്പണിയിൽ നിപുണർ. മറ്റു ചിലർക്ക് പെയിന്റിംഗ് ആണ് ജോലി. ചിലർ എയർ കണ്ടീഷണർ പിടിപ്പിക്കുന്നു. അങ്ങനെ നൂറ് കണക്കിന് ജോലികൾ. ബാബുവിന് മാത്രം ഇതിൽ ഒരു ജോലിയും വശമില്ല. 

രാധാകൃഷ്ണൻ നായർ ബാബുവിന് ഓരോ ജോലികളിലും സഹായി ആയി മാറി മാറി ജോലി കൊടുത്തു. പക്ഷെ ഒരു ജോലിയും ബാബുവിന് വഴങ്ങിയില്ല. 

പ്രയോജനം ഇല്ലാത്ത ഒരു തൊഴിലാളിക്ക് വെറുതെ ശമ്പളം കൊടുക്കാൻ കമ്പനി അധികൃതർ തയ്യാറായില്ല. പിന്നെ രാധാകൃഷ്ണൻ നായരുടെ ഇടപെടൽ കൊണ്ട് മൂന്ന് മാസത്തോളം അവിടെ പിടിച്ചു നിൽക്കാൻ കഴിഞ്ഞു. അതിന് ശേഷം ബാബുവിനെ നാട്ടിലേക്ക് തിരിച്ചയച്ചു.

വീട്ടിലേക്ക് കരഞ്ഞു കൊണ്ടാണ് ബാബു കയറി വന്നത്. നാണു മൂപ്പരും ഭാര്യയും എന്ത് ചെയ്യും എന്നറിയാതെ അന്തം വിട്ട് ഇരുന്നു. നാല് ദിവസത്തേക്ക് ബാബു വീടിന് പുറത്ത് ഇറങ്ങിയില്ല. വീടിനകത്ത് തറയിൽ ഒരു പായ വിരിച്ച് വെറുതെ അങ്ങനെ കിടന്നു.

അഞ്ചാമത്തെ ദിവസം നാണു മൂപ്പർ ബാബുവിനെ അടുത്ത് വിളിച്ചു. കരഞ്ഞ് കൊണ്ട് ബാബു അടുത്ത് വന്നു പറഞ്ഞു

“ അച്ഛാ, ഞാൻ കാരണം എല്ലാം നശിച്ചു”

നാണു മൂപ്പർ പതിയെ എഴുന്നേറ്റ് ഇരുന്നു. എന്നിട്ട് ബാബുവിന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു

“ സാരമില്ല മോനേ, ചില കാര്യങ്ങൾ നമ്മൾ സ്വയം പഠിച്ചില്ലെങ്കിൽ ജീവിതം നമ്മെ  പഠിപ്പിക്കും. “

നാണു മൂപ്പർ തുടർന്നു.

“ സ്കൂളിൽ പഠിക്കുന്ന കാലത്ത് നീ കളിച്ചു നടന്നു. അല്ലെങ്കിൽ നമ്മുടെ ജാതിക്കാർക്ക് എത്ര വേണമെങ്കിലും ഫീസ് ഇല്ലാതെ പഠിക്കാം. ജോലിയും കിട്ടും. നമ്മുടെ ആൾക്കാർ എത്രയോ വലിയ ജോലികൾ നേടിയിരിക്കുന്നു ?
"

“എട്ടാം ക്ളാസിൽ തോറ്റ നീ പിന്നെ പഠിക്കാനേ പോയില്ല. എന്നാൽ  വേറേ എന്തെങ്കിലും തൊഴിൽ പഠിച്ചോ ? അതുമില്ല. ഞാനും നിന്റെ അമ്മയും എത്ര നിർബന്ധിച്ചിരുന്നു ? നീ വെറുതെ വായിൽ നോക്കി നടന്നു. ജീവിതം ഇങ്ങനെ ആക്കിയത് നീ തന്നെയാണ്. “

“ഞാൻ ഇനി എന്തു ചെയ്യും അച്ഛാ ?”

കരഞ്ഞ് കൊണ്ട് ബാബു ചോദിച്ചു.

നാണു മൂപ്പർ ബാബുവിന്റെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

“ നിന്റെ കയ്യിൽ ഒരു കുലത്തൊഴിൽ ഉള്ളത് നീ എന്താ മറക്കുന്നത് ? ഞാൻ ഈ കുടുംബം പുലർത്തിയത് കുലത്തൊഴിൽ ചെയ്താണ്. ബുദ്ധിമുട്ട് ആയിരുന്നു,, എന്നാലും പട്ടിണി കിടന്നിട്ടില്ല. മരം കയറുന്നതും തേങ്ങ ഇടുന്നതും ഒന്നും നാണം കെട്ട ജോലി അല്ല. എല്ലാം ജോലിക്കും അതിന്റേതായ അന്തസ്സുണ്ട് . ഇക്കാലത്ത് നമ്മുടെ ജോലി ചെയ്യുന്നവരെ ആൾക്കാർ തിരഞ്ഞ് നടക്കുന്നു. തൊഴിലിൽ നിനക്ക് വശമില്ലാത്ത കാര്യങ്ങൾ ഞാൻ പറഞ്ഞു തരാം. എന്റെ മോൻ ഇനി കുലത്തൊഴിൽ ചെയ്താൽ മതി”

