കമ്മ്യുണിസ്റ്റ് പാർട്ടി പിളർന്ന് രണ്ട് ആകുന്നതിന് മുൻപുള്ള കാലം. നമ്മുടെ സഖാവ് കുട്ടൻ മേശിരി പതിവ് പോലെ രാവിലെ ആറ് മണിക്ക് ജംഗ്ഷനിൽ പോയി ചായ കുടിക്കാനും അന്നത്തെ ജനയുഗം ദിനപത്രം വായിച്ചു കേൾക്കാനും ആയി വീട്ടിൽ നിന്നും ഇറങ്ങി.
സഹകരണ സംഘം ഓഫീസിന്റെ വരാന്തയിൽ ഒരാൾ ഉടുത്തിരുന്ന കൈലിയും പുതച്ചു കിടന്നുറങ്ങുന്നു. കഴിഞ്ഞ മൂന്നാല് ദിവസമായി ഇതേ കാഴ്ചയാണ് കാണുന്നത്. കണ്ടപ്പോൾ ആ നാട്ടുകാരൻ അല്ലെന്ന് മനസ്സിലായി. കുലുക്കി വിളിച്ചു ചോദിച്ചു
“ നീ ആരാ ? എന്തിനാ ഇവിടെ കിടന്നുറങ്ങുന്നത് ?”
ചാടിയെഴുന്നേറ്റ് കൈലി നേരേ ഉടുത്ത് കൊണ്ട് അയാൾ പറഞ്ഞു
“ ഞാൻ കുഞ്ഞൂള്ള. കുറെ ദൂരേന്ന് വന്നതാ. കിടന്നുറങ്ങാൻ ഒരിടം ഇല്ലാഞ്ഞാ ഇവിടെ കിടന്നുറങ്ങിയത്. “
പറയുന്നത് സത്യമാണെന്ന് കുട്ടൻ മേശിരിക്ക് മനസ്സിലായി. കൂടെ വിളിച്ചു കൊണ്ട് പോയി ചായ വാങ്ങി കൊടുത്തു. ചായ കുടിക്കുന്നതിനിടയിൽ ചോദിച്ചു
“ഇതെന്തൊരു പേരെടേ , കുഞ്ഞൂള്ള ?”
കുഞ്ഞൂള്ള തന്റെ കഥ പറഞ്ഞു. അങ്ങ് പുത്തൂരിനടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ആണ് ജനനം. പാടത്ത് പണിയെടുക്കുന്ന ഒരു പാവം കുടുംബം. കുറവൻ ജാതിക്കാരി ആയിരുന്നു അമ്മ. അച്ഛനെപ്പറ്റി അറിയില്ല. ആ തള്ള ഒന്നും പറഞ്ഞതുമില്ല. പിഴച്ചു പെറ്റവൻ എന്ന് പേര് കേട്ട് കേട്ട് മടുത്തു. ഒരു ദിവസം ആ കാര്യം പറഞ്ഞ് തള്ളയുടെ കൂടെ ഒരുപാട് വഴക്കിട്ടു. പാതിരാത്രിയിൽ എപ്പോഴോ, ആ തള്ള അടുത്തുള്ള പൊട്ടക്കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ആരോടും ഒന്നും പറയാതെ.
രണ്ട് ദിവസം കഴിഞ്ഞാണ് ശവം കണ്ടെത്തിയത്. പഞ്ചായത്തുകാർ പുറമ്പോക്ക് ഭൂമിയിൽ ശവം കുഴിച്ചു മൂടി.
കുഞ്ഞൂള്ള അന്ന് ഒരുപാട് കരഞ്ഞു. അമ്മ മരിച്ചു പോയി എന്നതിൽ ഏറെ ദുഃഖം, ഒരിക്കലും അച്ഛൻ ആരാണെന്ന് അറിയാൻ ഇനി ഒരു മാർഗ്ഗം ഇല്ല എന്നതായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞ് കുഞ്ഞൂള്ള നാട് വിട്ടു. അങ്ങനെയാണ് ഇവിടെ എത്തിയത്.
