Friday, August 26, 2022

മൈതീൻ മുതലാളിയുടെ വണ്ടിക്കാളകൾ



മൈതീൻ മുതലാളി ഒരു വലിയ മുതലാളി ഒന്നുമല്ലായിരുന്നു. പണ്ട് നമ്മുടെ നാട്ടിൽ ആളൊരു മുസ്ലിമാണെങ്കിൽ, അയാൾ എന്തെങ്കിലും കച്ചവടം നടത്തുകയാണെങ്കിൽ അയാളെ  മുതലാളി എന്ന് വിളിക്കുമായിരുന്നു . അത് വറുത്ത കപ്പലണ്ടി കച്ചവടം ആയാലും പഴയ ചാക്കിന്റെ കച്ചവടം ആയാലും മതി.  

അഞ്ചാലുംമൂട്ടിലെ ഒരു ചെറിയ മുസ്ലിം കുടുംബത്തിൽ ആയിരുന്നു മൈതീൻ മുതലാളിയുടെ ജനനം. വാപ്പ ഹമീദ് മുതലാളി ഒരു കാളവണ്ടിക്കാരൻ ആയിരുന്നു. അഞ്ചാലുംമൂട്ടിലെ ചെറിയ ചെറിയ കടക്കാർക്ക് കൊല്ലം കമ്പോളത്തിൽ നിന്നും ചരക്കുകൾ കൊണ്ടുവന്ന് കൊടുക്കുന്നതായിരുന്നു ഹമീദ് മുതലാളിയുടെ ജോലി. ഒപ്പം അല്ലറ ചില്ലറ കച്ചവടം കാളവണ്ടിയിൽ സാധനം കൊണ്ടു നടന്ന് ചെയ്യുമായിരുന്നു.. അദ്ദേഹത്തിന് വയസ്സായപ്പോൾ കാളവണ്ടിയും കാളകളും ഒരേയൊരു മകനായ മൈതീന് കൊടുത്തു.  താമസിയാതെ രണ്ടുകാളുകളും വയസ്സായി മരിച്ചു.  പിന്നീട് കുറേക്കാലത്തോളം ആ കാളവണ്ടി ഉപയോഗശൂന്യമായി അങ്ങനെ കിടന്നു.

ഒരു തടിച്ചു കൊഴുത്ത ചെറുപ്പക്കാരൻ ആയിരുന്നു മൈതീൻ. നല്ല കറുപ്പ് നിറം. ചെറുപ്പത്തിൽ തന്നെ മുടി കുറെ പൊഴിഞ്ഞു പോയി. എന്നാലും നല്ല മുഖശ്രീ ഉള്ള ആളായിരുന്നു മൈതീൻ. വേറെ തൊഴിലൊന്നും അറിയാതെ മൈതീൻ ആകെ വലഞ്ഞു. പക്ഷേ  തന്റെ വാപ്പായെപ്പോലെ ഒരു കാളവണ്ടിക്കാരൻ ആകാൻ അയാൾക്ക് ഇഷ്ടമല്ലായിരുന്നു. പല ജോലികളും ചെയ്തു നോക്കി. ഒന്നിലും വിജയിച്ചില്ല.  ജീവിക്കാനായി ഒരു മാർഗ്ഗം തേടുകയായിരുന്നു. അപ്പോഴാണ് കൂട്ടുകാരനായ നാണു മേശിരി ഒരു ഐഡിയ പറഞ്ഞത്.

നാണു മേശിരി, ആശാരി ആയിരുന്നെങ്കിലും അവരുടെ കുലത്തൊഴിലായ   ഫർണിച്ചർ നിർമ്മാണം, വീടിന്റെ പണി എന്നിവ അയാൾക്ക് തീരെ വശമില്ലായിരുന്നു.  ആകെ അറിയാവുന്നത് ചിന്തേരിടീൽ ആയിരുന്നു. ഏത് തടിയായാലും ചിന്തേരിട്ട് മിനുസപ്പെടുത്തുന്നത് നാണുവിന് ഒരു ഹരമായിരുന്നു. മറ്റ് ആശാരിമാരുടെ  കൂടെ പണിക്ക് പോയാൽ, ചിന്തേരിടുന്ന ജോലി മാത്രമേ നാണുവിന് അവർ കൊടുക്കൂ. 