ഏതോ ഒരു വലിയ ഭാരം തലയിൽ നിന്ന് ഇറങ്ങിപ്പോയി എന്ന് തോന്നി ബാബുവിന്. ബാബു അച്ഛനെ കെട്ടിപ്പിടിച്ചു.
പിറ്റേന്ന് മുതൽ മരം കയറ്റം, തേങ്ങ അടക്കുന്നത്,  മരം വെട്ട് , വിറക് കീറൽ എന്നിങ്ങനെ കുലത്തൊഴിലിന്റെ എല്ലാ വശങ്ങളും നാണു മൂപ്പർ ബാബുവിനെ പറഞ്ഞു മനസ്സിലാക്കി. എന്നിട്ട് തന്റെ അച്ഛന്റെ കയ്യിൽ നിന്നും പാരമ്പര്യമായി കിട്ടിയ കത്താൾ( വെട്ടുകത്തി)  മകനെ ഏല്പിച്ചു.

ബാബു തന്റെ ജോലി ആരംഭിച്ചു. ആദ്യം തേങ്ങ അടത്തിയത് ഭവാനി അമ്മയുടെ വീട്ടിൽ. അതിന് കൂലി ഒന്നും വാങ്ങാതെ. പറഞ്ഞു

“ അമ്മേ, ഇത് ഒരു ചെറിയ ദക്ഷിണയായി കണക്കാക്കി എന്നെ അനുഗ്രഹിക്കണം “

ബാബുവിന്റെ തലയിൽ കൈ വെച്ച് ഭവാനി അമ്മ അനുഗ്രഹിച്ചു

“നല്ലത് വരട്ടെ !”

തെങ്ങ് കയറാൻ ആളില്ലാതെ തേങ്ങയും ഓലയും എല്ലാം ഉണങ്ങി നശിച്ചു പോകുന്ന നാട്ടിൽ ബാബുവിന്റെ തീരുമാനം ഒരു അനുഗ്രഹം ആയിരുന്നു നാട്ടുകാർക്ക്. ഒരുപാട് ജോലികൾ കിട്ടി ബാബുവിന്.

ബാബു ഒരു കാര്യം തീരുമാനിച്ചു. അധ്വാനിക്കണം, അതിനോടൊപ്പം ശരിയായ കൂലിയും വാങ്ങണം. കൂലിയായി ഇനി തേങ്ങ വാങ്ങില്ല. എന്തെങ്കിലും തന്നാൽ അത് മതി എന്ന സമ്പ്രദായവും നിർത്തി.

ബാബു തന്റെ കൂലി നിരക്ക് എല്ലാവരോടും പറഞ്ഞു

“ ഒരു തെങ്ങ് കയറാൻ അമ്പത് രൂപ. തെങ്ങിൽ എത്ര തേങ്ങ ഉണ്ടായാലും. ഒരു തെങ്ങ് മുറിക്കാൻ ആയിരം രൂപ. മരം കയറി ശാഖകൾ മുറിക്കാൻ നുറു രൂപ. മരം മുറിക്കൽ  മരത്തിന്റെ വലിപ്പം അനുസരിച്ച്. കൂലി ഉടനെ തന്നെ പണം ആയി കിട്ടണം. കടം പറഞ്ഞുള്ള ജോലി ചെയ്യില്ല.”

ബാബുവിന്റെ നിബന്ധനകൾ നാട്ടുകാർ അംഗീകരിച്ചു.

ഇന്ന് ബാബുവിന് കൈ നിറയെ ജോലിയുണ്ട്. സഹായിക്കാൻ രണ്ടു ആളുകൾ കൂടെയുണ്ട്. നല്ല വരുമാനം. അല്ലലില്ലാത്ത ജീവിതം.

ഒരു ദിവസം നാണു മൂപ്പർ ബാബുവിനെ വിളിച്ച് ചോദിച്ചു

“ നിനക്ക് വേണ്ടി ഒരു പെണ്ണിനെ നോക്കട്ടെ, മോനേ ?”

“അതൊക്കെ അച്ഛന്റെ ഇഷ്ടം .” ചിരിച്ചു കൊണ്ട് ബാബു പറഞ്ഞു. ഒരു മൂളിപ്പാട്ടും പാടി തന്റെ ജോലി സ്ഥലത്തേക്ക് പോയി...


