Friday, April 2, 2021

ഇന്ന് വെള്ളിയാഴ്ച, അന്നും



ഇന്ന് ദുഃഖ വെള്ളിയാഴ്ച്ച.  AD 30 ലോ 33 ലോ എന്ന് തീർച്ചയില്ല, ഇതുപോലെ ഒരു വെള്ളിയാഴ്ച്ച ദിവസം ആയിരുന്നു സൻഹെഡ്രൻ എന്ന യഹൂദരുടെ കോടതി, റോമൻ സൈനികരുടെ സഹായത്തോടെ യേശുവിനെ തടവിലാക്കി, വിചാരണ ചെയ്തു ക്രൂശിച്ചത്. 

യേശു പ്രവചിച്ചിരുന്ന പോലെ തന്നെ, തലേ ദിവസം രാത്രി അവസാനത്തെ അത്താഴവും കഴിഞ്ഞ് ശിഷ്യനായ യൂദാസ് മുപ്പത് വെള്ളി നാണയങ്ങൾക്കായി യേശുവിനെ കാണിച്ചു കൊടുത്തു. രക്ഷിക്കാൻ തന്റെ ഉറ്റ അനുയായികൾ പോലും കൂടെ ഇല്ലായിരുന്ന യേശുവിനെ അവർ നിഷ്പ്രയാസം അറസ്റ്റ് ചെയ്തു.

പിലാത്തോസ് (Pontius Pilate ) എന്ന ഗവർണറുടെ നേതൃത്വത്തിൽ ഉള്ള കോടതി യേശുവിനെ പ്രധാനമായും രണ്ട് കുറ്റങ്ങൾക്കാണ് വിചാരണ ചെയ്തത്. 

ഒന്നാമത് ദൈവനിന്ദ (Blasphemy ). 

രണ്ടാമത്തേത് , രാജ്യദ്രോഹം (  Treason or Sedition).

 അതിന് പ്രധാന കാരണങ്ങൾ പറഞ്ഞത്, യേശു ക്രിസ്തു സ്വയം താൻ മിസിഹാ അഥവാ ദൈവത്തിന്റെ പുത്രൻ ആണെന്ന് പറഞ്ഞു. ഒപ്പം താൻ യഹൂദരുടെ രാജാവ് ആണെന്നും പറഞ്ഞു. ഇത് രണ്ടും അന്നത്തെ മതവിശ്വാസികളും ഭരണകൂടവും വിശേഷിച്ചും റോമൻ സാമ്രാജ്യം ഒരു  വെല്ലുവിളിയായി കണ്ടു. യേശുവിനെ ഉന്മൂലനം ചെയ്യേണ്ടത് അവരുടെ ഒരു വലിയ ആവശ്യമായി.

സാബത്ത് നിയമങ്ങൾ ലംഘിക്കുന്നു എന്നതായിരുന്നു  ഒരു കുറ്റം. അതായത് സാബത്ത് ദിനങ്ങളിൽ ശുശ്രൂഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.

യേശു കാരണം യഹൂദരുടെ അമ്പലങ്ങൾ നശിപ്പിക്കപ്പെടും എന്ന് അവർ പേടിച്ചു.

ഏതോ ദിവ്യ ശക്തി ഉപയോഗിച്ച് യേശു രോഗികളെ പൂർണമായും സുഖപ്പെടുത്തിയിരുന്നു. അതൊരു ക്ഷുദ്ര പ്രയോഗം ആണെന്നും അത് അനുവദനീയം അല്ലെന്നും അവർ തീരുമാനിച്ചു.

വിചാരണ സമയത്ത് യേശുവിന് എതിരെ സാക്ഷികൾ മുന്നോട്ട് വരാൻ പിലാത്തോസ്  പറഞ്ഞു. പക്ഷേ ആരും മുന്നോട്ടു വന്നില്ല. ആ സമയം അവർ ചില കള്ള സാക്ഷികളെ കൊണ്ടു വന്നു. പക്ഷേ അവർക്കും ശരിയായ രീതിയിൽ ഒന്നും സ്ഥാപിക്കാൻ പറ്റിയില്ല.

