Saturday, January 9, 2021

പുനർജനി

പുനർജനി.


അഞ്ചാലുംമൂട് ജംഗ്ഷനിൽ ബസ്സ് വന്ന് നിന്നു. ഗോപാലപിള്ള ബസ്സിൽ നിന്ന് ഇറങ്ങി. തോളിൽ ഒരു എയർ ബാഗും കയ്യിൽ ഒരു കടലാസ് പൊതിയുമായി. പെട്ടെന്ന് ഒരു കാറ്റ് വന്നു മുഖത്തടിച്ചു. ആ നാട് ഒരു പുഞ്ചിരിയോടെ തന്നെ വരവേൽക്കുന്നതായി അയാൾക്ക് തോന്നി.

അന്ന് രാവിലെയാണ് ഗോപാലപിള്ള കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും പുറത്തു വന്നത്. ഇതിനിടയിൽ ഒരിക്കൽ പോലും ആ നാട്ടിൽ തിരിച്ച് വന്നില്ല. അതുകൊണ്ട് ആയിരിക്കും നാടാകെ മാറി എന്ന് അയാൾക്ക്  തോന്നിയത്.  താമസിയാതെ അയാൾ തന്റെ പുത്തൻ വീട് എന്ന തറവാടിനെ ലക്ഷ്യം വെച്ച് നടന്നു.

കരീമിന്റെ ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ  ഒന്നു നിന്നു. ആ ചായക്കടയിൽ വെച്ചായിരുന്നല്ലോ പട്ടാപ്പകൽ എല്ലാവരെയും മുന്നിൽ വെച്ച് സതീശനെ കുത്തി കൊന്നത്. പതിനഞ്ച് കുത്ത്. അന്ന് ചായക്കട ഒരു ചോരക്കളമായി മാറിയിരുന്നു. സതീശൻ ചത്തു എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഗോപാലപിള്ള  ഓടിയില്ല. അവിടെ കിടന്ന ഒരു ബെഞ്ചിൽ ഇരുന്നു. ചോദിക്കാതെ തന്നെ കരീം ഒരു ചായ കൊണ്ടു വന്നു കൊടുത്തു. അത് കുടിച്ച് കഴിഞ്ഞപ്പോഴേക്കും ഏഡ്ഢ് കുട്ടൻ പിള്ള വിവരമറിഞ്ഞ് ഓടിയെത്തി കയ്യിൽ വിലങ്ങ് വെച്ച് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം ഇന്നാണ് ഗോപാലപിള്ള നാട്ടിൽ തിരിച്ച് എത്തുന്നത്.

ഗോപാലപിള്ള കടയിലേക്ക് ഒന്ന് നോക്കി. കരീം കൗണ്ടറിൽ ഇരിക്കുന്നു. അല്പം പ്രായം കൂടിയിട്ടുണ്ട്. കണ്ട് ഭാവം നടിച്ചില്ല. ചായ കുടിച്ച് കൊണ്ട് ഇരുന്നവരുടെ ഇടയിൽ നിന്നും രാമൻനായർ ഓടിവന്ന് കയ്യിൽ പിടിച്ചു. എന്നിട്ട് പിള്ളയോട്  ചോദിച്ചു

“ അല്ല, ഇതാര് , പിള്ള ചേട്ടനോ? “

ഗോപാലപിള്ള എന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ് അടുത്ത് വന്ന് രഹസ്യം പറയുന്നത് പൊലെ ,തുടർന്നു.

“ജയിലിൽ സുഖമായിരുന്നോ ? ഇതെന്താ കയ്യിൽ ,തോക്കാണോ ? സാക്ഷി പറഞ്ഞവന്മാരെയൊക്കെ ഓരോന്നായി വെടി വെച്ച് കൊല്ലനായിരിക്കും !”

ഗോപാലപിള്ള തല കുലുക്കി. ആണെന്നും അല്ലെന്നും തീർത്തു പറയാൻ പറ്റാത്ത രീതിയിൽ. എന്നിട്ട് വീടിനെ ലക്ഷ്യം വെച്ച് നടന്നു.

രാമൻ നായർ ചായക്കടയിൽ തിരികെ ചെന്ന് വിളംബരം ചെയ്തു

“ സാക്ഷി പറഞ്ഞ ഓരോരുത്തരേയും വെടിവെച്ച് കൊല്ലാൻ തോക്കുമായിട്ടാണ് വന്നിരിക്കുന്നത് എന്ന് എന്നോട് പറഞ്ഞു. എല്ലാവരും സൂക്ഷിച്ചോ”. 

കരീം പെട്ടെന്ന് എഴുന്നേറ്റ് കടയുടെ ഉള്ളിലേക്ക് പോയി.

ഗോപാലപിള്ള പതിയെ നടന്ന് വീട്ടിൽ എത്തി. വീടിന്റെ മുന്നിൽ ആരുമില്ലായിരുന്നു. അയാൾ വാതിലിൽ മുട്ടി. ഭാര്യ വിലാസിനിയാണ് കതക് തുറന്നത്. അവരുടെ രൂപം കണ്ട് അതിശയിച്ചു പോയി.  സുന്ദരിയായിരുന്ന തന്റെ ഭാര്യ ഇന്നിതാ ക്ഷീണിച്ച്, നരച്ച് ഒരു കോലം കെട്ട രൂപത്തിൽ നിറകണ്ണുകളോടെ നില്ക്കുന്നു.  മാതകസൗന്ദര്യം ആയിരുന്നല്ലോ വിലാസിനിയുടെ ശാപം. ആ സൗന്ദര്യം മുതലെടുക്കാൻ ആയിരുന്നല്ലോ ആ സതീശൻ അവിഹിതബന്ധം സ്ഥാപിച്ചതും ഗോപാലപിള്ള അത് കണ്ടുപിടിച്ചതും അവനെ കുത്തിക്കൊന്നതും.

മുന്നിൽ നിന്ന് കടന്ന് പോകൂ എന്ന അർത്ഥത്തിൽ ഗോപാലപിള്ള കൈ കൊണ്ട് ആംഗ്യം കാണിച്ചു. വിലാസിനി അകത്തേക്ക് പോയി. ഒരു ഗ്ലാസ് വെള്ളം കൊണ്ട് വന്ന് മേശപ്പുറത്ത് വച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ മുറിയിൽ കയറി കതകടച്ചു. ഗോപാലപിള്ള വെള്ളം കുടിച്ചു. പതിയെ ചാരുകസേരയിൽ കണ്ണടച്ച് അങ്ങനെ കിടന്നു. കഴിഞ്ഞ കാലത്തെ ജീവിതം അയാളുടെ മനസ്സിലൂടെ കടന്നു പോയി.

പുത്തൻ വീട് ആ നാട്ടിലെ ഒരു വലിയ തറവാട് ആയിരുന്നു. വളരെ അധികം പുരയിടങ്ങളും, വയലും, കൃഷി സ്ഥലങ്ങളും ഒക്കെയുള്ള ഒരു തറവാട്. ഗോപാലപിള്ള ഒരേയൊരു മകൻ. സമൃദ്ധിയുടെ അഹങ്കാരം കുട്ടിക്കാലത്തേ അയാൾക്ക് ഉണ്ടായിരുന്നു. ആരെയും അനുസരിക്കാത്ത സ്വഭാവം. ഒരുപാട് ദുശ്ശീലങ്ങളും ഉണ്ടായിരുന്നു. പക്ഷേ രണ്ടു കാര്യങ്ങൾ അയാൾക്ക് വെറുപ്പായിരുന്നു. ഒന്ന് കള്ളം പറയുന്നതും മറ്റൊന്ന് വ്യഭിചാരവും. കുടുതൽ വിദ്യാഭ്യാസം ഒന്നും നേടിയില്ല. എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് തന്നെ പഠിത്തം നിർത്തി, കൃഷിയും മറ്റ് കാര്യങ്ങളും നോക്കാൻ തുടങ്ങി. താമസിയാതെ എല്ലാ കാര്യങ്ങളും ഗോപാലപിള്ളയുടെ നിയന്ത്രണത്തിൽ ആയി. 
ഇതിനിടെ അച്ഛനും അമ്മയും മരിച്ചു.