കേണൽ രമേശ് രാമകൃഷ്ണൻ
25 Mar 2021 


Monday, March 22, 2021

ജീവനുള്ള സ്വപ്നങ്ങൾ

ഒരുപാട് ഉറങ്ങി
ജനിച്ചപ്പോൾ മുതൽ ഉറങ്ങി
എല്ലാ രാത്രികളിലും ഉറങ്ങി
ചിലപ്പോൾ
പകലിലും ഉറങ്ങി
ശുഭരാത്രി നേർന്നിട്ട് ഉറങ്ങി
ബോധം കെട്ട് ഉറങ്ങി
സ്വപ്നങ്ങൾ കണ്ട് ഉറങ്ങി.

ഇനി കുറച്ച് ഉണർന്നിരിക്കാം
ഉണർന്നിരുന്ന് സ്വപ്നങ്ങൾ കാണാം
ജീവനുള്ള സ്വപ്നങ്ങൾ
ആർക്കറിയാം
ആ സ്വപ്നങ്ങൾ ചിലപ്പോൾ
സത്യം ആയാലോ !!


കേണൽ രമേശ് രാമകൃഷ്ണൻ
22 Mar 2021


Tuesday, March 16, 2021

ഇരട്ടത്താപ്പ്



നാൽപ്പാമരമിട്ട വെള്ളം
തലയിലുടെ ഒഴിച്ചു,
താമരക്കുളത്തിൽ മുങ്ങിക്കുളിച്ചു,
സോപ്പുകൾ ഓരോന്നായി 
മാറി മാറി തേച്ചു
കറ്റാർവാഴ ജെല്ലി 
വെളിച്ചെണ്ണയിൽ ചാലിച്ച്
ദേഹമാസകലം തേച്ചു പിടിപ്പിച്ചു,
ഫെയർ ആൻഡ് ലവ്ലിയും ചുണ്ണാമ്പും സമാസമം ചേർത്ത് പുരട്ടി,
വെയിലത്ത് നടക്കാതെ 
തണലത്ത് നടന്നു,
മഷിക്കറുപ്പിൽ നീല ചാലിച്ച
എന്റെ നിറമൊട്ടും മാറിയില്ല.
കാർമുകിൽ വർണ്ണനെന്ന്
ആരും എന്നെ വിളിച്ചതുമില്ല.
“ ഇരുട്ടത്ത് നില്ക്കരുതേ”എന്നു മാത്രം
എല്ലാരും എന്നെ ഉപദേശിച്ചു.

കൃഷ്ണന്റെ നിറമോ വന്ദനീയം!
എന്റെ നിറമെന്തേ നിന്ദനീയം ??


കേണൽ രമേശ് രാമകൃഷ്ണൻ
16 Mar 2021

Sunday, March 14, 2021

ഒരു വിലങ്ങിന്റെ വിലാപം



സ്വയം 
ഒന്ന് പൊട്ടാൻ കഴിഞ്ഞെങ്കിൽ,
പൊട്ടിക്കരയാൻ പറ്റുമെങ്കിൽ,
കയ്യെത്തി ആ ചുടുകണ്ണീർ
ഒന്നൊപ്പാൻ കഴിഞ്ഞെങ്കിൽ !
വിതുമ്പുകയാണ് ഞാൻ.

കള്ളനെയും, തെമ്മാടിയെയും
കൊലയാളിയെയും, ആഭാസനേയും
ബന്ധിച്ച വിലങ്ങാണ് ഞാൻ.
പക്ഷേ ഇന്ന് ഞാൻ ബന്ധിച്ചതോ ?
ഒരു സമര സേനാനിയെ,
അഭിപ്രായ സ്വാതന്ത്ര്യത്തിനായി
മനസ്സാക്ഷിയും, മനോധർമ്മവും
മുറുകെപ്പിടിച്ചു പോരാടുന്ന
ധീര യോദ്ധാവിനെ.

എനിക്ക് വേണ്ടാ 
ഈ കിലുങ്ങുന്ന ശബ്ദം
എനിക്ക് വേണ്ടാ
ഈ ശക്തിയും ദൃഢതയും.
ആ ചുരുട്ടിയ മുഷ്ടിയിലേക്ക് 
അലിഞ്ഞ് ചേർന്നതിനെ
ഒരു ഇരുമ്പ് മുഷ്ടി ആക്കാൻ
കഴിഞ്ഞിരുന്നു എങ്കിൽ…


കേണൽ രമേശ് രാമകൃഷ്ണൻ
14 Mar 2021.


