Monday, November 16, 2020

വിളവ് കാത്തിരുന്ന മണ്ണിര



രാഘവൻ പിള്ളയ്ക്ക് മണ്ണിനോട് പ്രേമമായിരുന്നു. പിറന്നു വീണത് തന്നെ മണ്ണിലേക്ക് ആയിരുന്നോ എന്ന് തോന്നും അയാളെ കണ്ടാൽ.

ഒരു കർഷകൻ ആയിരുന്ന മാധവൻ പിള്ളയുടെ ഇളയ മകൻ ആയിരുന്നു രാഘവൻ പിള്ള. അച്ഛനും അപ്പുപ്പനും കുടുംബത്തിൽ മിക്കവാറും എല്ലാവരും കൃഷിക്കാർ ആയിരുന്നു. പറമ്പിലും വയലിലും ചെയ്തു പോന്ന എല്ലാ കൃഷികളും അവർ ചെയ്തിരുന്നു. 

കാലം പോയി. മാധവൻ പിള്ളയുടെ മരണശേഷം സ്വത്തുക്കൾ ഭാഗം ചെയ്തു. രാഘവൻ പിള്ളയ്ക്ക്  മുപ്പത്തഞ്ച് സെന്റ് പറമ്പ് ഓഹരിയായി കിട്ടി. ആ മുപ്പത്തഞ്ച് സെന്റിൽ എല്ലാ തരം കൃഷികളും അയാൾ ചെയ്തു. ഒരിഞ്ച് ഭൂമി പോലും വെറുതെ വിടാത്ത കൃഷി.

ഇതിനിടെ കാലം കടന്നു പോയി. കല്യാണപ്രായം ആയി എന്ന് തോന്നിയപ്പോൾ വിവരം കാരണവന്മാരെ അറിയിച്ചു. അടുത്ത ഗ്രാമത്തിലെ സുമതി എന്ന ഒരു പെൺകുട്ടിയുമായുള്ള വിവാഹം നടത്തി കൊടുത്തു.

രാഘവൻ പിള്ളയും സുമതിയും ഒരുമിച്ച് കൃഷി ചെയ്തു. പറമ്പ് കിളച്ചും വിത്ത് പാകിയും, വെള്ളം നനച്ചും, വിളവെടുത്തും അങ്ങനെ ജീവിതം കടന്നു പോയി. ഇതിനിടെ സുമതി മൂന്ന് പ്രാവശ്യം പ്രസവിച്ചു. മൂത്ത രണ്ടു പെൺകുട്ടികൾ  , ഇളയ ഒരു ആൺകുട്ടി. കൃഷിയിൽ നിന്നും കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട് കുട്ടികളെ വളർത്തി. സമയം ഉള്ളപ്പോൾ അടുത്ത കൃഷിയിടങ്ങളിൽ അവർ കൃഷിപ്പണി ചെയ്തു ജീവിതം കഴിച്ചു കൂട്ടി.

കുട്ടികൾ വളർന്നു. പെൺകുട്ടികൾ പത്താം ക്ലാസ്സ് വരെ പഠിച്ചു. പിന്നീട് പഠിത്തം നിർത്തി. മകൻ പത്താം ക്ലാസ്സ് കഴിഞ്ഞ് ഐ ടി ഐയിൽ ചേർന്ന് ഇലക്ട്രീഷ്യൻ കോഴ്സ് പഠിച്ചു സർട്ടിഫിക്കറ്റ് നേടി.

പെൺകുട്ടികൾ വളർന്നു പുര നിറഞ്ഞ് നില്ക്കുന്നത് കണ്ടപ്പോൾ രാഘവൻ പിള്ളയ്ക്കും സുമതിക്കും ആവലാതി കൂടി. കൃഷി കൊണ്ട് കഷ്ടിച്ച് ജീവിച്ചു എന്നല്ലാതെ മറ്റൊന്നും സമ്പാദിച്ചു വയ്ക്കാൻ ആ കുടുംബത്തിന് കഴിഞ്ഞില്ല. അവസാനം ആകെ ഉണ്ടായിരുന്ന മുപ്പത്തഞ്ച് സെന്റിൽ നിന്നും ഇരുപത് സെന്റ് പറമ്പ് വിറ്റ് രണ്ടു പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്തു. ഒപ്പം മകന് ഗൾഫിൽ ഒരു ജോലിയ്ക്ക് വേണ്ടി ഒരു വിസയും സംഘടിപ്പിച്ചു. ഗൾഫിൽ പോകുന്നതിന് മുമ്പ് മകൻ തീർത്തു പറഞ്ഞു.
“ ഈ പതിനഞ്ച് സെന്റ് പറമ്പിൽ കിടന്നു കൃഷി ചെയ്ത് നരകിക്കാൻ ഞാനിനി തിരിച്ചു വരില്ല”.