ഒരു ദിവസം മൈതീനോട് സംസാരിച്ചു കൊണ്ടിരിക്കെ ഒരു ആശയം നാണുവിന്റെ മനസ്സിലുദിച്ചു.  നാണുവും മൈതീനും ചേർന്നു നടത്താവുന്ന  ഒരു ബിസിനസ് ഐഡിയ..

 അക്കാലത്ത് നമ്മുടെ നാട്ടിൽ ഉരലും ഉലക്കയും സാധാരണ എല്ലാ വീടുകളിലും ഉണ്ടായിരുന്നു.  അതുപോലെതന്നെ മൺവെട്ടി കുന്താലി,  കോടാലി എന്നിങ്ങനെയുള്ള ഉപകരണങ്ങളും. ഇവയുടെ കൈകൾ തടിയിൽ ഉണ്ടാക്കിയതാണ്. സാധാരണയായി കുറെനാൾ ഉപയോഗിച്ച് കഴിയുമ്പോൾ ഒടിഞ്ഞുപോകുന്നവ. അപ്പോൾ ആളുകൾ ഈ ഉപകരണങ്ങളുടെ തടികൊണ്ടുള്ള കൈകൾ ചന്തയിൽ നിന്നും വാങ്ങും. ചന്തകളിൽ കൈകൾക്ക് നല്ല മാർക്കറ്റ് ആണ്. പ്ളാൻ അനുസരിച്ച് നാണു മേശിരി ഉലക്കയും മറ്റു കൈകളും പണിഞ്ഞു ഉണ്ടാക്കും. മൈതീൻ അവയെ തന്റെ കാളവണ്ടിയിൽ ചന്തകളിൽ കൊണ്ടു പോയി വിറ്റ് കാശുണ്ടാക്കുക. എത്ര ഉലക്കയും കൈകളും വിറ്റ് കിട്ടുന്നുവോ അതനുസരിച്ച് കൂലി നാണുമേശിരിക്ക്. നാണു മേശിരി പറഞ്ഞ ഐഡിയ മൈതീന് ഇഷ്ടപ്പെട്ടു. രണ്ടു പേർക്കും ഒരു വരുമാന മാർഗ്ഗം കാണാനായി ആ ബിസിനസ് ചെയ്യാൻ അവർ തീരുമാനിച്ചു.

ആദ്യമായി കുറച്ച് കാശ് കടമായി ഒപ്പിച്ച് രണ്ട് കാളുകളെ വാങ്ങി. വെളുത്ത രണ്ട് കാളകൾ. എന്നിട്ട് പഴയ കാളവണ്ടിയിൽ കെട്ടി. അങ്ങനെ മൈതീൻ കാളവണ്ടിക്കാരൻ ആയി. ആദ്യം നാട്ടിലുള്ള പഴയ ഒന്ന് രണ്ട് തെങ്ങുകൾ വാങ്ങി മുറിപ്പിച്ച് തൻ്റെ വീട്ടിൽ കൊണ്ടു വന്നു. കാളകളെ കെട്ടാനായി ഒരു പഴയ എരുത്തിലുണ്ടായിരുന്നു. അതിൽ ഒരു വശത്ത് കാളകളെ രാത്രിയിൽ കെട്ടാനും, മറുവശത്ത് നാണു മേശിരിയ്ക്ക് ഇരുന്നു പണിയാനുമുള്ള സാഹചര്യങ്ങൾ ഒരുക്കി.

ഉലക്കയുടെ രണ്ടുവശത്തും വേണ്ട മൂട് പണിയാൻ അടുത്തുള്ള ഒരു മേശിരിക്ക് അടങ്കൽ കൊടുത്തു. നെല്ല് കുത്താനുള്ള മൂടും അരി ഇടിക്കാനുള്ള മൂടും. തെങ്ങിൻ തടിയിൽ ഉലക്കയുടെ പണിയാണ് നാണു മേശിരി ആദ്യം തുടങ്ങിയത്. നാട് മുഴുവൻ ചുറ്റി നടന്നു പഴയ തെങ്ങുകൾ വാങ്ങും. എന്നിട്ട് മൂപ്പരെക്കൊണ്ട്  മുറിപ്പിച്ച് കാളവണ്ടിയിൽ കയറ്റി സ്വാമില്ലിൽ കൊണ്ടുപോയി സൈസ് അനുസരിച്ച് കീറി വീട്ടിൽ കൊണ്ടു വരും. നാണു മേശിരി തടി ചീകി ഉലക്കയും മറ്റും ഉണ്ടാക്കും. പിന്നീട് അവയുടെ മൂട് പിടിപ്പിക്കും. താമസിയാതെ മൈതീൻ മുതലാളി  നൂറുകണക്കിന് ഉലക്കകൾ തന്റെ കാളവണ്ടിയിൽ കയറ്റി അടുത്തുള്ള ചന്തകളിൽ കൊണ്ടുപോയി വിറ്റു.