Friday, March 12, 2021

ഒരു നൊമ്പര കവചം



തോക്ക് പിടിച്ചു
തഴമ്പിച്ച കൈകൾ കൊണ്ട്
എന്നെ ഒന്ന് കൂടി തലോടൂ..
ചില നൊമ്പരങ്ങൾ, മുറിവുകൾ
ഞാനും ഒന്നറിയട്ടെ.
നാളെ അതിർത്തിയിലേക്ക്
പോവുകയാണല്ലോ !
ഇന്നത്തെ പകലും
പിന്നെ രാത്രി മൊത്തവും
എനിക്കായ് മാത്രം 
നീ മാറ്റി വെയ്ക്കൂ.
ശരീരത്തിന്റെ 
ഭാഗമായ് മാറിയ
ആ യൂണിഫോമിനെപ്പോലെ
എന്നെയൊന്നു വാരിപ്പുണരൂ.
രാജ്യസ്നേഹം ആത്മാവിൽ
നിറച്ചത് പോലെ
എന്റെ ഊഷ്മാവും , ഗന്ധവും
ഒട്ടേറെ ഓർമ്മകളും
കൊണ്ട് പോകൂ ഒരു കവചമായി.
ഏത് സന്ദർഭത്തിലും
കൂടെയുണ്ടാകും ഞാൻ.
വിജയശ്രീ ലാളിതനായി
മടങ്ങി വരൂ.
കാത്തിരിക്കും ഞാൻ...

കേണൽ രമേശ് രാമകൃഷ്ണൻ
12 Mar 2021

Monday, March 8, 2021

പിന്നീട് ചിന്തിക്കാം



പ്രണയിക്കാൻ 
ഒരു കാരണം മാത്രം
എന്നും എപ്പോഴും 
വെമ്പുന്ന ഒരു മനസ്സ്.
ആദ്യം പ്രണയിക്കാം.
പിന്നീട് ചിന്തിക്കാം.
ഒരുപാട് കാര്യങ്ങളുണ്ട് വേറേ
ചിന്തിക്കാനും കണക്കുകൾ കൂട്ടാനും.

ഈ മയക്കുന്ന കണ്ണുകൾ
ഒരിക്കൽ മങ്ങിപ്പോകും
തിളങ്ങുന്ന ചർമ്മത്തിന്
ചുളുക്ക് വരാതിരിക്കില്ല
നിറമാണെങ്കിലോ
വെയിലത്ത് വാടിപ്പോകും
ഓടിച്ചാടി നടക്കുന്ന ഈ കാലുകൾ
ഒരു താങ്ങിനായി കൊതിക്കും
മാധുര്യം തുളുമ്പുന്ന ഈ ശബ്ദവും
ഇടറിയങ്ങ് വല്ലാണ്ടാകും
പണത്തെ വിശ്വസിക്കാനാവില്ല
ഇന്ന് കാണും, നാളെ കാണില്ല
ഇന്നത്തെ ബന്ധുക്കൾ
നാളെ ബദ്ധ ശത്രുക്കൾ ആയേക്കാം.

വിതുമ്പുന്ന, വിങ്ങുന്ന, വിശ്വസിക്കുന്ന
ഒരു മനസ്സ് മാത്രം മതി പ്രണയിക്കാൻ
മനസ്സ് മനസ്സിനെ തിരിച്ചറിയും
മനസ്സിന്റെ കണ്ണിലൂടെ.

വരൂ, ആദ്യം പ്രണയിക്കാം
എന്നിട്ട് പിന്നീട് ചിന്തിക്കാം...


കേണൽ രമേശ് രാമകൃഷ്ണൻ
09  Mar 2021

Saturday, March 6, 2021

വേട ശാപം


 

ഉച്ചകഴിഞ്ഞ് ഒരു നാല് മണി സമയം ആയിക്കാണും. ഊണ് കഴിഞ്ഞ് രാമൻ നായർ ഒന്ന് മയങ്ങുകയായിരുന്നു. പെട്ടെന്ന് കൂട്ടിലടച്ചിരുന്ന അൽസേഷ്യൻ പട്ടി ബ്രൂട്ടസ്' ന്റെ  നിർത്താതെയുള്ള കുര കേട്ടു. ഒപ്പം പിന്നാമ്പുറത്ത് നിന്നും ആരോ കരയുന്ന ശബ്ദവും .

രാമൻ നായർ വാതിൽ തുറന്നു പുറത്തിറങ്ങി. പറമ്പിൽ ഓല മുടഞ്ഞു കൊണ്ടിരുന്ന നീലി നിന്നു കരയുന്നു. ഒപ്പം ഓച്ഛാനിച്ച് നീല്ക്കുന്നൂ അടുത്ത പറമ്പിലെ കുറവൻ നാണു.

വേടത്തി ആണെങ്കിലും കറുത്തിട്ടാണെങ്കിലും നിലീയുടെ യൗവ്വനം രാമൻ നായരെ എന്നും അസ്വസ്ഥനാക്കിയിട്ടേയുള്ളു.

എന്താടീ നിന്ന് മോങ്ങുന്നെ ? ആരെങ്കിലും ചത്തോ ?”

 രാമൻ നായർ പുച്ഛത്തോടെ ചോദിച്ചു.

മ്ബ്രാ, ഇവിടുത്തെ പാമ്പ് എന്റെ കൊച്ചിനെ കൊത്തി

നീലി കരഞ്ഞു കൊണ്ട് പറഞ്ഞു.

