“ മേശിരിയപ്പുപ്പാ, അമ്മ പറഞ്ഞു ഷർട്ട് തയ്ച്ചെങ്കിൽ അങ്ങ് വാങ്ങിച്ചോണ്ട് ചെല്ലാൻ. കാശ് അമ്മ വന്നു തന്നോളാമെന്ന്” .
ചെറിയ ചാറ്റൽമഴ നനഞ്ഞു കൊണ്ട് ഓടിക്കയറി വന്ന് ദീപു പറഞ്ഞു.
“ ആ, ദീപുവോ ? കുഞ്ഞേ ഷർട്ടിന്റെ ബട്ടണുകൾ പിടിപ്പിച്ചാൽ മതി. സൂചിയിൽ നൂല് കോർക്കാൻ എനിക്ക് പറ്റുന്നില്ല. നീയിതൊന്നു കോർത്ത് താ “
സൂചിയും നൂലും കയ്യിൽ കൊടുത്തു കൊണ്ട് ദാസൻ മേശിരി പറഞ്ഞു.
“അപ്പോ , കണ്ണും പിണിയും ഒന്നും കാണാൻ മേലേ ? അമ്മ പറഞ്ഞാരുന്നു ദാസപ്പുപ്പൻ പണ്ട് വലിയ തയ്യൽക്കാരൻ ആയിരുന്നെന്ന്”.
ദീപു സൂചിയിൽ നൂല് കോർക്കാൻ തുടങ്ങി.
ദാസൻ മേശിരിയുടെ ചിന്തകൾ തന്റെ ചെറുപ്പകാലത്തേക്ക് പോയി.
പണ്ട്, അതായത് എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ അഞ്ചാലുംമൂട്ടിൽ ആകെ മൂന്നു ജൗളിക്കടകളാണ് ഉണ്ടായിരുന്നത്. പണക്കാരുടെ L G Store, രൊക്കം കാശ് കൊടുത്ത് മാത്രം തുണി വാങ്ങാവുന്ന കുറ്റിയിൽ ടെക്സ്റ്റൈൽസ് പിന്നെ തല്ക്കാലം കാശ് കയ്യിലില്ലെങ്കിലും കടമായി തുണി വാങ്ങാവുന്ന രാമകൃഷ്ണൻ പണിക്കരുടെ പേരില്ലാത്ത തുണിക്കട.
നാട്ടിലെ രണ്ട് പ്രമുഖരായ തയ്യൽക്കാർ അവിടെയാണ് ഇരിക്കുന്നത്. അതായത് ആകെയുള്ള നാല് തയ്യൽക്കാരിൽ രണ്ട് പേർ. അതിൽ സോമൻ മേശിരിക്ക് ലോകരാഷ്ട്രീയം പറഞ്ഞു തീർക്കാൻ സമയമില്ലാത്തതുകൊണ്ട് ചിലരുടെ ഷർട്ട് മാത്രം തയ്ക്കും ബാക്കി തയ്യലെല്ലാം ദാസൻ മേശിരിയുടെ തലയിൽ.
ദാസൻ മേശിരി ഉയരം കുറഞ്ഞ ഒരു മനുഷ്യനായിരുന്നു. തൂക്കവും ഏകദേശം നാല്പത്തഞ്ചു കിലോ. എന്നാലും തയ്യലിൽ വിദഗ്ദ്ധനായിരുന്നു. ദാസൻ മേശിരി തയ്ക്കുന്നതാണ് അന്ന് ഞങ്ങളുടെ നാട്ടിലെ ഫാഷൻ. പെണ്ണുങ്ങളുടെ ബ്ളൗസും അടിപ്പാവാടയും, ആൺകുട്ടികളുടെ ഷർട്ടും നിക്കറും, പെൺകുട്ടികളുടെ പാവാടയും ഉടുപ്പും, ഫ്രോക്കും എല്ലാം.
അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ തൊണ്ടിന്റെയും കയറിന്റെയും കുടിൽ വ്യവസായം ഉണ്ടായിരുന്നു. അതിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കൈലിയും ബ്ളൗസും മാത്രമാണ് ധരിച്ചിരുന്നത്. മേൽമുണ്ട് അഥവാ നേരിയത് ആവശ്യമില്ലായിരുന്നു. പഴയ സിനിമകളിൽ ജയഭാരതിയുടെയും വിജയശ്രീ യുടെയും വേഷം. പിന്നെ ചില പരിഷ്ക്കാരികൾ ഒരു തോർത്ത് എടുത്തു നെഞ്ചത്തോട്ടിടും, പെർസന്റേജ് ( % ) പോലെ.
എല്ലാവരുടെയും ബ്ലൗസ് തയ്ച്ചിരുന്നത് ദാസൻ മേശിരി ആയിരുന്നു. പഴയ ബ്ളൗസു കൊടുത്താൽ മതി അളവിന്. അത് ഇല്ലാത്തവരെ മേശിരി ഒന്ന് നോക്കി അളവെടക്കും. അടിപ്പാവാടയുടെ അളവും അങ്ങനെ തന്നെ.ദാസൻ മേശിരി ഒരിക്കലും സമയമില്ല, പിന്നെ കൊണ്ടു വാ എന്ന് പറഞ്ഞു ഒരു ജോലിയും തിരിച്ചയക്കില്ല. കിട്ടുന്ന പണിയെല്ലാം വാങ്ങി വയ്ക്കും, സമയം കിട്ടുമ്പോൾ ചെയ്തു കൊടുക്കും.
അക്കാലത്ത് ഓണത്തിനും കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിനും ആയിരുന്നു സാധാരണ ആളുകൾ തുണികൾ തയ്പ്പിക്കുന്നത്. ആ സമയത്ത് തയ്യൽക്കാർക്ക് വലിയ തിരക്കാണ്. അല്ലാത്ത സമയങ്ങളിൽ കൂടുതൽ ജോലി ഒന്നും കാണില്ല. അപ്പോഴാണ് ആളുകൾ എന്തെങ്കിലും റിപ്പയർ പണിയുമായി അവരെ സമീപിക്കുന്നത്.
തയ്യൽ കാരണം സമയം കിട്ടാത്തത് കൊണ്ട് രണ്ടു മേശിരിമാരും കല്യാണം കഴിച്ചിരുന്നില്ല. വയസ്സ് മുപ്പത്തിയഞ്ച് കഴിഞ്ഞു. അതോ അവർ ആ കാര്യമേ മറന്നു പോയതാണോ എന്നറിയില്ല.
അങ്ങനെയിരിക്കെ ഒരുദിവസം വടക്കേതിലെ സുമതി ഒരു പഴയ ബ്ളൗസുമായി ദാസൻ മേശിരിയുടെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു
“ അണ്ണാ, ഇതിന്റെ വണ്ണം ഒരു അരയിഞ്ച് കുറച്ചേക്ക്. ഇറക്കവും ഇച്ചിരി കുറച്ചേക്ക്’
ദാസൻ മേശിരി ബ്ളൗസു വാങ്ങി വച്ചിട്ട് പിറ്റേന്ന് വരാൻ പറഞ്ഞു.
പിറ്റേന്ന് അതേസമയം സുമതി എത്തി. ഇത്തവണ അരയിഞ്ചു വീതം വണ്ണം കൂട്ടാനായി മൂന്നു ബ്ളൗസുകൾ. എല്ലാത്തിനും കൂടിയുള്ള കൂലി ഒരുമിച്ച് കൊടുക്കാമെന്ന് പറഞ്ഞു.