അക്കാലത്ത് നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ആഴ്ച ചന്തകളും മാസച്ചന്തകളും ഉണ്ടായിരുന്നു.  അഷ്ടമുടി ചന്ത, പെരുമൺ ചന്ത, കുണ്ടറ ചന്ത, കൊട്ടാരക്കര ചന്ത, പുത്തൂർ ചന്ത, നെടുമൺകാവ് ചന്ത, മങ്ങാട് ചന്ത അങ്ങനെ പലയിടത്തും ചന്തകളുണ്ടായിരുന്നു. ആളുകൾ വീടിന്റെ അടുത്തുള്ള ചന്തയിൽ നിന്നും മറ്റു സാധനങ്ങൾക്കൊപ്പം കൃഷി ഉപകരണങ്ങളും വാങ്ങിയിരുന്നു. ഒപ്പം ഉലക്കകളും മൺവെട്ടി, കുന്താലി, കോടാലി എന്നിവയും അവയുടെ കൈകളും വാങ്ങിയിരുന്നു. മൈതീന് നല്ല രീതിയിൽ കച്ചവടം നടന്നു. ഒരു ചന്ത കഴിയുമ്പോഴേക്കും രണ്ടുപേർക്കും കൂടി ഒരു നല്ല വരുമാനം കിട്ടിയിരുന്നു.

സ്ഥിരമായി ഒരു വരുമാനം ശരിയായതിനു ശേഷം മൈതീൻ മുതലാളി ഒരു കല്യാണം കഴിച്ചു. ഒരു വെളുത്ത സുന്ദരിപ്പെണ്ണ്. കടവൂർ ക്ഷേത്രത്തിനടുത്തുള്ള മതിലിൽ എന്ന സ്ഥലത്ത് നിന്നും. മൈതീൻ പോലും ഭാര്യയെ ‘എടേ’ എന്നായിരുന്നു സംബോധന ചെയ്തത്. അതുകൊണ്ടുതന്നെ ആർക്കും അവരുടെ യഥാർത്ഥ പേര് അറിയില്ലായിരുന്നു. അടുത്ത വീട്ടുകാരൊക്കെ അവരെ '” മതിലിക്കാരി ഉമ്മാ” എന്നാണ് വിളിച്ചിരുന്നത്. നല്ല സ്വഭാവവും ഐശ്വര്യവും സൗന്ദര്യവും ഉണ്ടായിരുന്നതുകൊണ്ട് പരിസരത്തെ വീടുകളിൽ എല്ലാ മലയാള മാസവും ' ഒന്നാം തീയതി കയറുന്നത് മതിലിക്കാരി ഉമ്മാ ആയിരുന്നു.  

കാലം കടന്നുപോയി. ഇതിനിടയിൽ മതിലിക്കാരി ഉമ്മാ അഞ്ച് പ്രസവിച്ചു. രണ്ട്  ആൺകുട്ടികളും മൂന്നു പെൺകുട്ടികളും. അവർക്ക് സുലൈമാൻ, ഫാത്തിമ ( പാത്തിമുത്ത്), ലൈല, കരീം, ജമീല എന്നിങ്ങനെ പേരിട്ടു. സ്നേഹവും സ്വഭാവഗുണവും ഏറെയുള്ള നല്ല മക്കൾ. അവരെ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു. പക്ഷേ പഠിത്തത്തിൽ അച്ഛനമ്മമാരെ പോലെ തന്നെ അവർ വലിയ സാമർത്ഥ്യക്കാരായിരുന്നില്ല. അവരും വീട്ടിൽ വാപ്പായെയും ഉമ്മായെയും സഹായിച്ചും മറ്റു ചെറിയ എന്തെങ്കിലും പണികളും ചെയ്തു ജീവിതം മുന്നോട്ട് പോയി.