ബ്ഭാ, ചൂലേ , നാഗ ദൈവങ്ങളെ പാമ്പ് എന്ന് വിളിക്കുന്നോ ? പാവം അവറ്റകൾക്ക് തീണ്ടാൻ നിന്നെ ഒക്കെയോ കിട്ടിയുള്ളോ ? സത്യമുള്ള ദൈവങ്ങളാണ്. വല്ല പാറുകാലിയും കടിച്ചു കാണും. വൃത്തി കെട്ട വർഗ്ഗം.”.

 രാമൻ നായർ ദേഷ്യത്തോടെ പറഞ്ഞു.

അല്ലിമ്ബ്രാ, പാമ്പാ കടിച്ചെ നാണു മുന്നോട്ട് വന്നു പറഞ്ഞു.

നീ കണ്ടോടാ ചെറ്റേ ?” രാമൻ നായർ പല്ല് കടിച്ചു കൊണ്ട്  ചോദിച്ചു.

ഇല്ലിമ്ബ്രാ നാണു വായ് മൂടി.

രാമൻ നായർ വീടിന്റെ അകത്ത് പോയി വെറ്റില ചെല്ലത്തിൽ നിന്നും കുറച്ചു ചുണ്ണാമ്പ് പൊതിഞ്ഞു കൊണ്ടുവന്നു. എന്നിട്ട് നാണുവിന്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തു കൊണ്ട് പറഞ്ഞു

ഇത് ആ ചെറുക്കന് പുരട്ടി കൊട്. എല്ലാം ശരിയാകും.”

നാണു ചൂണ്ണാമ്പുമായി കൂരയിലേക്ക്  ഓടി. കരഞ്ഞുകൊണ്ട് നീലിയും പിറകേ പോകാൻ തുടങ്ങിയപ്പോൾ രാമൻ നായർ ചോദിച്ചു

നീ എവിടെ പോണെടീ ?”

കരഞ്ഞ് കൊണ്ട് നീലി പറഞ്ഞു

മ്ബ്രാ, കൊച്ചിനെ ആശൂത്രീ കൊണ്ടോണം

കുതിർത്ത് ഇട്ടീരിക്കുന്ന ഈ ഓല ആര് മൊടയും ? ഇതെല്ലാം ഉണങ്ങി പോവില്ലെ ? മൊടഞ്ഞ് തീർത്തിട്ട് പോയാൽ മതി.”

രാവിലെ കുതിർത്ത് കൊണ്ടിട്ടു കൊടുത്ത അഞ്ച് കെട്ട് ഓലയിൽ മൂന്ന് കെട്ടുകൾ  ഇനിയും ബാക്കി ഉണ്ടായിരുന്നു. കരഞ്ഞു കൊണ്ട് നീലി ഓല മൊടയാൻ തുടങ്ങി.

രാമൻ നായർ കൂട്ടിൽ നിന്നും ബ്രൂട്ടസിനെ തുറന്നു വീട്ടു. ബ്രൂട്ടസ് ഓടിച്ചെന്ന് നീലിയെ ആകെ മൊത്തം ഒന്ന് മണപ്പിച്ചു. എന്നിട്ട് ഓടി വന്ന്  രാമൻ നായരുടെ  അരികെ കിടന്നു. നീലി നിലത്ത് പേടിച്ചിരുന്ന് കരഞ്ഞും കൊണ്ട് ഓല മൊടയാൻ തുടങ്ങി.

എന്തോ സംസാരം കേട്ട് ഉറങ്ങി കിടന്നിരുന്ന രാമൻ നായരുടെ ഭാര്യ ഭാർഗ്ഗവിയമ്മ പുറത്ത് വന്നു ചോദിച്ചു.

എന്താ ചേട്ടാ ഒരു ബഹളം ?”

ഒന്നുമില്ല ഭവീ നീ അകത്തു പോ. ആ.. പിന്നെ…. സർപ്പം ദേവതകൾ കോപിച്ചിരിക്കുകയാണെന്ന് തോന്നുന്നു. രാവിലെ തന്നെ നാരായണൻ പോറ്റിയെ വിളിപ്പിച്ച് സർപ്പത്തറയിൽ ശുദ്ധി പൂജയും നൂറും പാലും ഒക്കെ നടത്തിയേക്കണം. മറക്കരുത്രാമൻ നായർ അല്പം ഗൗരവമായി ഭാര്യയോട് പറഞ്ഞു.

