ഒരു തിട്ടം കിട്ടാഞ്ഞിട്ടാവാം
മുള നാഴി കൊണ്ട് അമ്മ
അരി അളന്ന് എടുത്തിരുന്നത്.
ചാണകം മെഴുകിയ മുറത്തിലിട്ട്
കല്ലും കട്ടയും നെല്ലും പെറുക്കി കളഞ്ഞ്
ഉമിയും , തവിടും പൊടിയും പാറ്റിയെടുത്ത്
കഴുകി കലത്തിലിട്ട്
കത്താത്ത വിറക് കത്തിച്ച്
കൃഷ്ണന്റെ വേണു പോലെ
ഒരു കുഴലിലൂടെ ഊതി ഊതി
പുകയും തീയും ഏറെ കാഞ്ഞ്
വേവിക്കുന്നതിനിടയിൽ
ഇടയ്ക്കിടെ അമ്മ എന്നോടും
ഞാനെന്റെ വയറിനോടും പറയും
അല്പനേരം കൂടി....
കേണൽ രമേശ് രാമകൃഷ്ണൻ
28 Feb 2021