മക്കളെപ്പോലെ തന്നെ മൈതീൻ മുതലാളി തന്റെ രണ്ടു കാളകളെയും സ്നേഹിച്ചു. അവരെ ചാട്ട കൊണ്ടോ വടി കൊണ്ടോ അടിക്കില്ലായിരുന്നു. കൂടി വന്നാൽ വാല് പിടിച്ച് ഒന്ന് തിരിക്കും. കാളയുടെ വാല് ആണല്ലോ കാളവണ്ടിയുടെ സ്റ്റിയറിംഗും, ആക്സിലറേറ്ററും. മൂക്ക് കയറ് അതിന്റെ ബ്രേക്കും. 
സാധാരണയായി വെളുപ്പിനെ ആയിരിക്കും മൈതീൻ മുതലാളിയും കാളവണ്ടിയും ചന്തകളിലെ വിൽപ്പന കഴിഞ്ഞ് തിരികെയെത്തുന്നത്. വണ്ടി എരുത്തിലിനടുത്ത് നിറുത്തിയ ഉടനെ തന്നെ കാളകളെ അഴിച്ച് കിണറ്റിൻ കരയിൽ കൊണ്ടു പോയി കുറെയേറെവെള്ളം കോരിയൊഴിച്ച്, നല്ലത് പോലെ ചകിരി കൊണ്ട് പുറം ഉരച്ച് കുളിപ്പിക്കും. അപ്പോഴേക്കും മതിലിക്കാരി ഉമ്മാ തലേന്നേ പുഴുങ്ങാനിട്ട പുളിങ്കുരുവും കാടിയും രണ്ടു ചെമ്പ് പാത്രങ്ങളിൽ കൊണ്ടു വന്നു കാളകളുടെ മുന്നിൽ വയ്ക്കും. കാളകളുടെ കുളിയും തീറ്റയും കാടി കുടിയും കഴിയാതെ മൈതീൻ മുതലാളി പല്ല് പോലും തേക്കില്ല. രണ്ടു മക്കളെപ്പോലെ ആയിരുന്നു തന്റെ കാളകളെ ഇ കുടുംബം നോക്കിയിരുന്നത്. ആ കാലഘട്ടത്തിൽ ആ കുടുംബത്തിന്റെ ജീവിതമാർഗം ആ രണ്ട് കാളകൾ ആയിരുന്നു എന്ന് മുതലാളിക്കും കുടുംബത്തിനും നല്ല ബോധം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചന്ത കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അവർക്കായുള്ള ആഹാരസാധനങ്ങൾ അതേ ചന്തിയിൽ നിന്നും വാങ്ങിക്കൊണ്ടു വരാൻ മറക്കില്ല. അത് കച്ചവടം നടന്നാലും നടന്നില്ലെങ്കിലും ചാക്കിൽ പുളിങ്കുരു വാങ്ങിക്കൊണ്ട് വരുമായിരുന്നു. അതുപോലെതന്നെ വിൽപ്പന നടക്കാതെ പോയ മലക്കറിയും. ആ പുളിങ്കുരു എല്ലാദിവസവും പുഴുങ്ങി രാവിലെ കാളകൾക്ക് മുഖ്യഭക്ഷണമായി കൊടുക്കും. ഒരു ശല്യവും ഈ രണ്ട് കാളകളിൽ നിന്നും ആർക്കും ഉണ്ടായിട്ടില്ല. അവർ വണ്ടി വലിക്കും, ചന്തയിൽ പോകും തിരികെ വരും. പകൽസമയത്ത് അവരെ ഒരു തെങ്ങിന്റെ മൂട്ടിൽ കെട്ടിയിട്ടിരിക്കും. ആഹാരം കഴിക്കും അവർ കിടന്നുറങ്ങും.