അങ്ങനെ ഇടയ്ക്കിടെ സുമതി കുറെ ബ്ളൗസുകളും അടിപ്പാവാടയും റിപ്പയർ ചെയ്യിക്കാൻ വന്നു. കുറച്ച് അടുത്ത് ഇടപഴകാനും തുടങ്ങി. അല്പസ്വല്പം നാട്ടുവർത്തമാനങ്ങളും തമാശയും കളിയാക്കലും ഒക്കെ ആയി. ദാസൻ മേശിരിയുടെ ശരീരത്തിൽ കോൾമയിർ കൊള്ളാൻ തുടങ്ങി. ഒരു കൊച്ചു പ്രണയം ദാസൻ മേശിരിയുടെ മനസ്സിൽ ഉദിക്കുന്നതായി സുമതി ക്ക് വിശ്വാസമായി.
സുമതിക്ക് അപ്പോൽ മുപ്പതു വയസ്സ് പ്രായമുണ്ടായിരുന്നു. അച്ഛൻ നേരത്തെ മരിച്ചു പോയി. കുടിയന്മാരായ രണ്ട് ആങ്ങളമാർ. അവരുടെയും കല്യാണം കഴിഞ്ഞിട്ടില്ല. എല്ലാവരും കൂലിപ്പണിക്കാർ. സുഖമില്ലാത്ത അമ്മ. ഏതായാലും ആരും തന്നെ സുമതിയുടെ കല്യാണത്തിനായി ഒരു ശ്രമവും നടത്തിയില്ല. ഇതിനിടെ എപ്പോഴോ സ്വയംവരത്തെ പറ്റി ആരോ പറയുന്നത് സുമതി കേട്ടു.
പുതിയ ബ്ളൗസുകളുടെ തയ്യലും പഴയ ബ്ളൗസുകളുടെ റിപ്പയർ പണിയുടെയുമിടയ്ക്ക് ഒരു പ്രണയം ദാസൻ മേശിരിയുടെയും സുമതിയുടെയും ഇടയിൽ വളർന്നു വന്നു.
ഒരുദിവസം വൈകിട്ട് കടയിൽ നല്ല തിരക്കായിരുന്നു. സുമതിയുടെ മൂത്ത സഹോദരൻ ഭദ്രൻ കുടിച്ചു പൂസായി കയ്യിൽ ഒരു കത്തിയും പിടിച്ചു കൊണ്ട് ദാസൻ മേശിരിയുടെ മുന്നിൽ വന്നു നിന്നു. മേശിരി എഴുന്നേറ്റു. ഭദ്രൻ പറഞ്ഞു
“നിനക്കെന്റെ പെങ്ങളെ പെഴപ്പിക്കണം. അല്ലേടാ ? കുത്തി കൊടല് വെളിയിലെടുക്കും ഞാൻ “
എന്നിട്ട് ദാസന് നേരേ കത്തി ചൂണ്ടി.
ദാസൻ മേശിരി ഒന്ന് വിരണ്ടെങ്കിലും പെട്ടെന്ന് മുന്നിലിരുന്ന കത്രിക എടുത്തു കൊണ്ട് പറഞ്ഞു
“എന്നെക്കുത്തിയാൽ ഞാനും കുത്തും”.
രാമകൃഷ്ണ പണിക്കരും സോമൻ മേശിരിയും ഓടി വന്ന് രണ്ടു പേരെയും പിടിച്ചു മാറ്റി. അവിടെ ഉണ്ടായിരുന്നവർ എല്ലാം ചേർന്ന് ഭദ്രനെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു.
ആളുകൾ പിരിഞ്ഞു പോയതിനു ശേഷം സോമൻ മേശിരി അടുത്ത് ചെന്ന് ചോദിച്ചു
“ദാസാ, ഇനി അവളുടെ ഗർഭമെങ്ങാനും നിന്റെ തലയിൽ വച്ചു കെട്ടുമോ ?”
ദാസൻ മേശിരി അതിന് മറുപടി പറഞ്ഞില്ല.