ഇരുപത്തി എട്ടാമത്തെ വയസ്സിൽ ഗോപാലപിള്ള  വിവാഹം കഴിച്ചു. തിരുവനന്തപുരത്ത് നിന്നും ആയിരുന്നു വധു. അതീവ സുന്ദരി ആയിരുന്നു വിലാസിനി. നല്ല വിദ്യാഭ്യാസവും കുടുംബ മഹിമയും എല്ലാം തികഞ്ഞ ഒരു ബന്ധം. ഇങ്ങനെ ഒരു ഭാര്യയെ കിട്ടിയതിൽ ഗോപാലപിള്ള വളരെയധികം സംതൃപ്തനായിരുന്നു.

കാലം കടന്നു പോയി.  വിവാഹം കഴിഞ്ഞ്  രണ്ട് വർഷത്തിന് ശേഷം  വിലാസിനി ഒരു ആൺകുട്ടിയെ പ്രസവിച്ചു. കുഞ്ഞിന് മോഹനൻപിള്ള എന്ന പേരിട്ടു. 

കൃഷിയും കച്ചവടവും ഒക്കെ വികസിച്ചതോടെ, ഒറ്റയ്ക്ക് കാര്യങ്ങൾ നോക്കി നടത്താൻ ഗോപാലപിള്ളയ്ക്ക് ബുദ്ധിമുട്ട് ആയി. അങ്ങനെയാണ് സതീശൻ എന്ന ചെറുപ്പക്കാരനെ ഒരു സഹായി ആയി വെച്ചത്. സതീശൻ വളരെ മിടുക്കൻ ആയിരുന്നു. വിശ്വസിക്കാൻ കൊള്ളാവുന്ന ചെറുപ്പക്കാരൻ. അതുകൊണ്ട് തന്നെ എല്ലാ കാര്യങ്ങളിലും സതീശനെ ഇടപെടുത്തി, വീട്ടുകാര്യങ്ങളിൽ പോലും. പക്ഷെ ഒരു അവിഹിതബന്ധം വിലാസിനിയുടെയും സതീശന്റെയും  ഇടയിൽ വളർന്നു വരുന്നത് ഗോപാലപിള്ള അറിഞ്ഞില്ല.

ഒരു ദിവസം ഏതോ ബിസിനസ് കാര്യത്തിനായി ഗോപാലപിള്ള തിരുവനന്തപുരത്തേക്ക് പോയി. വഴിയിൽ വെച്ച് വിവരം കിട്ടി, കാണാൻ പോകുന്ന ആൾ സ്ഥലത്ത് ഇല്ല എന്ന്. ഉടനെ തന്നെ ഗോപാലപിള്ള വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി, ഉമ്മറത്ത് ആരെയും കാണാത്തതിനാൽ കയ്യിൽ ഇരുന്ന താക്കോൽ ഉപയോഗിച്ച് വീട് തുറന്നു. 

കിടപ്പറയിൽ കണ്ട് കാഴ്ച അയാൾക്ക് വിശ്വസിക്കാനായില്ല. അർധനഗ്നരായി വിലാസിനിയും സതീശനും കെട്ടിപ്പിടിച്ചു കിടക്കുന്നു. 

ഗോപാലപിള്ള അലറി. സതീശൻ മുണ്ട് വാരി ഉടുത്തു കൊണ്ട് പുറത്തേക്ക് ഓടി. വിലാസിനി ഒരു ഷോക്കേറ്റ പോലെ കിടക്കയിൽ തന്നെ ഇരുന്നു. ഒന്നും മിണ്ടാതെ.

ഗോപാലപിള്ള മുറിയിൽ നിന്നും പുറത്തു വന്നു. എന്നിട്ട് പൂജാമുറിയിൽ കയറി കതകടച്ചു. കുറച്ചു നേരം തന്റെ അച്ഛൻ ദിവാകരൻ പിള്ളയുടെ പടത്തിൽ നോക്കിയിരുന്ന്  കരഞ്ഞു. പെട്ടെന്ന് അച്ചൻ ഉപയോഗിക്കുന്ന ഒരു കഠാര ഉറയോട് കൂടി എടുത്തു മടിയിൽ തിരുകി. എന്തോ തീരുമാനിച്ചിട്ട് വേഗത്തിൽ പുറത്തേക്ക് പോയി.

ഗോപാലപിള്ള നേരേ പോയത് സതീശന്റെ വീട്ടിലേക്ക് ആയിരുന്നു. അയാളെ അവിടെ കണ്ടില്ല. കാണാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളിലും തിരഞ്ഞു. കണ്ടില്ല. അവസാനം ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ച് കരീമിന്റെ ചായക്കടയിൽ കയറി. മുന്നിൽ ഇതാ സതീശൻ. പിന്നെ നടന്നത് ശരിക്ക് ഓർമ്മയില്ല. കഠാര ഉറയിൽ നിന്നും ഊരിയെടുത്ത് ഒരുപാട് കുത്തി. ജീവൻ പോകുന്നത് വരെ കുത്തി. ഒരു ഭ്രാന്തനെപ്പോലെ.

ഒരലർച്ചയുടെ ശബ്ദം കേട്ട് ഗോപാലപിള്ള ഞെട്ടി കണ്ണ് തുറന്നു. അലർച്ച ഒരു ഞരങ്ങലായി മാറുകയായിരുന്നു. എന്തോ അപകടമാണെന്ന് മനസ്സിലായി.
“വിലാസിനീ…” എന്ന് വിളിച്ചു കൊണ്ട് അയാൾ കിടപ്പറയിലേക്ക് ഓടി. മുറി അകത്തു നിന്നും കുറ്റി ഇട്ടിരുന്നു. ഒരു നേരിയ ഞരങ്ങൽ കേൾക്കുന്നുണ്ടായിരുന്നു. എത്ര വിളിച്ചിട്ടും വാതിൽ തുറന്നില്ല. അവസാനം വാതിൽ ചവിട്ടി പൊളിച്ച് അകത്തു കയറി. വിലാസിനി ഫാനിൽ കെട്ടിയ ഒരു കയറിൽ തൂങ്ങി നിൽക്കുന്നു. കൈകളിൽ അല്പം ചലനം ബാക്കിയുണ്ട്. 

ഗോപാലപിള്ള അടുക്കളയിലേക്ക് ഓടി. ഒരു കത്തി കൊണ്ട് വന്ന്,  കയറ് മുറിച്ച് വിലാസിനിയെ താഴെ ഇറക്കി. മടിയിൽ കിടത്തി കഴുത്തിലെ കുരുക്ക് അഴിച്ചു. പെട്ടെന്ന് ഒരു ശ്വാസം വിലാസിനി എടുത്തു. കണ്ണുകൾ പതിയെ തുറന്നു. ഗോപാലപിള്ളയുടെ മുഖത്ത് നോക്കി. ഒരു ചെറിയ ശബ്ദം പുറത്തു വന്നു

“മാപ്പ്….” 

ആ കണ്ണുകൾ തുറന്നു തന്നെ ഇരുന്നു. എത്ര വിളിച്ചിട്ടും വിലാസിനി അനങ്ങിയില്ല.

“വിലാസിനീ…” എന്ന് അലറി വിളിച്ചു കൊണ്ട് ഗോപാലപിള്ള ആ ശരീരം തന്റെ നെഞ്ചോട് ചേർത്ത് വെച്ചു.

വൈകിട്ട് കോളേജിൽ നിന്നും തിരികെ എത്തിയ മകൻ മോഹനൻപിള്ള അമ്മയുടെ മൃതശരീരത്തെയും അച്ഛനെയും മാറി മാറി കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. 

ഗോപാലപിള്ളയുടെ ആഗ്രഹപ്രകാരം പോസ്റ്റ്മോർട്ടം നടത്തിയില്ല. ശവസംസ്കാരം കഴിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ പിരിഞ്ഞു പോയി.

മാസങ്ങൾ കടന്നു പോയി. വിലാസിനിയുടെ ആത്മഹത്യ അച്ഛനെയും മകനെയും ഒരുപാട് ദുഃഖത്തിലാഴ്ത്തി. ക്രമേണ ഗോപാലപിള്ള തന്റെ കൃഷിയും മറ്റ് കാര്യങ്ങളും നോക്കാൻ തുടങ്ങി. അതുപോലെ മോഹനൻപിള്ളയും കോളേജിൽ പോകാൻ തുടങ്ങി. 

