Wednesday, April 21, 2021

ബന്ധങ്ങൾക്കപ്പുറം



ചേട്ടാ, ആനയെ ചുട്ട മുക്ക് എത്തി

ബസ്സിന്റെ കണ്ടക്ടർ മാധവൻ പിള്ളയെ കുലുക്കി ഉണർത്തിയിട്ട് പറഞ്ഞു. അഞ്ചാലുംമൂട്ടിൽ നിന്നും ബസ്സ് പുറപ്പെട്ടിട്ട് കൂടുതൽ നേരം ആയില്ല. എന്താണെന്ന് അറിയില്ല, ഈയിടെ ആയി മാധവൻ പിള്ളയ്ക്ക് വല്ലാത്ത ക്ഷീണം ആണ്. ബസ്സിൽ കയറി സീറ്റിൽ ഇരുന്നാൽ, ഉടനെ ഉറങ്ങും.

മാധവൻ പിള്ള പതിയെ ബസ്സിൽ നിന്ന് ഇറങ്ങി. ആനയെ ചുട്ട മുക്ക് ഒരു വലിയ ജംഗ്ഷൻ ഒന്നും അല്ല. അഞ്ചാലുംമൂട്ടിൽ നിന്നും അഷ്ടമുടി, പ്രാക്കുളം, പെരുമൺ എന്ന സ്ഥലങ്ങളിലേക്ക് പോകുന്ന റോഡിൽ ഒരു ചെറിയ മുക്ക്. അവിടെ ആര്, എന്ന് ആനയെ ചുട്ടു എന്നോ, ചുട്ട ആനയെ എന്ത് ചെയ്തെന്നോ ആർക്കും അറിയില്ല. മൂന്നാല് ചെറിയ കടകളും കുറെ വീടുകളും ഉള്ള ഒരു മുക്ക്.

ബസ്സിൽ നിന്നും ഇറങ്ങിയ ശേഷം വലത് വശത്തുള്ള ടാറിട്ട വഴിയിലൂടെ മാധവൻ പിള്ള നടന്നു. അല്പ ദൂരം നടന്നു കഴിഞ്ഞപ്പോൾ വീണ്ടും ക്ഷീണം തോന്നി. ഉറക്കം പൂർണമായും വിട്ട് മാറിയില്ല എന്ന് തോന്നി. റോഡിന്റെ അരികിൽ കണ്ട ഒരു വലിയ കല്ലിന്മേൽ അല്പനേരം ഇരുന്നു.

മൂപ്പീന്നേ, കാറ്റ് പോവാറായോ ?”

തിരിഞ്ഞ് നോക്കിയപ്പോൾ ഒരു താന്തോന്നി സൈക്കിളും ചവിട്ടി ഇളിച്ച് കൊണ്ട് പോകുന്നു. ചെറുപ്പ കാലം ആയിരുന്നെങ്കിൽ അതിന് മറുപടി അവന്റെ കരണത്ത് കൊടുത്തേനെ മാധവൻ പിള്ള. ഇപ്പോൽ വയ്യാ.

കുറച്ചു നേരം കഴിഞ്ഞ് മെല്ലെ എഴുന്നേറ്റ് തന്റെ മകളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു. നാലഞ്ച് വർഷം മുമ്പ് ഒരിക്കൽ ഇതു വഴി വന്നതാണ്. അന്ന് കണ്ട വീട് ശരിക്കും ഓർമ്മയിൽ വരുന്നില്ല. ഓരോ വീടുകളും സൂക്ഷിച്ചു നോക്കി മുന്നോട്ട് നടന്നു. ഒരു വലിയ വീടിന്റെ മുന്നിൽ ഒരു ബോർഡ് കണ്ടു.

സബീനാ മൻസിൽ.

വീടിന്റെ ബോർഡ് നോക്കി നില്ക്കുന്ന ആളെ നോക്കി അതിലെ വന്ന ഒരു മുസ്ലിം സ്ത്രീ പറഞ്ഞു

ഇത്, മ്മ്ടെ സുബൈറിന്റെ വീടാ.