പിറ്റേന്ന് രാവിലെ സുമതി വന്നു. അല്പം നീരസത്തോടെ ദാസൻ മേശിരി പറഞ്ഞു
“ ഇന്നലെ ഇവിടെ നടന്നത് വല്ലതും അറിഞ്ഞോ ? നിന്റെ മൂത്ത ആങ്ങള കത്തിയുമായി വന്നിരുന്നു. എന്നെ കുത്തുമെന്നും പറഞ്ഞു “
ചിരിച്ചു കൊണ്ട് സുമതി പറഞ്ഞു
“ അണ്ണൻ അത് കാര്യമാക്കണ്ടാ. ഞാൻ അണ്ണനെ സ്നേഹിക്കുന്നു, കല്യാണം കഴിക്കാൻ നമ്മൾ തീരുമാനിച്ചു എന്ന് ഞാൻ വീട്ടിൽ പറഞ്ഞു. അതാണ് അയാൾ ഓടി ഇങ്ങോട്ട് വന്നത്.”
അന്തം വിട്ടു പോയി ദാസൻ മേശിരിക്ക് . ഒപ്പം സോമൻ മേശിരിയുടെയും പണിക്കരുടെയും.
സുമതി ദാസൻ മേശിരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
“അണ്ണാ നമുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാം. അല്ലെങ്കിൽ രജിസ്ട്രാർ ഓഫീസിൽ പോയി ഒപ്പിടാം. ഭദ്രൻ അണ്ണൻ എന്തോ ചെയ്യും. അണ്ണൻ ധൈര്യമായിട്ടിരിക്ക്”
കൈ വിട്ടിട്ട് സുമതി വേഗത്തിൽ നടന്നു പോയി. സോമൻ മേശിരി അടുത്ത് വന്നു പറഞ്ഞു
“ ഇവള് കച്ച കെട്ടിക്കഴിഞ്ഞു ദാസാ. ഇനി രക്ഷയില്ല”.
രാമകൃഷ്ണ പണിക്കരുടെ തലയിൽ ഒരു ബുദ്ധി ഉദിച്ചു. അയാൾ പറഞ്ഞു
“ നമ്മളെല്ലാം ഒരേ ജാതിക്കാർ അല്ലേ ? അപ്പോ പിന്നെ കല്യാണം ആലോചിച്ച് ചെല്ലാം”
ആ ഐഡിയ എല്ലാവർക്കും ഇഷ്ടപ്പെട്ടു. അടുത്ത ഞായറാഴ്ച രാവിലെ പണിക്കരുടെ നേതൃത്വത്തിൽ എല്ലാവരും കൂടി പെണ്ണ് കാണാൻ ചെന്നു. വിവരങ്ങൾ സംസാരിച്ചു.
ഭദ്രൻ തുറന്നു പറഞ്ഞു.
“ ഞങ്ങൾക്ക് ഇയാളെ ഇഷ്ടമല്ല”
ഉടനേ തന്നെ സുമതി മുന്നോട്ടു വന്നു പറഞ്ഞു.
“ എനിക്ക് ഇഷ്ടമാണ്. ഞാൻ മനസ്സാ വരിച്ചു കഴിഞ്ഞു”
ഭദ്രൻ ചാടിയെഴുന്നേറ്റ് പറഞ്ഞു
“ പുകഞ്ഞ കൊള്ളി പുറത്ത്, എന്നാണല്ലോ ? നിങ്ങൾക്ക് വേണമെങ്കിൽ ഇവളെ ഇപ്പോൽ വിളിച്ചു കൊണ്ട് പോകാം. പക്ഷേ സ്ത്രീധനമായി ഒരു പവൻ സ്വർണ്ണമോ പത്ത് രൂപയോ കിട്ടില്ല. അമ്മ ചത്തിട്ട് അവളുടെ ഓഹരി കിട്ടും”.