നാണു ചുണ്ണാമ്പുമായി കൂരയിൽ എത്തിയപ്പോൾ നീലിയുടെ എട്ട് വയസ്സ് പ്രായമുള്ള മകൻ ബാസി കാലിലെ വേദന കൊണ്ട് പുളയുകയായിരുന്നു. നാണുവിന്റെ സുഹൃത്ത് കോവിന്ദൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. നാണു ചുണ്ണാമ്പിന്റെ പൊതി അഴിച്ച് മുറിവിൽ ചുണ്ണാമ്പ് പുരട്ടാൻ നോക്കിയപ്പോൾ കോവിന്ദന് വല്ലാത്ത ദേഷ്യം തോന്നി. പൊതി പിടിച്ചു വാങ്ങി ദൂരെ എറിഞ്ഞു. എന്നിട്ട് രണ്ടു പേരും കൂടി കുട്ടിയെ എടുത്ത് കൊണ്ട് തണ്ടാൻ വൈദ്യരുടെ കടയിലേക്ക് ഓടി.

തണ്ടാൻ വൈദ്യൻ ആ നാട്ടിലെ പാവപ്പെട്ടവന്റെ കാണപ്പെട്ട ദൈവം ആയിരുന്നു. അയാൾ വൈദ്യം ശാസ്ത്രീയമായി പഠിച്ചില്ല. അന്നത്തെ കാലത്ത് തണ്ടാൻ ജാതിയിൽ പെട്ട ഒരാൾക്ക് ഡോക്ടർ ആകാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. പക്ഷേ നീലകണ്ഠൻ എന്ന നീലാണ്ടന് മുറിവ് വെച്ച് കെട്ടാൻ കുട്ടിക്കാലത്തേ ഇഷ്ടം ആയിരുന്നു. അങ്ങനെയാണ് കുഞ്ഞുരാമൻ  വൈദ്യരുടെ ആയുർവേദ ശാലയിൽ ഒരു കമ്പൗണ്ടർ ആയി ജോലിക്ക് കയറിയത്. ആദ്യം മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടാൻ പഠിച്ചു. രോഗികളുടെ മുറിവുകൾ വെച്ച് കെട്ടുന്നതിനിടയിൽ രോഗികൾ പറയുന്ന അസുഖം വിവരവും, വൈദ്യർ പറഞ്ഞു കൊടുക്കുന്ന മരുന്നുകളും ശ്രദ്ധിച്ചു കേൾക്കുമായിരുന്നു. അങ്ങനെ കണ്ടും കേട്ടും കുറച്ച് വൈദ്യം നീലാണ്ടനും പഠിച്ചു.

കുഞ്ഞുരാമൻ വൈദ്യരുടെ മരണശേഷം സ്വന്തമായി ഒരു കട വാടകയ്ക്ക് എടുത്ത് മുറിവുകളിൽ മരുന്ന് വെച്ച് കെട്ടാൻ തുടങ്ങി. കൂടുതലും പാവപ്പെട്ടവന്റെ ആശ്രയമായി തണ്ടാൻ വൈദ്യൻ.

നാണുവും കോവിന്ദനും ബാസിയെ എടുത്തു കൊണ്ട് കടയിൽ എത്തിയപ്പോൾ വൈദ്യൻ കടയിൽ തന്നെ ഉണ്ടായിരുന്നു. മുറിവ് കണ്ടപ്പോൾ തന്നെ പറഞ്ഞു അത് വിഷപ്പാമ്പ് കടിച്ചതാണെന്ന്. ഉടനെ തന്നെ കുറച്ച് ദൂരെയുള്ള വിഷവൈദ്യൻ ഗോവിന്ദൻ പണിക്കരെ വിവരം അറിയിച്ചു. പണിക്കർ ഓടിയെത്തി. കുട്ടിയെ പരിശോധന നടത്തി. മൂർഖൻ പാമ്പാണ് കടിച്ചതെന്നും വിഷം ശരീരത്തിൽ മുഴുവൻ ബാധിച്ചു കഴിഞ്ഞു എന്നും വിഷവൈദ്യൻ പറഞ്ഞു. പെട്ടെന്ന് തന്നെ അദ്ദേഹം എപ്പോഴും കയ്യിൽ കൊണ്ട് നടക്കുന്ന സഞ്ചിയിൽ നിന്നും ഏതോ മരുന്ന് ബാസിയെ കുടിപ്പിച്ചു. ഇതിനിടയിൽ നീലാണ്ടൻ വൈദ്യൻ പുതിയ ഒരു ബ്ളേഡ് കൊണ്ട് പാമ്പ് കടിച്ച മുറിവ് കീറി വിഷം കലർന്ന രക്തം ഞെക്കി കളയാൻ ഒരു ശ്രമം നടത്തി നോക്കി. എന്നിട്ട് മുറിവ് വെച്ച് കെട്ടി. അപ്പോഴേക്കും ബാസിയുടെ ബോധം പൂർണമായും നഷ്ടപ്പെട്ടിരുന്നു.

നേരം പുലരട്ടെ. അപ്പോ പറയാം. കുട്ടിയുടെ ബോധം തെളിഞ്ഞാൾ പിന്നെ ഉറങ്ങാതെ നോക്കണം. ഞാൻ രാവിലെ വരാം”. പണിക്കർ പറഞ്ഞു. ആരുടെയും കയ്യിൽ നിന്നും പണം ഒന്നും വാങ്ങാതെ പണിക്കർ പൊയി.