ഗോപാലപിള്ള ജയിലിൽ ആയിരുന്ന സമയം ജീവിതമാർഗ്ഗത്തിനായി കുറെ അധികം പുരയിടങ്ങളും മറ്റും വിലാസിനി വിറ്റിരുന്നു. എന്നിട്ടും ജീവിക്കാനുള്ള സ്വത്തുക്കൾ ഇന്നും ബാക്കി ഉണ്ടായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം പഞ്ചായത്ത് ഇലക്ഷൻ പ്രഖ്യാപിച്ചു.  ഇലക്ഷനിൽ മത്സരിക്കണം എന്ന ഒരു ആഗ്രഹം ഗോപാലപിള്ളയുടെ മനസ്സിൽ ഉദിച്ചു. താമസിയാതെ എല്ലാ രാഷ്ട്രീയ പാർട്ടിക്കാരെയും സമീപിച്ചു. പക്ഷേ കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞ് വന്ന ഒരാൾക്ക് ടിക്കറ്റ് കൊടുക്കാൻ ആരും തയ്യാറായില്ല. അവസാനം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഗോപാലപിള്ള തീരുമാനിച്ചു. അങ്ങനെ അഞ്ചാം വാർഡിൽ നിന്നും മത്സരിക്കാൻ പത്രിക സമർപ്പിച്ചു.

എല്ലാ പാർട്ടികളും അവരവരുടെ ഇലക്ഷൻ പ്രചാരണം തുടങ്ങി. ഗോപാലപിള്ളയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ ആരും മുന്നോട്ടു വന്നില്ല. 

ഗോപാലപിള്ള രാമൻ നായരെ വിളിച്ചു കാര്യം പറഞ്ഞു. രാമൻ നായർ പറഞ്ഞു

“ പിള്ളേച്ചൻ വിഷമിക്കേണ്ട. ഞാൻ ജയിപ്പിച്ചു തരാം”

പിറ്റേന്ന് മുതൽ രാമൻ നായർ കടകമ്പോളങ്ങിലും അഞ്ചാം വാർഡിലെ ഓരോ വീടുകളിലും കയറിയിറങ്ങി പറഞ്ഞു

“ കഠാരയും കൈത്തോക്കും ഒക്കെ ആയിട്ടാ പിള്ളേച്ചൻ വന്നിരിക്കുന്നത്. ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാണേ. ഈ ഇലക്ഷനിൽ അയാൾ തോറ്റു പോയാൽ കുറഞ്ഞത് അഞ്ചെട്ടെണ്ണത്തിനെ എങ്കിലും തട്ടിയിട്ട് ജയിലിലേക്ക് തിരികെ പോകും.അത് ഉറപ്പാ.  ഒരു വോട്ടിന് വേണ്ടി എന്തിനാ ചാവുന്നെ. ആരാണ് അങ്ങേർക്ക് വോട്ട് ചെയ്യാഞ്ഞത് എന്നൊക്കെ പിള്ളേച്ചൻ കണ്ടുപിടിക്കും. പിന്നെ നിങ്ങളുടെ ഇഷ്ടം”.

ഇലക്ഷൻ ദിവസം വന്നു. വോട്ടെണ്ണൽ കഴിഞ്ഞ് ഫലം പ്രഖ്യാപിച്ചു. ഗോപാലപിള്ള അഞ്ചാം വാർഡിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. രാമൻ നായർക്ക് പത്ത് സെന്റ് പുരയിടം ഇഷ്ടദാനമായി ലഭിച്ചു.

ഇലക്ഷൻ കഴിഞ്ഞ് പഞ്ചായത്ത് മീറ്റിംഗിൽ തനിക്ക് പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതിൽ വിരോധമില്ല എന്ന കാര്യം രാമൻ നായരിലൂടെ മറ്റ് മെമ്പറന്മാരെ തലേന്നേ അറിയിച്ചിരുന്നു. അങ്ങനെ സർവ്വ സമ്മതത്തോടെ ഗോപാലപിള്ള പഞ്ചായത്ത് പ്രസിഡന്റ് ആയി. 

ഇലക്ഷൻ കഴിഞ്ഞ ആദ്യത്തെ മീറ്റിംഗിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് തന്റെ നയം വ്യക്തമാക്കി. പഞ്ചായത്ത് സെക്രട്ടറി കബീറിനെ മറ്റ് മെമ്പർമാരുടെ മുന്നിൽ നിർത്തിക്കൊണ്ട് പറഞ്ഞു.

“ ഈ പഞ്ചായത്തിൽ ഞാൻ അറിയാതെ ഒരു കാര്യവും നടക്കരുത്. ഒരു കൈക്കൂലിയോ അഴിമതിയോ ഈ പഞ്ചായത്തിൽ നടക്കരുത്. കരം പിടിക്കുന്ന കാശും സർക്കാരിന്റെ ഗ്രാന്റും വികസനത്തിന് മാത്രം ഉള്ളതാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ. അങ്ങനെ തന്നെ സംഭവിക്കട്ടെ.”

ഒരു മെമ്പർ എന്തോ പറയാനായി മുന്നോട്ട് വന്നപ്പോൾ തടഞ്ഞു കൊണ്ട് ഗോപാലപിള്ള തുടർന്നു

“ ഞാൻ മദ്യപിക്കില്ല, പെണ്ണ് പിടിക്കില്ല. ജീവിക്കാനുള്ള പണം എന്റെ പക്കൽ ഉണ്ട്. അതുകൊണ്ട് എന്നെ പ്രലോഭിപ്പിക്കാൻ നോക്കരുത്. പിന്നെ പൂജപ്പുര സെൻട്രൽ ജയിലിൽ പോകാൻ എനിക്ക് ഒരു മടിയും ഇല്ല. മനസ്സിലായോ ?.”

എല്ലാവരും തല കുലുക്കി. ആരും ഒന്നും മിണ്ടിയില്ല.

പഞ്ചായത്തിന്റെ ഭരണം വളരെ ഭംഗിയായി നടന്നു.  വികസനങ്ങളും. ഒരു അഴിമതിയും കൈക്കൂലിയും ഇല്ലാതെ തന്നെ.

മൂന്ന് വർഷങ്ങൾക്കകം മാതൃകാ പഞ്ചായത്തിനുള്ള അവാർഡ് അഞ്ചാലുംമൂട്  പഞ്ചായത്തിന് ലഭിച്ചു.

അടുത്ത വർഷം പഞ്ചായത്ത്  ആഭീസിനടുത്ത് പതിനാറ് മുറികളുള്ള ഒരു ഇരുനില കെട്ടിടം ഗോപാലപിള്ള സ്വന്തം ചെലവിൽ നിർമ്മിച്ചു. വൃദ്ധരും അഗതികളുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി.

അഗതി മന്ദിരത്തിന് പേരിട്ടു
‘പുനർജനി’…..

കേണൽ രമേശ് രാമകൃഷ്ണൻ
09 Jan 2021.



Saturday, December 19, 2020

സമയം



ഘടികാരം എന്നെ
ഒരുകാര്യം പഠിപ്പിച്ചു
മുന്നോട്ട് നോക്കാൻ
മുന്നോട്ടു മാത്രം.
വരാനിരിക്കുന്ന
നല്ല കാലത്തെ മാത്രം
പ്രതീക്ഷയോടെ കാത്തിരിക്കൂ.
ചീത്ത കാലവും വെരുമെന്നറിഞ്ഞിലും
കാത്തിരിക്കണ്ടാ.

എന്റെ കൺമുന്നിൽ
ഞാൻ നോക്കിയിരിക്കെ
കുറെ നിമിഷങ്ങൾ
പിടഞ്ഞു വീണു മരിച്ചു
മരിച്ചു കൊണ്ടിരിക്കുന്നു
ഒരിക്കലും തിരിച്ചു വരാതെ.
ഒരു കാര്യം എന്നെ ഓർമ്മിപ്പിക്കുന്നു
എന്റെ മരണത്തിന്
ഇനി അത്രയും നിമിഷങ്ങൾ
കുറവ്....

കേണൽ രമേശ് രാമകൃഷ്ണൻ
20 Dec 2020

മറവിക്കസേര



ഇന്നലെ വരെ
ഞാനിരുന്ന കസേരയിൽ
ഇന്നിതാ ദേ ജയിച്ചവൻ കയറിയിരിക്കുന്നു.

എന്ത് രസമായിരുന്നു
ഈ കസേര !
ഇരുന്ന് കറങ്ങാം
അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടാം
വേണൽ കാലെടുത്തു മേശമേൽ വയ്ക്കാം.
മുന്നിൽ ഓച്ഛാനിച്ച് നില്ക്കാൻ എത്രപേർ !