കാലം കടന്നുപോയി നല്ല രീതിയിൽ മുതലാളിയുടെ കച്ചവടം നടക്കുകയായിരുന്നു. ആയിടയ്ക്ക് വീടുകളിൽ മിക്സി എന്ന ഉപകരണം ആൾക്കാർ വാങ്ങിക്കാൻ തുടങ്ങി. ഉലക്കയുടെയും ഉപയോഗം വീടുകളിൽ കുറഞ്ഞു. ഒപ്പം നാട്ടിൽ പലയിടത്തും പൊടിപ്പുമില്ലും ആട്ടുമില്ലും  വന്നു കഴിഞ്ഞു. മുളകും മല്ലിയും മഞ്ഞളും പൊടിക്കാൻ ഒക്കെയുള്ള സംവിധാനം നാട്ടിലെത്തി.  അതുപോലെതന്നെ ദോശയുടെയും അപ്പത്തിന്റെയും മാവ് ആട്ടിയെടുക്കാനും. പിന്നെ കൃഷി ഉപകരണങ്ങളും ക്രമേണ ഉപയോഗശൂന്യമായി. കൃഷിഭൂമി ഉഴുതു മറിക്കുന്ന കാര്യങ്ങളൊക്കെ ' ടില്ലർ '  എന്ന അത്ഭുത യന്ത്രം ഉപയോഗിച്ച് ചെയ്യാൻ തുടങ്ങി . അതോടെ മൺവെട്ടി, കുന്താലി എന്ന ഉപകരണങ്ങൾക്ക് പുരയിടങ്ങളിൽ കൂടുതൽ ജോലിയില്ലാതെയായി. ഗ്യാസ് അടുപ്പ് വന്നതോടെ വിറക് കത്തിച്ച് അടുക്കളയിൽ പാചകം ചെയ്യുന്ന സമ്പ്രദായവും കുറഞ്ഞു. അതോടെ പണ്ട് വിറകു കീറി വിറ്റിരുന്ന കടകളെല്ലാം അടച്ചുപൂട്ടി. ആളുകൾ വിറക് വാങ്ങാത്തതുകൊണ്ട് കോടാലിയുടെ ഉപയോഗവും ക്രമേണ കുറഞ്ഞു. 

ജീവിതരീതികൾ മാറിയതോടെ മുതലാളിയുടെ ജീവിതവും മാറി.  പണ്ട് ഉപയോഗിച്ചിരുന്ന കൃഷി ഉപകരണങ്ങളുടെ കച്ചവടം വളരെ കുറഞ്ഞു.  വല്ലപ്പോഴും ഒന്നോരണ്ടോ ഉലക്ക ആരെങ്കിലും വീട്ടിൽ വന്നു വാങ്ങും പക്ഷേ അതുകൊണ്ട് ഒരു ജീവിതം കൊണ്ടു പോകാൻ ബുദ്ധിമുട്ടായി.

ജീവിത പ്രയാസങ്ങൾ കൊണ്ടാണോ എന്നറിയില്ല ഒരു ദിവസം നാണു മേശിരി മരിച്ചു.  അതോടെ തകർന്നു മൈതീൻ മുതലാളിയുടെ ജീവിതം. തന്റെ കൂട്ടുകാരനും ബിസിനസ് പാർട്ണറും ആയിരുന്ന നാണു മേശിരി ഈ ലോകത്തോട് വിട പറഞ്ഞതോടുകൂടി മൈതീൻ മുതലാളിയുടെ ജീവിതം താറാമാറായി.  വേറൊരു വരുമാന മാർഗ്ഗം മൈതീൻ മുതലാളിക്ക് ഇല്ലായിരുന്നു. കമ്പോളത്തിൽ കാളവണ്ടി അടിച്ച് ജീവിക്കുന്ന കാലവും കഴിഞ്ഞു. കാളവണ്ടിക്ക് പകരം ആളുകൾ മിനി ലോറികൾ ഉപയോഗിക്കുമായിരുന്നു. കാളവണ്ടിയുമായി കമ്പോളത്തിൽ പോകാൻ ആളുകൾക്ക് ഒരു നാണക്കേടായി.

ഒരു വരുമാനം മാർഗ്ഗമില്ലാതെ  കുട്ടികളുടെ പഠിത്തമൊക്കെ നിന്നു. ആൺമക്കൾ രണ്ടുപേരും അഞ്ചാലുംമൂട് ചന്തിയിൽ എന്തെങ്കിലും കൂലിപ്പണിക്കായി പോകാൻ തുടങ്ങി. എന്നിട്ടും ആ കുടുംബം പോറ്റാൻ അവർ വളരെ വിഷമിച്ചു.
 കുടുംബത്തിന് ആഹാരത്തിന് ബുദ്ധിമുട്ടായി. അപ്പോൾ കാളകൾക്ക് വേണ്ടി വൈക്കോൽ വാങ്ങാനും പുളിങ്കുരു വാങ്ങാനും പിണ്ണാക്ക് വാങ്ങാനും കാശില്ലാതെ ദിവസങ്ങളോളം കാളകൾ പട്ടിണിയിലായി. അങ്ങനെ ഒരു ദിവസം എടത്തൻ (ഇടത് വശത്ത് കെട്ടുന്ന കാള) കുഴഞ്ഞുവീണു മരിച്ചു.