നീലി ഓലയെല്ലാം മൊടഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം വൈകിട്ട് ആറ് മണി കഴിഞ്ഞിരുന്നു. കരഞ്ഞ് കൊണ്ട് ആദ്യം കൂരയിലേക്ക് ഓടിതണ്ടാൻ വൈദ്യരുടെ കടയിലേക്ക് ബാസിയെ  കൊണ്ടു പോയ കാര്യം അറിഞ്ഞ് ആർത്തലച്ചു കൊണ്ട് അങ്ങോട്ട് ഓടി. പരിസരബോധം ഇല്ലാതെ ഒരു ഭ്രാന്തിയെപ്പോലെ. അവിടെ എത്തിയപ്പോഴേക്കും പണിക്കർ മരുന്ന് കൊടുത്തിട്ട് പോയിക്കഴിഞ്ഞിരുന്നു. ബാസിയുടെ ബോധം പൂർണമായും നഷ്ടപ്പെട്ടു.

നീലി, മോനേ ബാസീ, ദാ അമ്മ വന്നെടാകണ്ണ് തുറക്ക്..” എന്നും പറഞ്ഞു ഒരുപാട് കരഞ്ഞു. കരഞ്ഞു കൊണ്ടേയിരുന്നു.

ബാസിയുടെ അച്ഛൻ ചെല്ലൻ മൂന്ന് ദിവസം മുമ്പാണ് കുറെ ബന്ധുക്കളുടെ കൂടെ ശബരിമലയ്ക്ക് പോയത്. നടന്നാണ് പോയത്. എന്ന് തിരികെ വരും എന്ന് നീലിക്ക് അറിയില്ല. ബാസി അച്ഛന്റെ കൂടെ മല ചവിട്ടാൻ പോകണമെന്ന് ശാഠ്യം പിടിച്ചതാണ്. താൻ കൂരയിൽ ഒറ്റയ്ക്ക് ആയി പോകും എന്ന് പേടിച്ച് നീലി വിട്ടില്ല. അന്ന് ബാസി ഒരുപാട് കരഞ്ഞിരുന്നൂ.

അതിരാവിലെ തന്നെ നാരായണൻ പോറ്റി വന്നു. സർപ്പത്തറയിൽ പൂജ നടത്തി. രാമൻ നായരും ഭാർഗ്ഗവിയമ്മയും മൂത്ത കുട്ടികളും പൂജയ്ക്ക് സാക്ഷ്യം വഹിച്ചു.

വെളുപ്പാൻ കാലമായിക്കാണും നീലി ഒന്ന് കണ്ണ് അടച്ചപ്പോഴേക്കും. ഒരു ഞെട്ടലോടെയാണ് നീലി ഉണർന്നത്. തന്റെ കയ്യിൽ പിടിച്ചിരുന്ന ഭാസിയുടെ കയ്യ് വളരെയധികം തണുത്തിരുന്നു. നീലി ഉറക്കെ നിലവിളിച്ചു. കരച്ചിൽ കേട്ട് അവിടെ ഒരു ബെഞ്ചിലും തറയിലും കിടന്നുറങ്ങിയിരുന്ന നാണുവും കോവിന്ദനും ചാടി എഴുന്നേറ്റു വന്നു. അവർക്ക് മനസ്സിലായി, പാതിരാത്രിയിൽ എപ്പോഴോ ബാസി മരിച്ചു എന്ന്.

നേരം വെളുത്തതോടെ വിഷവൈദ്യർ പണിക്കർ എത്തി. ബാസിയെ പരിശോധിച്ച്, മരണം സ്ഥിരീകരിച്ചു. വിവരം അറിഞ്ഞ് കുറെ നാട്ടുകാർ തടിച്ചുകൂടി. താമസിയാതെ ഒരു പായിൽ പൊതിഞ്ഞ് ജഡം നീലിയുടെ കൂരയിലേക്ക് കൊണ്ടു പോയി.

രാവിലെ വിവരം അറിഞ്ഞ് കുറെ ആൾക്കാർ, കൂടൂതലും പാവപ്പെട്ട താഴ്ന്ന ജാതിക്കാർ, പിന്നെ കുറെ കമ്മ്യുണിസ്റ്റുകാരും നീലിയുടെ കൂരയ്ക്ക് ചുറ്റും തടിച്ചുകൂടി. താമസിയാതെ രാമൻ നായരുടെ സമ്മതത്തോടെ വിശാലമായ അയാളുടെ പറമ്പിന്റെ ഒരു മൂലയിൽ ജഡം കുഴിച്ചു മൂടി.