ആരാ സബീന ? “ ജിജ്ഞാസയോടെ മാധവൻ പിള്ള ചോദിച്ചു.

അത്, ഒരു നായർ പെണ്ണിനെ അല്ലിയോ അവൻ വിളിച്ചു ഇറക്കിക്കൊണ്ട് വന്നത്. ഓൻ ആ  പെണ്ണിന് ഇട്ട പേരാണ് സബീന. വീടിനും ഓളുടെ പേരിട്ടു. ങ്ങ്ള് ആരാ?

ആ സ്ത്രീ ചോദിച്ചു.

ഒരു വഴിപോക്കൻമാധവൻ പിള്ള പതിയെ പറഞ്ഞു. എന്തോ പുറുപുറുത്ത് കൊണ്ട് ആ സ്ത്രീ നടന്നു പോയി. മാധവൻ പിള്ള ഗേറ്റും പിടിച്ച് അല്പനേരം നിന്നു.

വീടിന്റെ ഗേറ്റിന്റെ അടുത്ത് സംസാരം കേട്ടത് കൊണ്ടാകണം, വീടിന്റെ ഉമ്മറത്തെ വാതിൽ തുറന്ന് ഒരു ചെറുപ്പക്കാരി പുറത്ത് വന്നു. പഞ്ചാബി ഷൂട്ട് ആയിരുന്നു വേഷം. തലയിൽ തട്ടം ഇട്ടിട്ടുണ്ട്.

അച്ഛാ..” എന്ന് വിളിച്ചു കൊണ്ട് ഓടി വന്ന് മാധവൻ പിള്ളയുടെ കയ്യിൽ പിടിച്ചു. എന്നിട്ട് പതിയെ വീടിന്റെ ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു സോഫയിൽ ഇരുത്തി.

വർഷങ്ങൾക്കു ശേഷം മകളെ കണ്ടപ്പോൾ മാധവൻ പിള്ളയുടെ കണ്ണ് നിറഞ്ഞു. താനും ഭാര്യ പാർവ്വതിയും ലാളിച്ചു വളർത്തിയ ഒരേയൊരു മകൾ ശ്രീലക്ഷ്മി, ഇന്ന് തട്ടം ഇട്ട് കൊണ്ട് മുന്നിൽ നില്ക്കുന്ന സബീന. ഒരു ജീവിതകാലം അയാളുടെ മനസ്സിലൂടെ കടന്നു പോയി.

അച്ഛൻ വീട്ടിൽ വന്നിട്ട് ഞാൻ ഒന്നും തന്നില്ലഎന്നും പറഞ്ഞു കൊണ്ട് സബീന അടുക്കളയിൽ പോയി ഒരു ഗ്ലാസിൽ ജ്യൂസും കുറച്ച് ഹൽവയും കൊണ്ട് വന്ന് ടീപ്പോയിൽ വച്ചു.

എത്ര നാളായി അച്ഛനെ കണ്ടിട്ട് ? കഴിക്ക് അച്ഛാഎന്ന് പറഞ്ഞു കൊണ്ട് ഒരു കഷണം ഹൽവ എടുത്ത് മാധവൻ പിള്ളയുടെ വായിൽ വെച്ച് കൊടുത്തു. പതിയെ ആ പാദങ്ങളിൽ തൊട്ടു വന്ദിച്ചു. പതിയെ ചോദിച്ചു

അച്ഛന് സുഖമാണോ ?”

മാധവൻ പിള്ളയുടെ തൊണ്ട ഇടറി. അയാൾ പറഞ്ഞു

അച്ഛന് നല്ല സുഖമില്ല, മോളേ. കൂകൂടാതെ കുറെ വർഷങ്ങളായി ഒറ്റയ്ക്കുള്ള ജീവിതം. മടുത്തു. നീയല്ലാതെ മറ്റ് മക്കളാരും ഞങ്ങൾക്ക് ഇല്ലല്ലോ ? നീയിങ്ങനെ….”