ജനിച്ചു കഴിഞ്ഞപ്പോൾ ചക്കി ( കുഞ്ഞൂള്ളയുടെ തള്ള) കുഞ്ഞിന് ‘കുഞ്ഞുപിള്ള’ എന്ന് പേരിട്ടു. അത് എന്തുകൊണ്ടാണ് ചോദിച്ചിട്ട് ചക്കി ഒരു മറുപടിയും പറഞ്ഞില്ല. പക്ഷേ നാട്ടുകാർക്ക്, വിശേഷിച്ചും ഉയർന്ന ജാതിക്കാർക്ക് ഒരു കുറവൻ ചെറുക്കനെ ‘പിള്ള’ എന്ന് വിളിക്കാൻ ബുദ്ധിമുട്ട് ആയി. അവർ അവന്റെ പേര് ചുരുക്കി ‘കുഞ്ഞൂള്ള’ എന്നാക്കി.
പേരിന്റെ കഥ പറഞ്ഞു കഴിഞ്ഞപ്പോഴേക്കും കൂഞ്ഞൂള്ളയുടെ കണ്ണ് നിറയുന്നത് കുട്ടൻ മേശിരി കണ്ടു. മേശിരി കുഞ്ഞൂള്ളയുടെ തോളിൽ കൈ വച്ചു കൊണ്ട് പറഞ്ഞു
“ സാരമില്ല, ഇപ്പോൽ നിനക്ക് ആവശ്യം രണ്ടാണ്. ഒന്നാമത്തേത് തല ചായ്ക്കാൻ ഒരു ഇടം. പിന്നെ എന്തെങ്കിലും ഒരു വരുമാനം. നോക്കട്ടെ “
അന്ന് വൈകുന്നേരത്തെ പാർട്ടി മീറ്റിംഗിൽ തന്നെ കുട്ടൻ മേശിരി പ്രശ്നം അവതരിപ്പിച്ചു. ഒരു നീണ്ട ചർച്ചയ്ക്ക് ശേഷം അവർ തീരുമാനിച്ചു. കുഞ്ഞൂള്ള തല്ക്കാലം പാർട്ടി ഓഫീസിൽ ഒരു സഹായി ആയി നില്ക്കട്ടെ. ഓഫീസ് തൂക്കാനും, വാരാനും, ചായ കുടിപ്പിക്കാനും, പിന്നെ തോരണം കെട്ടാനും ഒക്കെ ആയി ഒരാൾ. ഒരു ചെറിയ ശമ്പളവും നിശ്ചയിച്ചു. രാത്രിയിൽ ഓഫീസിൽ തന്നെ കിടന്നോട്ടെ എന്നും തീരുമാനം ആയി. കുട്ടൻ മേശിരിയോട് എങ്ങനെ നന്ദി പറയണം എന്ന് അറിയാതെ കുഞ്ഞൂള്ള പരുങ്ങുന്നത് കണ്ട് മേശിരി പറഞ്ഞു
“നോക്കിയും കണ്ടും ഒക്കെ നിന്നാൽ നിനക്ക് കൊള്ളാം”.
കുറച്ചു മാസങ്ങൾ കടന്നു പോയി. തന്റെ ജോലി വളരെ നല്ല രീതിയിൽ തന്നെ കുഞ്ഞൂള്ള നിർവ്വഹിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടി അക്കാലത്ത് ഒരു പാവപ്പെട്ടവന്റെ പാർട്ടി ആയിരുന്നു. അണികളിൽ നിന്നും കിട്ടുന്ന വരിസംഖ്യ ആയിരുന്നു വരുമാനം. പിന്നെ നേതാക്കൾ അവരവരുടെ പോക്കറ്റിൽ നിന്നും ചെലവഴിക്കുന്ന പൈസ. അതുകൊണ്ട് കുഞ്ഞൂള്ളയ്ക്ക് സ്ഥിരമായി ശമ്പളം കൊടുക്കുന്നത് ബുദ്ധിമുട്ട് ആയി. അതുപോലെ തന്നെ ഓഫീസിൽ ഉള്ള താമസവും. പാർട്ടി സെക്രട്ടറി കുട്ടൻ മേശിരിയോട് കാര്യം പറഞ്ഞു.