എന്തെക്കെയോ ചെയ്യാമെന്ന് പറഞ്ഞിട്ടാ
എനിക്കന്ന് ഈ  കസേര കിട്ടിയത്
എന്നിട്ട് ഞാനെല്ലാം മറന്നു പോയി
എന്റെ ആൾക്കാർക്കും , 
എനിക്ക് കാശ് തന്നോർക്കും
എല്ലാം ഞാൻ ചെയ്ത് കൊടുത്തു
എന്നിട്ടും എന്തേ വോട്ടർമാർ
എന്നെ ഈ ഇലക്ഷനിൽ തോല്പിച്ചു ?

ഇപ്പം കയറി ഇരുന്നോനും
എന്നെപ്പോലെ തന്നെ ആയീടും
എല്ലാം അവനും മറന്നീടും
എന്തെന്നാൽ
മറവിക്കസേരയിലല്ലേ
അവന്റെയും ഇരിപ്പ് !!

കേണൽ രമേശ് രാമകൃഷ്ണൻ
19 December 2020

Sunday, December 13, 2020

ഇലകൾ



കുഞ്ഞായിരിക്കുമ്പോൾ
എല്ലാരും പുകഴ്ത്തി
എന്തു സൗന്ദര്യം, എന്തൊരാരോഗ്യം !
യൗവനത്തിലും പറഞ്ഞു
" നീയാണ് ഞങ്ങളുടെ ദൈവം,
ഞങ്ങടെ ജീവൻ  നില നിർത്തുന്നവൻ"
ഞാൻ പുളകിതനായി
മേലാകെ കോരിത്തരിച്ചു.

വായുവിൽ നിന്നും
ഉച്ഛശ്വാസങ്ങളെല്ലാം ഞാൻ വലിച്ചെടുത്തു
എന്റെ ഉള്ളിലിട്ട് അതിനെ വൃത്തിയാക്കി
ശ്വാസ വായു ഞാൻ പുറത്തേക്ക് വിട്ടു.
അതും വലിച്ചു കൊണ്ട്
ചിലർ മരങ്ങൾ വെട്ടി വൃത്തിയാക്കി
ചിലർ കണ്ടില്ലെന്ന് നടിച്ചു
മറ്റ് ചിലർ തിരിഞ്ഞ് നോക്കാതെ പോയി
ശ്വാസ വായുവിനായി എല്ലാരും
ദൈവത്തിന് സ്തുതി പാടി...

കാലം കഴിഞ്ഞു
ഞാൻ വയസ്സായി
പഴുത്ത്, ഉണങ്ങി, താഴെ വീണു
ആരോ അധികാരി പറയുന്നത് കേട്ടു
" നാശം, ഇവിടെ എല്ലാം വൃത്തികേടാക്കി.
വാരിക്കളയെടോ, ഉണങ്ങിയ ഇലകളെ.
ചുട്ട് ചാമ്പലാക്കൂ,
അല്ലെങ്കിൽ കുഴിച്ച് മൂടൂ,
മണ്ണിനെങ്കിലും വളമാകട്ടെ".

ഇന്ന് തെരുവിൽ
നീതിയ്ക്കായി കരയുന്ന
കർഷകരും ഒരുതരം
ഇലകൾ തന്നെയല്ലേ......?


കേണൽ രമേശ് രാമകൃഷ്ണൻ
13 Dec 2020



Tuesday, December 8, 2020

കുഞ്ഞൂള്ളയുടെ മൗനം



കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്ന് രണ്ട് ആകുന്നതിന് മുൻപുള്ള കാലം. നമ്മുടെ സഖാവ് കുട്ടൻ മേശിരി പതിവ് പോലെ രാവിലെ ആറ് മണിക്ക് ജംഗ്ഷനിൽ പോയി ചായ കുടിക്കാനും അന്നത്തെ ജനയുഗം ദിനപത്രം വായിച്ചു കേൾക്കാനും ആയി വീട്ടിൽ നിന്നും ഇറങ്ങി. 

സഹകരണ സംഘം ഓഫീസിന്റെ വരാന്തയിൽ ഒരാൾ ഉടുത്തിരുന്ന കൈലിയും പുതച്ചു കിടന്നുറങ്ങുന്നു. കഴിഞ്ഞ മൂന്നാല് ദിവസമായി ഇതേ കാഴ്ചയാണ് കാണുന്നത്. കണ്ടപ്പോൾ ആ നാട്ടുകാരൻ അല്ലെന്ന് മനസ്സിലായി. കുലുക്കി വിളിച്ചു ചോദിച്ചു

“ നീ ആരാ ? എന്തിനാ ഇവിടെ കിടന്നുറങ്ങുന്നത് ?”

ചാടിയെഴുന്നേറ്റ്  കൈലി നേരേ ഉടുത്ത് കൊണ്ട് അയാൾ പറഞ്ഞു

“ ഞാൻ കുഞ്ഞൂള്ള. കുറെ ദൂരേന്ന്  വന്നതാ. കിടന്നുറങ്ങാൻ ഒരിടം ഇല്ലാഞ്ഞാ ഇവിടെ കിടന്നുറങ്ങിയത്. “

പറയുന്നത് സത്യമാണെന്ന് കുട്ടൻ മേശിരിക്ക് മനസ്സിലായി. കൂടെ വിളിച്ചു കൊണ്ട് പോയി ചായ വാങ്ങി കൊടുത്തു. ചായ കുടിക്കുന്നതിനിടയിൽ ചോദിച്ചു

“ഇതെന്തൊരു പേരെടേ , കുഞ്ഞൂള്ള ?”

കുഞ്ഞൂള്ള തന്റെ കഥ പറഞ്ഞു. അങ്ങ് പുത്തൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ആണ് ജനനം. പാടത്ത് പണിയെടുക്കുന്ന ഒരു പാവം കുടുംബം.  കുറവൻ ജാതിക്കാരി ആയിരുന്നു അമ്മ. അച്ഛനെപ്പറ്റി അറിയില്ല. ആ തള്ള ഒന്നും പറഞ്ഞതുമില്ല. പിഴച്ചു പെറ്റവൻ എന്ന് പേര് കേട്ട്  കേട്ട്  മടുത്തു. ഒരു ദിവസം ആ കാര്യം പറഞ്ഞ് തള്ളയുടെ കൂടെ ഒരുപാട് വഴക്കിട്ടു. പാതിരാത്രിയിൽ എപ്പോഴോ, ആ തള്ള അടുത്തുള്ള പൊട്ടക്കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആരോടും ഒന്നും പറയാതെ.

രണ്ട് ദിവസം കഴിഞ്ഞാണ് ശവം കണ്ടെത്തിയത്. പഞ്ചായത്തുകാർ പുറമ്പോക്ക് ഭൂമിയിൽ ശവം കുഴിച്ചു മൂടി. 

കുഞ്ഞൂള്ള അന്ന് ഒരുപാട് കരഞ്ഞു. അമ്മ മരിച്ചു പോയി എന്നതിൽ ഏറെ ദുഃഖം, ഒരിക്കലും അച്ഛൻ ആരാണെന്ന് അറിയാൻ ഇനി ഒരു മാർഗ്ഗം ഇല്ല എന്നതായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് കുഞ്ഞൂള്ള നാട് വിട്ടു. അങ്ങനെയാണ് ഇവിടെ എത്തിയത്.

ജനിച്ചു കഴിഞ്ഞപ്പോൾ ചക്കി ( കുഞ്ഞൂള്ളയുടെ തള്ള) കുഞ്ഞിന് ‘കുഞ്ഞുപിള്ള’ എന്ന് പേരിട്ടു. അത് എന്തുകൊണ്ടാണ് ചോദിച്ചിട്ട് ചക്കി ഒരു മറുപടിയും പറഞ്ഞില്ല. പക്ഷേ നാട്ടുകാർക്ക്, വിശേഷിച്ചും ഉയർന്ന ജാതിക്കാർക്ക് ഒരു കുറവൻ ചെറുക്കനെ ‘പിള്ള’ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ആയി. അവർ അവന്റെ പേര് ചുരുക്കി ‘കുഞ്ഞൂള്ള’ എന്നാക്കി.