അതെ അച്ഛാ. അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ, വല്ല മേത്തച്ചെറുക്കന്റെ കൂടെ ഒളിച്ചോടി. അല്ലേ ?  “  സബീന വാക്കുകൾ മുഴുമിപ്പിച്ചു.

എന്താ, അത് ശരിയല്ലേ ? ഒരു വലിയ തറവാട്ടിലെ ഒരു ഉദ്യോഗസ്ഥനുമായി കല്യാണം ഉറപ്പിച്ച പെണ്ണ് അല്ലായിരുന്നോ നീ ? വിവാഹത്തിന് ഒരാഴ്ച മുമ്പ് ഒരു ചെറുക്കന്റെ കൂടെ ഒളിച്ചോടി. ഇതിൽ പരം നാണക്കേട് വരാനുണ്ടോ എനിക്കും നിന്റെ അമ്മയ്ക്കും ? നല്ല ഒന്നാന്തരം ഒരു നായർ തറവാട്ടിൽ പിറന്ന ഒരു പെൺകുട്ടി, കൂടെപ്പഠിച്ച ഒരു മുസ്ലിം പയ്യനുമായി ഒളിച്ചോടുക. ആ ഷോക്കിലല്ലേ നിശ്ചയിച്ച വിവാഹത്തിന്റെ തലേന്ന് നിന്റെ അമ്മ മരിച്ചത് ? പാവം എന്റെ പാർവ്വതി, ചങ്ക് പൊട്ടിയാണ് അവൾ മരിച്ചത്.” മാധവൻ പിള്ള ഗദ്ഗദകണ്ഠനായി പറഞ്ഞു.

കുറച്ചു നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. മുന്നിൽ ഇരുന്ന ജ്യൂസ് അല്പം കുടിച്ചു കഴിഞ്ഞ് മാധവൻ പിള്ള ചോദിച്ചു

സുബൈറും കുഞ്ഞും എവിടെ ?”

സുബൈർ മോള് ഷീനയെ അവരുടെ ഉമ്മയെയും ഉപ്പായെയും കാണിക്കാനായി കുടുംബ വീട്ടിലേക്ക് കൊണ്ടുപോയി. സുബൈറിന് ബിസിനസിൽ വലിയ തിരക്കാണ്. തീരെ സമയമില്ല. ഇന്ന് തീർച്ചയായും കുഞ്ഞിനെ കൊണ്ട് വന്ന് കാണിക്കണം എന്ന് ഉപ്പാ വിളിച്ചു പറഞ്ഞായിരുന്നു.” സബീന മറുപടി നൽകി.

അപ്പോൽ, ഒരിക്കൽ എങ്കിലും കുഞ്ഞിനെ എന്നെ കാണിക്കണം എന്ന് നിനക്ക് തോന്നിയില്ല. അല്ലേ മോളേ ?” മാധവൻ പിള്ള പരിഭവം പറഞ്ഞു.

എന്നെയോ, എന്റെ മകളെയോ ഒന്നു വന്ന് കാണാൻ അച്ഛനും തോന്നിയില്ലല്ലോ ?” സബീന തിരിച്ചു ചോദിച്ചു.

കുറച്ചു നേരത്തെ മൗനത്തിനു ശേഷം മാധവൻ പിള്ള പറഞ്ഞു

എന്തായാലും കഴിഞ്ഞതെല്ലാം കഴിഞ്ഞു. നിങ്ങൾ മൂന്നു പേരും വീട്ടിലേക്ക് വരണം. ഇനിയുള്ള കാലം നിങ്ങൾ നമ്മുടെ വീട്ടിൽ വന്നു താമസിക്ക്. അത് നിനക്ക് മാത്രം അവകാശം ഉള്ള വീടാണ്. വരൂ മോളേ. നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാൻ ആണ് ഞാൻ വന്നത്”.