മകന്റെ വിരഹം സുമതിക്ക് താങ്ങാൻ കഴിഞ്ഞില്ല. മൂന്ന് മാസം കഴിഞ്ഞ് അവർ മരിച്ചു. ശവസംസ്കാരത്തിന് മകന് വരാൻ കഴിഞ്ഞില്ല. രാഘവൻ പിള്ള തികച്ചും ഒറ്റപ്പെട്ടു. വല്ലപ്പോഴും പെൺമക്കൾ വരും. ഒരു ദിവസം കൂടെ നില്ക്കും, എന്തെങ്കിലും വിളവ് ഉണ്ടെങ്കിൽ അതിന്റെ പങ്ക് വാങ്ങി പോകും.

 ഏകാന്തത രാഘവൻ പിള്ളയെ ആകെ അസ്വസ്ഥനാക്കി. എന്നിട്ടും അയാൾ കൃഷി തുടർന്നു.
ഒരു ദിവസം, തെങ്ങിന്റെ മൂട് എടുത്തു കൊണ്ടിരിക്കേ രാഘവൻ പിള്ള തല കറങ്ങി വീണു. അയൽപക്കത്തെ ആളുകൾ അയാളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽ വെച്ച് രാഘവൻ പിള്ള പറഞ്ഞു.

“ ഞാൻ മരിച്ചാൽ എന്റെ ശരീരം ദഹിപ്പിക്കരുത്. എന്റെ പറമ്പിൽ തന്നെ കുഴിച്ചു മൂടിയാൽ മതി”. 

ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അയാൾ മരിച്ചു. ആഗ്രഹ പ്രകാരം മൃതശരീരം പറമ്പിൽ തന്നെ കുഴിച്ചു മൂടി.

മരിച്ച് നിമിഷങ്ങൾക്കകം അയാളുടെ ആത്മാവ് ദൈവത്തിന്റെ മുന്നിൽ എത്തി. അവിടെ ആണെങ്കിൽ ആത്മാക്കൾ വലിയ ഒരു ക്യൂവിൽ നിൽക്കുന്നുണ്ടായിരുന്നു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആൾക്കാരെ തരം തിരിച്ചു വിടുന്നു.

രാഘവൻ പിള്ളയുടെ ഊഴം എത്തി. ചിത്രഗുപ്തൻ അയാളുടെ കണക്കുകൾ പരിശോധിച്ച് നോക്കി. ഒരു പുണ്യ കർമ്മവും അയാളുടെ കണക്കിലില്ല. അമ്പലത്തിലെ വഞ്ചിയിൽ പോലും നയാ പൈസ ഇട്ടിട്ടില്ല. കുറെ പുരയിടം കിളച്ചു മറിച്ചു എന്നല്ലാതെ മറ്റ്  നല്ല കർമ്മങ്ങൾ ഒന്നും ചെയ്തിട്ടില്ല. സ്വർഗ്ഗത്തിലേക്ക് അയക്കാൻ ഒരു നിർവ്വാഹമില്ല.

പിന്നീട് പാപങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ചിത്രഗുപ്തൻ ഞെട്ടിപ്പോയി. ശൂന്യം. ഒരു പാപവും അയാൾ ചെയ്തിട്ടില്ല. ചീത്ത വിളിച്ചിട്ടില്ല, ആരെയും കൊന്നിട്ടില്ല, ദ്രോഹിച്ചിട്ടില്ല, കള്ളം പറഞ്ഞിട്ടില്ല, ഒരു പട്ടിയെപ്പോലും കല്ലെറിഞ്ഞിട്ടില്ല. വെറുതെ ഒന്നും തിന്ന് മുടിപ്പിച്ചിട്ടുമില്ല. നരകത്തിൽ പോകാനുള്ള ഒരു യോഗ്യതയും ഇല്ല.