പേരിന്റെ കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കൂഞ്ഞൂള്ളയുടെ കണ്ണ് നിറയുന്നത് കുട്ടൻ മേശിരി കണ്ടു. മേശിരി കുഞ്ഞൂള്ളയുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു

“ സാരമില്ല, ഇപ്പോൽ നിനക്ക് ആവശ്യം രണ്ടാണ്. ഒന്നാമത്തേത് തല ചായ്ക്കാൻ ഒരു ഇടം. പിന്നെ എന്തെങ്കിലും ഒരു വരുമാനം. നോക്കട്ടെ “

അന്ന് വൈകുന്നേരത്തെ പാർട്ടി മീറ്റിംഗിൽ തന്നെ കുട്ടൻ മേശിരി പ്രശ്നം അവതരിപ്പിച്ചു. ഒരു നീണ്ട ചർച്ചയ്ക്ക് ശേഷം അവർ തീരുമാനിച്ചു. കുഞ്ഞൂള്ള തല്ക്കാലം പാർട്ടി ഓഫീസിൽ ഒരു സഹായി ആയി നില്ക്കട്ടെ. ഓഫീസ് തൂക്കാനും, വാരാനും, ചായ കുടിപ്പിക്കാനും, പിന്നെ തോരണം കെട്ടാനും ഒക്കെ ആയി ഒരാൾ. ഒരു ചെറിയ ശമ്പളവും നിശ്ചയിച്ചു. രാത്രിയിൽ ഓഫീസിൽ തന്നെ കിടന്നോട്ടെ എന്നും തീരുമാനം ആയി. കുട്ടൻ മേശിരിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയാതെ കുഞ്ഞൂള്ള പരുങ്ങുന്നത് കണ്ട് മേശിരി പറഞ്ഞു

“നോക്കിയും കണ്ടും ഒക്കെ നിന്നാൽ നിനക്ക് കൊള്ളാം”.

കുറച്ചു മാസങ്ങൾ കടന്നു പോയി. തന്റെ ജോലി വളരെ നല്ല രീതിയിൽ തന്നെ കുഞ്ഞൂള്ള നിർവ്വഹിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടി അക്കാലത്ത് ഒരു പാവപ്പെട്ടവന്റെ പാർട്ടി ആയിരുന്നു. അണികളിൽ നിന്നും കിട്ടുന്ന വരിസംഖ്യ ആയിരുന്നു വരുമാനം. പിന്നെ നേതാക്കൾ അവരവരുടെ പോക്കറ്റിൽ നിന്നും ചെലവഴിക്കുന്ന പൈസ. അതുകൊണ്ട് കുഞ്ഞൂള്ളയ്ക്ക് സ്ഥിരമായി ശമ്പളം കൊടുക്കുന്നത് ബുദ്ധിമുട്ട് ആയി. അതുപോലെ തന്നെ ഓഫീസിൽ ഉള്ള താമസവും. പാർട്ടി സെക്രട്ടറി കുട്ടൻ മേശിരിയോട് കാര്യം പറഞ്ഞു.

മേശിരി പറഞ്ഞു 
“നോക്കട്ടെ”

രണ്ട് ദിവസം കഴിഞ്ഞ് കായൽ വാരത്തുള്ള ഒരു ചകിരി മില്ലിൽ ഒരു സഹായിയുടെ ജോലി, കുട്ടൻ മേശിരി കുഞ്ഞൂള്ളയ്ക്ക് സംഘടിപ്പിച്ചു കൊടുത്തു. കുറഞ്ഞ ഒരു ശമ്പളത്തിൽ. കിടന്നുറങ്ങാൻ ഒരിടം വീണ്ടും പ്രശ്നമായി. തല്ക്കാലം ചകിരി മില്ലിന്റെ വരാന്തയിൽ കൂടാൻ കുട്ടൻ മേശിരി പറഞ്ഞു.

ഒരു ദിവസം മേശിരി കുഞ്ഞൂള്ളയെ വിളിച്ചു പറഞ്ഞു

“ ആ ചെല്ലപ്പൻ പിള്ളയുടെ പുരയിടത്തിൽ ഒരു കുടിലുണ്ട്. വയസ്സായ ഒരു വേട സ്ത്രീ , കറുമ്പി, ആണ് താമസം. ഇന്നലെ അവരെന്നെ കാണാൻ വന്നിരുന്നു. കുടികിടപ്പിന്റെ കാര്യം പറയാൻ. ഞാൻ അവരോട് നിന്റെ കാര്യം പറഞ്ഞു. ഒരുവിധം സമ്മതിപ്പിച്ചു. ആ കുടിലിന്റെ വരാന്തയിൽ നിനക്ക് കിടക്കാം “.
എന്തോ പെട്ടെന്ന് ആലോചിച്ചിട്ട് മേശിരി തുടർന്നു

“ പിന്നൊരു കാര്യം. വയസ്സായ ഒരു പാവം തള്ളയാണ് അവര്. കൂടെ പ്രായമായ ഒരു വളർത്തു മോളുണ്ട്. അവർക്ക് നീ ഒരു ശല്യമാകരുത്. മനസ്സിലായോ ?”

“ ശരി സഖാവേ “. കുഞ്ഞൂള്ള തല താഴ്ത്തി പറഞ്ഞു. 

തന്നെ ' സഖാവേ' എന്ന് വിളിക്കുന്നത് മേശിരിക്ക് വലിയ ഇഷ്ടമാണ്. അവർക്ക് വേണ്ടി എന്തും ചെയ്യും.

ജാതി വ്യത്യാസം, താഴ്ന്ന ജാതിക്കാർക്കിടയിലും പ്രബലമായിരുന്ന കാലമായിരുന്നു അത്. കുറവരാണോ വേടരാണോ കൂടുതൽ താഴ്ന്ന ജാതിക്കാർ എന്ന തർക്കം നിലനിന്നിരുന്നു. കൂടുതൽ കറുത്തവർ വേടരാണെന്നും അതുകൊണ്ട് അവരാണ് താഴ്ന്ന ജാതി എന്ന് കുറവരും , അതല്ല, ജാതിപ്പേര് തന്നെ കുറഞ്ഞതായത് കൊണ്ട് കുറവാരാണ് കൂടുതൽ താഴ്ന്ന ജാതി എന്ന് വേടരും തർക്കിച്ചിരുന്നു. ഈ തർക്കം നിലനിൽക്കവെ  കറുമ്പിത്തള്ള പറഞ്ഞു.

“പെരയ്ക്കാത്ത് കേറിയേക്കര്ത്. പിന്നെ, പെണ്ണിനെയെങ്ങാനും കേറിപ്പിടിച്ചാ, എരിഞ്ഞ് കളയും നിന്റെ മറ്റേത്. ആ വരാന്തയുടെ മൂലയിലെങ്ങാനും കെടന്നോ. സഖാവ് പറഞ്ഞോണ്ടാ, ഞാൻ തമ്മസിച്ചെ”.

കുഞ്ഞൂള്ളയ്ക്ക് വലിയ സന്തോഷമായി. അന്ന് തന്നെ അങ്ങോട്ട് താമസം മാറുകയും ചെയ്തു. സാധനങ്ങളായി ഒരു പഴയ പുല്പ്പായും സഞ്ചിയിൽ കുറെ ഉടുതുണികളും മാത്രം. രാത്രിയിൽ ഒന്ന് തല ചായ്ക്കാൻ ഒരിടം കിട്ടി.

നീലിക്ക് പ്രായം ഇരുപത് കഴിഞ്ഞിരുന്നു. കറുമ്പിയുടെ അകർന്ന ബന്ധത്തിൽ ഉള്ളതാണ്. കുട്ടിക്കാലത്തേ തന്നെ അനാഥയായ കുട്ടി. ഒരു കൂട്ടിനായി കറുമ്പി കൊണ്ടു വന്നതാണ്. പിന്നീട് തിരികെ പോയില്ല. വളർന്നപ്പോൾ തൊണ്ട് തല്ലുന്ന ജോലിയ്ക്കായി കൂടെ കൂട്ടി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് രണ്ട് പേരും ജീവിച്ചു. 

നല്ല കറുപ്പാണെങ്കിലും ഒരുപാട് അംഗലാവണ്യം ഉള്ള പെണ്ണായിരുന്നു നീലി. യുവത്വം തുളുമ്പുന്ന സൗന്ദര്യം. ആരോടും ഒന്നും കൂടുതൽ മിണ്ടണ്ടാ എന്ന് കറുമ്പി പറഞ്ഞു കൊടുത്തിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചു.

ഇതിനിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം വന്നു. താമസിയാതെ തന്നെ ഭൂപരിഷ്കരണ നിയമവും. കുടികിടപ്പുകാർക്ക് മണ്ണിനവകാശം സ്ഥിരീകരിച്ചു. കുട്ടൻ മേശിരിയുടെ കഠിനാദ്ധ്വാനം മൂലം നാട്ടിൽ പല പാവപ്പെട്ടവർക്കും കുടികിടപ്പ് കിട്ടി.
കറുമ്പിത്തള്ളയ്ക്കും കിട്ടി രണ്ട് സെന്റ് ഭൂമിയ്ക്ക് അവകാശം. ചെല്ലപ്പൻ പിള്ള ഒരുപാട് എതിർത്തു. കുട്ടൻ മേശിരിയോട് വഴക്കിട്ടു.