ആദ്യം സബീനയുടെ മുഖം തെളിഞ്ഞു. പെട്ടെന്ന് തന്നെ ആ മുഖം വാടി. എന്തോ ആലോചിച്ചിട്ട് പറഞ്ഞു

ഇല്ലച്ഛാ. ഒരിക്കലും ഞാൻ ആ വീട്ടിൽ വരില്ല

അതെന്താ?”  അല്പം അതിശയത്തോടെ മാധവൻ പിള്ള ചോദിച്ചു.

അച്ഛൻ മറന്നു പോയോ ? എന്നെ പടിയിറക്കി പിണ്ഡം വെച്ച വീടല്ലേ അത്. അതും അമ്മ മരിച്ചതിന്റെ പിറ്റേന്ന്. ജീവിച്ചിരിക്കുമ്പോൾ തന്നെ അച്ഛൻ എന്നെ കൊന്നില്ലേ ?

ആ വീട്ടിൽ എനിക്ക് ഒരു സ്ഥാനവും ഇല്ല, അവകാശവും ഇല്ല.  ഇനി ഒരിക്കലും ആ വീട്ടിൽ ഞാനോ എന്റെ കുടുംബമോ കാല് കുത്തില്ല. അത് ഇനി അച്ഛൻ മരിച്ചു എന്ന് അറിഞ്ഞാൽ പോലും”.

ഒരു ഇടിവെട്ട് ഏറ്റത് പോലെ തോന്നി മാധവൻ പിള്ളയ്ക്ക്. തന്റെ സമനില തെറ്റി താഴെ വീഴുമോ എന്ന് അയാൾ സംശയിച്ചു. അറിയാതെ ഉള്ളിൽ നിന്നും ഒരു വിളി പുറത്ത് വന്നു

മോളേ…”

അല്പനേരം കഴിഞ്ഞ് സബീന അച്ഛന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

അച്ഛൻ ഇവിടെ വന്ന് ഞങ്ങളോടൊപ്പം  നിൽക്ക്. ഒറ്റയ്ക്ക് താമസിക്കണ്ടാ. സുബൈർ നല്ലവനാണ് അച്ഛാ.

മകളുടെ കയ്യിൽ നിന്നും കൈ വിടുവിച്ചു കൊണ്ട് അയാൾ പറഞ്ഞു

വേണ്ട മോളേ. ഞാൻ എങ്ങനെയെങ്കിലും കഴിഞ്ഞോളാം.

പതിയെ മാധവൻ പിള്ള സബീന മൻസിലിന്റെ പടിയിറങ്ങി, റോഡിലേക്ക് നടന്നു.

നടന്നകലുന്ന അച്ഛനെ നോക്കി ഒരു കൽപ്രതിമ പോലെ സബീന വാതിക്കൽ നിന്നു. കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.

ആനയെ ചുട്ട മുക്കിൽ എത്തിയപ്പോൾ മാധവൻ പിള്ളയ്ക്ക് ഒരു ആട്ടോ റിക്ഷ കിട്ടി. റിക്ഷയിൽ കയറി ഇരുന്നതിന് ശേഷം ഡ്രൈവറോട് പറഞ്ഞു

മോനേ, ഈ താന്നിക്ക മുക്കിൽ ഒരു വൃദ്ധ സദനം ഉണ്ടെന്ന് കേട്ടു. എനിക്ക് അവിടെ വരെ ഒന്ന് പോകണം.”

മാധവൻ പിള്ളയുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങൾ കണ്ടിട്ട് ഡ്രൈവർ ചോദിച്ചു

സാറിന് ആൺമക്കൾ ആരും ഇല്ലേ ?”

ഇല്ല മോനെ. ഒരു മകൾ ഉണ്ടായിരുന്നു. അവളും പോയി.” പിള്ള പറഞ്ഞു. എന്നിട്ട് സീറ്റിൽ പുറകോട്ട് ചാരി ഇരുന്നു. താമസിയാതെ അയാൾ ഉറങ്ങി.