അവസാനം മുഖ്യ ന്യായാധിപൻ യേശുവിനോട് ചോദിച്ചു

“ നീയാണോ ദൈവത്തിന്റെ പുത്രൻ ക്രിസ്തു ? “

യേശു പറഞ്ഞു

“ അതെ, ഞാൻ തന്നെ”

“ഞാൻ തന്നെ യഹൂദരുടെ രാജാവ്”

അതോടെ ‘ദൈവനിന്ദ’ ‘രാജ്യദ്രോഹം’ എന്ന് രണ്ട് കുറ്റങ്ങളും സ്ഥാപിക്കപ്പെട്ടു.
സന്ഹഡ്രൻ ഒന്നടങ്കം യേശുവിനെ ക്രൂശിൽ തറയ്ക്കണമെന്ന് പിലാത്തോസിനോട് ആവശ്യപ്പെട്ടു. ആദ്യം പിലാത്തോസ് സമ്മതിച്ചില്ല. പക്ഷേ സമ്മർദ്ദം കൂടിയപ്പോൾ അതിന് വഴങ്ങി. യേശുവിനെ ക്രൂശിൽ തറയ്ക്കണമെന്ന് പ്രഖ്യാപിച്ചു.

പിലാത്തോസ് ജനക്കൂട്ടത്തിന്റെ മുന്നിൽ വച്ച് തന്റെ കൈകൾ കഴുകി. എന്നിട്ട് അവരെ അഭിസംബോധന ചെയ്തു കൊണ്ട് പീലാത്തോസ് പറഞ്ഞു

“ ഞാൻ നിരപരാധിയാണ്. ഈ  രക്തത്തിൽ എനിക്ക് പങ്കില്ല”

ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു

“ഈ രക്തം ഞങ്ങളുടെയും , ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും പുറത്താണ്” . 

ലോകത്തിലെ എല്ലാ യഹൂദരും ഇന്നും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നുണ്ട്.

യേശുവിന്റെ വസ്ത്രങ്ങൾ ചിലർ ഊരിയെടുത്ത് അവർക്കിടയിൽ പങ്കിട്ടെടുത്തു. യഹൂദരുടെ രാജാവാണെന്ന് സ്വയം പറഞ്ഞ യേശുക്രിസ്തുവിന്റെ തലയിൽ മുള്ളുകൾ കൊണ്ടുള്ള ഒരു കിരീടം ചൂടി. തലയിൽ നിന്നും മുഖത്തേക്ക് രക്തം ഒഴുകി. വേദനയോടെ ആ മുഖം കോടി. ഭാരം താങ്ങാൻ കഴിയാത്ത ഒരു വലിയ ഒരു കുരിശ് തോളിൽ കയറ്റി വച്ച് കൊടുത്തു. കുരിശ് ചുമക്കാൻ കഴിയാതെ യേശു വീണു. വലിയ ചാട്ടവാർ കൊണ്ട് ശരീരത്തിൽ അടിച്ച് മുറിവുണ്ടാക്കി. ഒരുപാട് വേദന യേശു അനുഭവിച്ചു. അങ്ങനെ വളരെ ബുദ്ധിമുട്ടി ആ കുരിശും ചുമന്നു കൊണ്ട് ഏകദേശം ഒമ്പത് മണിയോടെ കാൽവരിയിൽ എത്തി. 

യേശുവിനെ കുരിശിന്റെ മുകളിൽ മലർത്തി കിടത്തി. രണ്ട് കൈത്തണ്ടയിലും പിന്നെ കാലുകൾ ചേർത്ത് വച്ചും  ഓരോ കൂരിരുമ്പണി അടിച്ചു കയറ്റി. മൂന്ന് ആണികൾ കൊണ്ട് യേശുവിനെ കുരിശിൽ തറച്ചു. എന്നിട്ട്  ഡിസ്മാസ് , ഗസ്റ്റാസ് എന്ന പേരുകൾ ഉള്ള രണ്ടു കള്ളന്മാരുടെ നടുവിൽ കുരിശ് ഉയർത്തി നിർത്തി. മുറിവുകളിൽ നിന്നും രക്തം ധാരയായി ഒഴുകി. 