“ ഞാൻ കാണിച്ചു തരാം” എന്ന് ഭീഷണിയും പെടുത്തി.

പട്ടയത്തിനുള്ള അപേക്ഷ ഒപ്പിടീപ്പിക്കാൻ വന്ന കുട്ടൻ മേശിരിയോട് കറുമ്പി  പറഞ്ഞു

“ നിക്കെന്തോന്നിനാ സഹാവേ മണ്ണ് ? ഈ പെണ്ണിന് കൊടുത്തേരെ.”

അങ്ങനെ രണ്ടു സെന്റ് ഭൂമിയുടെ പട്ടയം, നീലിയ്ക്ക് കിട്ടി. പാവപ്പെട്ടവരുടെ ഇടയിൽ കുട്ടൻ മേശിരി ഒരു ദൈവദൂതനായി.

കാലം കടന്നു പോയി. ഓണം കഴിഞ്ഞ ഒരു ദിവസം തൊണ്ട് തല്ലുന്നതിനിടയിൽ കറുമ്പി തല കറങ്ങി വീണു മരിച്ചു. നീലി അപ്പോൾ കൂടെയുണ്ടായിരുന്നു. ഒരുപാട് കരഞ്ഞു. പാർട്ടിക്കാർ എല്ലാം ചേർന്ന് ചെല്ലപ്പൻ പിള്ളയുടെ പുരയിടത്തിന്റെ ഒരു മൂലയ്ക്ക് അടക്കം ചെയ്തു. 

നീലി തികച്ചും ഒറ്റപ്പെട്ടു. ഒരു ബന്ധുക്കളും തീരിഞ്ഞു നോക്കിയില്ല. അവസാനം കുട്ടൻ മേശിരി പറഞ്ഞതനുസരിച്ച് കുഞ്ഞൂള്ള നീലിയെ കല്യാണം കഴിക്കാൻ സമ്മതിച്ചു. നീലിയ്ക്കും എതിർപ്പൊന്നും ഇല്ലെന്ന് പറഞ്ഞു. അങ്ങനെ പാർട്ടി ഓഫീസിൽ വച്ച് ചുവന്ന നൂലിന്റെ രക്തഹാരം ചാർത്തി അവർ ദമ്പതികൾ ആയി. പാർട്ടിക്കാർ കുറെ പാത്രങ്ങൾ അവർക്ക് സമ്മാനമായി കൊടുത്തു. സന്തോഷമായി അവരുടെ ജീവിതം തുടങ്ങി. പിറ്റേന്ന് തന്നെ രണ്ടു പേരും ജോലിക്ക് പോയി തുടങ്ങി.

കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം, നീലി അടുത്ത തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു ഛർദ്ദിക്കുന്നത് കണ്ടു. ദഹനക്കേടായിരിക്കും എന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി ഛർദ്ദിക്കുന്നത് കണ്ട് സങ്കടം തോന്നി. വെറുതെ തമാശ പോലെ ചോദിച്ചു

“ എന്തോന്നാടീ, വയറ്റിലൊണ്ടോ ?”

കണ്ണ് അടച്ച് കൊണ്ട് നീലി തല കുലുക്കി. ഒരലർച്ചയോടെ കുഞ്ഞൂള്ള ചാടിയെഴുന്നേറ്റു. പെട്ടെന്ന് എന്തോ ആലോചിച്ച് തരിച്ചങ്ങനെ നിന്നും പോയി. കുഞ്ഞൂള്ള  തന്റെ അമ്മ ചക്കിയെ ഓർത്തു പോയി. തന്നോട് വിധി ചെയ്യുന്ന ക്രൂരത ഓർത്ത് കണ്ണിൽ രക്തം ഇരച്ചു കയറി. അയാൾ നീലിയുടെ മുഖം ഉയർത്തിക്കൊണ്ട് പറഞ്ഞു

“ ഈ കൊച്ചിന്റെ തന്ത ആരാന്ന് ഒരിക്കലും എന്നോട് പറയരുത്. ഞാൻ അവനെ കൊല്ലും”.

ഒരു കൊടുങ്കാറ്റ് പോലെ കുഞ്ഞൂള്ള വീട്ടിൽ നിന്നും ഇറങ്ങി ഓടി. ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഒരുപാട് നെരം ഏങ്ങിയേങ്ങി കരഞ്ഞു.

അന്ന്, പട്ടയം കിട്ടിയിട്ട് കുറെ ദിവസം കഴിഞ്ഞിരുന്നു. നീലിയ്ക്ക് ഒരു പനി. കറുമ്പി പറഞ്ഞു അന്ന് ജോലിക്ക് പോകണ്ടാ, കിടന്നുറങ്ങിക്കോളൂ എന്ന്. ആരും വീട്ടിൽ വരില്ല എന്ന വിശ്വാസത്തിൽ കതക് ചാരിയിട്ട് നീലി  ഒരു കൈലിയും പുതച്ചു കിടന്നുറങ്ങി. 

പെട്ടെന്ന് ആരോ നീലിയെ കയറി പിടിച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിൽ ചെല്ലപ്പൻ പിള്ള. അയാളുടെ കയ്യിൽ നിവർത്തിയ ഒരു കത്തി. കത്തിയുടെ മുന നീലിയുടെ കഴുത്തിൽ വച്ച് കൊണ്ട് പറഞ്ഞു

“ മിണ്ടിപ്പോകരുത് ! കീറി മുറിക്കും ഞാൻ !”

നീലിയുടെ ശബ്ദം പുറത്തു വന്നില്ല. നിവർത്തിയ കത്തി അടുത്ത് വെച്ചിട്ട് അയാൾ പൈശാചികമായി അവളെ ബലാത്സംഗം ചെയ്തു. എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് മുണ്ട് മടക്കി ഉടുക്കുന്നതിനിടയിൽ പറഞ്ഞു.

“ രണ്ട് സെന്റ് പറമ്പിന്റെ വിലയായി കൂട്ടിക്കോ. കൊച്ചൊണ്ടാകുന്നേൽ അതിനെയും നീ വെച്ചോ “ 

ഏതോ വലിയ ഒരു കാര്യം ചെയ്ത സംതൃപ്തിയുടെ അയാൾ ഇറങ്ങി പോയി. 

നീലിയ്ക്ക് സമനില വീണ്ടെടുക്കാൻ കുറെ നേരം എടുത്തു. വൈകുന്നേരം കറുമ്പി വേല കഴിഞ്ഞ് തിരിച്ചു വന്നു. എന്തോ പന്തികേട് ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. കുറെ നിർബന്ധിച്ചപ്പോൾ നീലി കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറഞ്ഞു. കറുമ്പി നീലിയെ കെട്ടിപ്പിടിച്ചു കൊണ്ട് ഒരുപാട് കരഞ്ഞു. പിന്നെ ചെല്ലപ്പൻ പിള്ളയെയും കുടുംബത്തിനെയും ഒരുപാട് പിരാകി.
പിറ്റേദിവസമാണ് തൊണ്ട് തല്ലുന്നതിനിടയിൽ ഹൃദയസ്തംഭനം മൂലം കറുമ്പി മരിച്ചത്.

രാത്രിയിൽ ഏറെ ഇരുട്ടിയാണ് കുഞ്ഞൂള്ള പുരയിൽ തിരിച്ചു വന്നത്. കരഞ്ഞു കൊണ്ടിരുന്ന നീലിയോട് ഒന്നും മിണ്ടിയില്ല. പിറ്റേന്നും മിണ്ടിയില്ല. അതിന്റെ പിറ്റേന്നും. അങ്ങനെ മൗനം പാലിച്ച് അവർ ആ പുരയിൽ ജീവിച്ചു. രണ്ട് പേരും രാവിലെ ജോലിക്ക് പോകും വൈകിട്ട് തിരികെ വരും. എന്തെങ്കിലും ആഹാരം ഉണ്ടാക്കും, കഴിക്കും , കിടന്നുറങ്ങും. 

ഗർഭം ഏകദേശം ആറ് മാസം കഴിഞ്ഞതോടെ ഇനി ജോലിക്ക് പോകണ്ടാ എന്ന് കുഞ്ഞൂള്ള ആംഗ്യം കാണിച്ചു പറഞ്ഞു. നീലി അത് അനുസരിച്ചു.