സാറേ, താന്നിക്ക മുക്ക് എത്തി ഡ്രൈവർ പിള്ളയെ കുലുക്കി വിളിച്ചു.

ആട്ടോ കൂലിയും കൊടുത്തിട്ട് വൃദ്ധ സദനത്തിലേക്ക് നടന്ന മാധവൻ പിള്ളയെ വിളിച്ച് ഡ്രൈവർ പറഞ്ഞു

സാറിന് മക്കൾ ഇല്ല എന്നൊന്നും കരുതണ്ട. വല്ലപ്പോഴും ഇത് വഴി പോകുമ്പോൾ , അച്ഛനെ ഞാൻ വന്ന് കാണാം.”

മാധവൻ പിള്ളയുടെ കണ്ണ് നിറഞ്ഞു

 

കേണൽ രമേശ് രാമകൃഷ്ണൻ

22 Apr 2021.

 

 

 

 

 

Saturday, April 17, 2021

Me Too in The Crowd

Me Too In The crowd.

There are a few
Who are holding this Earth
And think, if they move their hands
The Earth will fall.
And there are some
Who are burdens on Earth
And people are waiting for them to vacate.
Unwanted people aplenty
And there are some who have nobody,
Yet some wish they will have someone someday,
And some have no answer to the question
“Who are you? ”
Some show thick books
Showing names of Forefathers
For centuries of yore
Yet some can’t name
One father for a record.
Some have too many faces,
And some have no face at all.
Amongst the crowd
I am there, as a little man

Colonel Ramesh Ramakrishnan
17 April 2021

Monday, April 5, 2021

മുളയ്ക്കാത്ത വിത്തുകൾ



കൊഴിയുന്ന മാമ്പൂക്കളോടൊപ്പം
അടർന്നു വീഴുന്ന 
കുഞ്ഞ് മാങ്ങകളെ നോക്കി
മനസ്സ് പിടഞ്ഞിട്ടുണ്ട്
മാവിനെ പഴിച്ചില്ലെങ്കിലും
കുലുക്കിയ കാറ്റിനെയും
ആഞ്ഞടിച്ച പേമാരിയെയും
ശപിച്ചിട്ടുണ്ട്.
ഈ ഉണ്ണി മാങ്ങകൾ എല്ലാം
വലുതായിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട്.

പിന്നീട് ഞാൻ ചിന്തിച്ചു.

മാവിൽ വിരിഞ്ഞ പൂക്കളെല്ലാം
മാങ്ങയായ് മാറിയെങ്കിൽ
ആ മാങ്ങകളുടെ അണ്ടികൾ മുളച്ച് മാവുകൾ ആയെങ്കിൽ
അവയിലെ എല്ലാ പൂക്കളും വീണ്ടും മാങ്ങകളും മാവുകളും ആയെങ്കിൽ
എല്ലായിടത്തും മാവുകൾ മാത്രം കണ്ടേനെ.
അങ്ങനെ തന്നെ പ്ലാവും ചക്കയും ചക്കക്കുരുവും
വീണ്ടും പ്ലാവും ചക്കയും ചക്കക്കുരുവും
ലോകം മുഴുവനും മാവും പ്ലാവും മാത്രം
വേറെ ഒന്നിനും സ്ഥലമില്ലാതെ.

പ്രകൃതിയാണ് ശരി, 
ദൈവവും.
എല്ലാം വിത്തുകളും മുളയ്ക്കരുത്..

കേണൽ രമേശ് രാമകൃഷ്ണൻ
05 Apr 2021

Friday, April 2, 2021

ഇന്ന് വെള്ളിയാഴ്ച, അന്നും



ഇന്ന് ദുഃഖ വെള്ളിയാഴ്ച്ച.  AD 30 ലോ 33 ലോ എന്ന് തീർച്ചയില്ല, ഇതുപോലെ ഒരു വെള്ളിയാഴ്ച്ച ദിവസം ആയിരുന്നു സൻഹെഡ്രൻ എന്ന യഹൂദരുടെ കോടതി, റോമൻ സൈനികരുടെ സഹായത്തോടെ യേശുവിനെ തടവിലാക്കി, വിചാരണ ചെയ്തു ക്രൂശിച്ചത്. 