ചിത്രഗുപ്തൻ ആകെ വിഷണ്ണനായി. കാര്യം മനസ്സിലായ രാഘവൻ പിള്ളയുടെ ആത്മാവ് പറഞ്ഞു
“ എന്നെ എന്റെ മണ്ണിലേക്ക് തിരിച്ച് അയച്ചോളൂ”.

ദേഷ്യത്തോടെ ചിത്രഗുപ്തൻ പറഞ്ഞു.
 “എന്ത് വിഡ്ഢിത്തം ആണെടോ  താൻ പറയുന്നത് ? ഒരു മനുഷ്യന്റെ ആത്മാവിന് വീണ്ടും മനുഷ്യ ജന്മം കിട്ടാൻ 84 വിവിധ യോനികളിലൂടെ ജനിച്ചു മരിക്കണം. അതിന് പല നൂറ്റാണ്ടുകൽ കഴിയും. അത് പറ്റില്ല.”

കുറെ നേരം ആലോചിച്ചതിന് ശേഷം ചിത്രഗുപ്തൻ പറഞ്ഞു

“ തന്നെ ഞാനൊരു മണ്ണിരയാക്കാം. അതിന് തന്റെ പറമ്പിൽ തന്നെ ജനിക്കാനുള്ള അവസരവും. എന്തെങ്കിലും പുണ്യമോ പാപമോ ചെയ്തു എന്ന് അറിയുമ്പോൾ തിരിച്ചു വിളിക്കാം".

ഉടനെ തന്നെ രാഘവന്റെ ആത്മാവുമായി ഒരു മാലാഖ ഭൂമിയിൽ അയാളുടെ പറമ്പിൽ എത്തി. അയാളുടെ കുഴിമാടത്തിൽ maggot(പുഴുക്കൾ) അയാളുടെ ശരീരം ഏകദേശം മുഴുവനും തിന്ന് തീർത്തിരുന്നു. തലച്ചോറ് തിന്നു കൊണ്ടിരുന്ന ഒരു പുഴുവിനെ വിളിച്ച് ദൈവത്തിന്റെ തീരുമാനം അറിയിച്ചു. അതിന് കാര്യം മനസ്സിലായി. ഉടനെ തന്നെ മണ്ണിന്റെ അടിയിലുണ്ടായിരുന്ന ഒരു മണ്ണിരയുടെ ശവ ശരീരത്തിൽ  പുഴു പ്രവേശിച്ചു. ഒപ്പം രാഘവൻ പിള്ളയുടെ ആത്മാവും. അങ്ങനെ രാഘവൻ പിള്ള ഒരു മണ്ണിര ആയി പുനർജനിച്ചു. അയാളുടെ സ്വന്തം മണ്ണിൽ.

ഉടനെ തന്നെ മണ്ണ് തിന്ന് കുഴിയുണ്ടാക്കി മണ്ണിര പുറത്ത് വന്നു. ചുറ്റും നോക്കി. ആരെയും കണ്ടില്ല. കുറെ നാൾ അങ്ങനെ അലഞ്ഞു നടന്നു. വേറൊരു മണ്ണിരയുമായി ചങ്ങാത്തം കൂടി. അവർ പ്രണയിച്ചു. അതിൽ കുറെ കുട്ടികൾ ഉണ്ടായി. ആരും തിരിഞ്ഞ് നോക്കാത്ത ആ ഭൂമിയിൽ മണ്ണിരകൾ യഥേഷ്ടം ഇഴഞ്ഞ് നടന്നു. പറമ്പ് മുഴുവൻ കുഴിച്ച് മറിച്ചു. 

ഇതിനിടയിൽ മഴക്കാലം വന്നെത്തി. പറമ്പ് നിറയെ വെള്ളം നിറഞ്ഞു. രാഘവൻ പിള്ളയ്ക്ക് സന്തോഷമായി. ഏതെങ്കിലും വിത്തുകളോ മരങ്ങളോ വീണ്ടും കിളിക്കുമെന്നും അവയിൽ വിളവ് ഉണ്ടാകുമെന്നും അയാൾക്ക് അറിയാമായിരുന്നു.

രാഘവൻ പിള്ള എന്ന മണ്ണിര വിളവിനായി കാത്തിരുന്നു…


കേണൽ രമേശ് രാമകൃഷ്ണൻ
17 November 2020.

No comments:

Post a Comment