മാസങ്ങൾ കടന്നു പോയി. ഒരു ഗർഭിണിക്ക് വേണ്ടുന്നതെല്ലാം കുഞ്ഞൂള്ള വാങ്ങി കൊടുത്തു. മിണ്ടിയില്ലെന്ന് മാത്രം.

കൃത്യമായ സമയത്ത് തന്നെ നീലിയ്ക്ക് പേറ്റ്നോവ് തുടങ്ങി. ബുദ്ധിമുട്ടി ആണെങ്കിലും ഒരു ടാക്സി കുഞ്ഞൂള്ള സംഘടിപ്പിച്ചു, കുട്ടൻ മേശിരിയുടെ സഹായത്തോടെ. ടാക്സിയിൽ തന്നെ നിലിയെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. കൂട്ടിന് ആരും ഇല്ലായിരുന്നു.

ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് നീലി പ്രസവിച്ചു. സുഖപ്രസവം. നല്ല വെളുത്ത സുന്ദരനായ ഒരു ആൺകുട്ടി. കുഞ്ഞിനെ കണ്ടിട്ട് നീലിയുടെ കണ്ണ് നിറഞ്ഞു.

കുഞ്ഞൂള്ള പ്രസവ മുറിയുടെ മുന്നിൽ ആകാംക്ഷയോടെ കാത്ത് നില്ക്കുകയായിരുന്നു.  ഒരു തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കയ്യിൽ കൊടുത്തിട്ട് മിഡ് വൈഫ് പറഞ്ഞു

“ നോക്കിക്കേ, എത്ര സുന്ദരനാണ് നിന്റെ മോൻ ?”

കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ കുഞ്ഞൂള്ള എല്ലാ ദുഖവും മറന്നു. ആരോ തന്നോട് പറയുന്നത് പൊലെ തോന്നി

“ ഇത് നിന്റെ കുഞ്ഞാണ്” 

കുഞ്ഞൂള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു. അണ പൊട്ടി ഒഴുകുന്നത് പോലെ ഒരു ശബ്ദം അയാളുടെ ഉള്ളിൽ നിന്നും പുറത്തു വന്നു.

“മോനേ………”

അതോടെ നിന്നു കുഞ്ഞൂള്ളയുടെ മൗനം.

നീലിയെ വാർഡിലേക്ക് മാറ്റുന്നതിനിടയിൽ , നീലിയുടെ കയ്യിൽ പിടിച്ചു കൊണ്ട് കുഞ്ഞൂള്ള പറഞ്ഞു

“ എന്നോട് പെണങ്ങല്ലേ പെണ്ണേ” 

നീലി ഒന്ന് പുഞ്ചിരിച്ചു.

പ്രസവം കഴിഞ്ഞ് നീലിയും കുഞ്ഞും പുരയിൽ തിരിച്ചെത്തി. കഴിവിനുസരിച്ച് എല്ലാ പ്രസവ രക്ഷയും കുഞ്ഞുള്ള ചെയ്തു കൊടുത്തു.

ഇരുപത്തിയെട്ടാം നാൾ ചരട് കെട്ടിന് മുമ്പ് കുഞ്ഞൂള്ള നീലിയോട് ചോദിച്ചു

“ മോന് എന്തോന്നാടീ പേരിടുന്നെ ?”

കുറച്ച് ആലോചിച്ചതിന് ശേഷം നീലി പറഞ്ഞു

“ കൊച്ചു പിള്ള”

ഒരു ഷോക്കേറ്റ പോലെ തോന്നി കുഞ്ഞൂള്ളയക്ക്….

കേണൽ രമേശ് രാമകൃഷ്ണൻ
08 Dec 2020
.

Friday, November 27, 2020

ഒരു സംവാദം



ഭർത്താവ് :

വരൂ സഖീ
എന്നെ മുറുകെ പിടിച്ചോളൂ
വീഴില്ല നീ, ഞാൻ വീഴാത്തിടത്തോളം.
എന്റെ ഏല്ലിലും മജ്ജയിലും
രക്തത്തിലും മാംസത്തിലും
ഒരിറ്റു ജീവൻ ബാക്കി നിൽക്കവേ
സംരക്ഷണത്തിലാണ് നീ
ഈ സതീർത്ഥന്റെ.
ഒരുപാട് ദൂരം ബാക്കിയുണ്ടിനിയും.
യാത്ര തുടർന്നോളൂ
ഒട്ടും തളരാതെ...

ഭാര്യ :

വിടപറയാൻ ഇനി നേരമുണ്ടെന്നാലും,
വിരഹിണി രാധ ആകാൻ എനിക്കിഷ്ടമല്ല.
വിരലുകൾ പിടിച്ചു തുടങ്ങിയ ഈ ജീവിതം,
വിധിയുടെ കൈകളിൽ എത്താൻ സമയമായി,
മരണം വന്നെന്നെ മാടി വിളിക്കുമ്പോൾ
മടിയിൽ കിടന്ന് ഞാൻ
കണ്ണുകളിൽ നോക്കുമ്പോൾ
കരയാതെ എന്നെ നീ
യാത്ര അയക്കണം.
ആ പുഞ്ചിരിക്കുന്ന മുഖം മാത്രം എൻ ഓർമ്മയിൽ നില്ക്കണം
അടുത്ത ജന്മത്തിൽ
തിരിച്ചറിയാനായി..

കേണൽ രമേശ് രാമകൃഷ്ണൻ
28 Nov 2020.

Saturday, November 21, 2020

മീനുക്കുട്ടിയുടെ പൊടിക്കൈ



മീനുക്കുട്ടി  സുന്ദരിയായ ഒരു മിടുക്കിയാണ്. ഒരു ചുറുചുറുക്കുള്ള കുട്ടി. എപ്പോഴും ഇങ്ങനെ ഓടിച്ചാടി നടക്കുന്ന പ്രകൃതം. യവ്വനത്തിലേക്ക് കാലെടുത്തു വെക്കുന്ന  പ്രായം. അതായത് പതിനൊന്നു വയസ്സ്.  നമ്മുടെ പുത്തൻ വീട്ടിലെ ചന്ദ്രൻ സാറിന്റെയും ഭാര്യ പ്രശാന്തിയുടെയും ഒരേയൊരു മകൾ. ലാളിച്ചു വളർത്തുന്ന കുട്ടി.

മീനു രാവിലെ ഏഴു മണിക്ക് സ്കൂളിൽ പോകും. ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരികെ വരും. 

ചന്ദ്രൻ സാറ് രാവിലെ എട്ടിന് ഓഫീസിൽ പോയാൽ വൈകിട്ട് ആറിനാണ് തിരികെ വീട്ടിൽ എത്തുന്നത്. പ്രശാന്തിക്കാണെങ്കിൽ വീട്ടിൽ പെരുത്ത ജോലിയുണ്ട്. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് ഒന്ന് ഉറങ്ങുന്നത് പതിവാണ്. ആ സമയത്താണ് മീനുക്കുട്ടി കളിക്കാൻ ഇറങ്ങുന്നത്. അയൽപക്കത്തെ ആൺകുട്ടികളും പെൺകുട്ടികളും ഒക്കെ വരും കളിക്കാൻ. പരിസരത്തെല്ലാം ഓടി നടന്നു കളിക്കും. മിക്കവാറും പ്രശാന്തി വിളിച്ചു പറയും

“മോളേ സൂക്ഷിക്കണേ. പ്രായമറിയിക്കാൻ പോണ പെണ്ണാണ് നീ”

ഓടിക്കൊണ്ട് തന്നെ മീനു  വിളിച്ചു പറയും

“ സാരമില്ല അമ്മേ. ഞാൻ വീഴാതെ സൂക്ഷിക്കാം”. 

കളി എല്ലാം കഴിഞ്ഞ് മീനു , വീടിന്റെ പുറകു വശത്തെ തൊഴുത്ത് പുരയിൽ പോയി കറുമ്പി പശുവിനെയും മകൻ മൂരിക്കുട്ടനെയും ഒന്ന് തടവി ലാളിച്ചിട്ടേ വീടിന്റെ ഉള്ളിൽ കയറൂ.

 കൂട്ടുകാരിൽ പടിഞ്ഞാറ്റേ വീട്ടിലെ സുഷമയാണ് ഏറ്റവും അടുത്ത സഖി. തെക്കേ പറമ്പിലെ സോമനാണെങ്കിൽ എപ്പോഴും മീനുവിന്റെ  ടീമിലേ കളിക്കൂ. ഒരിക്കൽ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു

“ എനിക്ക് മീനുവിനെ വലിയ ഇഷ്ടമാണ്”. 