മേശിരി പറഞ്ഞു
“നോക്കട്ടെ”
രണ്ട് ദിവസം കഴിഞ്ഞ് കായൽ വാരത്തുള്ള ഒരു ചകിരി മില്ലിൽ ഒരു സഹായിയുടെ ജോലി, കുട്ടൻ മേശിരി കുഞ്ഞൂള്ളയ്ക്ക് സംഘടിപ്പിച്ചു കൊടുത്തു. കുറഞ്ഞ ഒരു ശമ്പളത്തിൽ. കിടന്നുറങ്ങാൻ ഒരിടം വീണ്ടും പ്രശ്നമായി. തല്ക്കാലം ചകിരി മില്ലിന്റെ വരാന്തയിൽ കൂടാൻ കുട്ടൻ മേശിരി പറഞ്ഞു.
ഒരു ദിവസം മേശിരി കുഞ്ഞൂള്ളയെ വിളിച്ചു പറഞ്ഞു
“ ആ ചെല്ലപ്പൻ പിള്ളയുടെ പുരയിടത്തിൽ ഒരു കുടിലുണ്ട്. വയസ്സായ ഒരു വേട സ്ത്രീ , കറുമ്പി, ആണ് താമസം. ഇന്നലെ അവരെന്നെ കാണാൻ വന്നിരുന്നു. കുടികിടപ്പിന്റെ കാര്യം പറയാൻ. ഞാൻ അവരോട് നിന്റെ കാര്യം പറഞ്ഞു. ഒരുവിധം സമ്മതിപ്പിച്ചു. ആ കുടിലിന്റെ വരാന്തയിൽ നിനക്ക് കിടക്കാം “.
എന്തോ പെട്ടെന്ന് ആലോചിച്ചിട്ട് മേശിരി തുടർന്നു
“ പിന്നൊരു കാര്യം. വയസ്സായ ഒരു പാവം തള്ളയാണ് അവര്. കൂടെ പ്രായമായ ഒരു വളർത്തു മോളുണ്ട്. അവർക്ക് നീ ഒരു ശല്യമാകരുത്. മനസ്സിലായോ ?”
“ ശരി സഖാവേ “. കുഞ്ഞൂള്ള തല താഴ്ത്തി പറഞ്ഞു.
തന്നെ ' സഖാവേ' എന്ന് വിളിക്കുന്നത് മേശിരിക്ക് വലിയ ഇഷ്ടമാണ്. അവർക്ക് വേണ്ടി എന്തും ചെയ്യും.
ജാതി വ്യത്യാസം, താഴ്ന്ന ജാതിക്കാർക്കിടയിലും പ്രബലമായിരുന്ന കാലമായിരുന്നു അത്. കുറവരാണോ വേടരാണോ കൂടുതൽ താഴ്ന്ന ജാതിക്കാർ എന്ന തർക്കം നിലനിന്നിരുന്നു. കൂടുതൽ കറുത്തവർ വേടരാണെന്നും അതുകൊണ്ട് അവരാണ് താഴ്ന്ന ജാതി എന്ന് കുറവരും , അതല്ല, ജാതിപ്പേര് തന്നെ കുറഞ്ഞതായത് കൊണ്ട് കുറവാരാണ് കൂടുതൽ താഴ്ന്ന ജാതി എന്ന് വേടരും തർക്കിച്ചിരുന്നു. ഈ തർക്കം നിലനിൽക്കവെ കറുമ്പിത്തള്ള പറഞ്ഞു.