യേശു പ്രവചിച്ചിരുന്ന പോലെ തന്നെ, തലേ ദിവസം രാത്രി അവസാനത്തെ അത്താഴവും കഴിഞ്ഞ് ശിഷ്യനായ യൂദാസ് മുപ്പത് വെള്ളി നാണയങ്ങൾക്കായി യേശുവിനെ കാണിച്ചു കൊടുത്തു. രക്ഷിക്കാൻ തന്റെ ഉറ്റ അനുയായികൾ പോലും കൂടെ ഇല്ലായിരുന്ന യേശുവിനെ അവർ നിഷ്പ്രയാസം അറസ്റ്റ് ചെയ്തു.

പിലാത്തോസ് (Pontius Pilate ) എന്ന ഗവർണറുടെ നേതൃത്വത്തിൽ ഉള്ള കോടതി യേശുവിനെ പ്രധാനമായും രണ്ട് കുറ്റങ്ങൾക്കാണ് വിചാരണ ചെയ്തത്. 

ഒന്നാമത് ദൈവനിന്ദ (Blasphemy ). 

രണ്ടാമത്തേത് , രാജ്യദ്രോഹം (  Treason or Sedition).

 അതിന് പ്രധാന കാരണങ്ങൾ പറഞ്ഞത്, യേശു ക്രിസ്തു സ്വയം താൻ മിസിഹാ അഥവാ ദൈവത്തിന്റെ പുത്രൻ ആണെന്ന് പറഞ്ഞു. ഒപ്പം താൻ യഹൂദരുടെ രാജാവ് ആണെന്നും പറഞ്ഞു. ഇത് രണ്ടും അന്നത്തെ മതവിശ്വാസികളും ഭരണകൂടവും വിശേഷിച്ചും റോമൻ സാമ്രാജ്യം ഒരു  വെല്ലുവിളിയായി കണ്ടു. യേശുവിനെ ഉന്മൂലനം ചെയ്യേണ്ടത് അവരുടെ ഒരു വലിയ ആവശ്യമായി.

സാബത്ത് നിയമങ്ങൾ ലംഘിക്കുന്നു എന്നതായിരുന്നു  ഒരു കുറ്റം. അതായത് സാബത്ത് ദിനങ്ങളിൽ ശുശ്രൂഷിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു.

യേശു കാരണം യഹൂദരുടെ അമ്പലങ്ങൾ നശിപ്പിക്കപ്പെടും എന്ന് അവർ പേടിച്ചു.

ഏതോ ദിവ്യ ശക്തി ഉപയോഗിച്ച് യേശു രോഗികളെ പൂർണമായും സുഖപ്പെടുത്തിയിരുന്നു. അതൊരു ക്ഷുദ്ര പ്രയോഗം ആണെന്നും അത് അനുവദനീയം അല്ലെന്നും അവർ തീരുമാനിച്ചു.

വിചാരണ സമയത്ത് യേശുവിന് എതിരെ സാക്ഷികൾ മുന്നോട്ട് വരാൻ പിലാത്തോസ്  പറഞ്ഞു. പക്ഷേ ആരും മുന്നോട്ടു വന്നില്ല. ആ സമയം അവർ ചില കള്ള സാക്ഷികളെ കൊണ്ടു വന്നു. പക്ഷേ അവർക്കും ശരിയായ രീതിയിൽ ഒന്നും സ്ഥാപിക്കാൻ പറ്റിയില്ല.