മീനു പറഞ്ഞു

“ എനിക്കും എല്ലാരേം വലിയ ഇഷ്ടമാണ്” 

എന്നിട്ട് സുഷമയുടെ അടുത്തേക്ക് ഓടിപ്പോയി.

പിന്നീട് ഒരു ദിവസം സോമൻ പറഞ്ഞു

“ നമുക്ക് ഗുസ്തി പിടിച്ചു കളിക്കാം ?” .

 മീനുവിനെ അവൻ വെല്ലുവിളി നടത്തി. ഗുസ്തി പിടിക്കുന്നതിനിടയിൽ സോമൻ മീനുവിനെ എവിടൊക്കെയോ പിടിച്ചു. പിന്നെ കെട്ടിപ്പിടിച്ചു. കുതറി മാറി മീനു ചോദിച്ചു

 “ സോമാ, നീ എന്തിനാ അങ്ങനെ ഒക്കെ പിടിക്കുന്നെ ?” 

ചിരിച്ച് കൊണ്ട് സോമൻ പറഞ്ഞു

“അയ്യോ മീനൂ, ഗുസ്തിയിൽ അങ്ങനെയാണ്. നമുക്ക് എവിടെ വേണമെങ്കിലും പിടിക്കാം. മീനുവും എന്നെ എവിടെ വേണമെങ്കിലും പിടിച്ചോളൂ”

“ ദേ, ഒരു കടി ഞാൻ വച്ച് തരും” 

എന്ന് പറഞ്ഞു കൊണ്ട് സുഷമയോടൊപ്പം കല്ല് കളിക്കാനായി മീനു ഓടിപ്പോയി.

കുറെ നാൾ അങ്ങനെ കഴിഞ്ഞു പോയി. മീനുക്കുട്ടി കുറേക്കൂടി സുന്ദരിയായി. അംഗലാവണ്യം കൂടുതൽ വർദ്ധിച്ചു.

ഒരുദിവസം മീനുവിനെ ഒറ്റയ്ക്ക് കണ്ടപ്പോൾ സോമൻ പറഞ്ഞു

“ഞാൻ ഒരു കാര്യം ചോദിക്കട്ടെ ?”

മീനു പറഞ്ഞു 
“ ചോദിച്ചോളൂ, കണക്കിന്റെ സംശയമാ ?”

സോമൻ നിക്കറിന്റെ പോക്കറ്റിൽ നിന്നും ഏതോ ഇംഗ്ലീഷ് മാസികയിൽ വന്ന ഒരു പരസ്യം ഉള്ള ഒരു കടലാസ് മീനുവിനെ കാണിച്ചു. അതിൽ ഒരു സുന്ദരി ബ്രേസിയറും  പാന്റിയും മാത്രം ധരിച്ച് ചിരിച്ചു കൊണ്ട് നില്ക്കുന്നു. സോമൻ ചോദിച്ചു 

“ മീനുവിനുണ്ടോ ഇതുപോലുള്ള ഡ്രസ്സ് ?”

ചിരിച്ച് കൊണ്ട് മീനു പറഞ്ഞു

“ ഉണ്ടല്ലോ ! ഈയിടെ അമ്മ  മൂന്നാല് ജോഡി വാങ്ങിച്ചു തന്നു “.

സോമൻ തുടർന്നു. 

“ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ, മീനു ആരോടെങ്കിലും പറയുമോ ?”

ഒന്ന് ആലോചിച്ചിട്ട് മീനു പറഞ്ഞു.

“ ഇല്ല. പെട്ടെന്ന് ചോദിക്ക്, എനിക്ക് പോണം.”

അല്പം വിറയിലോടെ സോമൻ പറഞ്ഞു 

“ ഞാൻ ഇതുവരെ ഒരു പെണ്ണിനെയും ബ്രേസിയറും പാന്റിയും ഇട്ട് കണ്ടിട്ടില്ല. ഒരു വലിയ ആഗ്രഹമാണ്. മീനു അത് മാത്രം ഇട്ടിട്ട് എന്നെ കാണിക്കുമോ ?”.

 എന്നിട്ട് തല കുനിച്ച് അങ്ങനെ നിന്നു.

മീനു കുറെ നേരം ആലോചിച്ചതിന് ശേഷം പറഞ്ഞു.

“ശരി. കാണിക്കാം. പക്ഷേ മറ്റാരും അറിയരുത്. പിന്നെ ഇയാളും ഒരു കാര്യം ചെയ്യണം”.

വളരെ ആകാംക്ഷയോടെ സോമൻ ചോദിച്ചു 

“ ഞാൻ എന്ത് ചെയ്യണം? മീനുവിന് വേണ്ടി മാത്രം ഞാൻ എന്തും ചെയ്യും. “

“ നാളെ ഉച്ച കഴിഞ്ഞ് ഞങ്ങളുടെ വീടിന്റെ പുറകിൽ ഉള്ള തൊഴുത്ത് പുരയുടെ അടുത്ത് വരണം. ഒരു ചുവന്ന നിക്കറ് മാത്രം ഇട്ടുകൊണ്ട്. മറ്റ് ആരോടും പറയല്ലേ “.

സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി സോമന്.

പിറ്റേന്ന് സ്കൂളിൽ വെച്ചേ മീനു കൂട്ടുകാരോട് പറഞ്ഞു അന്ന് കളിക്കാൻ വരേണ്ടാ  എന്ന്.

ഇതിനിടെ സോമൻ അവന്റെ കയ്യിൽ ചുവന്ന നിക്കറ് ഇല്ലാഞ്ഞിട്ട് ഒരു കൂട്ടുകാരന്റെ കയ്യിൽ നിന്നും കടം വാങ്ങി ധരിച്ച് പറഞ്ഞ സമയത്തിന് മുമ്പേ  തൊഴുത്തിന്റെ സമീപത്ത് വന്നു നിന്നു.

പറഞ്ഞത് പോലെ മീനു വീടിന്റെ പുറകു വശത്തെ വാതിൽ തുറന്ന് തൊഴുത്തിന്റെ അടുത്തെത്തി. ഒരു പാവാടയും ഉടുപ്പും ധരിച്ച് കൊണ്ട്.

സോമൻ ചോദിച്ചു

“ഞാൻ പറഞ്ഞ കാര്യം ?”

മീനു അടുത്ത് വന്ന് രഹസ്യമായി  പറഞ്ഞു

“ ഉണ്ട്, അടിയിൽ ഇട്ടിട്ടുണ്ട്”.

സോമനെ വെളിയിൽ നിർത്തിയിട്ട് മീനു തൊഴുത്ത് പുരയുടെ വാതിൽ തുറന്ന് അകത്തു കയറി. കതകടച്ചു. കുറെ നേരം കഴിഞ്ഞ് പുറത്ത് വന്നു. എന്നിട്ട് പതിയെ പറഞ്ഞു

“ഇയാള് അകത്തു കയറി ഇരിക്ക്. ആരും കാണാതെ ഞാൻ വരാം”.

പറഞ്ഞു തീരാത്ത താമസം, സോമൻ അകത്തു കയറി. പെട്ടെന്ന് തന്നെ മീനു കതക് പുറത്ത് നിന്നും കുറ്റിയിട്ടു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ തൊഴുത്തിൽ നിന്നും ഓടുന്ന ശബ്ദം കേട്ടു. വാതിൽ തുറക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“ അയ്യോ, അയ്യോ രക്ഷിക്കണേ” എന്ന നിലവിളി കേട്ടു. 

മീനു കതകിന്റെ കുറ്റി മാറ്റിയിട്ട് വീട്ടിലേക്ക് ഓടി.

അടുക്കളയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ സോമൻ  ഓടി പോകുന്നത് കണ്ടു. ചന്തിയിൽ നിന്നും കാലിലൂടെ രക്തം ഒലിപ്പിച്ച് കൊണ്ട്.

കുറച്ചു നേരം കഴിഞ്ഞ് മീനു തൊഴുത്തിൽ പോയി അഴിച്ചു വിട്ടിരുന്ന മൂരിക്കുട്ടനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു. കൊമ്പിന്റെ അറ്റത്ത് പുരണ്ടിരുന്ന രക്തം തുടച്ചു വൃത്തിയാക്കി. എന്നിട്ട് അവനെ കെട്ടിയിട്ടു.

പിന്നീട് ഒരിക്കലും സോമൻ...,.

കേണൽ രമേശ് രാമകൃഷ്ണൻ
22 Nov 2020