“പെരയ്ക്കാത്ത് കേറിയേക്കര്ത്. പിന്നെ, പെണ്ണിനെയെങ്ങാനും കേറിപ്പിടിച്ചാ, എരിഞ്ഞ് കളയും നിന്റെ മറ്റേത്. ആ വരാന്തയുടെ മൂലയിലെങ്ങാനും കെടന്നോ. സഖാവ് പറഞ്ഞോണ്ടാ, ഞാൻ തമ്മസിച്ചെ”.
കുഞ്ഞൂള്ളയ്ക്ക് വലിയ സന്തോഷമായി. അന്ന് തന്നെ അങ്ങോട്ട് താമസം മാറുകയും ചെയ്തു. സാധനങ്ങളായി ഒരു പഴയ പുല്പ്പായും സഞ്ചിയിൽ കുറെ ഉടുതുണികളും മാത്രം. രാത്രിയിൽ ഒന്ന് തല ചായ്ക്കാൻ ഒരിടം കിട്ടി.
നീലിക്ക് പ്രായം ഇരുപത് കഴിഞ്ഞിരുന്നു. കറുമ്പിയുടെ അകർന്ന ബന്ധത്തിൽ ഉള്ളതാണ്. കുട്ടിക്കാലത്തേ തന്നെ അനാഥയായ കുട്ടി. ഒരു കൂട്ടിനായി കറുമ്പി കൊണ്ടു വന്നതാണ്. പിന്നീട് തിരികെ പോയില്ല. വളർന്നപ്പോൾ തൊണ്ട് തല്ലുന്ന ജോലിയ്ക്കായി കൂടെ കൂട്ടി. അതിൽ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് രണ്ട് പേരും ജീവിച്ചു.
നല്ല കറുപ്പാണെങ്കിലും ഒരുപാട് അംഗലാവണ്യം ഉള്ള പെണ്ണായിരുന്നു നീലി. യുവത്വം തുളുമ്പുന്ന സൗന്ദര്യം. ആരോടും ഒന്നും കൂടുതൽ മിണ്ടണ്ടാ എന്ന് കറുമ്പി പറഞ്ഞു കൊടുത്തിട്ടുണ്ട്. അതനുസരിച്ച് ജീവിച്ചു.
ഇതിനിടെ കേരളത്തിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടം വന്നു. താമസിയാതെ തന്നെ ഭൂപരിഷ്കരണ നിയമവും. കുടികിടപ്പുകാർക്ക് മണ്ണിനവകാശം സ്ഥിരീകരിച്ചു. കുട്ടൻ മേശിരിയുടെ കഠിനാദ്ധ്വാനം മൂലം നാട്ടിൽ പല പാവപ്പെട്ടവർക്കും കുടികിടപ്പ് കിട്ടി.
കറുമ്പിത്തള്ളയ്ക്കും കിട്ടി രണ്ട് സെന്റ് ഭൂമിയ്ക്ക് അവകാശം. ചെല്ലപ്പൻ പിള്ള ഒരുപാട് എതിർത്തു. കുട്ടൻ മേശിരിയോട് വഴക്കിട്ടു.
“ ഞാൻ കാണിച്ചു തരാം” എന്ന് ഭീഷണിയും പെടുത്തി.
പട്ടയത്തിനുള്ള അപേക്ഷ ഒപ്പിടീപ്പിക്കാൻ വന്ന കുട്ടൻ മേശിരിയോട് കറുമ്പി പറഞ്ഞു
“ നിക്കെന്തോന്നിനാ സഹാവേ മണ്ണ് ? ഈ പെണ്ണിന് കൊടുത്തേരെ.”
അങ്ങനെ രണ്ടു സെന്റ് ഭൂമിയുടെ പട്ടയം, നീലിയ്ക്ക് കിട്ടി. പാവപ്പെട്ടവരുടെ ഇടയിൽ കുട്ടൻ മേശിരി ഒരു ദൈവദൂതനായി.