കുരിശിൽ കിടന്നു കൊണ്ട് യേശു അവസാനമായി ഏഴ് വാക്യങ്ങൾ ആണ് ആകെ പറഞ്ഞത്.

ഒന്നാമത്തെ വാചകം.

“പിതാവേ, ഇവർക്ക് മാപ്പ് നൽകേണമേ. ഇവർക്ക് അറിയില്ല ഇവർ എന്താണ് ചെയ്യുന്നത് എന്ന്."

അപ്പോഴേക്കും കള്ളന്മാരിൽ ഒരാൾ പറഞ്ഞു യേശു നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നു എന്നും യേശുവിന്റെ രാജ്യം വരുമ്പോൾ തന്നെക്കുറിച്ച് ഓർക്കണമേ എന്നും ആവശ്യപ്പെട്ടു. യേശു പറഞ്ഞു

"സത്യമായി പറയുന്നു, ഇന്ന് തന്നെ താങ്കൾ പറുദീസയിൽ എന്നോടൊപ്പം എത്തും"

ഇതിനിടയിൽ യേശു കുരിശിൽ കിടന്നു കൊണ്ട് താഴേക്ക് നോക്കി. കരഞ്ഞ് വിവശയായ അമ്മ മറിയത്തെയും ഒപ്പം പ്രിയ ശിഷ്യൻ ജോണിനെയും കണ്ടു. അവരെ നോക്കി പറഞ്ഞു

" അമ്മേ ഇതാ നിങ്ങളുടെ പുത്രൻ, സുഹൃത്തേ ഇതാ നിങ്ങളുടെ അമ്മ"

കുറെ സമയം കഴിഞ്ഞു.

വേദന സഹിക്കാൻ വയ്യാതെ യേശു മുകളിലേക്ക് നോക്കി ചോദിച്ചു

" എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ എന്തിന് ഉപേക്ഷിച്ചു ?"

ദാഹം സഹിക്കാൻ വയ്യാതെ യേശു കേണു

"എനിക്ക് ദാഹിക്കുന്നു"

ഇത് കേട്ട് ഒരാൾ പുളിച്ച വിനാഗിരിയിൽ ഒരു തുണിക്കഷണം മുക്കി അതിനെ ഒരു നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി യേശുവിന്റെ ചുണ്ടിനോട് ചേർത്ത് വച്ചു.
അത് കുടിച്ച യേശുവിന്റെ നാക്കും വായും ഉണങ്ങി വരണ്ടു.

ഈ ലോകത്തിൽ തന്റെ ജന്മം കൊണ്ടുള്ള ഉദ്ദേശ്യം  സഫലമായി എന്ന് മനസ്സിലാക്കിയ യേശു പറഞ്ഞു

" എല്ലാം തീർന്നു."

ഏകദേശം ഉച്ചയ്ക്ക് മൂന്നു മണിയോടെ യേശുവിന് മനസ്സിലായി തന്റെ പ്രാണൻ ത്യജിക്കാൻ സമയമായി എന്ന്. മുകളിലേക്ക് നോക്കി വലിയ ശബ്ദത്തിൽ യേശു വിളിച്ചു പറഞ്ഞു

" പിതാവേ, നിന്റെ കരങ്ങളിലേക്ക് എന്റെ ആത്മാവ് ഇതാ ഏല്പിക്കുന്നു".

ദൈവപുത്രനായ യേശുക്രിസ്തു എന്ന മനുഷ്യസ്നേഹി കുരിശിൽ കിടന്നു മരിച്ചു.

മാനവരാശിയുടെ പാപങ്ങൾ ഏറ്റു വാങ്ങി, മനുഷ്യന്റെ നന്മയ്ക്കായി ജീവൻ ത്യജിച്ച യേശു ദേവന്റെ ഓർമ്മയിൽ ഒരിറ്റു കണ്ണുനീർ....

കേണൽ രമേശ് രാമകൃഷ്ണൻ
02 April 2021

No comments:

Post a Comment