അവസാനം മുഖ്യ ന്യായാധിപൻ യേശുവിനോട് ചോദിച്ചു

“ നീയാണോ ദൈവത്തിന്റെ പുത്രൻ ക്രിസ്തു ? “

യേശു പറഞ്ഞു

“ അതെ, ഞാൻ തന്നെ”

“ഞാൻ തന്നെ യഹൂദരുടെ രാജാവ്”

അതോടെ ‘ദൈവനിന്ദ’ ‘രാജ്യദ്രോഹം’ എന്ന് രണ്ട് കുറ്റങ്ങളും സ്ഥാപിക്കപ്പെട്ടു.
സന്ഹഡ്രൻ ഒന്നടങ്കം യേശുവിനെ ക്രൂശിൽ തറയ്ക്കണമെന്ന് പിലാത്തോസിനോട് ആവശ്യപ്പെട്ടു. ആദ്യം പിലാത്തോസ് സമ്മതിച്ചില്ല. പക്ഷേ സമ്മർദ്ദം കൂടിയപ്പോൾ അതിന് വഴങ്ങി. യേശുവിനെ ക്രൂശിൽ തറയ്ക്കണമെന്ന് പ്രഖ്യാപിച്ചു.

പിലാത്തോസ് ജനക്കൂട്ടത്തിന്റെ മുന്നിൽ വച്ച് തന്റെ കൈകൾ കഴുകി. എന്നിട്ട് അവരെ അഭിസംബോധന ചെയ്തു കൊണ്ട് പീലാത്തോസ് പറഞ്ഞു

“ ഞാൻ നിരപരാധിയാണ്. ഈ  രക്തത്തിൽ എനിക്ക് പങ്കില്ല”

ജനം ഒന്നടങ്കം വിളിച്ചു പറഞ്ഞു

“ഈ രക്തം ഞങ്ങളുടെയും , ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും പുറത്താണ്” . 

ലോകത്തിലെ എല്ലാ യഹൂദരും ഇന്നും അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുന്നുണ്ട്.

യേശുവിന്റെ വസ്ത്രങ്ങൾ ചിലർ ഊരിയെടുത്ത് അവർക്കിടയിൽ പങ്കിട്ടെടുത്തു. യഹൂദരുടെ രാജാവാണെന്ന് സ്വയം പറഞ്ഞ യേശുക്രിസ്തുവിന്റെ തലയിൽ മുള്ളുകൾ കൊണ്ടുള്ള ഒരു കിരീടം ചൂടി. തലയിൽ നിന്നും മുഖത്തേക്ക് രക്തം ഒഴുകി. വേദനയോടെ ആ മുഖം കോടി. ഭാരം താങ്ങാൻ കഴിയാത്ത ഒരു വലിയ ഒരു കുരിശ് തോളിൽ കയറ്റി വച്ച് കൊടുത്തു. കുരിശ് ചുമക്കാൻ കഴിയാതെ യേശു വീണു. വലിയ ചാട്ടവാർ കൊണ്ട് ശരീരത്തിൽ അടിച്ച് മുറിവുണ്ടാക്കി. ഒരുപാട് വേദന യേശു അനുഭവിച്ചു. അങ്ങനെ വളരെ ബുദ്ധിമുട്ടി ആ കുരിശും ചുമന്നു കൊണ്ട് ഏകദേശം ഒമ്പത് മണിയോടെ കാൽവരിയിൽ എത്തി. 

യേശുവിനെ കുരിശിന്റെ മുകളിൽ മലർത്തി കിടത്തി. രണ്ട് കൈത്തണ്ടയിലും പിന്നെ കാലുകൾ ചേർത്ത് വച്ചും  ഓരോ കൂരിരുമ്പണി അടിച്ചു കയറ്റി. മൂന്ന് ആണികൾ കൊണ്ട് യേശുവിനെ കുരിശിൽ തറച്ചു. എന്നിട്ട്  ഡിസ്മാസ് , ഗസ്റ്റാസ് എന്ന പേരുകൾ ഉള്ള രണ്ടു കള്ളന്മാരുടെ നടുവിൽ കുരിശ് ഉയർത്തി നിർത്തി. മുറിവുകളിൽ നിന്നും രക്തം ധാരയായി ഒഴുകി. 