കാലം കടന്നു പോയി. ഓണം കഴിഞ്ഞ ഒരു ദിവസം തൊണ്ട് തല്ലുന്നതിനിടയിൽ കറുമ്പി തല കറങ്ങി വീണു മരിച്ചു. നീലി അപ്പോൾ കൂടെയുണ്ടായിരുന്നു. ഒരുപാട് കരഞ്ഞു. പാർട്ടിക്കാർ എല്ലാം ചേർന്ന് ചെല്ലപ്പൻ പിള്ളയുടെ പുരയിടത്തിന്റെ ഒരു മൂലയ്ക്ക് അടക്കം ചെയ്തു.
നീലി തികച്ചും ഒറ്റപ്പെട്ടു. ഒരു ബന്ധുക്കളും തീരിഞ്ഞു നോക്കിയില്ല. അവസാനം കുട്ടൻ മേശിരി പറഞ്ഞതനുസരിച്ച് കുഞ്ഞൂള്ള നീലിയെ കല്യാണം കഴിക്കാൻ സമ്മതിച്ചു. നീലിയ്ക്കും എതിർപ്പൊന്നും ഇല്ലെന്ന് പറഞ്ഞു. അങ്ങനെ പാർട്ടി ഓഫീസിൽ വച്ച് ചുവന്ന നൂലിന്റെ രക്തഹാരം ചാർത്തി അവർ ദമ്പതികൾ ആയി. പാർട്ടിക്കാർ കുറെ പാത്രങ്ങൾ അവർക്ക് സമ്മാനമായി കൊടുത്തു. സന്തോഷമായി അവരുടെ ജീവിതം തുടങ്ങി. പിറ്റേന്ന് തന്നെ രണ്ടു പേരും ജോലിക്ക് പോയി തുടങ്ങി.
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ ഒരു ദിവസം, നീലി അടുത്ത തെങ്ങിന്റെ ചുവട്ടിൽ ഇരുന്നു ഛർദ്ദിക്കുന്നത് കണ്ടു. ദഹനക്കേടായിരിക്കും എന്നാണ് ആദ്യം കരുതിയത്. തുടർച്ചയായി ഛർദ്ദിക്കുന്നത് കണ്ട് സങ്കടം തോന്നി. വെറുതെ തമാശ പോലെ ചോദിച്ചു
“ എന്തോന്നാടീ, വയറ്റിലൊണ്ടോ ?”
കണ്ണ് അടച്ച് കൊണ്ട് നീലി തല കുലുക്കി. ഒരലർച്ചയോടെ കുഞ്ഞൂള്ള ചാടിയെഴുന്നേറ്റു. പെട്ടെന്ന് എന്തോ ആലോചിച്ച് തരിച്ചങ്ങനെ നിന്നും പോയി. കുഞ്ഞൂള്ള തന്റെ അമ്മ ചക്കിയെ ഓർത്തു പോയി. തന്നോട് വിധി ചെയ്യുന്ന ക്രൂരത ഓർത്ത് കണ്ണിൽ രക്തം ഇരച്ചു കയറി. അയാൾ നീലിയുടെ മുഖം ഉയർത്തിക്കൊണ്ട് പറഞ്ഞു
“ ഈ കൊച്ചിന്റെ തന്ത ആരാന്ന് ഒരിക്കലും എന്നോട് പറയരുത്. ഞാൻ അവനെ കൊല്ലും”.
ഒരു കൊടുങ്കാറ്റ് പോലെ കുഞ്ഞൂള്ള വീട്ടിൽ നിന്നും ഇറങ്ങി ഓടി. ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്ന് ഒരുപാട് നെരം ഏങ്ങിയേങ്ങി കരഞ്ഞു.