അങ്ങനെ അടുത്ത വെള്ളിയാഴ്ച ദാസൻ മേശിരിയുടെ സ്വന്തം ചെലവിൽ രജിസ്ട്രാർ ഓഫീസിൽ വെച്ച് അവരുടെ വിവാഹം നടന്നു. പണിക്കരും സോമനും സാക്ഷികൾ. സുമതിയുടെ അമ്മ മാത്രം വിവാഹത്തിൽ പങ്കെടുത്തു. ചടങ്ങുകൾ കഴിഞ്ഞ് മകളെ കെട്ടിപ്പിടിച്ച് ആ അമ്മ ഒരുപാട് കരഞ്ഞു.
ദാസൻ മേശിരിയുടെ അമ്മയും അനുജനും രണ്ട് പേരെയും നല്ല രീതിയിൽ സ്വീകരിച്ചു. സുഖമായ ഒരു ജീവിതം ദാസൻ മേശിരിയും സുമതിയുടെ മുന്നോട്ട് കൊണ്ടുപോയി.
ആറ് മാസത്തോളം എല്ലാം നല്ല രീതിയിൽ കഴിഞ്ഞു. ഒരുദിവസം ദാസൻ മേശിരി ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ സുമതി മുഖം വീർപ്പിച്ച് ഇരിക്കുന്നു. മേശിരി ചോദിച്ചു
“ എന്ത് പറ്റി ?”
സുമതി പറഞ്ഞു
“ ഇന്ന് നമ്മുടെ അയലത്തെ മാധവി ഇവിടെ വന്നിരുന്നു. അവള് പറഞ്ഞു കല്യാണത്തിന്റെ ആദ്യ മാസം തന്നെ അവൾ ഗർഭിണി ആയെന്ന്. കല്യാണം കഴിഞ്ഞിട്ട് ആറു മാസം കഴിഞ്ഞിട്ടും എനിക്ക് ഗർഭം ആകാത്തതെന്താണെന്ന് അയൽക്കാരൊക്ക സംസാരിക്കുന്നെന്ന്.
പോകാൻ നേരത്ത് അവള് ചോദിച്ചു
“ ദിവസം മുഴുവനും തയ്യലും കഴിഞ്ഞ് പാതിരാത്രിയിൽ കേറി വരുന്ന ആൾ എന്തോ ഒണ്ടാക്കാനാ “ എന്ന്. ഞാനങ്ങ് ചൂളിപ്പോയി.”
ദാസൻ മേശിരി അതിന് ഒരു മറുപടി പറഞ്ഞില്ല.
പിറ്റേന്ന് മേശിരി രാമകൃഷ്ണൻ പണിക്കരോട് പ്രശ്നം അവതരിപ്പിച്ചു. രാത്രിയിൽ കട അടയ്ക്കാനായി ഷട്ടർ താഴ്ത്താനുള്ള ജോലിയിൽ നിന്നും മുക്തി കൊടുത്തു. എട്ട് മണിക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്തണമെന്ന കർശനമായ നിർദ്ദേശവും നൽകി.
പിന്നീട് ഒരിക്കലും പാതിരാത്രിയിൽ ദാസൻ മേശിരി വീട്ടിൽ എത്തിയിട്ടില്ല. രണ്ട് മാസം കഴിഞ്ഞ് സുമതി ഗർഭിണിയായി. പത്താം മാസം പ്രസവിച്ചു. ഇരട്ടക്കുട്ടികൾ. ദാസൻ മേശിരിയെപ്പോലെ ഉയരം കുറഞ്ഞ ഒരു മോളും, സുമതിയുടെ സൗന്ദര്യവും ഉയരവും ഉള്ള ഒരു മോനും. അവർക്ക് രാധിക എന്നും സുരേഷ് എന്നും പേരിട്ടു.