കുരിശിൽ കിടന്നു കൊണ്ട് യേശു അവസാനമായി ഏഴ് വാക്യങ്ങൾ ആണ് ആകെ പറഞ്ഞത്.

ഒന്നാമത്തെ വാചകം.

“പിതാവേ, ഇവർക്ക് മാപ്പ് നൽകേണമേ. ഇവർക്ക് അറിയില്ല ഇവർ എന്താണ് ചെയ്യുന്നത് എന്ന്."

അപ്പോഴേക്കും കള്ളന്മാരിൽ ഒരാൾ പറഞ്ഞു യേശു നിരപരാധി ആണെന്ന് താൻ വിശ്വസിക്കുന്നു എന്നും യേശുവിന്റെ രാജ്യം വരുമ്പോൾ തന്നെക്കുറിച്ച് ഓർക്കണമേ എന്നും ആവശ്യപ്പെട്ടു. യേശു പറഞ്ഞു

"സത്യമായി പറയുന്നു, ഇന്ന് തന്നെ താങ്കൾ പറുദീസയിൽ എന്നോടൊപ്പം എത്തും"

ഇതിനിടയിൽ യേശു കുരിശിൽ കിടന്നു കൊണ്ട് താഴേക്ക് നോക്കി. കരഞ്ഞ് വിവശയായ അമ്മ മറിയത്തെയും ഒപ്പം പ്രിയ ശിഷ്യൻ ജോണിനെയും കണ്ടു. അവരെ നോക്കി പറഞ്ഞു

" അമ്മേ ഇതാ നിങ്ങളുടെ പുത്രൻ, സുഹൃത്തേ ഇതാ നിങ്ങളുടെ അമ്മ"

കുറെ സമയം കഴിഞ്ഞു.

വേദന സഹിക്കാൻ വയ്യാതെ യേശു മുകളിലേക്ക് നോക്കി ചോദിച്ചു

" എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ എന്തിന് ഉപേക്ഷിച്ചു ?"

ദാഹം സഹിക്കാൻ വയ്യാതെ യേശു കേണു

"എനിക്ക് ദാഹിക്കുന്നു"

ഇത് കേട്ട് ഒരാൾ പുളിച്ച വിനാഗിരിയിൽ ഒരു തുണിക്കഷണം മുക്കി അതിനെ ഒരു നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി യേശുവിന്റെ ചുണ്ടിനോട് ചേർത്ത് വച്ചു.
അത് കുടിച്ച യേശുവിന്റെ നാക്കും വായും ഉണങ്ങി വരണ്ടു.

ഈ ലോകത്തിൽ തന്റെ ജന്മം കൊണ്ടുള്ള ഉദ്ദേശ്യം  സഫലമായി എന്ന് മനസ്സിലാക്കിയ യേശു പറഞ്ഞു

" എല്ലാം തീർന്നു."

ഏകദേശം ഉച്ചയ്ക്ക് മൂന്നു മണിയോടെ യേശുവിന് മനസ്സിലായി തന്റെ പ്രാണൻ ത്യജിക്കാൻ സമയമായി എന്ന്. മുകളിലേക്ക് നോക്കി വലിയ ശബ്ദത്തിൽ യേശു വിളിച്ചു പറഞ്ഞു

" പിതാവേ, നിന്റെ കരങ്ങളിലേക്ക് എന്റെ ആത്മാവ് ഇതാ ഏല്പിക്കുന്നു".

ദൈവപുത്രനായ യേശുക്രിസ്തു എന്ന മനുഷ്യസ്നേഹി കുരിശിൽ കിടന്നു മരിച്ചു.

മാനവരാശിയുടെ പാപങ്ങൾ ഏറ്റു വാങ്ങി, മനുഷ്യന്റെ നന്മയ്ക്കായി ജീവൻ ത്യജിച്ച യേശു ദേവന്റെ ഓർമ്മയിൽ ഒരിറ്റു കണ്ണുനീർ....

കേണൽ രമേശ് രാമകൃഷ്ണൻ
02 April 2021