അന്ന്, പട്ടയം കിട്ടിയിട്ട് കുറെ ദിവസം കഴിഞ്ഞിരുന്നു. നീലിയ്ക്ക് ഒരു പനി. കറുമ്പി പറഞ്ഞു അന്ന് ജോലിക്ക് പോകണ്ടാ, കിടന്നുറങ്ങിക്കോളൂ എന്ന്. ആരും വീട്ടിൽ വരില്ല എന്ന വിശ്വാസത്തിൽ കതക് ചാരിയിട്ട് നീലി ഒരു കൈലിയും പുതച്ചു കിടന്നുറങ്ങി.
പെട്ടെന്ന് ആരോ നീലിയെ കയറി പിടിച്ചു. കണ്ണ് തുറന്ന് നോക്കിയപ്പോൾ മുന്നിൽ ചെല്ലപ്പൻ പിള്ള. അയാളുടെ കയ്യിൽ നിവർത്തിയ ഒരു കത്തി. കത്തിയുടെ മുന നീലിയുടെ കഴുത്തിൽ വച്ച് കൊണ്ട് പറഞ്ഞു
“ മിണ്ടിപ്പോകരുത് ! കീറി മുറിക്കും ഞാൻ !”
നീലിയുടെ ശബ്ദം പുറത്തു വന്നില്ല. നിവർത്തിയ കത്തി അടുത്ത് വെച്ചിട്ട് അയാൾ പൈശാചികമായി അവളെ ബലാത്സംഗം ചെയ്തു. എല്ലാം കഴിഞ്ഞ് എഴുന്നേറ്റ് മുണ്ട് മടക്കി ഉടുക്കുന്നതിനിടയിൽ പറഞ്ഞു.
“ രണ്ട് സെന്റ് പറമ്പിന്റെ വിലയായി കൂട്ടിക്കോ. കൊച്ചൊണ്ടാകുന്നേൽ അതിനെയും നീ വെച്ചോ “
ഏതോ വലിയ ഒരു കാര്യം ചെയ്ത സംതൃപ്തിയുടെ അയാൾ ഇറങ്ങി പോയി.
നീലിയ്ക്ക് സമനില വീണ്ടെടുക്കാൻ കുറെ നേരം എടുത്തു. വൈകുന്നേരം കറുമ്പി വേല കഴിഞ്ഞ് തിരിച്ചു വന്നു. എന്തോ പന്തികേട് ഉണ്ടെന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലായി. കുറെ നിർബന്ധിച്ചപ്പോൾ നീലി കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറഞ്ഞു. കറുമ്പി നീലിയെ കെട്ടിപ്പിടിച്ചു കൊണ്ട് ഒരുപാട് കരഞ്ഞു. പിന്നെ ചെല്ലപ്പൻ പിള്ളയെയും കുടുംബത്തിനെയും ഒരുപാട് പിരാകി.
പിറ്റേദിവസമാണ് തൊണ്ട് തല്ലുന്നതിനിടയിൽ ഹൃദയസ്തംഭനം മൂലം കറുമ്പി മരിച്ചത്.
രാത്രിയിൽ ഏറെ ഇരുട്ടിയാണ് കുഞ്ഞൂള്ള പുരയിൽ തിരിച്ചു വന്നത്. കരഞ്ഞു കൊണ്ടിരുന്ന നീലിയോട് ഒന്നും മിണ്ടിയില്ല. പിറ്റേന്നും മിണ്ടിയില്ല. അതിന്റെ പിറ്റേന്നും. അങ്ങനെ മൗനം പാലിച്ച് അവർ ആ പുരയിൽ ജീവിച്ചു. രണ്ട് പേരും രാവിലെ ജോലിക്ക് പോകും വൈകിട്ട് തിരികെ വരും. എന്തെങ്കിലും ആഹാരം ഉണ്ടാക്കും, കഴിക്കും , കിടന്നുറങ്ങും.