ആളുകൾ പിരിഞ്ഞു പോകാൻ തുടങ്ങി. പെട്ടെന്ന് കരഞ്ഞുകൊണ്ടിരുന്ന നീലി എഴുന്നേറ്റു. ഓടി വന്ന് രാമൻ നായരുടെ മുന്നിൽ  നിന്നു. കുറച്ചു നേരം ദേഷ്യത്തോടെ സൂക്ഷിച്ചു നോക്കി. താഴെ നിന്നും ഒരുപിടി മണ്ണ് വാരി കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു

ന്റെ കൊച്ചിനെ ജീവനോടെ കാണാൻ തമ്മസിച്ചില്ല അല്ലേ , മ്ബ്രാ ? “

എന്നിട്ട് പിരാകി

മ്ബ്രാന്റെ കുലം നശിച്ചു പോട്ടേമ്ബ്രാൻ പുഴുത്ത് ചാവണേ.. ദൈവങ്ങളേ

ആകാശത്തിലേക്ക് നോക്കി, കയ്യിൽ പിടിച്ചിരുന്ന മണ്ണ് മുകളിലേക്ക് എറിഞ്ഞു….

 

കേണൽ രമേശ് രാമകൃഷ്ണൻ

07 Mar 2021

(ഏകദേശം അര നൂറ്റാണ്ട് മുമ്പ് ജീവിച്ചിരുന്ന വർക്ക് ഈ കഥയുടെ പൊരുൾ മനസ്സിലാകും. ജന്മിമാരുടെ മനുഷ്യത്വം ഇല്ലായ്മ പാവപ്പെട്ട താഴ്ന്ന ജാതിക്കാർ ഒരുപാട് അനുഭവിച്ചിരുന്നു. വലിയ തറവാടുകൾ ഇങ്ങനെയുള്ള ശാപം മൂലം നശിച്ചു പോയിട്ടുണ്ട്.)

 

 

 

Friday, March 5, 2021

സന്ധ്യാരാഗം



സമയം ഇനിയും ബാക്കിയുണ്ടല്ലോ ?
അല്പനേരം കൂടി ഞാൻ
ഇവിടെയൊന്നിരുന്നോട്ടെ.
ഒന്നുകൂടി ഇവിടെയൊക്കെ 
ഒന്നു നടന്നോട്ടെ
സന്ധ്യയ്ക്ക്  ഇനിയും 
നേരം ബാക്കി ഉണ്ടല്ലോ
?
സൂര്യൻ നല്ലോണം ഒന്ന് മുങ്ങി മറയട്ടെ,
ഒന്നു രണ്ടു നക്ഷത്രങ്ങളെങ്കിലും
മാനത്ത് നല്ലൊണം തെളിഞ്ഞു 
ഞാൻ ഒന്ന് കണ്ടോട്ടെ,
പാലൊളി നിലാവിൽ 
ഞാനും
ഒന്ന്  മുങ്ങി കുളിച്ചോട്ടെ.
എന്റെ കാലിന്റെ തണ്ടയ്ക്കും തുടയ്ക്കും
കരുത്ത്  ഇനിയും  ബാക്കിയുണ്ടല്ലോ ?
കുറെ ദൂരം കൂടി
ഞാൻ ഒന്ന് നടന്നോട്ടെ,
ശ്വാസകോശങ്ങൾ നിറയും വരെ
വായുവിനെ വലിച്ചൊന്നു കയറ്റിക്കോട്ടെ,
ചില കാഴ്ചകൾ കണ്ണ് നിറയെ 
ഞാൻ ഒന്നുകൂടി കണ്ടോട്ടെ,
എന്തിനാണിത്ര ധൃതി ?
സമയം ഇനിയും ബാക്കിയുണ്ടല്ലോ ?
കുറെ നേരം കൂടി
ഇവിടെയൊക്ക
ഞാൻ ഒന്നു നിന്നോട്ടെ…..


കേണൽ രമേശ് രാമകൃഷ്ണൻ

Monday, March 1, 2021

ചുരത്ത്



മുലകളറിയണ൦
ചുരത്ത് 
എപ്പോൾ നിർത്തണമെന്ന്.
വായറിയാതെ, 
വയറ് അറിയാതെ
ഊറ്റിക്കുടിക്കുന്ന കുട്ടികൾ
ഏറെയുണ്ട്
വായിൽ
ചോര ചോവയ്ക്കു൦ വരെ.

വെറുതെ കിട്ടുന്നത്  വാങ്ങാൻ
ഒരുപാട് പേരുണ്ടാകും.
കൊടുക്കുമ്പോൾ
ഇല്ലത്തെ പഞ്ഞ൦ അറിഞ്ഞുകൊടുക്കണ൦
ആവശ്യക്കാരന് കൊടുക്കണം
ആവശ്യപ്പെടുമ്പോൾ കൊടുക്കണം
അറിഞ്ഞു കൊടുക്കണം.
ദാന൦ നല്ലതാണ്, 
നല്ല ശീലമാണ്.
അതൊരു
ഒരു രോഗമാകരുത്...

കേണൽ രമേശ് രാമകൃഷ്ണൻ
01 Mar. 2021