കഷ്ടപ്പെട്ടിട്ടാണെങ്കിലും ദാസൻ മേശിരി തന്റെ കുടുംബത്തെ നല്ല രീതിയിൽ തന്നെ സംരക്ഷിച്ചു. കുട്ടികളെ അഞ്ചാലുംമൂട് സ്കൂളിൽ ചേർത്തു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് കൊല്ലത്ത് എസ് എൻ കോളേജിൽ അയച്ചു പഠനം പൂർത്തിയാക്കി. പഠിത്തത്തിനൊപ്പം ഒരു തൊഴിൽ എന്ന നിലയിൽ സുരേഷിനെ തയ്യലും പഠിപ്പിച്ചു. രണ്ട് കുട്ടികളും നല്ല മക്കളായി തന്നെ വളർന്നു. അതിൽ ദാസൻ മേശിരിയും സുമതിയും അഭിമാനിച്ചു.
രാധികയുടെ വിവാഹം തരക്കേടില്ലാത്ത രീതിയിൽ കൊല്ലത്ത് മയ്യനാട്ടുള്ള ചന്ദ്രനുമായി നടത്തിക്കൊടുത്തു.
സുരേഷ് ഒരു വിസയും ഒപ്പിച്ചു അബുദാബിയിൽ ജോലിക്കായി പോയി. അവിടെ നിന്നും പണമൊക്കെ മുറയ്ക്ക് അയച്ചു കൊടുത്തു. എല്ലാ കാര്യങ്ങളും വളരെ ഭംഗിയായി നടക്കുകയായിരുന്നു.
പെട്ടെന്നാണ് സുമതിയ്ക്ക് കരളിൽ ക്യാൻസറാണെന്നറിയുന്നത്. അപ്പോഴേക്കും അസുഖം വളരെ വഷളായിട്ടുണ്ടായിരുന്നു. കുറെ വിദഗ്ദ്ധരായ ഡോക്ടർമാർ പരിശോധിച്ചു. സർജറി ചെയ്താൽ ഒരുപക്ഷേ രക്ഷപ്പെടാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞു. പക്ഷേ വിധി മറിച്ചായിരുന്നു. ഓപ്പറേഷൻ ടേബിളിൽ തന്നെ സുമതി മരണമടഞ്ഞു.
സുമതിയുടെ മരണത്തോടെ ദാസൻ മേശിരിയുടെ ജീവിതം ആകെ മാറിമറിഞ്ഞു. എല്ലാം ഒരുമിച്ചു തകർന്നു എന്ന് പറയാം. പല അസുഖങ്ങൾ പിടിപെട്ടു. പെട്ടെന്നാണ് വാർദ്ധക്യം വന്നത്. ഒപ്പം കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി.
ചെലവിനുള്ള പണം സുരേഷ് മുടങ്ങാതെ അയച്ചു കൊടുത്തു. എന്നാലും തന്റെ തൊഴിൽ മാറ്റിവെച്ചുള്ള ജീവിതം ദാസൻ മേശിരിക്ക് അസാധ്യമായി തോന്നി.
അങ്ങനെയാണ് അടുത്ത വീടുകളിൽ നിന്നും ഏതെങ്കിലും തുണികൾ വാങ്ങി ബുദ്ധിമുട്ട് സഹിച്ച് തയ്ച്ചിരുന്നത്. ആരെങ്കിലും കൂലി കൊടുത്താൽ വാങ്ങും. ഇല്ലെങ്കിലും ഒന്നും പറയില്ല.
പഴയ കാലം ഓർത്തപ്പോൾ ദാസൻ മേശിരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
ചാറ്റൽമഴ നിന്നു. ദീപു ചോദിച്ചു
“ മേശിരിയപ്പുപ്പാ, ഞാൻ നാളെ വരട്ടെ ?”
“ ശരി മോനേ “
ദാസൻ മേശിരി കണ്ണടച്ച് കുറെ നേരം അങ്ങനെ ഇരുന്നു…..
കേണൽ രമേശ് രാമകൃഷ്ണൻ
15 Nov 2021
No comments:
Post a Comment