ഗർഭം ഏകദേശം ആറ് മാസം കഴിഞ്ഞതോടെ ഇനി ജോലിക്ക് പോകണ്ടാ എന്ന് കുഞ്ഞൂള്ള ആംഗ്യം കാണിച്ചു പറഞ്ഞു. നീലി അത് അനുസരിച്ചു.
മാസങ്ങൾ കടന്നു പോയി. ഒരു ഗർഭിണിക്ക് വേണ്ടുന്നതെല്ലാം കുഞ്ഞൂള്ള വാങ്ങി കൊടുത്തു. മിണ്ടിയില്ലെന്ന് മാത്രം.
കൃത്യമായ സമയത്ത് തന്നെ നീലിയ്ക്ക് പേറ്റ്നോവ് തുടങ്ങി. ബുദ്ധിമുട്ടി ആണെങ്കിലും ഒരു ടാക്സി കുഞ്ഞൂള്ള സംഘടിപ്പിച്ചു, കുട്ടൻ മേശിരിയുടെ സഹായത്തോടെ. ടാക്സിയിൽ തന്നെ നിലിയെ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. കൂട്ടിന് ആരും ഇല്ലായിരുന്നു.
ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞ് നീലി പ്രസവിച്ചു. സുഖപ്രസവം. നല്ല വെളുത്ത സുന്ദരനായ ഒരു ആൺകുട്ടി. കുഞ്ഞിനെ കണ്ടിട്ട് നീലിയുടെ കണ്ണ് നിറഞ്ഞു.
കുഞ്ഞൂള്ള പ്രസവ മുറിയുടെ മുന്നിൽ ആകാംക്ഷയോടെ കാത്ത് നില്ക്കുകയായിരുന്നു. ഒരു തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ കയ്യിൽ കൊടുത്തിട്ട് മിഡ് വൈഫ് പറഞ്ഞു
“ നോക്കിക്കേ, എത്ര സുന്ദരനാണ് നിന്റെ മോൻ ?”
കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ കുഞ്ഞൂള്ള എല്ലാ ദുഖവും മറന്നു. ആരോ തന്നോട് പറയുന്നത് പൊലെ തോന്നി
“ ഇത് നിന്റെ കുഞ്ഞാണ്”
കുഞ്ഞൂള്ള കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിച്ചു. അണ പൊട്ടി ഒഴുകുന്നത് പോലെ ഒരു ശബ്ദം അയാളുടെ ഉള്ളിൽ നിന്നും പുറത്തു വന്നു.
“മോനേ………”
അതോടെ നിന്നു കുഞ്ഞൂള്ളയുടെ മൗനം.
നീലിയെ വാർഡിലേക്ക് മാറ്റുന്നതിനിടയിൽ , നീലിയുടെ കയ്യിൽ പിടിച്ചു കൊണ്ട് കുഞ്ഞൂള്ള പറഞ്ഞു
“ എന്നോട് പെണങ്ങല്ലേ പെണ്ണേ”
നീലി ഒന്ന് പുഞ്ചിരിച്ചു.
പ്രസവം കഴിഞ്ഞ് നീലിയും കുഞ്ഞും പുരയിൽ തിരിച്ചെത്തി. കഴിവിനുസരിച്ച് എല്ലാ പ്രസവ രക്ഷയും കുഞ്ഞുള്ള ചെയ്തു കൊടുത്തു.
ഇരുപത്തിയെട്ടാം നാൾ ചരട് കെട്ടിന് മുമ്പ് കുഞ്ഞൂള്ള നീലിയോട് ചോദിച്ചു
“ മോന് എന്തോന്നാടീ പേരിടുന്നെ ?”
കുറച്ച് ആലോചിച്ചതിന് ശേഷം നീലി പറഞ്ഞു
“ കൊച്ചു പിള്ള”
ഒരു ഷോക്കേറ്റ പോലെ തോന്നി കുഞ്ഞൂള്ളയക്ക്….
കേണൽ രമേശ് രാമകൃഷ്ണൻ
08 Dec 2020
.