ഒരു കാളയെപ്പോലും പോറ്റാൻ വഴിയില്ലാതെ മൈതീൻ മുതലാളിയും കുടുംബവും വളരെ വിഷമിച്ചു. ഒരു ദിവസം മുത്തമകനായ സുലൈമാൻ വന്നു പറഞ്ഞു 

“വാപ്പാ, നമുക്ക് വലത്തനെ ( വലത് വശത്ത് കെട്ടുന്ന കാള) ആർക്കെങ്കിലും വിൽക്കാം”

ആ പറഞ്ഞത് മുതലാളിക്ക് ഇഷ്ടപ്പെട്ടില്ല. കാളകൾ അയാൾക്ക് മക്കളായിരുന്നു . മൈതീൻ മുതലാളിക്ക്  നല്ലത് പോലെ അറിയാമായിരുന്നു ആ പ്രായത്തിലുള്ള കാളകളെ ആൾക്കാർ വളർത്താനായി വാങ്ങാറില്ലെന്ന്. അവർ എത്തിച്ചേരുന്നത് അറുപ്പ്ശാലകളിൽ ആയിരിക്കുമെന്ന് മുതലാളിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. തന്റെ കാളയെ, മകനെ, അറുക്കാൻ കൊടുക്കാൻ അയാൽ തയ്യാറായിരുന്നില്ല.

“നമ്മളോ പട്ടിണി കിടക്കുന്നു. ഇനി കാളയ്ക്ക് കൂടി ആരാ ആഹാരം കൊടുക്കുന്നെ? എങ്ങനെ കൊടുക്കും ? വാപ്പാ തന്നെ പറ”

 സുലൈമാൻ വീണ്ടും വീണ്ടും ചോദിച്ചു.
മൈതീൻ മുതലാളി സുലൈമാനെ അടുത്ത് വിളിച്ചു പറഞ്ഞു.

“മോനേ എനിക്ക് വയസ്സായി. നല്ല സുഖമില്ല. ഒരു ദിവസം ഞാനും എടത്തനെ പോലെ എവിടെയെങ്കിലും കുഴഞ്ഞുവീണ് മരിക്കും. എന്റെ മയ്യത്ത് എടുക്കുന്നത് വരെ വലത്തൻ എന്നോടൊപ്പം ഉണ്ടായിരിക്കട്ടെ. അവന് എന്തെങ്കിലും സംഭവിച്ചാൽ അന്ന് നീ അവനെയും എവിടെയെങ്കിലും കുഴിച്ചു മൂട്. എന്നാലും അറുപ്പുകാർക്ക് എൻ്റെ കാളയെ നീ വിൽക്കരുത്. അവന്റെ മാംസം വിറ്റ് കിട്ടുന്ന കാശ് നമുക്ക് വേണ്ടാ”

മൈതീൻ മുതലാളി തുടർന്നു 

“ ജീവിതത്തിൽ നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന, സുഖദുഃഖങ്ങളിൽ കൂടെ നിലനിൽക്കുന്ന ചിലരെങ്കിലും ഉണ്ടാകും. അത് ബന്ധുക്കൾ ആയാലും, സുഹൃത്തുക്കൾ ആയാലും, കൂലിപ്പണിക്കാർ ആയാലും, വീട്ടിലെ ജോലിക്കാർ ആയാലും നമ്മൾ വളർത്തുന്ന മൃഗങ്ങൾ ആയാലും, അവരെ ഒരിക്കലും കൈവെടിയരുത്. അവരുടെ കൈകൾ വിടരുത്. മുറുകെ പിടിച്ചു കൂടെ കൊണ്ടു പോകണം. ജീവിതയാത്രയിൽ നമ്മൾ എത്തുന്നിടം വരെ “

“ശരി വാപ്പാ”
സുലൈമാന്റെ കണ്ണ് നിറഞ്ഞു.

കേണൽ രമേശ് രാമകൃഷ്ണൻ
27 August 2022

No comments:

Post a Comment